ansarkamarudeen
ansarkamarudeen
തെറ്റിയ വര.
15 posts
"There was a river, I wanted to sit on its banks and complete my story. But it dried up."
Don't wanna be here? Send us removal request.
ansarkamarudeen · 7 years ago
Text
അമ്മ
ഒരു ജീവവായു, തെണ്ടി നടന്ന് ജീവിച്ചവൻ. ആയിരം നാടുകൾ കണ്ട് ആയിരം കഥകൾ കേട്ടവനൊരിക്കലവന്റെ അസ്തമയ നാളുകളൊന്നിൽ സ്വത്വം തേടി യാത്ര തുടങ്ങി. യാത്രയൊടുവിൽ കഴുക്കോലു പൊന്തിയ ചിതലരിച്ചു വീഴാറായ ഒരു തറവാടുവീടിന്റെ ഉമ്മറപ്പടിയിലവസാനിച്ചു. ഉമ്മറപ്പടി ചെറുപ്പത്തിലെ ഒരുപാട് നനവൂറും ഓർമകൾ കാട്ടിയിങ്ങനെ ചിരിക്കുകയാണ്, പല്ല് കൊഴിഞ്ഞയൊരു മുത്തശിയെ പോലെ.
Tumblr media
എഴുതി തീർക്കാത്ത ഒരു ഡസനോളം കവിതകൾ, ജീവിച്ചുകഴിയാത്തയൊരുപിടി കഥകൾ, ബഷീറിന്റെയും ഉറൂബിന്റെയും ഖാലിദ് ഹുസൈനിയുടെയും ലക്ഷണമൊത്ത മൂന്നു പുസ്തകങ്ങൾ, ഗുജറാത്തിലെ ചെങ്കൽച്ചൂളയിൽ പണിയെടുത്ത് കിട്ടിയ രണ്ടായിരം റുപ്പിക- ഞാൻ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു. ജീവിതകാലം മുഴുവൻ തെണ്ടി നടന്ന് നേടിയതാണ്. പെട്ടിയിലേറ്റവുമടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കെട്ട് ബീഡിയും നല്ല കഞ്ചാവും ഞാൻ കണക്കിൽ ചേർത്തില്ല. ബീഡിയൊക്കെ പണ്ടെ എന്റെ ചുണ്ടിനെ പ്രണയിച്ചെരിഞ്ഞടങ്ങേണ്ടതായിരുന്നു, പക്ഷേ ഖാലിദ് സാഹിബ് ആരും കാണാതെ തനിക്ക് സമ്മാനിച്ച ആ ബീഡിക്കുറ്റികളങ്ങനെയെരിച്ച് കളയാൻ തോന്നിയില്ല എന്നതാണ് സത്യം. തെണ്ടിയുടെ മനസിലവശേഷിക്കുന്ന ഓർമകളുടെ പൊടിക്കൂമ്പാരങ്ങൾ.
തറവാട്ടിൽ ഒരുപാട് താമസക്കാരുണ്ടിപ്പോൾ.. ചിതലും, വാവലും, എലിയും പാമ്പുമെല്ലാം ചേർന്ന് അസംഖ്യം താമസക്കാർ. ബഷീറിനെ പോലെ വലിയ മനസ്കനല്ലാത്തതിനാൽ ഇതെന്റെ ഭൂമിയെന്ന മട്ടിലവയെ എല്ലാം അവിടുന്നിറക്കി വിട്ടു. ഇതെന്റെ മണ്ണ്, ചാവേണ്ടതിവിടെ വെച്ചാണ്. എന്റെ സ്വത്വത്തിൽ നിന്നിറങ്ങി പോകിൻ, ഞാനരുൾ ചെയ്തു. ഭൂമിയൊക്കെയും നിന്റെതായാൽ ഞങ്ങളെവിടെ പോകും എന്ന ചോദ്യമവ ചോദിച്ചില്ല, ജീവനും കൊണ്ട് പാഞ്ഞതേയുള്ളൂ.
ഞാൻ, എന്റെ മണ്ണ് എന്നിങ്ങനെ വാഴുന്ന കാലത്താണ് രോഗം തലയെത്തി നോക്കുന്നത്. ഉമ്മറപ്പടി കേറി വരണമോ വേണ്ടയോ എന്ന് പോലുമവൻ ചോദിച്ചില്ല. കരളിന്റെ പാതിയങ്ങ് കൊണ്ടുപോയി. ഇനിയും വെള്ളമടിച്ചാൽ ചത്തു പോകുമെടോ എന്ന് ഡോക്ടർമാർ വിധിയെഴുതിയ കാലത്തൊരിക്കൽ രോഗങ്ങൾ വന്ന് കയറിയത് പോലെ ഒരു തള്ള വാതിൽപ്പടി കയറി വന്നു. മനുഷ്യനായത് കൊണ്ടാവണം ഉമ്മറപ്പടിയിലെത്തിയവൾ നിന്നു. ഭിക്ഷക്കാരിയാണ്, ചാരുകസേരയിൽ നിന്നെഴുന്നേറ്റ് ബഹുമാനിക്കാൻ പഠിച്ചതൊക്കെ മറക്കാൻ ബോധം പറഞ്ഞു. അവൾ ഭിക്ഷക്കാരിയാണ്, അവിടെ നിൽക്കട്ടെ.
ഏകാന്തത കാർന്നു തിന്ന തറവാട്ട് വീടിന്റെ ഉമ്മറപ്പടിയിൽ നിന്നാ തള്ള ചോദിച്ചു.
"ഇങ്കയെതാവത് ഇറുക്കാ.. പസിക്കുത് അയ്യാ."
ഹാ.. നല്ല അസൽ ഊരു���െണ്ടി. കാലങ്ങൾ പുറകോട്ടു നടന്നപ്പോൾ കീറിയ ബ്ലൗസിനുള്ളിലടക്കിയ ഞാന്ന മുലകളുമായി നിൽക്കുന്നയവരുടെ കണ്ണിൽ മുലകളിലാത്ത നാടു കാണാനിറങ്ങിയ വിവരദോഷിയായ ഒരുവനെ ഞാൻ കണ്ടു, നന്ദിയില്ലാത്തൊരു മകനെ കണ്ടു. ചിന്തിക്കാനാവില്ലായിരുന്നെങ്കിലെത്രയെളുപ്പമായിരുന്നു തള്ളെ.
"പഴങ്കഞ്ഞി കഴിക്കുമോ?'' ഞാൻ ചോദിച്ചു.
വിശപ്പിന്റെ നീതിയറിയാത്തയിവനെവിടുത്തെ എഴുത്തുകാരനെന്ന് അവിടെ കൂടി നിന്ന പ്രകൃതി പിറുപിറുത്തു. അവരുടെ കണ്ണിൽ വിഷം കൊടുത്താലും കുടിച്ച് തീർക്കാൻ തയ്യാറുള്ളൊരു മനസ് ഞാൻ കണ്ടു.
"ഇരിക്ക്, രണ്ട് മുളക് കൂടെ പൊട്ടിക്കട്ടെ" ഞാൻ ചാരുകസേര വാസം വിട്ടൊഴിഞ്ഞ് അടുക്കളയിലേക്ക് തിരിച്ചു.
പഴങ്കഞ്ഞിയിൽ മുളക് പൊട്ടിച്ചിട്ടാ ഊരുതെണ്ടി തള്ളയുടെ മുന്നിൽ വെച്ച് കൊടുത്തു. അവർ തന്റെ കറ പിടിച്ച പല്ലുകൊണ്ട് ഓരോ അരിമണിയും കീറിമുറിച്ച് തിന്നുകയാണെന്ന് തോന്നി. പഴങ്കഞ്ഞിയിലെ ചോറിന്റെ വറ്റവൾ തേടി കണ്ടുപിടിച്ചു. വിശപ്പ് മുളകിനെ പോലും വെറുതെ വിട്ടില്ല.
കാട് കയറി കിടന്ന വീടും മനസും അവളുടെ തീറ്റ നോക്കി കുറെനേരം ഇരുന്നു. എന്റെ അമ്മയുടെ പ്രായമുണ്ടാവണമിവർക്ക്, എന്റെ അമ്മ ജീവിച്ചിരുന്ന കാലത്തീ തറവാടിനപ്പുറം കണ്ടിട്ടില്ല. ഇപ്പോൾ അവരുടെ ആത്മാവ് ഭൂമി പലതവണ ചുറ്റി കണ്ടുകാണണം. ഈ തള്ള ലോകമായ ലോകമൊക്കെ കണ്ടിങ്ങനെ നടക്കുകയാണ്.. ഭാഗ്യവതി! അന്നം ഭൂമിയിലുണ്ടല്ലോ.. അതിന് മുട്ടുണ്ടാവില്ല.
"തള്ളയ്ക്ക് ഈ ഭാഷയറിയുമോ.. എന്റെ മലയാളം?"
"എനക്ക് തെരിയാത മൊഴിയാ.. നീങ്ക സൊല്ലുങ്കയെനക്കത് പുരിയും"
സന്തോഷം. ഭാഷ സെന്തെമിഴെന്നാലും നല്ല മലയാളവും മനസിലാവും, പറയാനറിയുമോ എന്ന് ചോദിച്ചില്ല.. എനിക്ക് തമിഴും മനസിലാവുമല്ലോ.
"ഊരുതെണ്ടിക്കിവിടൊരു പായയും തലയിണയും തരാം.. ഇവിടെ കൂടുന്നോ?" ഏകാന്തത ചങ്ങലയിട്ട് വലിച്ച നിമിഷത്തിൽ ഞാൻ ചോദിച്ചു.
"ഇനിയും പാക്കവേണ്ടിയത് നെറയ ഇറുക്ക്.." ബാക്കി വാക്കുകൾ മൗനത്തിലാണ്ടു.
"രണ്ട് ദിവസം തങ്ങിയെന്റെ ഏകാന്തതയുടെ പങ്ക് പറ്റിൻ" ഞാൻ ക്ഷണിച്ചു. മഞ്ഞ നിറത്തിലെ പല്ലുകൾ കാട്ടിയവർ ചിരിച്ചു. കൈക്കൂലിയായി ഭക്ഷണം നൽകാമെന്ന് ഞാനേറ്റു. വിശന്ന വയറിനന്നത്തേക്കാൾ വലിയ സ്വപ്നം വേറെന്തുണ്ട്.
____
തള്ള ഒരു ജഗജില്ലിയാണ്. ഞാൻ ക്ഷണിച്ചു പാർപ്പിച്ചയെന്റെ വിധിയാഴ്ചകൾ പിന്നിട്ടിട്ടുമെന്റെ കൂടെ തന്നെയാണ്. അവൾക്ക് അന്നം കിട്ടുന്നുണ്ട്, കുളിക്കാൻ നല്ല കുളമുണ്ട്, ഉടുക്കാൻ കീറാത്ത മുണ്ടുണ്ട്, ലോകത്ത് വേറെയെവിടെയിതെല്ലാം കിട്ടുമെന്ന ചിന്തയവരിലെ ഊരുതെണ്ടിയെ കൊന്നുകളഞ്ഞു.
അവരെന്റെ കൂടെ വാഴാൻ തുടങ്ങിയിട്ട് ആഴ്ചകൾ മൂന്ന് കൊഴിഞ്ഞ് പോയി. അവരുടെ മഞ്ഞപ്പല്ലുകൾ വെളുത്തു. ഉമിക്കരിയുണ്ടാക്കുന്നതെങ്ങനെയെന്ന് ഊരിതെണ്ടുന്നതിനിടയിലവർ പഠിച്ചിട്ടുണ്ടാവണം. ഒരു മേടമാസത്തിലെ സൂര്യനെ പോലവരുടെ പല്ലുകൾ തിളങ്ങി.
ഈ തൊടിയായ തൊടിയൊക്കെ അവരുടെ സ്വന്തം ആണെന്ന് തോന്നും തള്ളയുടെ നടപ്പ് കണ്ടാൽ, ഒരു പതിനാറുകാരിയുടെ ചുറുചുറുക്കോടെ ആ തള്ള പറമ്പ് മുഴുവൻ ഓടിനടന്നു. തക്കാളി നട്ടതും വഴുതനയും ചേമ്പും എല്ലാം നട്ടുവളർത്തി കറിവെച്ച് എനിക്കൂട്ടി തന്നതുമാ തള്ളയായിരുന്നു. എനിക്ക് ചോറ് തരുമ്പോളവർ അടുത്തിരുന്നു ഞാൻ കഴിക്കുന്നതും നോക്കിയിരിക്കും, തൊണ്ട കുഴിയിലൂടെ അവരുണ്ടാക്കിയ തക്കാളി ചമ്മന്തിയും വഴുതനങ്ങ മെഴുക്കും ഒക്കെ ഒഴുകുമ്പോൾ എൻറെ കണ്ണുകൾ വിടരുന്നുണ്ടൊ എന്ന് ശ്രദ്ധിച്ചു കൊണ്ട്.
രോഗം കാർന്നു തിന്നു തിന്ന് എൻറെ വൃക്ക വരെ എത്തിയതും ഞാൻ വാസം ചാരുകസേരയിൽ നിന്നും ഉമ്മറപ്പടിയിലേക്കാക്കിയതും ഒരുമിച്ചായിരുന്നു. അവർ ഭക്ഷണവുമായി വന്നെനിക്കൂട്ടി തരും. ഉരുള ചെറുതായാലും കഴിക്കുമ്പോൾ മതിയെന്ന് പറഞ്ഞാലും അവർ ചിണുങ്ങും. വലിയ വലിയ ഉരുളകൾ ഉരുട്ടിയുരുട്ടിയെടുക്കും. അറിയാവുന്ന ഭാഷയിൽ ശകാരിക്കും. ഒരിക്കൽ തൊണ്ടക്കുഴിയിൽ ചോറ് കുടുങ്ങിയിരിക്കുന്ന വേളയിൽ ഞാൻ ചോദിച്ചു..
"നിൻറെ പേരെന്താണ്?"
പേരില്ലാത്തത് കൊണ്ടാവണം അവരെന്നെ മിഴിച്ചുനോക്കി. പലനാടുകളിലും അവിടുത്തെ ഭാഷയിലെ തെറികൾക്കനുസരിച്ച് അവരുടെ പേരുകൾ മാറിയിരിക്കാം. ഒരു ഊരുതെണ്ടിക്ക് മറ്റൊരു തെണ്ടിയെ മനസ്സിലാവും.
"പേര് ഒന്നുമില്ലെങ്കിൽ ഞാൻ അമ്മേ എന്ന് വിളിച്ചോട്ടെ?"
ചലനം മറന്നുതുടങ്ങിയ കാലുകൾ ചെറുതായി ചലിച്ചു. അമ്മയെന്ന വിളി കഴുക്കോലിൽ തട്ടി തിരികെ വന്നവരുടെ ചെവിയിൽ തറച്ചപ്പോളവരെന്നെ മിഴിച്ചുനോക്കി. കരയുകയായിരുന്നില്ല, എന്നാൽ മോണ കാട്ടി ചിരിച്ചതുമില്ല. ചോറൂട്ടി തരുന്നവളെ അമ്മ എന്നല്ലാതെ എന്തു വിളിക്കാനാണ്.
ഞാനും ആ തള്ളയും കാലത്തിൽ അങ്ങനെ വാഴുകയാണ്. അനുവദിച്ചുകിട്ടിയ സ്ഥാനക്കയറ്റത്തിൽ തള്ള ഭയങ്കര സന്തോഷത്തിലാണ്. ഊരുതെണ്ടി മറ്റെല്ലാ ജീവികളെയും പോലെയാ വീടിൻറെ എല്ലാ മുഖത്തിലും ഇഴുകിച്ചേർന്നു.
_______
"നിങ്ക കഥയെല്ലാം കൂട എളുതിവീങ്കളാ?" ഇനിയും എഴുതി തീർക്കാത്ത എൻറെ അനുഭവങ്ങളുടെ പേപ്പർതുണ്ടുകളിൽ തിരിഞ്ഞുകൊണ്ടവർ എന്നോട് ചോദിച്ചു.
കഥയല്ല തള്ളേയത് ഞാൻ കണ്ട, എന്നെ വിസ്മയിപ്പിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. കഥകളെന്ന് ഞാനതിനെ വിളിക്കില്ല. കഥകൾ എന്നു വിളിക്കണമെങ്കിൽ ഓർമ്മകളുടെ, ചിന്തകളുടെ ഞെരിപ്പിലെരിയുന്ന അക്ഷരങ്ങളാവണമത്. എന്നാൽ അവർ എനിക്കിപ്പോഴും കണ്മുമ്പിൽ ഒരു 70 എംഎം ഫിലിമിലെന്ന പോൽ ച��ിക്കുന്ന ജീവിതങ്ങളാണ്. ഇന്നും ശ്വസിക്കുന്ന, കാൽപ്പാടുകൾ പോലും ഭൂമിയിൽ അവശേഷിപ്പിക്കാതെ വലിയ ആൾക്കൂട്ടങ്ങളിലേക്ക് ഉൾവലിഞ്ഞ മനുഷ്യരാണെല്ലാം. അവയെല്ലാം എൻറെ പേപ്പർ കഷ്ണങ്ങളിൽ കിടന്നുറങ്ങുകയാണ്.
