kuttanmaash
kuttanmaash
kuttanmaash
63 posts
ഇതികർത്തവ്യതാമൂഢൻ
Don't wanna be here? Send us removal request.
kuttanmaash · 1 year ago
Text
ഞാപകം മോദ്തെ..
ആവർത്തനവിരസമായ കുറച്ച് ഗതകാലസുഖസ്മരണയിൽ നിന്നും ആരംഭിക്കട്ടെ. ഞാവല്പഴം, പേരയ്ക്ക, നെല്ലിക്ക എന്നിവ പറിച്ച് കഴിക്കാനും കളിയ്ക്കാനുമൊക്കെ മാമന്റെ മോൻ പ്രദീപ്  ചേട്ടന്റെ കൂടെ അച്ഛന്റെ കുടുംബ വീട്ടിൽ പോയകാലം. തേക്കും പ്ലാവും മഹാഗണിയും പോലെ വന്മരങ്ങൾ നിറഞ്ഞ പുരയിടത്തിൽ അയൽവാസി കുട്ടികളോടൊപ്പം കള്ളനും പോലീസും സാറ്റും തൊട്ട്കളിയും ഒക്കെ ആയിട്ട് അങ്ങനെ ഓടി നടക്കുകയായിരുന്നു. ഓട്ടത്തിനിടയിൽ തളർന്ന് തറവാടിന്റെ വടക്ക് വശത്ത് വെള്ളം കുടിയ്ക്കാൻ വന്നതും അച്ഛാമ്മ *പറങ്ങാണ്ടി കല്ലടുപ്പിൽ ഇട്ട് ചുട്ട് ചിര��്ടകൊണ്ട് തല്ലി, *പേശയിൽ തുടച്ച് വൃത്തിയാക്കി കൂട്ടി വയ്ക്കുന്നു. ഒരെണ്ണം എടുത്ത് കഴിക്കാൻ തുടങ്ങിയതും വീടിന്റെ മച്ചിൽ തട്ടൽ മുട്ടൽ ശബ്ദം.
അച്ചാമ്മ - "അതാര് മോളിക്കയറി കളിക്കണ?"
- "പ്രദീപേട്ടനായിരിക്കും. സാറ്റ് കളിച്ചപ്പ ഒളിക്കാങ്കേറീറ്റ് മറന്നുപോയൊന്തൊ"
അച്ചാമ്മ- "ഇങ്ങോട്ട് എറങ്ങടാ ചെറുക്കാ. തട്ടിമ്പൊറത്ത് മരപട്ടി പെറ്റ് കെടക്കേണ്. അത് കടിക്കും."
കോണിപടിയിലെ മിക്കപടികളും ഒഴിവാക്കി  പ്രദീപേട്ടൻ താഴെയെത്തി. അവന്റെ കൈയ്യിൽ ഒരു സാധനം ഉണ്ടായിരുന്നു. യൗവ്വനാരംഭത്തിൽ രൂപപെട്ട  വിനോദവൃത്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ച പുരാവസ്തു/പഴമ യോടുള്ള എന്റെ ഇഷ്ടത്തിന്റെയും, ശേഖരണ സ്വഭാവത്തിന്റെയും തുടക്കത്തിനു കാരണമായ ഒരു സാധനം. തടിയിൽ ഉണ്ടാക്കിയ ആനയുടെ ചെറിയ ഒരു പ്രതിമ.
 അച്ഛാമ്മ - " അത് തേക്കിന്റെ തടിയാണ് "
പ്രദീപ് ചേട്ടന്റെ കൈയ്യിൽ നിന്നും പ്രതിമവാങ്ങി കൈ വള്ളയിൽ വച്ചു. തുമ്പിക്കൈയുടെ വക്ക് പൊളിഞ്ഞ് പോയിട്ടുണ്ട്. നല്ല പഴയതാണ്. കണ്ടാൽതന്നെ അതിനു എന്തൊക്കെയോ കഥകൾ പറയാനുണ്ടെന്നപോലെ. 
അച്ഛൻ ഇടയ്ക്ക് മരകഴുത എന്ന് വിളിക്കാറുണ്ട്. എങ്കിൽ പിന്നെ എന്റെ ആനയ്ക്ക് ഇരികട്ടെ അതുപോലൊരു പേര് ; മരയാന!
മരയാനയെ നോക്കി നിൽക്കുമ്പൊളാണ് ആ വീടിന്റെ മച്ചിലും ജനാലയിലും കതകിലും ഉള്ള കൊത്തുപണികൾ ശ്രദ്ധിച്ചത്. അപ്പോൾ തന്നെ അടുക്കളയിലെ ഭരണികൾ, ഉറികൾ, ചിരട്ട തവികൾ, ഈറയിലുണ്ടാക്കിയ *അടകൾ, അറകൾ അച്ചാമ്മയുടെ മരുന്ന് പെട്ടി, കുഴമ്പും കഷായവും ഇട്ട് വയ്ക്കുന്ന ജാറുകൾ, വെറ്റില ചെല്ലം അങ്ങനെ സകലതും കയറിയും ഇറങ്ങിയും തൊട്ടും തലോടിയും മണത്തും ചിലത് നക്കിയും പരിശോധിക്കാൻ തുടങ്ങി.
 സന്ധ്യക്ക് വീട്ടിലേക്ക് പോവുമ്പോൾ മരയാനയെ കൂടെ കൂട്ടി. അവനെയും തെളിച്ച് ചെന്ന് കയറി.
അമ്മ - "അതെന്തരട?"
- " മരയാന. അച്ചാമ്മേല തട്ടിമ്പൊറത്തുന്ന് കിട്ടിയത്."
അമ്മ - " എടുത്ത് കള ചെറുക്കാ. പണ്ട് ആരെങ്കിലും വല്ലതിനെം ആവാഹിക്കാനക്ക ഒണ്ടാക്കിയതായിരിക്കും. എടുതുങ്ങോണ്ട് വന്നേക്കുന്ന് വീട്ടിനകത്ത്. "
റേഷങ്കാർഡിൽ പേരുണ്ടെന്നല്ലാതെ മറ്റ് യാതൊരു വിധത്തിലും കുടുംബത്തിലേക്ക് സംഭാവന നൽകാത്തതിനാൽ അതൊരു താക്കീതായി കരുതി മരയാനയെ വീടിന്റെ മുന്നിലെ പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. മരയാന ചരിഞ്ഞു. 
 
അടുത്ത് വന്ന ശനിയാഴ്ച്ച ഉച്ചസമ��ം നോക്കി അച്ചാമ്മയുടെ വീട്ടിലേക്ക് ഒറ്റയോട്ടം വച്ചുകൊടുത്തു. അന്നൊക്കെ അഞ്ചും പത്തും മിനുറ്റ് ഒക്കെ നിർത്താതെ ഓടാൻ പറ്റുമായിരുന്നു എന്നാലിന്ന് ആ ചിന്ത തന്നെ ചിന്തിച്ച് തീരുംബൊഴേക്കും ശ്വാസം മുട്ടൽ വരും. ഗ്ലോബൽ വാർമിംഗ് ആണ് എല്ലാത്തിനും കാരണം എന്ന് സിഗരറ്റ് ആഞ്ഞ് അവലിച്ചുകൊണ്ട് സുഹൃത്ത് അരുൺ പറഞ്ഞത് ഓർത്തുപോയി.  അങ്ങനെ അച്ഛാമ്മയുടെ വീട്ടിലെത്തി ആനമുന്തിരി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. 