സുരേഖയെ ഞാനോർത്തു. ചെങ്കൽചൂളയുടെ ചൂടിലും മുശിപ്പിലും എൻറെ ഉയിരായി ചേർന്നിരുന്നവളെ. എത്രയെത്ര ഓർമ്മകളിൽ കൂടെ അവളുടെ മുഖം ഇന്നും മരിക്കാതെ എൻറെ മനസ്സിൽ നിൽക്കുന്നുണ്ട്. നിമിഷങ്ങൾ ഒഴുകി നീങ്ങുമ്പോൾ അവളുടെ നെറ്റിയിൽ നിന്ന് തുടങ്ങി ഒഴുകിയൊഴുകി മുഖം വഴി പുഴ പോൽ വളഞ്ഞൊഴുകുമവളുടെ കഴുത്ത് ചുറ്റി ഇടുപ്പിനെ പുണർന്നെവിടെയൊ അപ്രത്യക്ഷമാവുന്ന വിയർപ്പുതുള്ളികൾ എനിക്കോർമ വന്നു. അവളുടെ വിയർപ്പിനെ ഗന്ധം എനിക്കത്ര മേൽ ഇഷ്ടമായിരുന്നു. അവളുടെ ചൂടുപറ്റി ഞാനുറങ്ങിയ നാളുകൾ മനസിലെ കനലൂതി.
Tumblr media
വയസ്സ് കൊണ്ടധികമെങ്കിലും അവളുടെ ഉണ്ടകണ്ണിലെ കുസൃതി ഞാൻ കണ്ടിട്ടുണ്ട്. പിണങ്ങുമ്പോഴുള്ള ചിണുങ്ങി കരച്ചിലുകൾ എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്. അവൾക്ക് ഒരു പൂച്ചയുണ്ടായിരുന്നു നല്ലൊരു കണ്ടൻപൂച്ച. മറ്റു പൂച്ചകളുടെ കണ്ണിൽപ്പെടാതെ അവൾ അതിനെ വളർത്തിയെടുക്കുകയായിരുന്നു. അതിന്റെ സഹോദരങ്ങളെയെല്ലാം മറ്റു പൂച്ചകൾ കൊന്നുതിന്നപ്പോൾ അവൾ അതിനെ തൻറെ വീടിൻറെ അടുപ്പിൻ കീഴിൽ ഒളിപ്പിച്ചു കിടത്തി വളർത്തി.അവൾ എന്നെയും അതുപോലെ വളർത്തുകയായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഊരു തെണ്ടിയായി ആ ചെങ്കൽ ചൂളയിലെത്തിയ എന്നെ അവൾ അവളുടെ വീട്ടിൽ സുരക്ഷിതമായി കാത്തുവച്ചു.ചോറൂട്ടി വളർത്തി, കാലം ഞങ്ങളെ പ്രണയബദ്ധരാക്കുകയും ചെയ്തു. എല്ലാ പൂച്ചകളിൽ നിന്നും കാത്തുവെച്ച വളർത്തിയവൻ ഒരു വലിയ കണ്ടനായപ്പോൾ വായിൽ പിടയുന്ന ഒരു പിഞ്ചു പൂച്ചക്കുഞ്ഞിമായി വീട്ടിലെത്തി. ആ കാഴ്ചയിൽ മനംനൊന്ത് അവൾ അവനെ അന്ന് വീട്ടിൽ നിന്നിറക്കി വിടുകയാണുണ്ടായത്. വല്ലാത്തൊരു അനീതിയവളെ കുത്തി. താൻ ചെയ്ത പാപം അവനെ ഊട്ടിയതാണെന്നവൾ വിരഹിച്ചു, കലഹിച്ചു. കാലങ്ങൾക്കുശേഷം ആ പൂച്ചയെ പോലെ ഞാനുമാ പടിയിറങ്ങി. ഞാൻ കൊണ്ടുവന്ന പൂച്ചക്കുഞ്ഞ് രോഗങ്ങളും, സ്വത്വത്തെ അറിയാനുള്ള അടങ്ങാത്ത അഭിനിവേശവുമായിരുന്നു എന്ന് മാത്രം.
അവളെയിങ്ങോട്ട് വിളിക്കണം. എൻറെ സ്വത്വത്തിൽ അവളും വാഴട്ടെ.
തള്ളയുടെ കഥകൾ അതിലും രസമാണ്. തമിഴ്നാട് ആയിരുന്നു ജന്മദേശം. പതിനാല്വയസ്സ് ആവുന്നതിനും മുന്നെ അപ്പനും അമ്മയും കൂടെ ഊരുതെണ്ടി വന്ന ഒരു അഭ്യാസിക്ക് വിറ്റു. നൂറ്റമ്പത് രൂപയ്ക്കാണ് അപ്പാവും അമ്മാവും തന്നെ വിറ്റത് എന്ന് പറയുമ്പോൾ അവരുടെ കൊഴിഞ്ഞുപോയ ഇടം പല്ലുകൾക്കിടയിലൂടെ ഒരു ചിരി ഒഴുകി വരാറുണ്ട്. അറിവഴകൻ എന്നായിരുന്നു അഭ്യാസിയുടെ പേര്. നല്ല കറുത്ത ശരീരവും ഉറച്ച മനസ്സുള്ള ഒരു തമിഴൻ. അറിവഴകന്റെ കൂടെ തള്ള ഇന്ത്യ മുഴുവൻ സഞ്��രിച്ചു. തൊഴിക്കുകയും കുത്ത് വാക്കുകൾ കൊണ്ട് നോവിക്കുകയും ചെയ്യുമെങ്കിലും അറിവഴകനു മേൽ അവർ പ്രണയത്തിലായി. ജീവിതം പോലെ തന്നെയാണ് പ്രണയവും, എല്ലാ പ്രതിസന്ധികൾക്കിടയിലും അവ അതിജീവനം നേടിക്കൊണ്ടേയിരിക്കുന്നു.
നാലഞ്ചു വർഷങ്ങൾക്കു ശേഷം അറിവഴകൻ ബോംബെയിൽ വച്ച് കണ്ട ഒരു മാർവാടിക്കവളെ മറിച്ചുവിറ്റു. എന്തിനാണവൻ തന്നെ വിറ്റുവെന്ന് തള്ളക്ക് ഇപ്പോഴും അറിയില്ല.
"അവര് താ എന്നൊട കടവുളെൻട്ര് ഇരുന്തേൻ.."
തള്ള ആരോടെന്നില്ലാതെ പരിതപിച്ചു. മാർവാടിയുടെ വീട് തൂത്തും തുടച്ചും മെത്തകളിൽ പങ്കിടപ്പെട്ടും അവരവിടെ കഴ���ഞ്ഞുവന്നു. പല ശരീരങ്ങൾ അവളെ പങ്കിട്ടു എടുത്തപ്പോഴും അറിവഴകൻ അവളുടെ മനസ്സിൽ തങ്ങിനിന്നു. ഏതു വികാര ക്ഷോഭത്തിലും അറിവിൻറെ സ്ഥാനം തെറ്റിയ പല്ലുകൾ അവൾ ഓർക്കും. കരിവീട്ടി കടഞ്ഞതുപോലുള്ള കൈകൾ ഓർക്കും. അതിൻറെ ശാന്തതയിൽ അവർ സ്വപ്നം കണ്ടുറങ്ങും.
Tumblr media
പെണ്ണിൻറെ മനസൊരു കടലാണ്. എത്ര മഴ പെയ്താലും ഓരോ മഴത്തുള്ളിയും അതിലൊരിടമുണ്ട്. ഒന്നിനെയും അവൾ വിസ്മരിച്ചു കളയില്ല. സ്നേഹം അവളിലെ അനന്തമായ പ്രകാശമാകുന്നു.
"തള്ളേ നിങ്ങളുടെ പേരെന്താണ്?"
ഇതുവരെ ഞാൻ ചോദിച്ചിട്ടും അറിഞ്ഞിട്ടുമില്ലാത്ത ഒരു ചോദ്യം അവർക്കു നേരെ എറിഞ്ഞു.
"കണ്മണി.."നാണത്തോടെ അവർ പറഞ്ഞു.. "അപ്പാവുക്ക് പിടിച്ച പേർ"
കണ്ണിൻറെ കണ്ണായവൾ..കൃഷ്ണമണിയായവൾ.. ആ അപ്പ തന്നെയാണല്ലോ ഇവളെ വിറ്റു തിന്നത്.
"യെല്ലാമെ പസി.. വാഴറുതുക്കാന പസി"
ശരിയാണ്, എല്ലാം വിശപ്പാണ് ജീവിക്കാനുള്ള വിശപ്പ്. സായാഹ്നത്തിൽ എത്തിയ ശരീരം അത് ശരിവെച്ചു.
----------------
"എന്നിട്ടെന്തായി കണ്മണിയെ?" ഞാൻ ചോദിച്ചു.
കൺമണിയെന്നുള്ള വിളിയിൽ തള്ളയുടെ വലിയ വായിൽ ചിരി നിറഞ്ഞു.
കണ്മണിക്ക് അമ്പത് വയസ്സുള്ളപ്പോൾ മാർവാടി മരിച്ചു. ജീവിച്ച വീട്ടിൽനിന്നും നടന്ന വഴികളിൽ നിന്നും അവൾ അഭയാർത്ഥിയായി. വെറുതെ ഞാനെൻറെ പറമ്പിലുണ്ടായിരുന്ന അണ്ണനെയും പാമ്പിനെയും ചെമ്പോത്തിനെയുമെല്ലാം ഓർത്തുപോയി.
"നാൻ തിരുമ്പി പോയിട്ടേൻ.. അറിവഴകനുക്കാക..''
തൻറെ നല്ലകാലം മുഴുവൻ കാർന്നു തിന്ന, തൻറെ ഉടലും ഉയിരും നശിപ്പിച്ച മനുഷ്യനെ തേടിയവൾ തിരികെപ്പോയി അറിവഴകനെ തേടി.
"എന്നിട്ട് കണ്ടുവോ?"
"അഞ്ച് കൊല്ലം അളഞ്ചിട്ടേൻ.. ഒറു നാൾ അവറ പാത്തിട്ടേൻ"
വല്ലാത്തൊരു നിശബ്ദത ആ വാക്കുകളെ പിന്തുടർന്നു..
മേട്ടുപ്പാളയത്ത് ഇടിഞ്ഞുവീഴാറായ ഒരു ഒറ്റമുറി വീട്ടിൽ വച്ച് അറിവഴകനെ അവർ കണ്ടു. ശരീരം തളർന്ന് അനങ്ങാനാവാതെ കട്ടിലിൽ വാസമുറപ്പിച്ചിരുന്നു അയാൾ. ക്ഷയം കൊണ്ടാകെ ചുരുങ്ങി പോയ അയാൾ കണ്മണിയുടെ കൈയിലൊതുങ്ങുന്ന പരുവമായിരുന്നു. ഓർമ നശിച്ചതുകൊണ്ട് അയാൾ അവളെ തിരിച്ചറിഞ്ഞില്ല. കാലം ഒഴിച്ചിട്ട നീതിയിൽ അറിവ് ശ്വാസംമുട്ടി വിറച്ചുകൊണ്ടിരുന്നു.
"അവരെന്നെ അമ്മാ എൻട്ര് കൂപ്പിട്ടാറ്.. "
അവർ പുഞ്ചിരിച്ചു. എനിക്ക് പുഞ്ചിരിക്കാൻ കഴിഞ്ഞില്ല
ഓർമ്മകളുടെ വേലിയേറ്റത്തിൽ പെറ്റിട്ടവളെ ജാതിക്കോമരങ്ങൾക്കും തിന്നാൻ നിന്ന ബന്ധുമിത്രാദികൾക്കും വിറ്റു സ്വത്വം തേടി പോയ ഒരു മകനെപ്പറ്റി ഓർത്തു. ഏറ്റവുമൊടുവിൽ ഓടിത്തളർന്ന് അവൻ അമ്മയുടെ മടിയിൽ ആണ് തന്നെ സ്വത്വം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അമ്മ ഒരു വിളക്കായി മാറിയിരുന്നു. ഞാനും അറിവഴകനാണ്.
"നാൻ അവരെ എൻ കൊളന്തെ മാതിരി പാത്തുകിട്ടാറ്.."
അറിവ് പതിനേഴ് കൊല്ലങ്ങൾക്ക് അപ്പുറം മരിക്കുന്നതുവരെ അവർ അയാളുടെ മലം വാരി, കുളിപ്പിച്ചു, മുറിവിൽ മരുന്ന് വെച്ച് കൊടുത്തു, ചൂട് പകർന്നു. അറിവഴകൻ വിട്ടുപിരിഞ്ഞ അന്നവർ അവിടം വിട്ടു. നാടുമുഴുവൻ തെണ്ടിയൊടുവിൽ എന്റെ ജീവിതത്തിന്റെ ഒരു ഏടാവാൻ വിധിക്കപ്പെട്ടിരിക്കുന്നു.
''ഇപ്പവും ന്യാപകമിറുക്ക്.. അവര് കടസിയാ എങ്കിട്ട സൊന്നത്.. മന്നിച്ചിട്.. തായെ എൻട്ര്.." അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാനും മനസ്സിൽ പറഞ്ഞു.. ക്ഷമിക്കുക അമ്മേ!
--------------------
ഒന്ന് നടക്കാനുള്ള ശ്രമം നടത്തി നോക്കിയതാണ്, മൂക്കും കുത്തിവീണു. കൺമണി വന്നെന്നെ താങ്ങിയെടുക്കുമ്പോൾ എന്റെ നരച്ച താടി അവളുടെ കവിളിലമർന്നു. മൂക്കിൽ നിന്ന് വരുന്ന ചോരയിൽ അവളുടെ ബ്ലൗസ് മുഷിഞ്ഞു. മരുന്നെല്ലാം കെട്ടിവെച്ച് എന്നെ ശകാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൾ. തമിഴിലും മലയാളത്തിലും എന്നെ വഴക്ക് പറഞ്ഞു. അവളുടെ സ്നേഹം എന്നെ പൊള്ളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാതിൽക്കൽ ഒരു അനക്കം കേട്ടത്. നോക്കിയപ്പോൾ ഒരു കഷണ്ടിത്തല. അത് പയ്യെ അകത്തേക്ക് കയറിവന്നു. അമ്മാവനാണ്, നാരായണൻ. അമ്മാവൻറെ കുപ്പി കണ്ണടകൾക്കിടയിലൂടെ രണ്ടു കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നതുപോലെ. സാവധാനം അയാൾ മുറിയിലേക്ക് കയറിവന്നു എന്നെയും കൺമണിയെ യും ഇരുത്തം വന്ന ഒരു നോട്ടം പറഞ്ഞിട്ട് എനിക്ക് അഭിമുഖമായി ഒരു കസേരയിൽ ഇരുന്നു.
"എഴുന്നേറ്റ് നടക്കാനും ബുദ്ധിമുട്ടായി അല്ലേ "
"ബുദ്ധിമുട്ടെന്നല്ല കഴിയില്ല എന്നായി ശരീരത്തിനു തോന്നിയാലും മനസ്സിനെ തോന്നുന്നില്ല"
"ഊരുതെണ്ടൽ ഒക്കെ കഴിഞ്ഞ് എത്തിയ കാര്യം ഇന്നലെയാണ് അറിഞ്ഞത്. ഞങ്ങൾ ഒരുപാട് തേടിയിട്ടും കണ്ടില്ല, സിലോണിലൊക്കെ വന്നിരുന്നു"
തേടിയത് എന്തിനെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ ഒന്നു പുഞ്ചിരിച്ചു. അമ്മാവനു ചായ എടുക്കാൻ ആകണം കൺമണി ഉള്ളിലേക്ക് വലിഞ്ഞു.
"ആരാണത്? കവലയിലൊക്കെ ആളുകൾ പറയുന്നത് കേട്ടു? "
"പറയുന്ന ആളുകളോട് തന്നെ ചോദിച്ചുകൂടായിരുന്നോ?"
"ഒരു ഹോംനേഴ്സാണ് വേണ്ടെതെന്നുവെച്ചാൽ ഞാൻ ഒരെണ്ണം ഏർപ്പാടാക്കി തരാം.. ഇതൊക്കെ കളള ക്കൂട്ടമാണ്.. എന്താണ് കൊണ്ടുപോകുന്നത് എന്ന് പറയാനൊക്കില്ല.. കുത്തിക്കീറാനും മടിക്കില്ല"
എൻറെ പിൻവാതിൽ നിന്ന് വരുന്ന ഒരു നിശ്വാസം ഞാൻ കേട്ടില്ലെന്ന് നടിച്ചു.