ആനമുന്തിരി എന്നാൽ കസ്റ്റാർഡ് ആപ്പിൾ. ആന കസ്റ്റാർഡുമല്ല ആപ്പിൾ മുന്തിരിയുമല്ല എന്നിരിക്കെ വിവർത്തകൻ തന്റെ ശമ്പളത്തിൽ തൃപ്തനായിരുന്നില്ല എന്ന് അനുമാനിക്കാം.
ആനമുന്തിരി കഴിച്ചുകൊണ്ടിരിക്കെ അതാ അച്ചാമ്മയുടെ ട്രങ്ക് പെട്ടികുള്ളിൽ നിന്നും അടുത്ത സാധനം അവതരിച്ചു. ചെറിയ ബ്രൌൺ നിറത്തിലുള്ള ആ സാധനം എടുത്ത് കൈയ്യിൽ വച്ച് പരിശോധിക്കവെ അച്ഛാമ്മ വന്നു
അച്ചാമ്മ- " അത് ആനപ്പല്ലാണ് മക്കളെ. "
 ആനകൊമ്പ് അല്ല ആനവാൽ അല്ല പക്ഷെ ആനപല്ല്.
അച്ചാമ്മ- " ആനയുടെ അണപ്പല്ലില്ലീ അതാണ്. "
- "ഇതെന്തരിന് എടുത്ത് പെട്ടീ വച്ചിക്കിണ? "
അച്ചാമ്മ- " ഇത് മരുന്നാണടാ. അച്ഛാച്ഛൻ പണ്ട് കാട്ടീന്ന് കൊണ്ട് വന്നേണ്. ഇത് ആ കെണറ്റുങ്കര ഒള്ള കല്ലി വച്ച് ഒരച്ച് പൊടിയാക്കി ഗൗളിയാത്ര കരിക്കിന്റെ വെള്ളത്തിലിട്ട് കൊഴമ്പാക്കി നെറ്റിയിലിടണം. എത്ര വലിയ തലവേദനെം പോവും"
എന്റെ അറിവിൽ ആർക്കും ചെറുപ്പത്തിൽ തലവേദന വന്നിട്ടില്ല. അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട് തലവേദന ഒരു ചായയിൽ തീരാവുന്ന നിസാര സംഗതിയാണെന്ന്. അങ്ങനെയുള്ള  ആ നിസാരനെ തുരത്താൻ ഘോര വനത്തിൽ കയറി വാരിക്കുഴി വെട്ടി കൊമ്പനാനയെ പിടിച്ച്, ��ായപൊളിച്ച് പല്ല്പറിച്ച് അത് കല്ലിലിട്ട് ഇടിച്ച് തവിടുപൊടിയാക്കി കുഴച്ച് നെറ്റിയിൽ പൂശി ആനയുടെ ചോരവാർന്ന വായരികിൽ നിൽക്കുന്ന അച്ഛാച്ഛൻ !! ഈ സ്വപ്നം കണ്ട് പേടിച്ച്; കുളിരായി പനിയായി  ഉറക്കത്തിൽ പിച്ചു പേയും പറഞ്ഞ് അമ്മയ്ക്ക് നല്ല പണി കൊടുത്തു. സംഭവം ആന സംബന്ധമായതിനാൽ സ്വാഭാവികമായും ഞാൻവലിച്ചെറിഞ്ഞ മരയാനയായി പ്രതി. 
പിറ്റേന്ന് ശരീരം ഇച്ചിരി തണുത്തപ്പോൾ ക്ഷീണം മാറാൻ 
"ഗൗരിയാത്ര കരിക്ക് അടത്ത് തരണേടാ"
 എന്ന് തേങ്ങവെട്ടുന്ന വേണുമാമനോട് അമ്മ പറയുന്ന കേട്ടപ്പോൾ അറിയാനുള്ള കൗതുകം കൊണ്ട് അല്ല പക്ഷെ സാഹചര്യത്തിന്റെ ചൂട് കുറയ്ക്കാൻ എന്താണീ ഗൗളിയാത്ര കരിക്ക് എന്ന് ചോദിച്ചു. 
അമ്മ- "ചൊവന്ന കരിക്കിനെ പറയണേണു. നീ കൂടുതൽ കിണ്ണാരം ചോദിക്കാതെ കെടക്കാന്നേരം നല്ലോണ്ണം പ്രാർത്ഥിച്ചിട്ട് കെടക്കണം." 
- "നല്ലോണ്ണം പ്രാർത്ഥിക്കണം എന്നു വച്ചാൽ യേശുദാസിന്റെ സൗണ്ടിൽ പ്രാർത്ഥിച്ചാൽ മതിയൊ?" 
മറുപടി വന്നില്ല. ദൈവനിന്ദ അമ്മ‌ വച്ച്പൊറുപ്പിക്കില്ല. മൊഴിഞ്ഞവായയെക്കാൾ ശിക്ഷ ശ്രവിച്ച കർണ്ണങ്ങൾക്കില്ല എന്ന് അമ്മയോട് പറയാന്മാത്രം അറിവ് അന്നില്ലായിരുന്നു. 
പിന്നെ ഒരു ദിവസം മലയാളം ടീച്ചർ ശ്രീമതി ബാലസ്വപ്ന വിവരിച്ചു 
-"ഗൗരി അഥവാ പാർവതി ദേവിയുടെ ഗാത്രം അഥവാ ശരീരം പോലെ ചുവന്നത്; ഗൗരിഗാത്ര "
 ചുവന്ന്തുടുത്ത നോർത്തിന്ത്യൻ സുന്ദരി പാർവതി ദേവി അങ്ങ് വടക്കൂന്ന് തെക്കോട്ട് എത്തിയപ്പോൾ നീണ്ട് മെലിഞ്ഞ ഒരു പല്ലി (ഗൗളി) യാത്ര പോയപോലെ ആയതിന്റെ കഥ ഈ രണ്ട് വരികളിൽ ഭദ്രം! ഇത്തരം  അറിവുകളും പൊടിക്കൈകളും പഴമയോടുള്ള താത്പര്യം കൂട്ടിയതെ ഉള്ളൂ. 
വർഷങ്ങൾക്കിപ്പുറം ഇന്ന് തമിഴ്നാട്ടിലെ ഈ മ്യൂസിയത്തിൽ നിൽക്കുമ്പോൾ ഓർക്കാൻ ഇതല്ലാതെ ഇത്രയും സന്ദർഭോജിതമായ മറ്റൊരു കഥകയും ഓർമവന്നില്ല.
മ്യൂസിയവുമായി ബന്ധപെട്ട ജോലിയോ കിട്ടിയില്ല, കിട്ടിയ ഒഴിവ് സമയം ഇവിടെ ചിലവഴിക്കാൻ എങ്കിലും സാധികട്ടെ. 