"നിങ്ങളൊക്കെ അല്ലേ അമ്മാവാ കുത്തിക്കീറിയത്, എൻറെ അമ്മയുടെ മാനം. പുലയനെ സ്നേഹിച്ചതിന് വേശ്യയെന്ന് മുദ്രകുത്തി ചങ്ങലയിൽ തൂക്കിയത് അവരുടെ മുന്നിലല്ലെ നിങ്ങൾ വാതിലുകൾ കൊട്ടിയടച്ചത്. ഇവളെന്നെ ഊട്ടിയിട്ടേയുള്ളൂ.. അമ്മയാണ്."
ക്രോധം കൊണ്ട് ചുവന്നു തുടുത്ത മുഖം എന്നിൽ നിന്നും മറച്ചു അമ്മാവൻ എഴുന്നേറ്റു.
"ഞാൻ ഇറങ്ങുകയാണ്, ആശുപത്രി വരെ ഒന്ന് പോകണം കുറച്ച് ചെക്കപ്പുകൾ നടത്താനുണ്ട്."
"പിന്നെ ആ കേശവനെ സ്ഥലം വിൽക്കുന്നുണ്ടെന്ന് അന്വേഷിച്ചിരുന്നു. പുറത്തു കൊടുക്കേണ്ട ഞാനെടുത്തു കൊള്ളാം. നിനക്കിനിയിപ്പോലൊരാൾ സഹായമില്ലാതെ പറ്റില്ലല്ലോ.. എൻറെ വീട്ടിൽ കൂടാം. ഒരു ഹോംനഴ്സിനെയും ഞാൻ ഏർപ്പാടാക്കാം."
ഭൂമി മുഴുക്കെയും തിന്നു കൊഴുത്ത ഒരു ഭീമാകാരനായ മണ്ണിരയെ പോലെയാണ് അയാളെ എനിക്ക് തോന്നിയത്. ഭൂമിയെ കുത്തി നോവിച്ചു കൊണ്ട് അതെങ്ങോട്ടൊ പോയി.
കണ്മണിയോട് പടിപ്പുരവാതിൽ അടക്കുവാൻ പറഞ്ഞു. വഴിതെറ്റിയിട്ട് പോലും ഒരുവനും ഈ വഴി വരരുത്. ഞാനും എന്റെ ലോകവും സ്വസ്ഥതയിൽ വാഴട്ടെ.
------------
ശ്വാസം മൂക്കിൽ കൂടി ഉള്ളിലേക്ക് വരുവാൻ മടിച്ചുനിന്ന നാളുകൾ ഒന്നിൽ ഞാൻ അവരോട് ചോദിച്ചു..
"ഇവിടം കഴിഞ്ഞാൽ എങ്ങോട്ടാണ്?"
"അപ്പാവയും അമ്മാവയും തേടി പോകണും" നീണ്ട നിശബ്ദതയ്ക്ക് ശേഷം കൺമണി പറഞ്ഞു.
"ഇവിടെ കൂടിക്കൂടെ?"
" നീങ്ക ഇല്ലെന്നാ ഇന്ത മണ്ണ് എന്നോടത് അല്ലൈ.. "
മണ്ണ് ആരുടേതുമല്ല പെണ്ണേ, നമ്മളതിനെ കയ്യേ��ി അധീശത്വം നടിച്ച് അടക്കി ഭരിക്കുകയാണ്. മണ്ണ് ഭൂമിയുടെതാണ്, നാമെല്ലാം അതിൽ പറിച്ചുനടപ്പെട്ട വരാണ്. വേരുകളാഴ്ത്തി പരമാവധി മണ്ണ് നമ്മളോട് ചേർക്കാൻ നാം ശ്രമിക്കും. പക്ഷേ വേരുകൾക്കിടയിലൂടെ തന്നെ അവയെല്ലാം നഷ്ടമാവുകയും ചെയ്യും.
വീട് കൺമണിക്ക് എഴുതി നൽകാനുള്ള എൻറെ ആഗ്രഹത്തെ അവൾ തള്ളിക്കളഞ്ഞു. സുരേഖക്ക് തന്നെ കൊടുക്കണം അവളാണ് യഥാർത്ഥ അവകാശി എന്നവൾ പറഞ്ഞുകൊണ്ടിരുന്നു.
"നിനക്കെന്താണ് വേണ്ടത്?" ഞാൻ ചോദിച്ചു .
"ഉന്നോട നിനയ് വുകളെ എങ്കിട്ട കൊടുങ്ക" അവൾ പറഞ്ഞു.
ഓർമ്മകളെല്ലാം മറവി അടുത്തുപോയി. ഞാൻ എൻറെ സ്വത്വം നിനക്ക് തരാം.
എൻറെ വീടും പറമ്പും അതിലേക്ക് തിരിച്ചെത്തിയ അണ്ണാനും പാമ്പും കുരങ്ങും എൻറെ ട്രങ്ക് പെട്ടിയിൽ രണ്ടായിരം രൂപയും കുറച്ചു പുസ്തകങ്ങളും കഞ്ചാ��ു ബീഡിയുമെല്ലാം അവളെ ഭരമേൽപ്പിച്ചു ഞാനെൻ ശ്വാസത്തോടൊപ്പം പുറത്തേക്ക് യാത്രയായി.
കണ്മണി ഒരു നിഴൽപോലെ എൻറെ ശരീരത്തിന് അടുക്കൽനിന്നു.
"അയ്യോ എൻ പുള്ളെ പോയിട്ടാറ് കടവുളെ എൻ പുള്ളെ പോയിട്ടാറ് "
അവൾ രണ്ട് പകലും രണ്ട് രാത്രിയും നിർത്താതെ കരഞ്ഞു, ദൈവത്തെ ശപിച്ചു. തൊണ്ടയിലവേശിക്കുന്ന ഒരു നേർത്ത ഞെരുങ്ങൽ മാത്രമായി അവൾ മാറി. എൻറെ ശരീരം തീ വിഴുങ്ങിയപ്പോൾ അത് കാണാൻ അവൾ ഉണ്ടായിരുന്നില്ല. എന്റെ ഓർമ്മകളെ തേടിയുള്ള യാത്രകൾ അവൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.
സ്വസ്ഥി.
Tumblr media
1 note · View note
ansarkamarudeen · 7 years ago
Text
കുഞ്ഞുണ്ണി മാഷിന്റെ കവിത നീ പെണ്ണെ,
ചെറുതെങ്കിലും കുറിക്ക് കൊള്ളും കിറുക്ക്.
തീക്കുനിയുടെ ചെറുവാക്കുകളും നീയെ,
സരസമെങ്കിലും മൂർച്ചയുള്ള വാൾ തന്നെ.
ഖലീൽ ജിബ്രാന്റെ സുന്ദരവരികളും നീ തന്നെ,
കനലിൽ കുരുത്തൊരു സുന്ദരി.
ഒ.എൻ.വിയുടെ മലയാളവും നീ,
എന്നുടെ ഭാഷ തന്നെയും നീയല്ലെ.
നിന്റെ വാക്കുകളിലുണ്ടൊരു മാധവിക്കുട്ടി,
അടക്കിയ ദ്രാന്തുകളുടെ പെണ്ണുടൽ.
അയ്യപ്പന്റെ നോവും നീ തന്നെ പെണ്ണെ,
കനലിലെരിയുന്ന പൊന്നിൻ പെൺതിര.
ടാഗോർ കവിതകളുടെ വന്യഗന്ധം നീ,
എല്ലാ ഭംഗിയിലും തന്നിലാവാഹിച്ച ഭൂമി.
എന്തിനേറെ പെണ്ണെ,
ഈ എളിയവന്റെ എഴുത്തുകുറികളുടെ-
ഉത്തരമായിരുന്നു നീ.
ഇനിയും പോരിശയേറി വാഴാനുള്ള
കൊതിയാണ് നീ.
എന്റെ വഴികാട്ടി നക്ഷത്രം.
2 notes · View notes
ansarkamarudeen · 7 years ago
Text
പള്ളിപ്പറമ്പിലെ പൂവരശ്
ഒരു കാറ്റിങ്ങനെ പറന്നുവന്ന് പൂവരശിനെ തഴുകിപോയ്. പൂവരശുണർന്ന് ചുറ്റും നോക്കിയപ്പോഴേക്കും കാറ്റൊഴുകി സഹ്യൻ കടന്നിരുന്നു. പൂവരശ് ചിന്തിച്ചു “ എന്നെയിവിടെ ഒറ്റയ്ക്കാക്കി എന്തിനാണവൻ പോയി കളഞ്ഞത്! എന്നെ കാണുമ്പോളവനെന്തിനാണിത്ര നാണം! ”
കാറ്റൊഴുകിയൊഴുകി പല സുന്ദരമായ പൂന്തോട്ടങ്ങളിലും ചെന്നെത്തി. ജമന്തിയും പിച്ചിയും ചെഞ്ചുവപ്പൻ റോസകളുമെല്ലാം പ്രണയനോട്ടങ്ങൾ നൽകി. എന്നാലവന്റെ മനസപ്പോഴും പളളിപ്പറമ്പിലെ പാതിയുണങ്ങിയ പൂവരശിന്മേൽ തറച്ചു നിന്നു. “എന്തു കൊണ്ടാണവളെന്നെ പ്രണയിക്കാത്തത്, ഞാൻ തേടിച്ചെല്ലുമ്പോഴെല്ലാം ഉറക്കം നടിക്കുന്നത്.”
Tumblr media
പൂവരശിനെ വലിയ തങ്ങളുടെ ഖബറിൻ തലയ്ക്കലാണ് വെച്ചു പിടിപ്പിച്ചത്. ആളുകൾ പ്രാർത്ഥനകളർപ്പിച്ച് പിന്മാറിക്കഴിഞ്ഞപ്പോഴേക്കും പള്ളിപ്പറമ്പിലെ ക്രൂരനായ നിശബ്ദത കടന്നു വന്നു. ആ നിശബ്ദതയിൽ മുങ്ങിക്കുളിച്ച് പൂവരശങ്ങനെ നിന്നു. പളളിപ്പറമ്പിലെ മറ്റു മരങ്ങൾ പരസ്പരം ചില്ലകളുരുമി ശബ്ദം വെച്ചപ്പോൾ ആ വലിയ നിശബ്ദതയവളുടെ നെഞ്ചിലേക്ക് ചേക്കേറി. താൻ പറിച്ചുനടപ്പെട്ട ദുനിയാവേതെന്നറിയാതെയവൾ കുഴങ്ങി. പെണ്ണങ്ങനെ പറിച്ചുനടലുകൾക്കെപ്പോഴും വിധേയയായിക്കൊണ്ടിരിക്കും, ക്ഷമയുടെ വലിയ സ്മാരകങ്ങൾ!
വലിയ തങ്ങൾ തന്റെ കീഴിൽ കിടന്നഴുകുന്നതും അലിഞ്ഞിലാതാക്കുന്നതുമവളറിഞ്ഞു. തങ്ങളുടെ തലയോട്ടിക്കുള്ളിൽ പുഴുക്കൾ വിഹരിച്ചു. തങ്ങളുടെ മാംസപിണ്ഡങ്ങൾ തന്റെയും ഭാഗമാകുന്നതവളെ അലോസരപ്പെടുത്തി. തങ്ങൾ ദുഷ്ടനായിരുന്നു. അയാളുടെ ഇരുണ്ട വലിയ കണ്ണൂകൾ പലരേയും ഭയപ്പെടുത്തിയിരുന്നു, പലരേയും പിച്ചിചീന്തിയിരുന്നു. അയാളുടെ വലിയ കരങ്ങളുടെ പ്രണയമേറ്റാണ് സൈനബയുടെ മുതുകും കവിൾ തടങ്ങളും ചുവക്കാറുണ്ടായിരുന്നത്. തങ്ങളുടെ എല്ലാ കൊള്ളരുതായ്മകൾക്കും ന്യായീകരണമേകിയ കറ വന്ന പല്ലുകളും, ഭക്ഷണക്കുഴലുകളും, ഭീമാകാരനാമാശവും, മൂത്രസഞ്ചിയും, വൻകുടലും, ചെറുകുടലുമെല്ലാം പുഴുക്കൾക്ക് ഭക്ഷണമായി തീർന്നു. അവയുടെ ഒരു പങ്ക് തന്നിൽ പ്രവേശിച്ചതവൾക്കിഷ്ടപ്പെട്ടില്ല. അവൾ ഇലകൾ പൊഴിച്ചു പ്രതിഷേധമറിയിച്ചു.
കാറ്റ് പക്ഷേയെല്ലാവരെയും തഴുകി, എല്ലാ പാപവും പറ്റിയിങ്ങനെ നാടായ നാടുകൾ പറന്നു നടന്നു. ദേശാടനം കഴിഞ്ഞു വരുമ്പോഴേക്കുമൊരുപാട് കഥകളവനെഴുതിക്കഴിയും. അവൻ കണ്ട ജീവിതങ്ങൾ, എത്രയെത്ര മനുഷ്യർ. എത്രയെത്ര പള്ളിപ്പറമ്പുകൾ, മരണങ്ങൾ.
മരണം കൊതി തീരാത്ത ചെകുത്താനാണ്, ചിലർക്കവനവസാനത്തെ പ്രതീക്ഷയുമാണ്.
അദ്ധ്യായം - 1
ഐഷ കുട്ടി ഉമമായുടെ പടം വരച്ചപ്പോൾ ഒരു കറുത്ത പർദ്ധ മാത്രമായിപ്പോയത് യാദൃശ്ചികമായിരുന്നില്ല. ഉമമായുടെ ചുവന്ന കവിളും, വിളറിയ കണ്ണുകളുമവൾക്ക് വരക്കാൻ കഴിഞ്ഞില്ല. രക്തം മുഴുവൻ നഷ്ടപ്പെട്ട് മരിച്ചൊരു മൃതദേഹം കണക്കയവർ കാണപ്പെട്ടു.
ഐഷക്കുട്ടി മറ്റൊരു ചിത്രം വരച്ചപ്പോളതിൽ അവളുടെ ഉസ്താദിന്റെ കണ്ണുകൾ ചുവന്നിരുന്നതും, അവളുടെ കൈകൾ ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരുന്നതും, കുട്ടിപ്പാവാട കീറിയിരുന്നതും യാദൃശ്ചികമായിരുന്നില്ല.
Tumblr media
ഐഷയുടെ മുറി നിറയെ ഛായക്കുപ്പികൾ ചിതറിക്കിടന്നു. പക്ഷേയവൾ വരച്ച ചിത്രങ്ങളാരും കണ്ടില്ല. അവയൊക്കെയുമവളുടെ ട്രങ്ക് പെട്ടിയിൽ വിശ്രമിച്ചു. ഈ അനന്തമായ ലോകത്തിലവളുടെ വലിയ രഹസ്യമായിരുന്നു ആ ട്രങ്ക് പെട്ടികകത്തെ വരകൾ. രഹസ്യമെന്ന് പറഞ്ഞുകൂടാ, ആരും അവളുടെ കുഞ്ഞുവരകളിലെന്തെന്ന് നോക്കാൻ മെനക്കെട്ടില്ലയെന്നതാണ് സത്യം. അവളുടെ പ്രേക്ഷകനവളുടെ മുറിയിലെ പാതി മുറിച്ച പ്ലാസ്റ്റിക്ക് കുപ്പിയിൽ കിടന്ന മാനത്തുക്കണ്ണികളായിരുന്നു. അവൾ വരച്ചു മുഴുവിപ്പിച്ച ചിത്രങ്ങളെല്ലാമവ കണ്ടിട്ടുണ്ട്. അല്ലാത്തവയൊക്കെയവൾ ഒരു ദാക്ഷണ്യവുമില്ലാതെ കീറിക്കളയുമായിരുന്നു. ചിലപ്പോഴൊക്കെയവളുടെ കണ്ണ് നിറയും. പേപ്പറുകൾക്കും വരകൾക്കും പകർത്താനാവുന്നതിലും വലിയ സത്യങ്ങളാവാമവ. രഹസ്യങ്ങളുടെ കൂമ്പാരമാണ് പെണ്ണ്. ആരുടെയെങ്കിലും മുന്നിലവളത് വെച്ചൊഴിയുമ്പോൾ ലോകം മുഴുവൻ ഇരുട്ടിലാണ്ട്‌ പോയേക്കാം! ചിലപ്പോ വലിയ പേമാരി തന്നെയുണ്ടായേക്കാം, ആ പേമാരിയിലീ ഭൂമി തന്നെ നശിച്ചേക്കാം.
അവളുടെ ഛായ കുപ്പികളിൽ ചുവപ്പും കറുപ്പും മാത്രമെപ്പോഴും തീർന്നിരിക്കും, അവളുടെ വരകളിലെ കറുപ്പിനെയും ചുവപ്പിനെയും പേപ്പറുകൾക്കല്ലേയറിയൂ!