പണ്ട് കോയിക്കൽ കൊട്ടാരം കാണാൻ പോയ കഥ പോലെ. കോയിക്കൽ കൊട്ടാരത്തിലെ രാജാവിന്റെ ഉടവാൾ നോക്കിനിൽക്കെ അതിലൊന്ന് തൊടാൻ ആഗ്രഹം. അടുത്ത് ചെന്ന് തൊടാൻ തുനിഞ്ഞതും
"പയലെ നെനക്ക് വായിക്കാൻ അറിയാമോടാ? DO NOT TOUCH എന്ന് എഴുതിവച്ചേക്കണ കണ്ടൂടി?"  എന്ന് ചോദിച്ച മ്യൂസിയം ജീവനക്കാരൻ ഏമാനും രാജ്ഞിയുടെ ഛായാചിത്രം നോക്കിനിൽക്കവെ
 "നിന്ന് വെള്ളമെറക്കാത അത് പെയിന്റിംഗാണ് "
 എന്ന് പറഞ്ഞ് കളിയാക്കിയ ക്ലാസ്മേറ്റ് സുമേഷിനും ഡെഡികേറ്റ് ചെയ്യുന്നു ഈന്നത്തെ ഈ മ്യൂസിയം സന്ധർശനം. 
ഇന്ന് ഇപ്പൊ ഈ നിമിഷം  നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്രം  മതിവരുവോളം നിന്ന് ആസ്വദിക്കാം. പെയിന്റിംഗുകൾ കണ്ടും രാജാവിന്റെ ഉടയാടകൾ തൊട്ടും കൊതിതീരെ ഇവിടെ നിൽക്കും. കളിയാക്കാനോ ചീത്ത പറയാനോ ആരുമില്ല! 
എന്നാൽ ഇതൊക്കെ സ്വാതന്ത്ര്യത്തോടെ ആസ്വദിക്കുന്നത് കാണാനും ആരുമില്ല. ചെറിയ നിരാശ ചിന്തയിൽ കയറിക്കൂടി. എങ്ങും കനത്ത നിശബ്ദത മാത്രം. 
- "നീർ താൻ വീരപാണ്ട്യ കട്ടബൊമ്മനാ?"
- "ഹും ..നീർ താ‌ൻ ജാക്സൺ ദുരൈ എൻപവറാ?"
ഇടിവെട്ടുന്നപോലെ ആ സംഭാഷണം തലയിലൂടെ കയറി ഇറങ്ങിപോയി. വീരപാണ്ട്യ കട്ട്ബൊമ്മനൊ!! സ്വപ്നം കാണുകയാണോ! ഈ മ്യൂസിയം ജീവനുള്ളതായി മാറുകയാണോ? Night at the museum തമിഴ് പരിഭാഷയ്ക്ക് സാധ്യത കാണുന്നുണ്ട്- അരുങ്കാച്ചിയകത്തിൽ ഒരു ഇരവ്. 
  അമേരിയ്ക്കൻ മണ്ണിൽ മാത്രമല്ല കിംഗ്കോങ്ങും ദൈനോസറും ഫറോവയും ഒക്കെ ഇന്ത്യയിൽ അതും ആദ്യമായി സെന്തമിഴ്നാട്ടിലും വരട്ടെ. സമയം എത്രയോ കടന്നുപോയിപോലും. നമ്മൾ നോക്കിയാലും സമയം പോവും, നോക്കിയില്ലെങ്കിലും പോവും. 
ജാക്സൺ ദുരൈയേയും കട്ടബൊമ്മനെയും കേട്ട കാതുകൾക്ക് താങ്ങാവാൻ തീരുമാനിച്ച് കണ്ണുകൾ മെല്ലെ തുറന്നു. മത്സ്യകന്യകയെപോലെ ആയാസത്തിൽ കിടക്കുന്ന കാലുകളാണ് ആദ്യം കണ്ടത്. കൈ അനക്കി നോക്കി. അല്പം വെള്ളം തെറിച്ച് മുഖത്ത് വീണു. കൈയ്യെത്തും ദൂരത്ത് അതാ ഒരു പ്ലാസ്റ്റിക് ബക്കറ്റും കപ്പും പകുതിയ്ക് മുകളിൽ വെള്ളവും. തല അല്പം ഉയർത്തി എത്തി നോക്കി. ഒരു കതകിന്റെ അരയ്ക്ക് താഴെ കാണാം. താക്കോൽദ്വാരം ഇല്ലാത്ത കതക് പൊക്കിൾകൊടി ഇല്ലാത്ത ഒരു രാജ്ഞിയെപോലെ തോന്നുന്നു.  പതുക്കെ എണീക്കാൻ ശ്രമിക്കവെ കാലിൽതട്ടി ഒരു പൈന്റ് കുപ്പി ചുമരിൽ തട്ടി നിന്നു. തമിഴ്നാട്ടിലെ ഒരു മ്യൂസിയത്തിനകത്ത് വച്ച്  അതിഭയങ്കരമായ രീതിയിൽ മദ്യപിച്ച് ലക്ക് കെട്ട് മ്യൂസിയം ടൊയിലറ്റിൽ വീണിരിക്കുന്നു! 
എങ്ങനെ, എപ്പൊ, എന്തിന് ഇവിടെയെത്തി എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ജീൻസിന്റെ പോക്കറ്റിൽ ഫോണുണ്ട്. എടുത്ത് നോക്കി, സമയം വെളുപ്പിനു 3:30. സ്ക്രീനിൽ നക്ഷത്രങ്ങൾ തിളങ്ങുന്നപോലെ. ഒരാളുപോലും അന്വേഷിച്ച് വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തട്ടില്ല.  
ഹൈ സെക്യൂരിറ്റി ഉള്ള ഒരു സ്ഥലത്ത് ആഫ്റ്റർ അവേർസിൽ ഇത്രയും നേരം ഒരു സിവിലിയൻ മദ്യപിച്ച് കിടന്നിട്ട് ഒരു മനുഷ്യൻ അറിഞ്ഞില്ല എന്ന് ആലോചിച്ച് അത്ഭുതപരവശനായി കിടന്നു. സംസ്ഥാനം വേറെയല്ലെ എന്ന  സമാധാനത്തിൽ ഫോൺ പോകറ്റിൽ തിരികെ വച്ച് കതക് തുറന്ന് ടാപ്പിനു മുന്നിൽ നിന്നു. മുഖം കഴുകി കണ്ണാടിയിൽ നോക്കിയതും അതാ നിൽക്കുന്നു കണ്ണാടിയിൽ സാക്ഷാൽ ജാക്സൺ ദുരൈ. 
അമ്മ പണ്ടുപറഞ്ഞതൊക്കെ സത്യമാവുകയാണോ! അനാവശ്യ സമയത്ത് അനാവശ്യ സാധനങ്ങൾ അനാവശ്യമായി തൊട്ടതിന്റെ ഫലമാവുമോ ജാക്സൺ ദുരൈ? അല്പം പേടിച്ചു.
ഹാംഗ് ഓവറാണോ ഇപ്പൊഴും ഫിറ്റാണോ എന്ന് തിരിച്ചറിയാൻ വയ്യ. അല്ലെങ്കിലും ആ നേർത്ത വര എവിടെയാണ് വരയ്ക്കേണ്ടത് എന്ന് ഇതുവരെ ഒരു ഡോക്ടർ സണ്ണിയും കണ്ടുപിടിച്ചിട്ടില്ല എന്നിരിക്കെ ടൊയിലറ്റ് വിട്ട് പ്രധാനവാതിൽ ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിൽ കട്ടബൊമ്മൻ സ്വർഗം പൂകവെ ഊരിവച്ചട്ട് പോയ ഉടയാടകൾ, കിരീടം, വാൾ, തലമുടി എന്നിവ കിടക്കുന്നത് കണ്ടു. കിരീടത്തിൽ ഒന്ന് തൊടാൻ കൊതി തോന്നി. അതിൽ തൊടരുത് എന്ന് പണ്ട് മ്യൂസിയം ജീവനക്കാരൻ ��റഞ്ഞത് ഓർമവന്നു. എങ്കില്പിന്നെ തൊട്ടാൽ മാത്രം പോരല്ലൊ, എടുത്ത് അണിഞ്ഞട്ട് തന്നെ കാര്യം. കിരീടം തലയിൽ വച്ചു നെഞ്ച് ഒന്ന് വിരിച്ച് ദീർഘശ്വാസം എടുത്തു. കുടിച്ച സാധനത്തിന്റെ മണം തികട്ടി വന്നു ഓക്കാനിച്ചു. മറിഞ്ഞ് വീഴുന്നതിനു മുന്നെ ഇത് വച്ച് ഒരു സെൽഫി എടുത്തേക്കാമെന്ന് കരുതി ക്യാമറ ഓണാക്കി ഒരു സെൽഫി അങ്ങ് എടുത്തു. ഗ്യാലറി തുറന്ന് പടം നോക്കി സ്വൈപ് ചെയ്തതും അതാ കിടക്കുന്നു ഞാൻ കണ്ണാടിയിൽ കണ്ട കട്ടബൊമ്മന്റെ വീഡിയൊ. എന്നോട് നീ താൻ ജാക്സൺ ദുരൈ എൻപവരാ എന്നൊക്കെ ചോദിച്ച് അട്ടഹസിക്കുന്നുണ്ട്. മൊബൈൽ പ്ലെയറിലെ ശബ്ദം കേട്ടിട്ടാവണം മ്യൂസിയം ഷട്ടർ തുറന്ന് ഒരു ടോർച്ച് വെളിച്ചം മുഖത്തേയ്ക് അടിച്ചു. സെക്യൂരിറ്റി അണ്ണൻ പിടിച്ചു. സെന്തമിഴിൽ തെറിയഭിഷേകം ചെയ്ത് വലിച്ചെടുത്ത് പുറത്തിട്ടു. "കുടികാറ പസങ്കളിൻ കൂത്താട്ടം" എന്ന് കൂടെ പറഞ്ഞിരുന്നെങ്കിൽ ഒരു  ജയമോഹൻ വൈബ് കിട്ടിയേനെ. 
നട്ടപാതിരായ്ക് മ്യൂസിയത്���ിലെ രാജാവിന്റെ കീരീടം കട്ട് തലയിൽ വച്ച് രക്ഷപെടാൻ ശ്രമിച്ച അന്യ സംസഥാനക്കാരനായ തിരുടനെ കൈമാറാൻ സെക്യുരിറ്റി അണ്ണൻ പോലീസിനെ വിളിക്കുന്നുമില്ല, ബഹളം വയ്ക്കുന്നുമില്ല ! ഇനിയിപൊ കിരീടം വിറ്റശേഷം പകുതികാശ് ഇയാൾക്ക് കൊടുക്കണം എന്ന് പറയുമോ എന്ന് വിചാരിച്ച് തീർന്നതും ആ കെട്ടിടത്തിനു മുന്നിലെ ഒരു കല്ലിൽ തട്ടി കമിഴ്ന്ന് വീണു. മെല്ലെ തലപൊക്കി റോഡിനു എതിർവശം നോക്കവെ കണ്ണ് ഒരു ബോർഡിൽ തടഞ്ഞു -" വരളാറു അരുങ്കാച്ചിയകം" അഥവാ ഹിസ്റ്റൊറിക്കൽ മ്യൂസിയം. തലതിരിച്ച് തെറിച്ചുവീണ കെട്ടിടത്തിന്റെ ബോർഡ് നോക്കിയപ്പൊ "നാടക അരങ്കം" അഥവാ ഡ്രാമാ തീയറ്റർ. 
വൈകീട്ട് ഇങ്ങോട്ട് വരാൻ നേരം തിരക്ക് കാരണം റോഡിന്റെ മറുവശത്താണ് ഓട്ടൊറിക്ഷ കൊണ്ട് നിർത്തിയത്. റോഡ് മുറിച്ച് കടക്കുന്നതിനു മുന്നെ ബോധമണ്ഡലത്തിന്റെ വെളിവു പോയതിനാൽ കെട്ടിടം മാറികയറിയ മണ്ടത്തരം ഓർത്ത് ചിരിച്ചു. സെക്യൂരിറ്റി അണ്ണൻ തെറി നിർത്തി. അയാൾ "മഞ്ചുമൽ ബായ്സ്" കണ്ടട്ടുണ്ടാവണം. 
റോഡിന്റെ ഒരറ്റം ചേർന്ന് ബസ്റ്റാൻഡിലേക്ക് നടന്നു. തിരക്കുള്ള സിറ്റിയായതിനാൽ ബസ്റ്റാൻഡിൽ യാത്രക്കാരും കച്ചവടക്കാരും ഒക്കെയായിട്ട് തിരക്കുണ്ട്. ഒരു സിഎഫെൽ ലാമ്പിന്റെ വെട്ടത്തിൽ ഒരു പയ്യൻ എന്തോ ഇരുന്ന് വിൽക്കുന്നുണ്ട്. ആനമുന്തിരിയൊ ഞാവല്പഴമോ ആണെങ്കിൽ ക്ലൈമാക്സ് ഒരു വിനീത് ശ്രീനിവാസൻ ഫീൽഗുഡ് അടിപ്പിച്ച് തീർക്കാമായിരുന്ന്. നടന്ന് അടുത്ത് ചെന്ന് നോക്കി. അയാളുടെ തട്ടിൽ വിൽക്കാൻ വച്ചിരുന്നത് ടംഗ് ക്ലീനർ, ചെവിതോണ്ടി, നഖംവെട്ടി, ചീർപ്പ്, ഇടിവളകൾ പിന്നെ കുറച്ച് കീചെയിനുകളും. ആ കീചെയിനിൽ നിന്നും എഴുത്ത് ഉള്ള ഒരെണ്ണം വാങ്ങി റൂമിന്റെ ചാവി പോകറ്റിൽ നിന്നെടുത്ത് കിചെയിൻ തൂക്കി ഇട്ടു. 
റൂമിലേക്കുള്ള ബസ്സിൽ കയറി. ഹെഡ്സെറ്റ് ചെവിയിൽ വച്ച് ഫോണിൽ പാട്ട് പ്ലെ ചെയ്തു 'ഞാപകം മോദ്തെ...' ഉറക്കത്തിലേക്ക് വീഴുന്നതിനു മുന്നെ കീചെയിനിലെ എഴുത്ത് ഒന്നുകൂടി വായിച്ചു
- " DO NOT TOUCH " 
         
                            -തീർന്ന്- 
  
• പറങ്ങാണ്ടി - കശുവണ്ടി
• പേശ - ലുങ്കി
• അട - പാത്രങ്ങൾ വീണുപോവാതിരിക്കാൻ താങ്ങി നിർത്തുന്ന വസ്തു
1 note · View note
kuttanmaash · 2 years ago
Text
കടപിണ്ടം
മഴയാണ്!! ഒരു പുല്ലനെയും വകവയ്ക്കാതെ മണ്ണിനോടും മണ്ണിൽ മുളച്ച എല്ലാത്തിനോടും അത് താഴേക്ക് ഇടിച്ച്കുത്തിപെയ്യുകയാണ്. ഓലയും ഓടും ടെറസും ഒരുപോലെ നനയുകയാണ്.