*** *** ***
എന്താണ് സ്വാതന്ത്ര്യം? ഐഷക്കുട്ടിയത് ചിന്തിച്ച് തുടങ്ങിയതും തീർന്ന��ും തന്റെ തറവാട്ടിലെ വലിയ മതിലിലെത്തിയാണ്. ചിന്തകളോടിയാ ഭീമാകാരനായ മതിലിനു ചുവട്ടിലെത്തും. എന്തിനാണിത്രയും വലിയ മതിൽ! മനുഷ്യന്മാരെ കാണാതിരിക്കാനാവുമോ! മനുഷ്യൻ മനുഷ്യനെ ഭയപ്പെടുന്നു. ഐഷക്കുട്ടി ചിന്തിച്ചു.
അവളുടെ ഊഞ്ഞാലുയർന്ന് പൊന്തി. അവളാ മതിലിനപ്പുറമൊന്ന് കാണാൻ ശ്രമിച്ചു നോക്കി, പറ്റുന്നില്ല. നല്ല മനുഷ്യരൊക്കെയുമീ മതിലിനപ്പുറമാവും! അവൾ ചിന്തിച്ചു. അവളുടെ ഉമമായുടെ കൊലുസിന്റെ പതിഞ്ഞ സ്വരമവളെ തിരികെ വിളിച്ചു. ഇല്ല! ഇക്കരയുമുണ്ട് നല്ല മനുഷ്യർ.
ഈ ഊഞ്ഞാലെത്ര ഉയർന്നാലുമാ മതിലിനപ്പുറം കാണാൻ കഴിയില്ലയെന്നവൾ വ്യസനപ്പെട്ടു. പക്ഷേ മരങ്ങൾക്കൊണ്ട് തിങ്ങി നിറഞ്ഞ്, ഇലകളും കൊമ്പുകളും കൊണ്ട് ആകാശമിങ്ങനെ മറച്ചു പിടിച്ച ആ പറമ്പിന്റെയും ഭീമാകാരനായ തറവാടിന്റെയും നിഴലു തീരുന്നിടത്ത്, ശിഖരങ്ങൾ അവസാനിക്കുന്നിടത്ത് അവൾ നീല കലർന്നൊരു ആകാശം കണ്ടു. അവളുടെ കണ്ണിലിരുലോകവുമപ്പോൾ പാർക്കാൻ വന്നു. അവളുടെ മുഖം സന്തോഷത്തിന്റെ ചിരിയാൽ വിങ്ങി.
Tumblr media
മിന്നാരിപ്പാപ്പൻ വന്നെന്ന മറിയം ബീവിയുടെ വിളി പല തെങ്ങിൻ തലപ്പുകളിലും തട്ടിത്തെറിച്ചൊടുവിലവളുടെ ചെവിയിലുമെത്തി.
കണ്ടാൽ ഒരെഴുപത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ കൂനി കൂനി നടന്നു അറക്കൽ തറവാടിന്റെ പടികടന്നുള്ളിലേക്ക്‌ വന്നു. അദ്ദേഹത്തിന്റെ കൈകളിൽ രണ്ട് സഞ്ചികൾ തൂക്കിപ്പിടിച്ചിട്ടുണ്ടാരുന്നൂ. വിനാഗിരി കുപ്പികൾ സഞ്ചിക്കുള്ളിൽ ആടിക്കളിച്ചു. ഇവിടുങ്ങളിൽ വിനാഗിരി വിൽക്കുന്നത് ഈ ആപ്പൂപ്പനാണ്. എല്ലാരും ആ രൂപത്തെ “മിന്നാരിയപ്പൂപ്പൻ” എന്ന് വിളിച്ചു. ഐഷക്കുട്ടി മിന്നാരിപ്പാപ്പൻ എന്നും.
ഉപയോഗിച്ച് കീറിയ അയാളുടെ മുഷിഞ്ഞ കുപ്പായത്തിൽ തുളകളുണ്ടായിരുന്നു. ആ തുളകളിൽ കൂടെ കാറ്റ് അങ്ങോട്ടുമിങ്ങോട്ടും പാറി നടന്നു. മിന്നാരി പാപ്പൻ തറവാടിന്റെ തിണ്ണപ്പടിമേൽ ഇരിപ്പുറപ്പിച്ചപ്പ���ൾ പേരുകേട്ട അറക്കൽ ബീവിമാരെല്ലാമെത്തുകയായി. ഈ ലോകമായ ലോകത്തിലെ കഥകളെല്ലാമയാൾക്കറിയാം.. കാറ്റിനെ പോലെ.. നല്ലതും ചീത്തയും കണ്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും അയാളങ്ങനെ നാടുകൾ താണ്ടി യാത്ര ചെയ്യുകയാണ്.
അയാൾ വെളുക്കനെയൊന്ന് ചിരിച്ചിട്ട്, വിനാഗിരിക്കുപ്പികൾ ഓരോന്നായ് എടുത്തു പുറത്തേക്ക് വെച്ചു.
“ശിരം വെല തന്നെ.. ഒരു റുപ്യക്ക് രണ്ട് കുപ്പി”
നാലു കുപ്പികളായാൾ പുറത്തെടുത്ത് വെച്ചു. പെൺശിങ്കങ്ങൾ കുപ്പികൾ വാങ്ങിയിട്ട്, മിന്നാരിയുടെ കഥകൾ കേൾക്കാൻ കാത്ത് നിൽക്കുമ്പോഴാണ് അറയ്ക്കൽ തറവാട്ടിലെ, തല മുതിർന്ന ആയിഷയുടെ ഉമ്മൂമ്മ ഖദീജാ ബീവി വന്നത്. പെൺശിങ്കങ്ങൾ ധൃതിയിൽ അകത്തേക്ക് പിൻവലിഞ്ഞു. ഖദീജാ ബീവി രണ്ട് കാരക്ക അയാളുടെ കയ്യിലേക്കെറിഞ്ഞു കൊടുത്തു.
“പേർഷ്യയിൽ നിന്നാ അബുവേ!”
മിന്നാരിപ്പാപ്പന്റെ അയാളുടെ അതേ പേരു വിളിക്കുന്ന മനുഷ്യജാതി ഉമമൂമ്മ മാത്രമാണെന്ന്‌ ഐഷക്ക് തോന്നി. കാറ്റ് ഒന്ന് ചിരിച്ചു. ദാനം കിട്ടിയ വിശപ്പുമായി അയാൾ അടുത്തതേത് ദേശം എന്ന് ചിന്തിച്ച് കുഴങ്ങി.
എല്ലാരും പിൻവാങ്ങിയിട്ടും ഐഷക്കുട്ടിയവിടെ തന്നെ നിന്നതിനൊരു കാരണമുണ്ട്. ഐഷയുടെ ഛായക്കുപ്പികളിലൊഴിയുന്ന ചുവപ്പും കറുപ്പും എന്നല്ല എല്ലാ നിറങ്ങളും വാങ്ങി നൽകിയിരുന്നത് മിന്നാരിപ്പാപ്പനായിരുന്നു. ഈ ഉലകം മുഴുവൻ മനുഷ്യർ പണം കൊണ്ട് തൂക്കുമ്പോഴും അയാൾ ഐഷ കുട്ടിയോട് പണമൊന്നും ചോദിച്ചിരുന്നില്ല. ഐഷ ചിരിക്കും, തിരിച്ചയാളും ചിരിക്കും. അത്ര തന്നെ! സ്നേഹിക്കുന്നവർക്ക് നൽകാൻ നല്ല ചിരിയിലും വലിയ സമ്മാനം എന്തുണ്ട്!
അബു മന്ദബുദ്ധിയാണ്, ജീവിക്കാനറിയില്ല. ഉമ്മുമാ എപ്പോഴും പറയും. ഐഷക്കുട്ടി ചിന്തിക്കും “ആരാണ് മന്ദബുദ്ധി? ആരാണ് ബുദ്ധിയുള്ളോൻ? പണക്കെട്ട് കൊണ്ട് മതം കൊണ്ട് സുഖം കൊണ്ട് എല്ലാമളക്കുന്ന ബുദ്ധിയുള്ള മനുഷ്യരേക്കാളെത്ര ബേധമാണ് ഈ മന്ദ ബുദ്ധികൾ. താനും ഒരു മന്ദ ബുദ്ധിയായിരിക്കും!” ഐഷ ചിന്തിച്ചു.
അദ്ധ്യായം-2
പ്രാർത്ഥനകൾ വീർപ്പു മുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. താൻ സർവശക്തനാണ്, പക്ഷേ എന്നിട്ടുമീ പ്രാർത്ഥനകൾക്കു മാത്രം ഉത്തരം നൽകാൻ തനിക്കാവുന്നില്ല… ദൈവം ചിന്തിച്ചു. കഴിവില്ലായ്മയാണ് തന്നെ സർവ്വശക്തിയെന്ന് ദൈവം സ്വയം വിശ്വസിക്കാൻ ശ്രമിച്ചു.
ഭൂമി പടച്ചപ്പോൾ താനാദ്യം പടച്ചതു കടലാണ്. ജീവിതം എത്ര വിശാലമാണെന്നു മനുഷ്യനു കാട്ടികൊടുക്കലായിരുന്നു തന്റെ ഉദ്ദേശം. പിന്നീട് മതങ്ങളെ പടച്ചു, മനസുകൾ ഇടുങ്ങിയതാവരുതെന്നവനെ പഠിപ്പിക്കണമെന്നേയുണ്ടായിരുന്നുള്ളു.
കീറിയ കുപ്പായമിട്ട, പാട്ടകൾ പെറുക്കി നടക്കുന്ന ആ ചെറുക്കൻ ഒരു ബലൂണാണാഗ്രഹിച്ചത് അതവന് കൊടുക്കാൻ തനിക്ക് വിരൽ ഞൊടിക്കേണ്ടയാവശ്യം പോലുമില്ലായിരുന്നു. പക്ഷേ വിളികേൾക്കേണ്ടയെന്നാണ് താൻ തീരുമാനിച്ചത്.
പണ്ട് ക്ഷുഭിതനായി ഒരു ചെറുപ്പക്കാരൻ തന്നോട് പറഞ്ഞതാണ് “ദൈവം എന്നൊരാളുണ്ടേൽ അങ്ങേരാണ് എറ്റവും വലിയ സാഡിസ്റ്റ്” എന്ന്. ആ വാക്കുകൾ പെറുക്കിയെടുക്കാൻ കഴിയും മുന്നേ തന്നെ തന്നോടുള്ള അവന്റെ വിശ്വാസവും നശിച്ചു.
അബുവിന്റെ ചുണ്ടിലെപ്പോഴും ദൈവിക വചനങ്ങളുണ്ടാവും. അതു ഉരുവിട്ട് കൊണ്ട് കവലകളും വയലുകളും താണ്ടിയയാൾ നടക്കും. ദാരിദ്രത്തിൽ ജനിപ്പിച്ച, ദാരിദ്രത്തിൽ വളർത്തിയ, വാർദ്ധക്യം ശപിച്ചേൽപ്പിച്ച, ബുദ്ധിക്കുറവും വൈകല്യങ്ങളും സമ്മാനിച്ച തന്നെയിങ്ങനെ പുകഴ്ത്തിപ്പറയുന്നയാ മനുഷ്യനോട് ദൈവത്തിന് സഹതാപം തോന്നി.
“മനുഷ്യൻ വിഡ്ഢിയായ സൃഷ്ടി തന്നെ” ദൈവം ചിന്തിച്ചു.
* * * * * *
അറക്കൽ തറവാടിന്റെ പടി കടന്ന് പലരും വരാറുണ്ട്. പക്ഷേ വലിയ തങ്ങൾ ഉസ്താദ് പടി കടന്ന് വരുന്നത് കാണുമ്പോൾ ഐഷയുടെ കൺതടങ്ങളിൽ കാർമേഘമിരുണ്ട് കൂടും. മഴയായി പെയ്തിറങ്ങാൻ വെമ്പൽ കൊള്ളും. മദ്രറസയിലെ ഇരുട്ടെടുത്ത മുറിയവൾക്കോർമ്മ വരും. ചങ്ങലകളുടെ ഞെരുക്കവും ചൂരലിന്റെ ചൂടും അവളുടെ ഉള്ളം ചുട്ടുപൊള്ളിച്ചു തുടങ്ങുമ്പോൾ അറിയാതെ കരഞ്ഞ് പോവാറുണ്ട്. അയാളുടെ കണ്ണുകളിലെ ചുവപ്പോർത്ത് ചങ്ങലകൾ ഞെരിച്ചപ്പോൾ ചുവന്ന കൈ കൊണ്ട് മുഖം പൊത്തിയവൾ കരയും. അതൊക്കെയും കവിഞ്ഞൊഴുകിയവളുടെ വരകളിലെത്തിയതല്ലാതെയാരും ഇതൊന്നും അറിഞ്ഞില്ല. സൈനബയെ പൊന്തക്കാട്ടിനിടയിൽ നിന്നും പുറത്തെടുത്തപ്പോൾ അവളുടെ കൈക്കണ്ണകളിലുമവളാ ചുവപ്പ് കണ്ടിരുന്നു. സൈനബയുടെ ഉപ്പാ കുറച്ചു നേരമവളെ കയ്യിലെടുത്തു വെച്ച് കരഞ്ഞു. പിന്നീട് കൊണ്ട് കുഴിച്ചിട്ടു. താനിതു തന്റെ ഉപ്പയോടു പറഞ്ഞാൽ ഈ തറവാടികൾ തന്നെ ഉയിരോടെ കുഴിച്ചു മൂടിയേക്കുമെന്നവൾ പേടിച്ചു, ചിലപ്പോഴൊക്കെ പ്രത്യാശിച്ചു.
Tumblr media
ഐഷ കുട്ടിയിപ്പോൾ മദ്രസയിൽ പോകാറില്ല. പെണ്ണ് വളർന്നു, ഇനിയീ മതിലിനിപ്പുറം മതിയവൾക്ക് ലോകമായീ എന്ന് വാളെടുത്തവരെല്ലാം കൂടെയങ്ങ് തീരുമാനിച്ചു. കുറേയേറെ സന്തോഷിച്ചെങ്കിലും പoനം തറവാട്ടിലേക്ക് മാറ്റിയെന്നറിഞ്ഞപ്പോൾ തന്റെ വിധി തന്നെ തേടിയെത്തുകയാണെന്നവൾക്ക് ബോധ്യമായി.
അയാളുടെ കൈകൾ പാമ്പിന്റേതു പോലെയാണ്, അവളോർത്തു. ഇങ്ങനെ പടർന്നു കയറും, കരയാനൊരുങ്ങുന്ന തന്റെ വായ പൊത്തിപ്പിടിക്കും, ശരീരം ഞെരിക്കും. ഓർമകൾ കുത്തിനോവിച്ചപ്പോളവൾ കരഞ്ഞു.
ബല്യ പെരുന്നാൾ! നല്ല ബിരിയാണിച്ചോറിന്റെയും ആട്ടിറച്ചിക്കറിയുടേയും മണം നിറഞ്ഞു നിൽക്കുന്ന വല്യ പെരുന്നാൾ തറവാട്ടിലും എത്തി.
മിന്നാരിപ്പാപ്പൻ, തന്റെ കീറിയ കുപ്പായത്തിലെ തുളകളിൽ പുതിയ തുണി തുന്നിപ്പിടിപ്പിച്ചു പിന്നേയും തറവാടിന്റെ തിണ്ണപ്പടിയിലെത്തി. മനുഷ്യനും കാലവും വിശപ്പിന്റെ പങ്ക് പറ്റി.
തറവാട്ടിൽ നിന്ന് അബുവിനും കിട്ടിയൊരു ബിരിയാണിപ്പൊതി. അയാളുടെ കറപിടിച്ച പല്ലുകൾ അവയെ ആർത്തിയോടെ വിഴുങ്ങി. പെരുന്നാൾ നമസ്കാരം കഴിഞ്ഞയുടനെ നല്ല മൂരിയെ അറുക്കുമ്പോളതിന്റെ ഇറച്ചിയും വാങ്ങി പോകാൻ നിന്ന അയാളുടെ മുന്നിലേക്ക് ഒരു തുരുമ്പടിച്ച ട്രങ്ക് പെട്ടിയിൽ നിറയെ പഴയ തുണികളുമായി ഖദീജാ ബീവി വന്നു.
“ കൊണ്ടോയി ഉടുക്കിനെടാ അബുവേ, പഴയതെങ്കിലും തുറാബൊന്നുമല്ലാ” ബീവി പറഞ്ഞു.
അബു ചിരിച്ചു. ഇറച്ചിക്ക് കാത്തു നിൽക്കാതെ ആ പെട്ടിയുമായി അയാൾ നടന്നു.
അദ്ധ്യായം-3
പള്ളിപ്പറമ്പിലെ നിശബ്ദതയിങ്ങനെ വളർന്നു വരികയായിരുന്നു. നിശബ്ദതയെ കീറി മുറിച്ചു കൊണ്ടൊരു കല്ല് പള്ളിയുടെ ജനൽച്ചില്ല് തുളച്ചു കടന്നു പോയി.