. മുറുക്കാൻകടക്കാരൻ പാക്കരന്മാമൻ തലേദിവസത്തെ കച്ചവടത്തിൽ മിച്ചംവന്ന *പാക്കിന്റെ തോടും *വെറ്റയുടെ നാക്കും ഞെട്ടും റോജാപാക്കിന്റെ തിളങ്ങുന്ന കവറും അടങ്ങുന്ന ഒരുപിടി വെയിസ്റ്റ് ആ തോട്ടിലെ കലങ്ങിയ ഒഴുക്കുവെള്ളത്തിലേക്ക് ആഞ്ഞൊരേറ്. പാക്കിന്റെ കവറിൽ തലയിട്ട ചെറിയൊരു മീൻ ഒരു ഉരുളൻ കല്ലിൽ പറ്റിപിടിച്ച് മാനം നോക്കി ബോധം പോയി ഇരുന്നു. പിറ്റേ ദിവസവും പിന്നെ അങ്ങോട്ടും പാക്കരന്മാമന്റെ റോജാപാക്കിന്റെ ലഹരിതട്ടി മാനം നോക്കി ബോധമ്പോയി ഇരിക്കുന്ന ആ മീനിനു മാനത്തുകണ്ണി എന്ന പേരുംവീണു.
ജംഗ്ഷനിലെ ഗട്ടറിൽനിന്നുള്ള ചെളിവെള്ളം ഭഗവാൻ മുരുകന്റെ കാണിക്കവഞ്ചിയിൽ തെറിപ്പിച്ചുകൊണ്ട് വിനോബാനികേതൻ ബോർഡ് വച്ച ആനവണ്ടി ജംഗ്ഷനിൽ കൊണ്ട് നിർത്തി. ആർട്ടിസ്റ്റ് മുരുകൻ ആ ബസിൽ നിന്ന് ഇറങ്ങി നനഞ്ഞുകൊണ്ട് നടന്നുപോകവെ പോക്കറ്റിൽ നിന്നും അമ്പത് പൈസ എടുത്ത് ചെളിയിൽ കുളിച്ച് നിന്ന ഭഗവാൻ മുരുകനു കാണിക്കയിട്ടു. കൈയിൽ ഇരുന്ന ഒരു 20 പൈസ പ്ലാസ്റ്റിക് കവർ എടുത്ത് തലയിൽ കെട്ടി ബസ്സിൽ നിന്നും കഥയിലെ സഹനായകൻ സുനിലും ഇറങ്ങി.
പാക്കരന്മാമൻ : "എവ്ട പോയടാ മുരുകാ രാവിലെ?"
മുരുകൻ : "ഇന്നല നാടകം കാണാൻ പോയിട്ട് ഇപ്പഴാണ് വരണ. അവ്ട കെടന്ന് ഒറങ്ങിപോയി."
പാക്കരന്മാമൻ : "നാടകൊ?"
മുരുകൻ : "ഒ. കന്യാകുമാരിയിൽ ഒരു കടങ്കഥ"
പാക്കരന്മാമൻ : "നെനക്ക് ഇവട ഒന്നും നാടകം ഇല്ലാത്തോണ്ടാണാ കന്യാകുമാരിപോയത് !? കെടന്ന് ഒറങ്ങിപോവാമ്മാത്രം യേത് നാടകോടെ നീ കണ്ടത്?"
അതിനു എന്ത് മറുപടിപറയണം എന്നറിയാതെ ആർട്ടിസ്റ്റ് മുരുകൻ മുറുക്കാങ്കട മേഞ്ഞഓലത്തുമ്പിലൂടെ താഴോട്ടുവരുന്ന വെള്ളം ഒരു *കുത്തുപോണി ചരുവത്തിൽ പിടിച്ചുവയ്ക്കുന്നുത് കണ്ടട്ട് "നാരങ്ങവെള്ളം കലക്കാനായിരിക്കും അല്ലീ വെള്ളം" എന്ന് പറഞ്ഞട്ട് നടന്ന് നീങ്ങി.
ക്ലബ് തുറന്നിട്ടില്ല. മഴയല്ലീ പോരാത്തേനു ശനിയാഴ്ച്ചെം.ഒരുത്തനും എണീറ്റ്കാണൂല ; മനസിൽ വിചാരിച്ച്കൊണ്ട് സുമേഷും സ്വന്തം വീട്ടിലേക്ക് നടന്നു. ഗംഗാധരൻ അപ്പൂപ്പന്റെ തയ്യൽകടയിൽ മെഴുക്തിരി വെട്ടം കണ്ട് സുമേഷ് എത്തിനോക്കി.
ഗം ": ഇനീപ്പ്ം രണ്ട് ദെവസം പോണ്ടല്ല.അത് തന്നീ വന്ന?"
സു: "ഒ. അപ്പുപ്പൻ യന്ത് രാവിലെ തൊറന്ന?"
ഗം : "തൊളസിപണിക്കര മോള പെണ്ണ്കാണാൻ ഇന്നാരൊ വരണ്. ആ കൊച്ചിന് ഇടാൻ ഒരു ചുരിദാറ് അത്യാവശ്യമായിട്ട് വേണൊന്ന് പറഞ്ഞപ്പൊ ഇഞ്ഞ് പോന്ന്. രായു വരും ഇത് വാങ്ങാൻ"
സു: "ഈ കവറിനു അത്ര ബലം പോര. ചെലപ്പം കീറിയാ പണികിട്ടും . ഞാമ്പോട്ടാ !!"
ഓ എന്ന അർത്ഥത്തിൽ ഗംഗാധരൻ അപ്പൂപ്പൻ തലയാട്ടി.
രാത്രി അടിച്ച് ലക്കുകെട്ടുപോയതാണോ എന്നറിയില്ല അവ്വൈഷണ്മുഖി അപ്പുപ്പൻ തന്റെ സൈക്കിൾഷാപ് പൂട്ടിയിട്ടില്ല. അങ്ങേരു പണ്ട് വലിച്ചട്ട് ബാക്കി ഇട്ട ബീഡികുറ്റി വലിച്ചെന്നും പറഞ്ഞ് സ്വന്തം മാമന്റെന്ന് കിട്ടിയ അടിയെപറ്റി ഓർത്തുകൊണ്ട് അതുവരെ പതുക്കെ നടന്ന സുനി വീടിന്റെ ഇറയത്തേക്ക് ഓടികയറി.
ചേട്ടനെ കാണുന്നില്ല. കതക് അകത്തൂന്ന് കുറ്റി ഇട്ടിരിക്കുന്നു.‌ ഓടി പുറകിലേക്ക്. അടുക്കളയ്ക് പുറകിലൂടെ ഒഴുകുന്ന തോട്ടിൽ നിന്നും മണൽ എടുത്ത് വടക്കുവശത്ത് ഇടുവാണ് സുനിയുടെ ചേട്ടൻ അ���ി എന്ന അനീഷ്.
മോഹനൻ മനോഹരൻ
വിഷ്ണു ജിഷ്ണു
ശ്രീജിത്ത് അഭിജിത്ത് രഞ്ചിത്ത്
ജോസ് ജോർജ് ജോയ്
അഞ്ജലി അഞ്ജന
ജാസിം ജസാം ശ്രേണിയിലേക്ക് ഒരു സുനിയും അനീയും കൂടി.
ഫോട്ടൊ/വീഡിയൊ എഡിറ്റിംഗ് പഠിക്കാൻ എർണാകുളത്തിനു പോയി അവിടെതന്നെ ഒരു മിന്നൂസ് സ്റ്റുഡിയോയിൽ ജോലി കിട്ടി സുനിയ്ക്. ഭാവിയിൽ സിനിമയിൽ കയറാനുള്ള ചവിട്ടുപടിയാണ് അന്ന് സ്റ്റുഡിയൊ.
പറഞ്ഞുവന്നത് മണൽ വാരി വടക്കുവശത്ത് ഇടുന്ന അനി. സബ്ജക്ട് ചെറുതായി മാറിയപ്പോൾ തോട്ടിൽ നിന്ന് തണ���ത്തുകാണും പാവം. അടുക്കളവാതിൽ വഴി അകത്തുകയറി സുനി നനഞ്ഞതുണി മാറി. ഒരു കട്ടഞ്ചായ ഇട്ട് അനീഷിനു കൊടുത്തട്ട് തോട്ടിലേക്കിറങ്ങി.
അനി : "*പഴിഞ്ഞി ഇരിപ്പൊണ്ട്. എടുത്ത് കുടിച്ചിറ്റ് നില്ല്"
സുനി : "ചക്കയൊണ്ട?"
അനി : "ഓടെ"
ഇറങ്ങിയതിലും വേഗത്തിൽ തിരികെ കയറി പോയപോക്കിൽ രണ്ട് ഈക്കിമുളകും പറിച്ച് ചക്കയും ചാമ്പക്ക ഉപ്പിലിട്ടതും കുഴച്ച് പഴിഞ്ഞി കുടിച്ചു.
ഇതുപോലെ പെയ്യുന്ന മഴയത്ത് തോട്ടിലൂടെ ഒലിച്ച്വരുന്ന മണൽ ചെറിയ അണകെട്ടിതടഞ്ഞ് കോരിയെടുത്ത് മുറ്റത്തിട്ട് അരിച്ച് മതിയായ അളവാവുംബോൾ സ്വന്തം വീടിന്റെ ഏതെങ്കിലും ഒരു ചവരു സിമന്റ് പൂശും. കാലംകുറച്ചായി സഹോദരങ്ങൾ ഈ പണി തുടങ്ങിയട്ട്.
തന്റെ വീടിന്റെ മിക്ക ജോലികളും അനി സ്വന്തമായിട്ടാണ് ചെയ്തത്. അക്കാലത്തെ ന്യൂജനറേഷൻ മേസ്തിരിയാണ് ടിയാൻ.
"എന്തരായടെ അനീ ?" എന്നും ചോദിച്ചുകൊണ്ട് അതാ വരുന്നു അനിയുടെ ഉറ്റസുഹൃത്ത് സുബാഷ്. നാവിലിരിപ്പുകൊണ്ട് നാട്ടിൽ വേറെ സുഹൃത്തുക്കളില്ല ഈ കഥാപാത്രത്തിനു.
അനി: "ഇത്തുപ്പൂരങ്കൂട, രണ്ട് കുട്ട മണലൂട കിട്ട്യാ അടുക്കള ചൊവരുതേയ്ക്കാനൊള്ളതാവും."
സുബാഷ്: "ഇങ്ങന കെടന്ന് നെരങ്ങാത അ ശശിപണിക്കരേന്ന് പലിശയ്കെടുത്ത് ഈ പണിമൊത്തം തീത്തൂടി നെനക്?"
അനി: "എന്തരെടുപ്പാൻ! ഒറ്റയടിക് തീത്തിറ്റ് ഇവ്ട കല്യാണൊന്നും ഇല്ലല്ല"
സുബാഷ്: "അല്ലങ്കിതന്ന തോട്ടി മൂത്രമൊഴിക്കണ നെനക്കിപ്പം കിട്ടും പെണ്ണ്. നീ പണി മൊത്തം തീത്ത് വല്ല മഞ്ഞ പെയിറ്റും വാങ്ങിച്ചടി. പുറുത്തിപ്പാറ ബസി പോണ ഏവനെങ്കിലും കണ്ട് ചെലപ്പം ആലോചനെം കൊണ്ട് വന്നാലാ ഹഹഹ"
കേട്ടിട്ട് അനി ഒന്ന് ചിരിച്ചു. ആ ചിരിയിലെ നിർവികാരത മനസിലാക്കാൻ ബുദ്ധിയില്ലാത്ത സുബാഷ് തുടർന്നു
: "അങ്ങന കെട്ട് നടന്നാതന്ന കെട്ടിന്റന്ന് ഫുള്ള് മഴയായിരിക്കും. നിന്റെ ഈ തോട്ടിപെടുക്കണ ശീലത്തിന്റെ ദോഷം മാറാൻ ഒരു വഴിയൊണ്ട്"
അയാൾ വേലിയിൽ നിന്നും ഒരു കുറുന്തോട്ടി ഇല തണ്ടോടെ പറിച്ച് മാലകെട്ടി അനിയുടെ നേരെ നീട്ടി
:"ഇത് കഴുത്തിലിട്ട് പെടുത്ത തോട്ടിതന്നെ *വൈയ്യൂട്ടാവുമ്പം മുങ്ങി കുളിക്കണം. ദോഷം മൊത്തമ്മാറി കല്യാണത്തിനു നല്ല വെയിലുവരും"
സുനി: "അവന്റെ കല്യാണത്തിനു വെയിലു വേണ്ട. വിളിച്ചവരെല്ലാം വരും. ചെലവ് കൂടും." അനിയച്ചാരു ഇടപെട്ടു.
സുബാഷ്: "ചൂടാവല്ലടെ. കെട്ട്രാ അനി ഞാനിതുമ്പറഞ്ഞ് നമ്മട കടപ്പിണ്ടം രായൂനെ പറ്റിച്ച്. കുളിങ്കഴിഞ്ഞ് ആ മാല ഒരു പട്ടിയെ കണ്ടുപിടിച്ച് അതിനു ഇട്ടുകൊടുത്തട്ട് തിരിഞ്ഞോക്കാതെ നടക്കണം എന്നുങ്കൂട അടിച്ച്വിട്ട്. അവനാണെങ്കി മാലയും ഇട്ടോണ്ട് പോങ്ങോട്ട് തോട്ടിലു മുങ്ങികുളിയാരുന്നെന്ന് അശോകണ്ണൻ പറഞ്ഞ്. എന്നിട്ട് നമ്മള കൈത്തറിയിലെ അവിടെ എവ്ടെ നിന്ന ഒരു പട്ടിയ്ക് മാല ഇട്ടുകൊടുക്കെം ചെയ്തെന്ന് പേത്തലയൻ. നെയ്തൊണ്ടിരുന്ന പ്രസന്നചേച്ചീല മോൻ ഇപ്പ അവനെവിളിക്കണത് 'ചാവാലിയെകെട്ടി' ന്നാണ്.ഹഹഹ എനിക്ക് പക്ഷെ കാണാമ്പറ്റിയില്ല പുല്ലനെ" സുബാഷ് കളിയാക്കി ചിരിച്ചു.