വലിയ തങ്ങളുടെ വെളുത്ത് തുടുത്ത കവിളിലൊരു വയസൻ കൈ വന്ന് പതിച്ചു.
അബുവിന്റെ ഇടം കൈയ്യിലാ മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു. വലം കൈയ്യിൽ നിശബ്ദതയുടെ പ്രതികാരമായിരുന്നു. ട്രങ്ക് പെട്ടിയിലെ വരകളുടെ അർത്ഥം മനസിലാക്കിയതു കൊണ്ടാവണം ചങ്ങലകൾ കൊണ്ട്‌ വരിഞ്ഞു മുറുക്കി തങ്ങളുടെ കഴുത്ത് ചുവപ്പിക്കാനബു മറന്നില്ല.
ആ മനുഷ്യൻ, എഴുപത് കൊല്ലം പ്രായമെത്തിയ മനുഷ്യൻ ആ പള്ളിയുടെ തറകൾ തല്ലിപ്പൊളിച്ചു. കൊഴുത്ത തൂണുകളിൽ നഖങ്ങൾ കൊണ്ട് വരകളിട്ടു. തങ്ങളുടെ നടുവ് ചവിട്ടിയൊടിച്ചു.
ആളുകളോടിക്കൂടി അബുവിനെ പിടിച്ചു മാറ്റിയപ്പോഴേക്കും മദീനയുടേയും മക്കയുടേയും പടം വരച്ചു മഹനീയമാക്കിയ നമസ്ക്കാര പായകളിൽ ചോര പടർന്നു കഴിഞ്ഞിരുന്നു.
ഐഷ കുട്ടി തന്റെ ട്രങ്ക് പെട്ടികളിലെ വരകളെപ്പറ്റിയോർത്തിട്ടാവണം ഊഞ്ഞാലിൽ വെറുതേയിരുന്നതേയുള്ളൂ. ഇങ്ങനെ വളർന്നു നിൽക്കുന്ന മതിലിനെയും അതിനുമപ്പുറം വളർന്നു നിൽക്കുന്ന നീലാകാശത്തേയും സ്വപ്നം കാണാൻ ശ്രമിച്ചു. മതിലിന്റെ ഇഷ്ടികളോരോന്നായി ഇളക്കിമാറ്റി ഈ വലിയ ലോകത്തിലലിഞ്ഞു ചേരാനവളാശിച്ചു.
“ആ നായീന്റെ മോൻ പളളി തല്ലിപ്പൊളിച്ചു” ഉപ്പ അലറി.
തെങ്ങിൻതലപ്പുകളതുമവളുടെ കാതിലെത്തിച്ചു. വാർത്തകൾക്കും കോലാഹലങ്ങൾക്കുമിsയിൽ പള്ളിയുടെ മുറ്റത്ത് ചിതറിക്കിടക്കുന്ന കുറേ വരകളെക്കുറിച്ചുമവളറിഞ്ഞു. കത്തുന്ന കഴുക്കോലുകൾക്കിടയിൽ ചില വരകൾ തീ പിടിക്കാതങ്ങനെ കിടന്നു.
അബുവിന്റെ ഒരു കാലും തലയും ഭ്രാന്തൻകൂട്ടം തല്ലിപ്പൊളിച്ചുവെന്നാണ് കേട്ടത്. ആ മനുഷ്യൻ ഒരു കാലിൽ ഇഴഞ്ഞ് പിന്നെയും പല ദേശങ്ങൾ തേടി യാത്രയായി. ഭ്രാന്തമാരേയുള്ള നാടുകൾ താണ്ടി അനന്തമായ സ്നേഹം കുടികൊള്ളുന്നയിടങ്ങൾ തേടി..
Tumblr media
പൂവരശീ കഥകളൊക്കെ കേട്ടുകൊണ്ട് കാറ്റിന്റെ പിടിയിൽ നിന്ന് വഴുതി തന്റെ കീഴെ ജീർണിച്ചു തീർന്ന വലിയ ഭ്രാന്തനെ നോക്കി. തന്റെ വലിയ വേരുകൾ അയാളുടെ തലയോട്ടിയിൽ ഇടിച്ചിറക്കി. ഭ്രാന്തൻ! ഭ്രാന്തൻ! എന്നു രണ്ടു തവണയുരുവിട്ടു.
അവൾ ഊഞ്ഞാലിലിരിക്കുമ്പോഴാണ് കർക്കിടകത്തിന്റെ വരവറിയിച്ച് വലിയൊരു കാറ്റ് വന്നത്. അവൻ ഐഷക്കുട്ടിയുടെ ഊഞ്ഞാലടക്കമുയർത്തി. കാലുകളുയർന്ന് പൊന്തിയപ്പോളവളാ മതിലിനപ്പുറമാദ്യമായി കണ്ടു. ഭൂമിയുടെ അതിരുപറ്റി കിടക്കുന്ന നീലാകാശം കണ്ടു.
ഒരു കൈകുഞ്ഞിനെയെന്ന പോലെ കാറ്റവളെ കൈകളിലെടുത്ത് താരാട്ടുപാടിയുറക്കി. ഒരു പട്ടുമെത്തയിലെന്നതു പോലെയവളുറങ്ങി. ആരേയുമറിയിക്കാതെ അവളെ താഴെക്കിടത്തി നല്ല സുന്ദരമായ ഉറക്കമൽപ്പനേരം നോക്കി നിന്നിട്ടവൻ പയ്യേ പിൻവാങ്ങി.
സ്വസ്ഥി.
1 note · View note
ansarkamarudeen · 9 years ago
Text
സമാധാനക്കൊടികൾ
സങ്കടങ്ങളെല്ലാമൊരു പേപ്പറിൽ എഴുതി ചുരുട്ടിപ്പുറത്തേക്കെറിഞ്ഞു. ഹാ! നല്ല സമാധാനം. ചോദ്യങ്ങളെല്ലാം മറ്റൊരു പേപ്പറിൽ എഴുതി പുറത്തേക്കെറിഞ്ഞു. ഹാ! എന്തൊരു മനസുഖം. പേന ഒന്നു കുടഞ്ഞു. ഒരു തുള്ളി തെറിച്ച് എഴുതാനെടുത്ത പേപ്പറിൽ വീണു..."നശിച്ച്! എന്റെ സമാധാനം മുടിച്ച്!" ഒരു തുള്ളി മഷി പറ്റിയ പേപ്പർ കയ്യിലെടുത്ത് ചുരുട്ടി ഇതെന്റെ കരുണാമയനായ ദൈവത്തിന്റെ വായിലേക്ക് എന്ന് പറഞ്ഞ് ചുരുട്ടി പുറത്തേക്കെറിഞ്ഞു... അപ്പോൾ സമാധാനം ഫാനിന്റെ രൂപത്തിൽ തിരിച്ചു വന്നു.. "കരുണാമയനേ, ദേ കറണ്ട് വന്നു..വീണ്ടും സമാധാനം!" സ്വയംശുദ്ധീകരിക്കാൻ വീണ്ടുമൊരു പേപ്പറെടുത്ത് എന്റെ തെറ്റുകളെല്ലാം ഒരു പേപ്പറിലെഴുതി ചുരുട്ടി... "അയ്യോ! വാസന്തിയെ മറന്നു... " ചുരുട്ടിയ പേപ്പർ പിന്നെയും തുറന്നു..മുന്നൂറു റുപ്യക്ക് വലിയ മനസ്കയായ വാസന്തിയെ പറ്റി എഴുതി.. അവളുടെ നല്ല ചുണ്ടുകളെയും വശ്യതയുള്ള ചിരിയെയും മറ്റു പല 'ലോകസത്യ'ങ്ങളും എഴുതി.. പേപ്പർ നല്ല രീതിയിൽ ചുരുട്ടി.. "ഇതാ തെറ്റുകളെ.. നിന്റെ തലയ്ക്കൊരാണി..." കൈ ഒന്നു കറക്കി..ദൂരെയെറിഞ്ഞു.. അതു ചെന്ന് വീണത്, മുറ്റം തൂക്കുകയായിരുന്ന ഭാര്യയുടെ മുതുകത്തായിരുന്നു . അവൾ ഒന്നു വെട്ടിതിരിഞ്ഞു നോക്കി.. കണ്ണുകൾ പേപ്പറിൽ തറച്ചു..എന്നിലും തറച്ചു. എന്നെയൊന്ന് നോക്കിയവൾ കുനിഞ്ഞ് പേപ്പറെടുത്ത് തുറന്നു. വെള്ളിടി വെട്ടിയ പോൽ ചങ്കൊന്നു പിടഞ്ഞു. ഒരു ദീർഘശ്വാസം വലിച്ച് വിട്ട് ഞാൻ പറഞ്ഞു... "ഹാ! ലോകസമാധാനം!"
0 notes
ansarkamarudeen · 9 years ago
Text
പെരുവയറൻ കലാപം
വലിയ തിരുനാവയിൽ കാദറിക്കാന്റെ കടയുടെ മുന്നിൽ ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളുമുയർന്ന് കഴിഞ്ഞിരുന്നു. നാട്ടിലെ തന്നെ ഏറ്റവും വലിയ തീറ്റ മത്സരമവിടെയാണ് നടക്കാറ്. നാട്ടിലുള്ള പേരുകേട്ട വയറന്മാർ തിന്നാനും പണ്ഡാരിമാർ തങ്ങളുടെ ഭക്ഷണത്തിന്റെ രുചി നാട്ടാരെ അറിയിക്കാനുമായി എത്തിച്ചേരുന്നയിടം. നാട്ടിലെ തന്നെ വലിയ ജ്വല്ലറിക്കാരായ പാപ്പച്ചൻ ഗ്രൂപ്പായിരുന്നു സ്പോൺസർ . വൈകിട്ടായപ്പോഴേക്കും തന്നെ നാട്ടിലുള്ള എല്ലാ വയറന്മാരും, കൊതിയന്മാരും അവിടെയെത്തി. അവരിൽ പോലീസുകാരും, വക്കീലന്മാരും, എഞ്ചിനീയർമാരും ഡോക്‌ടർമാരുമൊക്കെയുണ്ടായിരുന്നു. രാത്രി 8.30 ആയപ്പോൾ മത്സരത്തിനു വേണ്ടിയെല്ലാവരുമ��രുങ്ങവെ മത്സരാർത്ഥികൾക്കിടയിലൊരു മുറുമുറുപ്പ്. തങ്ങൾ യോഗ്യന്മാരുടെ കൂടെയിരുന്ന് മത്സരിക്കാനൊരു തെരുവ് തെണ്ടിയെത്തിയിരിക്കുന്നു. തീറ്റ മത്സരം കാണാൻ വന്നയെല്ലാവരുടെയും കണ്ണുകളയാളിൽ പതിഞ്ഞു. തെരുവ് തെണ്ടിയെന്നാൽ നല്ല ലക്ഷണമൊത്തൊരു തെരുവുതെണ്ടി. പല്ലുകളിൽ നല്ല കറുത്ത നിറമുള്ള ചുണ്ടിനു നല്ല കറുപ്പും മുഖത്ത് ഒത്തൊരു ലക്ഷണക്കേടുമുള്ള ഒരുവൻ. വളരെ മുഷിഞ്ഞൊരു മുണ്ടും കീറിപ്പറിഞ്ഞ ഒരു ഷർട്ടും ധരിച്ചിരുന്നു. ഡെറ്റോളും ഹാൻഡ്വാഷുമിട്ട് കൈ കഴുകി വന്നിരുന്നവരുടെ മുന്നിലേക്കവൻ കൈ ഒന്നു തുടക്കുക പോലും ചെയ്യാതെ വന്നിരുന്നു. എന്നിട്ട് ചുറ്റുമുള്ളവരെ നോക്കിയൊന്ന് വെളുക്കനെ ചിരിച്ചു. ഒരു ചിരിയുടെ യാതൊരു സൗന്ദര്യവും അതിനില്ലായിരുന്നു. മത്സരാർത്ഥികളിലെ മുറുമുറുപ്പ് കലാപമായി മാറി. അവനെ മാറ്റി നിർത്തണമെന്ന ആവശ്യമുയർന്നു.രണ്ടു തവണ ആട്ടിയോടിച്ചിട്ടുമവൻ വീണ്ടും വന്നാ കസേരയിലിരുന്നു. മുറ തെറ്റാതെ വീണ്ടും വെളുക്കനെ ചിരിച്ചു. ഒടുവിൽ ഒരുപാട് നേരത്തെ അനിശ്ചിതത്വത്തിന്റെ ഒടുവിൽ തെരുവ് തെണ്ടിയെ മത്സരിക്കാനനുവദിക്കാൻ ധാരണയായി.. "അവന്റെ കോലം കണ്ടില്ലേ, ഭക്ഷണം കണ്ടിട്ട് കുറെ നാളായി എന്നു തോന്നുന്നു." "അതെ ജോസഫ് സാറിനു ഇപ്രാവശ്യം രക്ഷയില്ല!" " ഭക്ഷണം മൊത്തമിവൻ വെട്ടിയടിക്കും, കണ്ടൊ!" ആ പെരുവയറന്മാർക്കിടയിലവർ ആ രൂപത്തെ വിജയിയായി മത്സരത്തിനു മുന്നെ പ്രഖ്യാപിച്ചു. അവൻ ആർത്തിയോടെ എല്ലാം കഴിച്ചു തീർക്കുമെന്നവർ പരിഹസിച്ചു. മത്സരം തുടങ്ങി. കാണികൾ ശ്വാസമടക്കിപ്പിടിച്ചു നിൽപ്പായി. ജോസഫ് സാറാണ് ലീഡ് നേടിയത്.. പത്തു ദോശ ആദ്യ മൂന്ന് മിനിറ്റ് കൊണ്ട് സാർ അകത്താക്കി. സാറിനോട് ജയിക്കാൻ ഹരിക്കുട്ടൻ, കോളേജ് വിദ്യാർത്ഥിയാണ്.. അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആദ്യ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ജോസഫ് സാർ ഇരുപത് ദോശ അകത്താക്കി ഒന്നാമതെത്തിയപ്പോൾ ഹരിക്കുട്ടൻ പതിനെട്ടണ്ണം അകത്താക്കി കൊണ്ട് സാറിനൊരു വെല്ലുവിളിയായി മാറി.. അപ്പോഴാണ് പുതിയൊരു താരോദയവിടെയുണ്ടായത്. വൈശാകൻ തമ്പി.. പഴയ എൻ.ആർ.ഐ യാണ്.. ഒറ്റപ്പിടിയിൽ നാല് ദോശ വായിലെത്തിച്ചു കൊണ്ട് പുള്ളി തന്റെ വരവറിയിച്ചു. മത്സരം തുടങ്ങി പത്തു മിനിറ്റായപ്പോഴേക്കും ജോസഫ് സാറും വൈശാകനും ഒപ്പത്തിനൊപ്പം- മുപ്പത്തഞ്ച് ദോശ! മത്സരം കവർ ചെയ്യാൻ വന്ന ലോക്കൽ കേബിൾ നെറ്റ്വർക്കിന്റെ ക്യാമറാമാൻ അപ്പോഴാണാ സത്വത്തിനുനേരെ ക്യാമറ തിരിച്ചത്. വലിയ ഒരു പെരുവയറൻ. ഉണ്ണി ഹോട്ടലിലെ പാചകക്കാരനാണ്.. ഭക്ഷണപ്രിയൻ.. ഭക്ഷണം വിളമ്പാൻ വന്നതാണ്..ഇവിടുത്തെ മത്സരാഘോശം കണ്ടപ്പോൾ "എന്നാൽ വെക്കെടാ എനിക്കുമൊരില" എന്ന് മൂപ്പർ പറയുകയായിരുന്നു. മൂപ്പർ ഓരോ തവണ വായ തുറക്കുമ്പോഴും ഒരു വലിയ ഉരുള ഉളളിലേക്ക് പോയി... അത് വയറിന്റെ മതിലുകളിൽ ഇടിക്കുമ്പോൾ വെറുതെ വയറൊന്നു കുലുങ്ങി. ആ ഉരുളയിൽ അഞ്ച് ദോശയെങ്കിലും കുറഞ്ഞത് കാണും എന്ന് ദേശക്കാർക്കുറപ്പായിരുന്നു. മത്സരം പന്ത്രണ്ട് മിനിറ്റായപ്പോഴേക്കും ജോസഫ് സാർ പിന്നോട്ട് പോയിരുന്നു. സത്വവും വൈശാകനും മത്സരം ഏറ്റെടുത്തു. ആ ക്യാമറാമാൻ ഒരു കാര്യവുമില്ലാതെ ഒന്നു മുന്നൂറ്റിയറുപത് ഡിഗ്രി ആംഗിളിൽ വട്ടം കറക്കിയതാണ്. അപ്പോഴാണ്‌ നമ്മുടെ ഊരുതെണ്ടി ക്യാമറയിൽ പതിഞ്ഞത്. അയാളുടെ കണ്ണുകളിൽ അത്ഭുതം കൂറി ... ചുറ്റും കൂടി നിന്ന മറ്റുള്ളവരിലും... അവൻ എട്ട് ദോശ പിന്നിട്ടതേയുള്ളൂ.. മറ്റുള്ളവരിൽ കണ്ട ഒരു വെപ്രാളവും അവനിൽ കാണുന്നില്ല..അവൻ ശാന്തമായി അവന്റെ ഭക്ഷണം ആസ്വദിക്കുന്നു അവന്റെ ഉരുളകൾ ചെറുതായിരുന്നു. വലിയ വാശിയൊ ആവേശമൊ അവനിൽ കണ്ടില്ല.. അവൻ ഒമ്പതാമത്തെ ദോശ കഴിച്ച് കഴിഞ്ഞ്.. എല്ലാവരെയും ഒന്ന് നോക്കി.. വീണ്ടും ഒന്നു കൂടെ വെളുക്കനെ ചിരിച്ചു.. ആ ക്യാമറാമാൻ അത് ഒപ്പിയെടുക്കുകയും ചെയ്തു.. അവൻ വെള്ളം എന്ന് ആംഗ്യം കാണിച്ചു. വെള്ളം കുടിച്ച് മത്സരമവസാനിപ്പിച്ചവൻ മെല്ലെ എഴുന്നേറ്റു. ചുറ്റും കൂടി നിന്നവർ തങ്ങളുടെ പ്രവചനങ്ങൾ തെറ്റിയതിൽ വിഷമിച്ചു. മത്സരാവേശത്തേയും ശബ്ദകോലാഹലങ്ങളെയും പിന്നിലാക്കിയവൻ ഇരുട്ടിലേക്ക് നടന്നു കയറി.. ഇരുട്ടിനക്കരെ ഒരു കടത്തിണ്ണയുടെ മുന്നിൽ വെച്ച ഭാണ്ഡക്കെട്ടിൽ തല വെച്ച് തന്റെ മുഷിഞ്ഞ മുണ്ട് അഴിച്ച് തല റ്വഴിയെ പുതച്ച് ഉറക്കമായി .. മത്സരമവസാനിച്ചപ്പോൾ അമ്പതിലേറെ ദോശകൾ തിന്ന് വെറ്ററൻ താരം ജോസഫ് സാർ വിജയിച്ചു. അദ്ധേഹത്തിന്റെ പെരുവയർ കുലുങ്ങി ചിരിച്ചു. അവിടുത്തെ ആരവങ്ങൾ നല്ലൊരു പാട്ടിലും സമ്മാനദാനത്തിലും അടങ്ങി.. ഊരുതെണ്ടിയൊ? അവൻ വിശപ്പിനെ ജയിച്ച സന്തോഷത്തിൽ നന്നായുറങ്ങി... അന്നാദ്യമായി അവൻ നല്ല സ്വപ്നങ്ങൾ കണ്ടു. അവന്റെ സ്വപ്നത്തിലന്നാദ്യമായി നക്ഷത്രങ്ങളും പൂക്കളും ഒരു മാലാഖയും കടന്നു വന്നു. വിശപ്പടങ്ങിയവന്റെ സ്വപ്നത്തിൽ എന്തെല്ലാമുണ്ടാവും എന്ന് ആർക്കറിയാം...
0 notes
ansarkamarudeen · 9 years ago
Text
കറുത്ത മേഘങ്ങൾ
കല്ലിയ്ക്കൽ കുന്ന് കണ്ടിട്ടുണ്ടോ? കാണാൻ വഴിയില്ല, കാരണമാ കുന്നെന്റെ സാങ്കൽപ്പിക സൃഷ്ടീയാണ്‌. പക്ഷെ ആ കുന്നിലാണ്‌ കല്യാണി എന്ന ഒരു കുറുമ്പി മദിച്ചു നടന്നിരുന്നത്‌. കല്യാണി ഒരു ആനയല്ല, നല്ല ലക്ഷണമൊത്തൊരു പെൺകുട്ടിയാണ്‌. പോരിൽ ഗ്രാമത്തിന്റെ പൊന്നോമന.
സ്കൂൾ വിട്ടാലുടനെ കല്ലിയക്കൽ കുന്നിൽ അവളെത്തും. സ്കൂളിൽ നിന്നെത്തുമ്പോഴേക്കും തന്നെ കാലിളകാനായ കട്ടിലിനു മുകളിലേക്ക്‌ യൂണീഫോമും വലിച്ചെറിഞ്ഞ്‌ പുറത്തേയ്ക്കിറങ്ങുന്ന അവളെ അമ്മ പലതവണ വിളിക്കും. എന്നാൽ ഈ ലോകത്താർക്കും ചെവി കൊടുക്കാതെ അവൾ കല്ലിയ്ക്കൽ കുന്നിലേക്കോടും. അവിടെ അവളെ ഇത്രയധികം സ്വാധീനിക്കുന്ന എന്താണുള്ളത്‌?
സമത്വം. അവളവിടെ അനുഭവിച്ചിരുന്നത്‌, അവളെ പ്രലോഭിപ്പിച്ചിരുന്നത്‌ സമത്വം എന്ന ആശയമായിരുന്നു. കൂട്ടുകാർക്കിടയിലവൾ കറുമ്പിയാണ്‌, എല്ലൂന്തിയവളാണ്‌. അവളുടെ കൈകൾ പലപ്പോഴും ഉണങ്ങിയ കമ്പുകൾ കണക്കെ കാണപ്പെട്ടു. കാലുകൾ ചെറുതും വിരലുകൾ നീണ്ടവയുമായിരുന്നു. ഇവയെല്ലാം സർവലോകസുന്ദരി-സുന്ദരൻ ഗണത്തിൽപ്പെട്ട അവളുടെ സുഹൃത്തുക്കളെ അവളിൽ നിന്നകറ്റി. പലപ്പോഴും അവരവളെ കളിയാക്കിയിരുന്നു. തീപ്പെട്ടിക്കോള്ളി, കൊമ്പല്ലി തുടങ്ങിയവയൊക്കെ അവളുടെ ചുരുക്കം ചില ഇരട്ടപ്പേരുകളായിരുന്നു. ഈ സർവലോകസുന്ദര- ഗണത്തിൽ നിന്ന് ഈ തീപ്പെട്ടിക്കോള്ളിക്ക്‌, കൊമ്പല്ലിയിക്ക്‌ അധികമായി ഉണ്ടായിരുന്നതവളുടെ ഇടതൂർന്ന മുടിയായിരുന്നു. നല്ല കറുകറുപ്പൻ മുടിയിഴകൾ . അവളുടെ അഹങ്ങാരവുമാ മുടിയിഴകൾ തന്നെയായിരുന്നു. നല്ല അമാവാസി രാത്രി കണക്കെ നല്ല കറുത്ത മുടിക്കെട്ട്‌.
അപ്പോൾ സമത്വം? അതെ സമത്വം. കല്ലിയ്ക്കൽ കുന്നവൾക്ക്‌ നൽകിയിരുന്നത്‌ സ്കൂളിലേയും നാട്ടിലേയുമവളുടെ അസമത്വങ്ങളിൽ നിന്നൊരു മോചനമായിരുന്നു. കല്ലിയ്ക്കൽ കുന്നിൽ മെഞ്ഞു നടന്നിരുന്ന പറ്റം ആടുകളും, മുയലുകളും, കോഴികളും, മയിലുകളും, നല്ല കശുമാവുകളും, മാവുകളുമൊന്ന��മവളെ വേറെയൊമ്നായി കണ്ടില്ല. അവരാ കുന്നിലെല്ലാ അതുർവ്വരമ്പുകളും ലംഘിച്വ്ഹ്‌ നിലകൊണ്ടു. അവൾ അവളുടെ സങ്കടങ്ങൾ അവയോടു പറഞ്ഞു. അവ മൂളിക്കേട്ടു, ചിലയവ കരഞ്ഞു, ചിലയവ അമറി, കശുമാവിനെ പോലുള്ളവ ഇലകളാട്ടി ഐക്യദാർഢ്യം അറിയിച്ചു.
കല്ലിയ്ക്കൾ കുന്നിന്റെ വടക്കു ഭാഗത്ത്‌ നിന്നാൽ നല്ലോരു കാഴ്ച്ചയുണ്ട്‌. പോരിൽ എന്ന അതിസുനരമായ ഗ്രാമവും അതിനെ ചുറ്റിയുള്ള നിലയാറും ആ പുഴയെ വെട്ടിമുറിച്ചതു പോലുള്ള നല്ലൊരു സുന്ദരൻ അണക്കെട്ടും ചേർന്ന മനോഹരമായൊരു കാഴ്ച്ച. പോരിൽ ഗ്രാവും അതിന്റെ കിരീടമായി നിൽക്കുന്ന ഇടതൂർന്ന തെങ്ങിന്തലപ്പുകളും അന്തോണീസ്‌ പുണ്യാളന്റെ പള്ളിയുമെല്ലാം ആ കുന്ന് കല്യാണിക്ക്‌ കാട്ടികൊടുത്തു. അവിട  അങ്ങനെ നിൽക്കുമ്പോൾ അവളെ തഴുകാനൊരു കാറ്റ്‌ വരാറുണ്ടായിരുന്നു. അവൻ അവളുടെ എല്ലൂന്തിയ നെഞ്ചിലൂടെയും ഒട്ടിയ കവിളുകളിലൂടെയും കൊഴുത്ത മുടിയിഴകളിലൂടെയും മറ്റും തഴുകി ഒഴുകുമ്പോൾ ചിലപ്പോളവൾക്ക്‌ നാണം വന്നിരുന്നു. ഈ ലോകത്തിലവൾ അവനെ; ആ കാറ്റിനെ കാമുകനായാണൊ കണ്ടിരുന്നത്‌? ആർക്കറിയാം. പക്ഷേ എന്നും അവളെ തഴുകാൻ അവനെത്തും. അവനെ കാണാൻ അവളും. അവൻ മൂളിപ്പാട്ടും പാടിയവളുടെ ചുറ്റിൻ പറന്നു കൊണ്ടേയിരിക്കും.
                   അദ്ധ്യായം-1
“ഒരു രാജ്യത്തിന്റെ പരമാധികാരം ആ രാജ്യത്തെ പ്രധാനമന്ത്രിക്കും, സംസ്ഥാനത്തിന്റെ പരമാധികാരം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കുമാകുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ…” കണ്ണൻ മാഷ്‌ ക്ലാസ്‌ എടുക്കുകയണ്‌. ഉച്ചമയക്കത്തിലേക്ക്‌ വഴുതി വീണു കൊണ്ടിരുന്ന ക്ലാസ്‌ കണാരൻ മാഷ്‌ ചൂരലു കൊണ്ട്‌ മേശയെ തല്ലുന്ന ശബ്ദം കേട്ടാണ്‌ ഉണർന്നത്‌. ഈ അണ്ഡകടാഹം മുഴുക്കെ ഉറക്കത്തിലായിരിന്നെങ്കിലും കല്യാണി ഉണർന്നിരിക്കുകയായിരുന്നു. “പരമാധികാരം പോലും? ഒരാൾക്ക്‌ മറ്റൊരാളുടെ മേൽ അധികാരം ചുമത്താൻ എന്താണവകാശം! എങ്ങനെയത്‌ സാധിക്കും? എങ്ങനെയൊരുവന്റെ ആത്മാവിനു മേൽ അധികാരം സ്ഥാപിക്കാൻ വേറൊരുവനു കഴിയും?” അവൾ ചിന്തിച്ചു. “അമ്മ! സ്നേഹസ്വരൂപിണിയായ അമ്മ! അമ്മ എന്റെമേൽ അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കാറുണ്ട്‌. താനിടുന്ന ഉടുപ്പ്‌ മുതൽ താനെങ്ങനെ മുടി പിന്നണമെന്നു വരെ തീരുമാനിക്കുന്നതമ്മയാണ്‌. പക്ഷെ ആ അമ്മയ്ക്ക്‌ പോലും തന്റെ ആത്മാവിൽ അധികാരം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കല്ലിയ്ക്കൽ കുന്നിനോടുള്ള തന്റെ സ്നേഹം തന്നെ ഉദാഹരണം. അമ്ന എത്ര വിലക്കിയതാണ്‌. അവിടെ മറുത ഉണ്ടെന്ന് പേടിപ്പിക്കുക വരെ ചെയ്തതാണ്‌. എന്നാൽ വഴി തെറ്റിയിട്ടെന്നു പോലും ഒരു പ്രേതത്തിനെയും താനവിടെ കണ്ടിട്ടില്ല.”
മാഷിന്റെ മേശ വീണ്ടും കരഞ്ഞു. ഇത്തവണ പീഡകനായ ചൂരലും കരഞ്ഞു. രണ്ട്‌ തുണ്ടായി ഒടിഞ്ഞു പോയി. പാവം മേശ! പാവം ചൂരൽ!
ഇന്നവൾ കല്ലിയ്ക്കൽ കുന്നിലെത്തിയപ്പോൾ നേരം അഞ്ചു മണിയായിരുന്നു. അവൾ അവളുടെ കാമുകനൊ കൂട്ടുകാരനൊ കൂടപ്പിറപ്പോ ആയ കാറ്റിനെ കാണാൻ വടക്കെ ദിക്കിൽ ചെന്നു.
അവൾ കാലെത്തി നോക്കി. നിലയാർ കാണാൻ വയ്യ. പോരിൽ ഗ്രാമം കാണാൻ വയ്യ. തന്റെ പ്രിയതമനായ, കൂട്ടുകാരനായ കാറ്റിനെ തൊടാൻ വയ്യ. എന്താണ്‌ കാര്യം? അവളുയ്യെ കാഴ്ച്‌ മറച്ച്‌ കുന്നിന്റെ മുകളിൽ, മുന്നിൽ, ഒരു സത്വം നിൽക്കുന്നു. ഒരു ഫ്ലക്സ്‌ ബോർഡ്‌! ആ ഫ്ലക്സ്‌ ബോർഡ്‌ തട്ടിയിട്ട്‌ കാറ്റിനു വരാൻ വയ്യ. ആ ഫ്ലെക്സിന്റെ നിഴലിൽ നിന്ന് പുഴയ്ക്‌ കാഴ്ച്ചയിൽക്‌  വരാൻ വയ്യ. ആകെപ്പാടെ ഒരു കോലാഹലം! ഇത്ര പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയ ആ ഫ്ലക്സ്‌ ബോർഡിൽ എന്താണ്‌ എഴുതിയിരിക്കുന്നത്‌? അവൾ ഒന്നു വായിക്കാൻ ശ്രമിച്ചു നോക്കി. “കാ..ൻസർ ഇൻ..സ്റ്റിറ്റൂട്ട്‌!”
                     അദ്ധ്യായം-2
കവലകളിലും നാട്ടുവഴികളിലും വായനാശാലകളിലും അന്നിതൊരു വാർത്തയായിരുമ്ന്നു. കവലപ്രസംഗങ്ങളിൽ ഭരണപാർട്ടിക്കാർ തങ്ങളുടെ ഭരണനേട്ടമായി കാൻസർ ഇൻസ്റ്റിറ്റൂട്ടിനെ ഉയർത്തിക്കാട്ടി.
"കാൻസർ ഇൻസ്റ്റിറ്റൂട്ടുകൾ ഒരു നാടിന്റെ വികസനത്തിന്റെ ചവിട്ടുപടിയാണ്‌. ആരോഗ്യരംഗത്തെ കുതിച്ച്‌ ചാട്ടമാണ്‌ കാൻസർ ഇൻസ്റ്റിറ്റൂട്ടുകൾ. അവ വഴി നമ്മുടെ പോരിൽ ഗ്രാമത്തിനു കൈ വരാൻ പോകുന്ന സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്ക്‌ കാണാൻ കഴിയുന്നുണ്ടൊ മനുഷ്യരേ! ഇവിടെ നല്ല റോഡുകൾ വരും, ട്രാഫിക്ക്‌ സിഗ്നലുകൾ വരും, പഞ്ചനക്ഷത്ര ഹോട്ടലുകൾ വരും, ബാങ്കുകൾ വരും, നമ്മുടെ ഗ്രാമത്തിനു സ്വന്തമായി ടെലിഫോൺ ടവറുകൾ വരും, പിന്നെ നിങ്ങളുടെ അതുങ്ങളെ ഫോൺ  തെങ്ങിന്റെം പനേടേം മുകളിലൊന്നും കേറേണ്ടി വരില്ല നാട്ടുകാരെ!"