ഇത്തരം കാര്യങ്ങളിലൂടെ ക്രൂരമായൊരു ആനന്ദം കണ്ടെത്തുന്ന സുബാഷിനെ കഥയിലെ ഉന്നതകുലജാതനായ വില്ലനാക്കി. എന്നെങ്കിലും സിനിമയാവുകയാണെങ്കിൽ ഈ റോളിലേക്ക് അയാളെതന്നെ അഭിനയിപിക്കേണ്ടി വരും. പകരംവയ്ക്കാനില്ലാത്ത നാറിത്തരങ്ങൾക്ക് ജീവങ്കൊടുക്കാൻ തൽക്കാലം മലയാള സിൽമയിൽ ആളില്ല-സുനി ഓർത്തു.
:"യെന്നാലും യെവനെയൊക്കെ യെന്തരിനിങ്ങന ചേട്ടൻ കൊണ്ട്നടക്കണ" എന്നാലോചിച്ച് സുനി നിൽക്കവെ, തോട്ടിനപ്പുറത്തെ വരമ്പിലെ തൊട്ടാവാടിക്കും തൊടലിമുള്ളിനും പുല്ല്വില കല്പിച്ചുകൊണ്ട് നായകൻ നടന്ന് വരുവാണ്. തോട്ടിൽ മണലുവാരുന്ന അനിയെ കണ്ടതും നായകൻ തോട്ടിലേക്ക് ചാടി സഹായിക്കാൻ.
ചോദിക്കാതെ തന്നെ നാട്ടുകാർക്ക് സഹായംചെയ്യാൻ മാത്രം നന്മനിറഞ്ഞ നായകന്റെ പേര് രാജു‌/രായു.
തോട്ടിലോട്ട് ചാടിയതും മറുകരയിൽ ഇരുന്ന സുബാഷിനെ രായു കണ്ടതും ഒരുമിച്ചായിരുന്നു.
വെറും രായുവിനെ കടപിണ്ടം രായു ആക്കിയത് ഈ സുബാഷാണ്, സ്വന്തം നാവിനും തരി കനിവില്ലാത്ത ഹൃദയത്തിനും നന്ദി. ഏത് സമയവും ആനപിണ്ടം ഇട്ടതുപോലെ കവലയിലെ ഏതെങ്കിലും കടയിൽ ആന പിണ്ടം ഇട്ടപോലെ ഇരിക്കുന്നത് കണ്ടട്ടാണ് നായകനെ കടപിണ്ടം എന്ന് വില്ലൻ വിളിക്കാൻ തുടങ്ങിയത്.
രായു വന്നത് അത്ര രസിക്കാത്ത സുബാഷ്
:" ഒഴുക്ക് വെള്ളമാണെന്നും പറഞ്ഞ് പെടുത്ത് കളയല്ലെട പിണ്ടമെ ഹഹ"
രായു: "ഇല്ലണ്ണാ"
ഇല്ലണ്ണാന്ന് മറുപടി പറയാൻ മാത്രം നിഷ്കളങ്കനാണല്ലൊ ഈ രായു എന്ന് സുനി മനസിൽ ആലോചിച്ചു.
അനി: "രാവിലെ വല്ലോം തിന്നാടാ രായു?"
രായു: "ഓണ്ണാ‌. മണിയൻ മാമന്റെ കടേലൊട്ട് *കൂവ ഇല കൊടുക്കാൻ പോയപ്പൊ രണ്ട് ദോശ തിന്ന്"
പറഞ്ഞ് തീരുന്നേനു മുമ്പെ സുബാഷ്
:" നീ ഇപ്പം പാലു കുടിക്കാറില്ലല്ലട പിണ്ടമെ? ഒണ്ടാ? സത്യം പറയണം!"
രായു:" വാങ്ങിച്ച് കുടിക്കൂല‌. പക്ഷെ മേലത്തമ്മ ബാബുമാമൻ ഇല്ലത്തപ്പം കറക്കൻ വിളിച്ചപ്പം ഇത്ത്പൂരം വായിലോട്ട് ചൊരത്തിയാരുന്ന്"
സുബാഷ് ഇച്ചിരി ദേഷ്യത്തിൽ :" പന്ന നാറി എന്നാലും നി മറ്റുള്ള പെണ്ണുങ്ങള സ്വപ്നം കാണുന്നത് നിർത്തൂലല്ലീ?"
സീനെന്താണെന്ന് മനസിലാവാതെ സുനിയും അനിയും കൺഫ്യൂഷൻ അടിക്കുന്നതിനു ഒപ്പം തോട്ടിൽ നിന്നും കയറി.
എന്താണു സംഗതി എന്ന് രണ്ടുപേരും ചോദിക്കാതെ ആയപ്പോൾ സുബാഷുതന്നെ പറഞ്ഞ് തുടങ്ങി
:" കെട്ട്രാ അളിയാ ഇന്നാളു കിഷമ്മാമന്റെ മാവീന്ന് മാങ്ങ പറിക്കാൻ നിന്ന സമയത്ത് ഞാൻ ഇവന്റൂട ചോദിച്ച് നീ രാത്രി വേറെ പെണ്ണുങ്ങള സ്വപ്നം കാണാറുണ്ടൊ എന്ന്. ആദ്യം ഇല്ലാന്ന് പറഞ്ഞെങ്കിലും ഒന്ന് വെരട്ടിയപ്പം സമ്മയ്ച്ച്. "
രായു തോട്ടിലെ ഒഴുക്ക്വെള്ളത്തിൽ നിന്നും വിയർത്തു. ആ വിയർപ്പും അപമാനവും കാരണം തലകുനിച്ച് നിന്ന രായുവിനെ ഒരു കല്ലെടുത്ത് എറിഞ്ഞട്ട് സുബാഷ് തുടർന്നു
" ഇങ്ങനെ പെണ്ണുങ്ങള സ്വപ്നം കണ്ടാ ശരീരത്തിനു ദോഷമാണ് ചെലപ്പം വസൂരി വരും പക്ഷെ രക്ഷപെടാൻ സ്വപ്നം കാണുന്നേന്റെ പിറ്റെ ദെവസം പച്ചപാലു കുടിച്ചാൽ മതീന്നും പറഞ്ഞ്. അന്ന് തൊടങ്ങിയതാണു എവന്റെ ഈ പാലുകുടി‌. ഇത്രെം ആയിട്ടും നിർത്തിയിട്ടില്ല യെവൻ. അഴുക്ക പയല്"
കഴിഞ്ഞ തവണ ലീവിനു വന്നപ്പോൾ രാവിലെ താഴെമുക്കിലെ പാൽ സൊസൈലോട്ട് തൂക്ക്പാത്രവും കൊണ്ട് പോയ രായുവിന്റെ ഓട്ടത്തിനു പിന്നിലെ പൊരുൾ സുനിയ്ക് അപ്പോഴാണ് മനസിലായത്. രായു വന്നശേഷം ആകാശവാണിയിൽ തികച്ച് നാലുപാട്ട് സമ്പ്രേഷണം ചെയ്ത് തീരുന്നതിനു മുന്നെ തന്നെ , അടിയെരന്ന് വാങ്ങാൻ തക്ക അതിഭയങ്കര രണ്ട് അപമാനങ്ങൾ!
എന്നിട്ടും എല്ലാം കേട്ട് സഹിച്ച് നിന്ന് അവസാന കുട്ട മണലും എടുത്ത് രായു കരയ്ക് കയറി.
സുബാഷ് " അനി സാനം വല്ലൊം ഇരിപ്പൊണ്ട?"
അനി: "എന്റേലെവിടുന്ന്. പോയാലെ ഒള്ളൂ."
സുബാഷ്: "എങ്കിലെ ഈ കടപിണ്ടത്തിന പറഞ്ഞ് വിട്."