നാട്ടിലെ ഭാവി എം.എൽ. എയൊ മന്ത്രിയൊ ഒക്കെ ആയ സുകുമാരൻ ചേട്ടൻ പ്രസംഗിക്കുകയായിരുന്നു. രോഗി രോഗത്തെ പടയ്ക്കുന്ന അപൂർവ്വകാഴ്ചയാണ്‌. കല്യാണിയുടെ ചിന്ത അപ്പോഴും രാജ്യവികസനത്തെക്കുറിച്ചോ വരാൻ പോകുന്ന മൂലധനവിസ്ഫോടനത്തെക്കുറിച്ചോ ഒന്നും ആയിരുന്നില്ല. കല്ലിയ്ക്കൽ കുന്നിലെക്കുറിച്ചായിരുന്നു അനാഥമാകാൻ പൊകുന്ന അണ്ണാനെയും, മുയലിനേയും,ചെമ്പോത്തിനേയും പറ്റിയായിരുന്നു. നശിക്കാൻ പോകുന്ന കശുമാവിനെയും പൂവരശ്ശിനേയും കുറിച്ചായിരുന്നു. നഷ്ടമാകാൻ പോകുന്ന ഇളംകാറ്റിന്റെ തലോടലിനെക്കുറിച്ചായിരുന്നു.                   **********
      അനാഥരുടെ അവകാശക്കുറിപ്പ്‌
"അത്ര തുടിപ്പാണേൽ നീയ്‌ മന്ത്രിക്കൊരു കത്തെഴുത്‌ മാളെ!" തന്റെ വെറ്റിലമുറുക്കൽ മേറ്റുകളോടൊപ്പം സർക്കാസവും പറഞ്ഞിരിക്കവെനാണിത്തള്ള മൊഴിഞ്ഞു. കൂട്ടൂശൃംഗാരികൾക്ക്‌ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കാനുള്ള വകയ്ക്കുള്ള കോമഡിയാണെങ്കിലും കല്യാണിക്കുട്ടിയ്ക്കതൊരു സാഥ്യതയായി തോന്നി. നല്ല തൂവെള്ളപേപ്പറിൽ നാലുവരിയിലെഴുതിപ്പടിച്ച വലിയ കൈയ്യക്ഷരത്തിൽ വളഞ്ഞും പുളഞ്ഞും അവളൊരു കത്തെഴുതി.
പ്രിയപ്പെട്ട മന്ത്രിക്ക്‌, കല്ലിയ്ക്കൽ കുന്നിൽ കുറെ ചെമ്പോത്തികൾ ഉണ്ട്‌. ഭയങ്കര ദുരഭിമാനികളാണ്‌. സ്വയം പല്ല് കൊണ്ടധ്വാനിച്ചതെ തിന്നു. കൂട്ടിലൊന്നുമിട്ടാൽ വാഴില്ല. വാക്കിൽ ഉറച്ച്‌ നിൽക്കുന്നവരാണ്‌. പിന്നെ നല്ല മൂന്നു വരയുള്ള ഒരു അണ്ണാനുണ്ട്‌, അവന്റെ ഭാര്യയും മക്കളുമായി ആറേഴെണ്ണൻ വേറെ. അവരും വലിയ സ്നേഹത്തിലാണ്‌. അപ്പനെ കാണാതെ മക്കൾ ഉറങ്ങില്ല. പിന്നൊരു  നല്ല മയിലുകളുണ്ട്‌. അവർ പീലി വിടർത്തണമെങ്കിൽ തന്നെ കല്ലിയ്ക്കൽ കുന്നിലെ തുമ്പയുടെ മണമടിക്കണം, കാറ്റ്‌ കൊള്ളണം, മഴ കൊള്ളണം. ഇവയെ ഒന്നും നശിപ്പിക്കരുത്‌. കല്ലിയ്ക്കൽ കുന്നിനെ രക്ഷിക്കണം. എന്ന് കല്യാണി.
കത്തെഴുതി കവറിലിട്ട്‌ സ്റ്റാൻപുമൊട്ടിച്ച്‌ തപാൽപ്പെട്ടിയിൽ ഇട്ട്‌ രണ്ട്‌ വട്ടം തട്ടി ഉറപ്പു വരുത്തി തിരികെ നടന്നു. പ്രതീക്ഷയുടെ ഭാരം തലയിൽ ഏറ്റി.
                 അദ്ധ്യായം-3
ദിവസങ്ങൾ കൊഴിഞ്ഞു വീണു, മാസങ്ങൾ തളിർത്തു. കത്തിന്റെ വിധി അപ്പോഴുമറിഞ്ഞില്ല. കാത്തുകാത്ത്‌ കല്യാണിയുടെ ക്ഷമയ്ക്ക്‌ ബലം വെച്ചു.
ഒരിക്കൽ കല്യാണിക്കൊരു പനി വന്നു. അഞ്ചാം  പനിയാണ്‌. ഡോക്ടർ വിധിയെഴുതി. കാറും കോളും മാനത്ത്‌ നിറഞ്ഞപ്പോഴേക്കും കല്യാണിക്ക്‌ വയ്യാത��യിരുന്നു. മഴയും മഴക്കാലവും തകർത്തു പെയ്ത്തു. അഞ്ചാം പനി കോളറയ്ക്ക്‌ വഴി മാറി. കല്ലിയ്ക്കൽ കുന്നിലെ അണ്ണാനും ചെമ്പോത്തുമൊക്കെ പൊത്തിലൊളിച്ചു. വിറങ്ങലിച്ചു നിന്ന ഭൂമി കാലാവസ്ഥയ്ക്ക്‌ വഴങ്ങി.
അന്നാ വാർത്ത വന്നു. ഉരുൾപ്പൊട്ടലിൽ കല്ലിയ്ക്കൽ കുന്നിടിഞ്ഞു. അണ്ണാനും ചെമ്പോത്തും മയിലും കോഴിയും കുറുന്നരിയുമെല്ലാം അഭയാർത്ഥികളായി. അന്ന് തന്റെ അമ്മയുടെ മടിയിൽ ശ്വാസമൊന്നു വലിച്ചു വിടാനാവാതെ കല്യാണി കിടക്കുകയായിരിന്നു. അവളുടെ അമ്മ തേങ്ങുന്നുണ്ടായിരുന്നു. പക്ഷെ വറ്റിയ കണ്ണുകളിൽ കണ്ണുനീർ ഉണ്ടായിരുന്നില്ല. കല്ലിയ്ക്കൽ കുനിന്റെ ഏകാന്തത അവളുടെ ചുണ്ടുകളിലേക്കും പടർന്നു. അന്ന് നിശബ്ദമായ ചുണ്ടുകൾ പിന്നെ ചലിച്ചില്ല. ഏകാന്തതയുടെ തീരങ്ങളിൽ അവൾ കാൽപ്പാടുകൾ പതിപ്പിച്ചു.
കുന്നിന്റെ സ്ഥാനത്ത്‌ കാൻസർ ഇൻസ്റ്റിറ്റൂട്ട്‌ ഉയർന്നു. പിന്നീടൊരിക്കലും പോരിൽ ഗ്രാമത്തിലേക്ക്‌ ഇളംകാറ്റ്‌ കടന്നു വന്നില്ല. കല്യാണിയുടെ ശാപം എന്നോണം കാൻസർ  പല വീടുകളിലേയും മനുഷ്യരുടെയും മുടി കൊണ്ടുപോയി. തെങ്ങിന്തലപ്പുകളുടെ സ്ഥാനം ടവറുകൾ ഏറ്റെടുത്തു. അഭയാർത്ഥിയായവരെയൊക്കെ ചത്തൊടുങ്ങി.
അപ്പോഴും കൃത്യമായ അഡ്രസില്ലാത്തതിനാൽ ഒരുപാടു നിഷ്കളങ്കതയും ഇമ്മിണി വല്യ കാര്യങ്ങളുമുള്ള ഒരു മുഷിഞ്ഞ കത്തു പോസ്റ്റോഫീസുകളിലൂടെ വഴി തെറ്റി നടക്കുന്നുണ്ടായിരുന്നു.
                ****************
1 note · View note
ansarkamarudeen · 9 years ago
Text
മഴ പോലെ പെയ്ത്‌ തോർന്നവൾ.
അവൾ. ഏറ്റവും സുന്ദരിയായവൾ. ഇതു പോലെയായിരം പകലുകൾക്ക്‌ മുന്നെയാണവളെയാദ്യമായി കാണുന്നത്‌. നന്നായി ചിരിക്കാനറിയാവുന്ന നന്നായി കരയാനറിയാവുന്ന ഒരു പെണ്ണ്‌. എന്നും ബസ്‌സ്റ്റോപ്പിലവളെ കാണുമ്പോളെൻ ലോകം മുഴുവനവളിലേക്ക്‌ ചുരുങ്ങുന്നത്‌ പോലെ തോന്നും. ഒരിക്കലെങ്കിലുമൊന്ന് മിണ്ടുവാൻ കഴിഞ്ഞിരുന്നെങ്കിൽ! ഉള്ളം തുടിച്ചിരുന്നു. എന്നാൽ ഈ ലോകം മുഴുവൻ നേടിയാലും അവളുടെ ഇളംനീലകണ്ണുകളിലേക്ക്‌ നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
ഒരിക്കലവളെന്നെ നോക്കിയൊന്ന് ചിരിച്ചു. വിശ്വസിക്കാൻ കഴിയാത്ത്വണ്ണം ഞാനൊന്ന് പകച്ചു. ഭാഗ്യം! എനിക്ക്‌ തിരിച്ച്‌ ചിരിക്കാൻ കഴിഞ്ഞു. ഊമയേക്കാൾ മൗനം വരിച്ചവനായി മാറിപ്പോയി ഞാൻ. ഒന്നും മിണ്ടാനാവാത്ത അവസ്ഥ. ലോകം മൊത്തമെൻ കഴിവില്ലായ്മയിൽ ചിരിക്കുന്നത്‌ പോലെ. എന്റെ പതർച്ചയിൽ സന്തോഷം കൊല്ലിയായ ബസ്‌ വന്നതും അവളെ വഹിച്ച്‌ കൊണ്ട്‌ പോയതും ഞാനറിഞ്ഞതേയില്ല. ബസിനു പിന്നാലെ ഓടാൻ തോന്നി,തളരും വരെയോടിയെൻ പ്രണയം നേടണമെന്നെനിക്ക്‌ തോന്നി. ഓടി, നടന്നു, ഒടുവിൽ കിതച്ച്‌, അണച്ച്‌ അവളുടെ കാൽകീഴിൽ വന്നണഞ്ഞു. പോരാടി നേടിയ പ്രണയും എന്നെയൊരു യോദ്ധാവാക്കി.
                ~~~~~~~~~~~     
“haay, enikk nഇന്നെ ഇഷ്ടമാണ്‌ പെണ്ണെ!” അവൾ എന്നെ ഒന്നു തുറിച്ചു നോക്കി. ചുറ്റും ഉണ്ടായിരുന്ന കോടാനുകോടി  അണുക്കളും, ലക്ഷക്കണക്കിനു നൊമ്പരങ്ങളും, ആയിരക്കണക്കിനു നെടുവീപ്പുകളും, ചെറുതല്ലാത്ത മനുഷ്യരുമെന്നെ തുറിച്ചുനോക്കി.
അവൾടെ മറുപടിയപ്പോഴും വന്നില്ല. അനന്തമായ എന്തിനോ വേണ്ടി കാത്തുനിൽക്കുന്നതു പോലെൻ കണ്ണുകളും ഹൃദയവും തളർന്നു. ശരീരത്തിനു വല്ലാത്തൊരു കിതപ്പ്‌ തോന്നിതുടങ്ങി. എന്നാലപ്പോഴും ആ ഉച്ചവെയിലിലും ഒരു നിലാവ്‌ പോലുദിച്ച്‌ നിന്ന അവളുടെ മുഖം ഒരിക്കൽ പോലുമെന്നെ തെറ്റുകാരനാക്കിയില്ല. അവളൊന്ന് ചിരിച്ചു. ഞാനൊന്നുരുകി പോകും പോലെ തോന്നി. നിഷ്കളങ്കതയിൽ കുതിർന്ന, ചിരിയിൽ പൊതിഞ്ഞ അവളുടെ മറുപടി വന്നു. “നീയെന്നെ പറ്റിക്കുകയാണെന്നെനിക്കറിയാം! നിനക്കെന്നോടങ്ങണെയൊന്നുമില്ല” അതുവരെ തെളിഞ്ഞു നിന്ന ആകാശം കറുത്തിരുണ്ട്‌ കൂടുന്നത്‌ ഞാനറിഞ്ഞു. ഈ ഭൂമി ഇവിടെ തീർന്നിരുന്നെങ്കിൽ! ഇവൾ മാത്രം ഉയിരോടിരുന്നെങ്കിൽ! കണ്ണ്‌ നീറുന്ന വേദനയിലവളോടൊന്നും പറയാനാകതെയവിടുന്നു രക്ഷപെട്ടോടി.
പിറ്റേന്നുമവളാ ബസ്സ്റ്റോപ്പിലുണ്ടായിരുന്നു. അങ്ങോട്ട്‌ നോക്കാനെ മനസ്സ്‌ വന്നില്ല.  പക്ഷെ ഞാൻ നോക്കിയപ്പോളവളെന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ നിൽക്കുകയായിരുന്നു. ഇന്നലെ ഉത്തരം പരഞ്ഞതവളുടെ നിഷധ്യമായി. എന്നാലുമവളോടുള്ളയിഷ്ടം നെഞ്ചിൽ നിന്നത്രയെളുപ്പമെടുത്ത്‌ കളയാൻ എനിക്കാവില്ല്ലായിരുന്നു.
“ഹേയ്‌ പെണ്ണേ, ഈ ലോകം മൊത്തമെതിർത്താലും നീ മനസിലാക്കിയില്ലെങ്കിലുമെനിക്ക്‌ നിന്നെ ഇഷ്ടമാണ്‌!” ഞാൻ പ്രഖ്യാപിച്ചു. “ആരു എതിർത്താലും?” അവൾ ചോദിച്ചു. “ദൈവം എതിർത്താൽ കൂടെ.” ഞാൻ ഉറപ്പിച്ചു. “ഭൂമി എതിർത്താലൊ? മനുഷ്യർ എതിർത്താലൊ? ജിന്ന് എതിർത്താലൊ? ഷൈത്താൻ എതിർത്താലൊ?” “അവർക്കായി ഞാനൊരു നരകം തന്നെ പണിതു കളയും!”
അവളൊന്നു ചിരിച്ചു, അപ്പോഴേക്കും ബസ്‌ വന്നു. ബസിന്റെ ആദ്യപടിയിൽ കാൽ വെച്ച്‌ ഒന്ന് തിരിഞ്ഞ്‌ നോക്കിയ��ൾ പറഞ്ഞു. “നീയിപ്പോഴുമെന്നെ പറ്റിക്കുകയാണെന്നെനിക്കറിയാം!”
            ***************
വേദിയിൽ ഹീലിയസ്‌ തന്റെ പ്രണയം അണ്ട്രോമെടയോട്‌ പറയുകയായിരുന്നു. “ഗ്രീസിന്റെ മതിലുകൾ തകർത്ത്‌ പേർഷ്യൻ സൈന്യം എപ്പോൾ വേണെങ്കിലു വന്നേക്കാം. നമ്മുടെ ഗ്രീസിന്റെ അടിതെട്ടിളക്കാനാണ്‌ അവർ വരുന്നത്‌. പക്ഷെ എന്റെ ഇടതു കയ്യിൽ ഗ്രീസിനെയും വലതു കയ്യിൽ നിന്നെയും പിടിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്‌!”
     നീലമിഴിയാളേ…      കാർമുകിലിൻ കാർകൂന്തലുള്ളോളേ..     വിരഹം പേറുമീഹൃത്തിലായിരം..     സ്നേഹത്തിൻ പൂ വിരിയുന്ന    പൂന്തോട്ടമാകുവാൻ വരുന്നോ,    മഴക്കാലമെ!
അവൾക്ക്‌ നൽകിയ ആ കത്തിലങ്ങനെയെഴുതി. വീണ്ടുമവൾ ചിരിച്ചു. അവളെന്തെങ്കിലും പറയും മുൻപായിരം മുത്തങ്ങൾ കൊണ്ടവളെ മൂടാൻ തോന്നി. അവൾടെ പുഞ്ചിരി അനന്തമായി നിൽകുന്നു. 
"ninne patikukayalla. iviTe ee bhoomiyilenikkaareyenkilum, aaruTeയെങ്കിലും കൂടെ മരിക്കാതെ വാഴണമെന്നുണ്ടേൽ അത്‌ നീയാണ്‌. നിന്നോടൊപ്പമുള്ളപ്പോൾ ഞാനീ ലോകമെ മറകുന്നു. നിന്റെ തട്ടം എന്നെ കാറ്റിൽ പറത്തികളയുന്നു. നിന്റെ ചിരിയിൽ ഞാൻ വെറുമൊരു അപ്പൂപ്പൻ താടി പോൽ ഭാരമില്ലാതായി മാറുന്നു. നീയുണ്ട്‌ എങ്കിൽ, കടൽ തീരങ്ങളിൽ വിരൽ കോർത്ത്‌ നടക്കാൻ ഞാനെന്നും നിൻ കൂടെ ഉണ്ടാവും."
ഒറ്റ്ശ്വാസത്തിൽ പറഞ്ഞു തീർത്തു. അവളെന്നെയൊന്നു നോക്കി. അവളുടെ ചിര��� പോടുന്നനെ ഇല്ലാതായി. എന്തൊ മനസിലായിട്ടെന്ന പോലെ. ഞാനെഴുതിയ കത്തവൾ തിരികെ നൽകി. അവളുടെ അധരങ്ങളിൽ തന്നെ ഞാൻ നൊക്കി നിന്നു.  ഒന്നും മിണ്ടാതെ നിൽക്കുന്നയവളുടെ മുഖത്ത്‌ നിർവികാരത തളം കെട്ടി നിന്നു. ദൂരെ നിന്ന് വരുന്ന ബസിന്റെ ഹോണടി ശബ്ദം വളരെ അരോചകമായി തോന്നി. അടുക്കലെത്തിയപ്പോഴും ആഹോണടി നിലച്ചിരുന്നില്ല.  ആ ഹോണടി ശബ്ദത്തിന്റെ അവ്യക്ത്തയിൽ അവളെന്തോ എന്റെ ചെവിയിൽ മൂളിയിട്ട്‌ ബസ്സേറി പോയി.
അവളുടെ ശബ്ദം മുഴങ്ങിക്കേട്ട എന്റെ ചെവിയും, അതു കേട്ടുണർന്ന എന്റെ മനസും, അവിടെ സാക്ഷിയുണ്ടായിരുന്ന എല്ലാ ജീവജാലങ്അതെ, അവളു നിന്റെ മഴക്കാലമാണ്‌!"                 **************
orikkal njangaLuTe praNayanaaLukഅളിലൊന്നിലവളെന്നോട്‌ ചോദിച്ചു. "നിനകെന്തു കൊണ്ടാണെന്നെ ഇഷ്ടപ്പെട്ടത്‌?" "ഈ ലോകത്തേറ്റവും ഭംഗി ഉള്ള വസ്തു എതാണെന്ന് നിനക്ക്‌ പറയാമൊ?" "ഈഫൽ ടവർ " അവൾ പറഞ്ഞു. "അല്ല, നീയാണ്‌!" ഞാൻ മൊഴിഞ്ഞു. "നിനക്ക്‌ ഭ്രാന്താണ്‌!" അവൾ കുണുങ്ങി ചിരിച്ചു. "അതെ! അതു തന്നെയാണ്‌ ഉത്തരവും!"
ആയിരം കുന്നുകളും മലകളും ഞങ്ങൾ നടന്നുകയറി. പുഴകളെ കുടിച്ചു വറ്റിച്ചു. ധാരാളം തലമുറകളെ പണിതുയർത്തി. ഒടുവിൽ ആയിരം പകലുകൾക്കിപ്പുറമുള്ളയീ രാത്രിയിൽ ലക്ഷക്കണക്കിനു നക്ഷത്രങ്ങളേയും കണ്ട്‌ ഈ പുൽതകിടിയിലിങ്ങനെ കിടക്കുമ്പോൾ എനിക്ക്‌ കോർത്തു പിടിക്കാനവളുടെ കൈയുണ്ട്‌; എന്റേതു പോലെ തൊലി ചുളുങ്ങിയ കൈകൾ.
കടൽത്തീരങ്ങളവൾക്ക്‌ ഹരമായിരുന്നു. കടൽത്തിട്ടകളിൽ ഞങ്ങളുടെ പേരുകൾ എഴുതി വെക്കുക എന്നതവളുടെ വിനോദമായിരുന്നു. അവളിലൊരു കൊച്ചുകുട്ടിയെ അപ്പോൾ ദർശ്ശിക്കാമായിരുന്നു. കടലിനു എന്തൊ എന്നെ ഇഷ്ടമല്ലെന്നെനിക്ക്‌ തോന്നിയിരുന്നു. എന്റെ പേരു മായ്ച്ച്‌ കളയുമായിരുന്ന കടലൊരിക്കൽപോലുവളുടെ പേരിനെ സ്പർശിച്ചതേയില്ല. അവ മായതെ കടൽതിട്ടകളിൽ തേളിഞ്ഞു കിടന്നു.
കാറ്റിന്റെ ശബ്ദമെന്ന പോലെ 'ഹ' യിലാരംഭിച്ച്‌ 'ന' യ്ക്ക്‌ ദീർഘം സമ്മാനിച്ച്‌ സുറുമ വരച്ച്‌ നിർത്തിയതു പോലുള്ള 'ൻ' ഉം ചേർത്തുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ പേരു തന്നെ.                      *    *    *    *   *
4 notes · View notes
ansarkamarudeen · 9 years ago
Text
ശിലയായ സ്വപ്നങ്ങൾ
എഴുതാ താളുകളിലെന്റെയീ യാത്രയും. അനന്തമായ ഈ ലോകത്തെനിക്ക്‌ സ്വന്തമായവ തേടിയീ യാത്ര. പുലരിക്കു സൂര്യൻ ചാർത്തിയ പൊന്നുടുപ്പ്‌ കണ്ട്‌, രാത്രിക്ക്‌ ചന്ദ്രൻ നൽകിയ നല്ല ഉമ്മകൾ കണ്ട്‌, പരന്ന ഭൂമിയുടെ മാറിലൂടെ അനന്തമായ യാത്ര.
ഈ യാത്ര തുടങ്ങിയപ്പോൾ ഞാനേകനായിരുന്നു. ഇടയ്ക്കെപ്പോഴൊ വന്നുചേർന്ന ഇളംകാറ്റായിരുന്നു നീ. എന്റെയൊപ്പം പറന്ന്, നടന്ന്, കുഴഞ്ഞ്‌... എന്നെ വെറുത്തകന്നു പോയ ഇളംകാറ്റ്‌. പക്ഷെ എന്റെയീ യാത്ര പൂർത്തിയാകും നേരത്ത്‌ നീയെന്നരികിലുണ്ടെങ്കിലെന്നു ഞാനാശിപ്പൂ.
പ്രണയിക്കാൻ പഠിച്ചതമ്മയിൽ നിന്നാണ്‌. വിശ്വസിക്കാൻ പഠിച്ചതച്ഛനിൽ നിന്നാണ്‌. ഉയിരിനേക്കാളും നിന്നെ പ്രണയിക്കാൻ, പഠിപ്പിച്ചത്‌ നീയാണ്‌, ഇളംകാറ്റേ! എന്നിട്ടിപ്പോഴുമീ തോരാമഴയിലും, ഈ വഴിയിൽ ഞാനിന്നൊറ്റയ്ക്കാൺ, ഏകനാണ്‌.
യാത്രയവസാനിക്കാറായി, കാലു തളരുന്നു, മുട്ടു വേദനികുന്നു. ഒന്നിരിക്കാൻ കഴിഞ്ഞെങ്കിൽ! ഇരിക്കാൻ പാടില്ല. ചിലപ്പോൾ ശിലയായേക്കാം. നഷ്ടപ്രണയത്തിന്റെ ജ്വലിക്കുന്ന ശില.
0 notes
ansarkamarudeen · 10 years ago
Text
ആൽ
“സത്യമായവയെ തേടുക, സത്യത്തെ അറിയുക, സത്യത്തിനായി ജീവിക്കുക, സത്യത്തിനായി മരിക്കുക” മാഷിന്റെ നാവ്‌ പറഞ്ഞു. പക്ഷെ അദ്ധേഹം പറഞ്ഞതത്രയും സത്യമെന്ന വികാരത്തെയും വിചാരത്തെയും കുറിച്ചായിരുന്നു. മനുഷ്യന്റെ സത്യധർമ്മങ്ങളിൽ താൽപര്യമില്ലാതിരുന്ന ഞാൻ ഈ ഇരുണ്ട ലോകത്ത്‌ സത്യം കണ്ടെത്തുന്നതു കൊണ്ട്‌ ലഭിക്കാവുന്ന പൊള്ളയായ സ്വപ്നങ്ങളെ കുറിച്‌ ചിന്തിച്ചു.
ഉധാത്തമായ സൃഷ്ടി എന്തണ്‌ ? എന്താണത്റ്റ്‌ഹിലാണ്‌ ഒരു സൃഷ്ടി ഉദാത്തമെന്ന് പറയാൻ കഴിയുക? മനുഷ്യനെന്നതൊരു ഉദാത്ത സൃഷ്ടി അല്ല. എല്ലാം തികഞ്ഞ ഒരുവനെ നിങ്ങൾക്കു കാണാനും കഴിയില്ല. സത്യങ്ങളെപ്പോഴും വിശ്വാസങ്ങളെ സംരക്ഷിക്കും, പക്ഷെ സ്നേഹത്തെ ചിലപ്പോഴൊക്കെ വഞ്ചിക്കും. മോനെ അചഛന്റെ കയ്യിൽ നിന്നു കിട്ടുന്ന രക്ഷിക്കാനൊരമ്മ സ്നേഹം വരിച്ച്‌ സത്യത്തെ ത്വജിക്കുകയാണ്‌ ചെയ്യുന്നത്‌. ആ ബോധമെന്നിൽ സംശയങ്ങളുളവാക്കി. ആപ്പോൾ മനുഷ്യനു പരമോന്നതനായ ഒരു സൃഷ്ടി ആകുവാൻ കഴിയില്ല എന്നാണോ!
മാഷിനോടെൻ ചോദ്യമാവർത്തിച്ചപ്പോൾ മാഷ്‌ പറഞ്ഞ ഉത്തരം ഇതായിരുന്നു...
"കുട്ടീ, നീ മുകളിലേക്ക്‌ നൊക്കുക, ഓരോ മനുഷ്യനും ആ ആൽമരം  പോലെയാണ്‌.  ആൽമരം ഒരുപാട്‌ ജീവനുകൾകഭയമാണ്‌. അവ ഇങ്ങനെ ചിറകു വിരിച്ചു നിന്ന് നമുക്ക്‌ തണൽ തരുന്നു, വായു തരുന്നു. അപ്പോഴും അവ ഇലകൾ പൊഴിക്കുന്നു. അപ്പോൾ അവിടെ മിധ്യാധാരണയുടെ ഒരു തറ പണിതുവെച്ചാൽ ആ ഇലകൾ ആർക്കും വളമാകാതെ വെറും മാലിന്യമാകും. പക്ഷെ മനസ്‌ തുറന്ന്, ആ തറ പൊളിച്ച്‌ മാറ്റിയാലീയിലകൾ നാളെ വളമാണ്‌, അതുപോലെയാണ്‌ നാമും."
       നന്ദി.
0 notes
ansarkamarudeen · 10 years ago
Photo
Tumblr media
എന്താണ് പ്രപഞ്ചം? അത് കോടാനുകോടി നക്ഷത്രങ്ങളും മിൽക്കിവേകളും ഗാലക്സികളും അവയുടെ ഒക്കെ താളം നിലനിർത്തുന്ന ആകർഷണശക്തിയും കൂടാതെ ഡാർക്ക് മാറ്ററും ഡാർക്ക് എനർജ്ജിയും മാത്രം കൂടിച്ചേർന്നയൊരിടമാണോ? അതോ ദൈവവും അവൻറെ മനുഷ്യനു മാത്രം ബാധകമായ നിയമാവലികളും, അവയിൽ നിഷ്കർഷിക്കപ്പെട്ടിടുള്ള ആരാധനകളും, അവ കൊണ്ട് നേടുന്ന സ്വർഗത്തിൻറെയും നരകത്തിൻറെയും ആകെ തുകയോ? അതോ ഇതൊന്നുമല്ലാതെ ഒരോ ജീവനിലെയും സത്യത്തിന്റെ തുടിപ്പോ? അറിയില്ല.
0 notes
ansarkamarudeen · 10 years ago
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
International Sand Festival, Alappuzha 2015.
0 notes
ansarkamarudeen · 10 years ago
Text
വിൽക്കപെടേണ്ടാത്ത ചിന്തകൾ
കച്ചവടവൽക്കരിക്കപ്പെട്ട സിനിമയക്കു ത്രാസിൽ വെക്കാൻ കഴിയുന്നത് പ്രേക്ഷകന്റെ രോമകൂപങ്ങളെ ഉയർത്താൻ പോന്ന ബുദ്ധിരഹിതമായ ചിന്തകളേയും മുറവിളികളേയും കൊണ്ട് സമ്പന്നമായ കണക്കുകളുടെ ഒരു കൂട്ടം കൊണ്ടാവാം. പ്രേക്ഷകന്റെ താഴ്ചയാണീ കഴുത്തറുപ്പൻ വിജയഫോർമുലകൾ ഉയർത്തിപ്പിടിക്കുന്നത്. അതിഭാവുകത്വം നിറഞ്ഞ പ്രേക്ഷകന്റെ കാഴ്ച്ചപ്പാടാണ് അതിഭാവുകത്വമുള്ള സിനിമകളിലേക്ക് വഴിവെയ്ക്കുന്നത്.
തെറ്റുകളെ തെറ്റായി കാണാൻ പഠിപ്പിക്കാതെ തെറ്റാണ് പുതിയ നന്മയെന്ന് തെറ്റായ കാഴ്ച്ചപ്പാടാണ് ശാപം. തെറ്റായ കാഴ്ചപ്പാടുകളെ നല്ല ത്രാസ് കൊണ്ടാളക്കേണ്ടത്, തെറ്റായ ത്രാസിൽ ആ കാഴ്ചപ്പാടുകളെ അളന്നാൽ തെറ്റായ ഉത്തരങ്ങളെ കിട്ടു. അതിജീവനത്തിന്റെ കഥകളാണ് നമുക്കുത്തരമാവേണ്ടത്, ജീവിക്കാൻ വേണ്ടി കുനിയുന്നവരുടെ മുന്നിലേക്ക് പുറംമോടിയുടെ നിറപ്പകിട്ടാർന്ന അന്തസിൽ ജീവിക്കുന്ന കുറേ ജീവിതങ്ങളെ പ്രേക്ഷകന്റെ മനസിൽ പോറിയിട്ടതു കൊണ്ടൊരു നന്മയും അടിത്തറ തകർന്ന നമ്മുടെ സമൂഹത്തിനു കിട്ടാൻ പോകുന്നില്ല. ആകാശത്തിൽ കുറേ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോളതെത്തിപ്പിടിക്കാനുള്ള പ്രേക്ഷകന്റെ ശ്രമമവനെ വലിയ കുഴികളിലേക്കെയെത്തിക്കു. സിനിമകൾ മണ്ണിനെ തുടട്ടെയതുവഴി പ്രേക്ഷകന്റെ മനസ്സിനേയും.
നല്ല സിനിമകൾ കാണാനുള്ള മോഹമാണിങ്ങനൊരു കടുംകൈ ചെയ്യിച്ചതു. പൊറുക്കുക.
0 notes
ansarkamarudeen · 10 years ago
Text
അവളുടെ ചിരിയിൽ ആദ്യം കണ്ടതു മഴവില്ലാണോ മഴയാണോയെന്നറിയില്ലെന്കിലുമൊരു ഇടിമുഴക്കമെൻ നെഞ്ചിലും മിന്നലിന്റെ തിളക്കമെൻ മിഴികളിലും ഉണ്ടായിരുന്നതു നീ കണ്ടിരുന്നോ, സഖീ..
0 notes
ansarkamarudeen · 10 years ago
Text
ഒരു നഷ്ടത്തിന്റെ കഥ
ഇൗ വരികൾ. എൻ പ്രണയസാഫല്യം. അറിയാതെ പോയെന്ന് പ്രണയം, പൂവണിഞ്ഞു ഇൗ ചിരിയിലൂടെ. ഇതെൻ പ്രണയസാഫല്യം.
ഇനിയും പല വഴികളിൽ, കാണാമെന്നു പറഞ്ഞു ഞാൻ. എൻ പ്രണയം പക്ഷേയത്, മനസിലാക്കിയില്ലെന്നെ തിരക്കിയില്ല, ഇൗ ഉലക- മൊട്ടുക്കു ഞാൻ തിരയുന്പോഴും.
ഇൗ കാറ്റിന്റെ മർമരങ്ങളിൽ, അവൾ പാടിയ പാട്ടിന്നും ഒരു വിങ്ങലായി. ഇനിയുമാവരികൾ മറന്നില്ലെന്കിൽ ഒരു വട്ടം, എന്നോടൊപ്പം?
വേർപെടണമെന്നാഗ്രഹിച്ചിട്ടില്ലയിന്നോളം ഞാനെന്നാലും വിധി ഞങ്ങളെ പിരിച്ചു കളഞ്ഞു കാലത്തിൽ മായ്ച്ചു കളഞ്ഞു ഇനിയെന്തിനു ഞാനിവിടെ, ഇനിയെന്തിനെൻ കവിതകൾ!
0 notes
ansarkamarudeen · 10 years ago
Text
ജീവിക്കാന്‍ ഒരു ഇടം വേണം.
0 notes