അനിൽ രായുവിനെ നോക്കി പറഞ്ഞു :" നീ ഈ കുട്ടകൊണ്ട് ലില്ലിയക്കന്റെ കടേലു കൊടുക്കണം. വാടകപൈസ ഞാന്തരുമെന്ന് പറഞ്ഞാതി. എന്റെ സൈക്കിളെടുത്തൊ. എന്നിട്ട് ഇന്നല എടുത്ത അതെ സാധനം എടുത്തോണ്ട് വ"
സുനി ഇടപെട്ടു :" ങെ ഇന്നലെ അടിച്ച? ഇതിപ്പ സ്ഥിരം തന്നീ?"
സുബാഷ് ഇടയ്ക് കയറി:" യട യെവന്റെ പെലവുളി കുടി ഇപ്പം. ഹിഹി"
സുനി: "ഒന്ന് മിണ്ടാതിരിയണ്ണാ, നിങ്ങളുട ഞാനൊന്നും ചോദിച്ചില്ലല്ല"
സുബാഷിനോടുള്ള അഭിപ്രായ വ്യത്യാസവും അകലച്ചയും ഒറ്റവരിയിൽ സുനി പറഞ്ഞ് വച്ചു.
ഇത്രയും നേരം മനുഷ്യർകൊപ്പം കഥ കേട്ടു കൊമ്പിലിരുന്ന ഒരു കാക്ക ക്ഷമയുടെ അവസാന വറ്റും തീർന്നപ്പൊ വൈകിട്ടത്തെ വെള്ളമടിയിൽ പങ്കെടുക്കാം വരാം എന്ന് ക്രാകിച്ച് സുബാഷിനെ നോക്കി പുച്ഛിച്ചുകൊണ്ട് പറന്നുപോയി.
മഴയുടെ ആലസ്യം തളംകെട്ടി നിൽക്കുന്ന സായഹ്നമ്മായി. അഥവാ വരൂട്ട്മണിയന്റെ ഭാഷയിൽ *വൈയ്യൂട്ടായി‌.ഞായറാഴ്ച്ച പ്രാർത്ഥന കഴിഞ്ഞ് സിഎസൈ പള്ളിസംഘം ചെളിയിൽ കുളിച്ച മുരുകഭഗവാനെയും കടന്ന് പള്ളിയിലേക്ക് പോയി. പ്രാർത്ഥനാ സുഖത്തെക്കാളും വലിയ ആശ്വാസം തരുന്ന മരുന്നുമായി പുറകെ സൈക്കിളിൽ രായുവും.
കുപ്പികൈമാറവെ നീയും വാടാ എന്ന അനിചേട്ടന്റെ ഒറ്റവിളിയിൽ സുബാഷുണ്ടാവും എന്ന കാര്യം മറന്ന് രായു അവർടൊപ്പം കൂടി.
സുനി ആ സമയം���ൊണ്ട് താഹിർ കാക്കാന്റെന്ന് ഒരു കിലൊ ചാള വാങ്ങി പൊരിച്ചു. എല്ലാം സെറ്റായി. പക്ഷെ ഇരുന്ന് കുടിക്കാൻ സ്ഥലമില്ല.
കുളിച്ച് ഡ്രസ്സുമ്മാറി ഉന്മാദിയാവാൻ തയ്യാറായിവന്ന സുബാഷ് പറഞ്ഞു
:" പ്രത്യേകിച്ച് എവ്ടെ പോവാൻ, ഇവിടെ നിന്റെ വീട്ടിതന്നെ ഇരുന്നൂടി?"
സുനി :" ഒരു കാര്യംചെയ്യാം അണ്ണന്റെ വീട്ടി പോയിരിക്കാം"
സുബാഷ് :" അതിനവ്ട എൻ എസ്‌ എസ്‌ ഇന്റെ കമ്മിറ്റി നടക്കേല്ലി. അവ്ട പറ്റൂല. എട ഇവിടിരിക്കാട. ഇവ്ട ആര് വരാൻ!"
രായു:" ഇവ്ട വേണ്ടണ്ണ. വീടല്ലീ. വീട്ടി ഇരുന്ന് കുടിക്കണ്ട"
സുബാഷ് :" എണീച്ച് പോടാ മൈ**. നിന്നെ ഇവ്ട ആര് വിളിച്ച? നിന്നെപോല വല്ല കടത്തിണ്ണയിലും പോയിരുന്ന് കുടിക്കണൊ ഞാൻ?"
കമ്മിറ്റിയിൽ പങ്കെടുത്താൽ മണ്ടത്തരം വിളിച്ച് പറഞ്ഞാലോ എന്ന് കരുതി കമ്മറ്റിയ്ക് വരണ്ട എന്ന് പറഞ്ഞ സ്വന്തം അച്ഛനോടുള്ള ദേഷ്യം സുബാഷ് രായുവിന്റെ മണ്ടയ്ക്ക് ഇറക്കാൻ തീരുമാനിച്ചു.
സുബാഷ് തുടർന്നു :" അല്ലെങ്കി നീ പോണ്ട. എനിക്ക് നിന്റൂട രണ്ട് പറയാനുണ്ട്."
സർവ്വപരിഹാരഭൂതനായി അനിലേട്ടൻ പറഞ്ഞു
:" നമക്ക് മോഹനണ്ണന്റെ വെളേലിരിക്കാം. അതാവുമ്പ ഒരു മറയും ഉണ്ട് ചിലപ്പം മാങ്ങേം കാണും."
സുബാഷ്: "ഏത് മോഹനൻ?"
അനിൽ: "കോഴിക്കൂടൻ മോഹനൻ"
*കോഴിക്കൂടൻ*
സ്ഥലത്തെ പ്രധാന ആശാരിയും പോരാത്തതിനു രായുവിന്റെ ഒരു അകന്ന ബന്ധുവും കൂടെയാണ് ആശാരി മോഹനൻ. ഏതൊരു ആശാരിയ്ക്കും സന്തോഷമുള്ള കാര്യമാണ് തന്റെ ഗ്രാമത്തിലെ ആൾക്കാർ പേരിനൊപ്പം ആശാരിയെന്നോ മേസ്തിരിയെന്നോ എന്ന് ചേർത്ത് വിളിക്കുന്നത്. നാലാം വാർഡിലും ഏഴാം വാർഡിലും ആശാരി ഗോപാലൻ ആശാരി ബാബു എന്നിങ്ങനെ യഥാക്രമം ജോലി ചെയ്ത് അറിയപെട്ടുവന്നപ്പോൾ രായുവിന്റെ ഗ്രാമത്തിലെ മരപണിക്കാരനായ മോഹനൻ മാത്രം ആശാരി മോഹനൻ അല്ല പക്ഷെ കോഴിക്കൂടൻ മോഹനൻ ആണ്. ആ പേരിനും പെരും അപമാനത്തിനും സുബാഷ് കാരണകാരനായ കഥയാണ് ഇത്.
തന്റെ വീട്ടിലെക്ക് വാങ്ങിയ മൂന്ന് കോഴികുഞ്ഞുങ്ങളെ ഇടാൻ ഒരു കോഴിക്കൂട് അടിച്ചുണ്ടാക്കി തരണം എന്ന് ആശാരിമോഹനനോട് സുബാഷ് പറഞ്ഞു. സൊല്പം പണിതിരക്കാണ് മറ്റന്നാൾ വന്ന് ചെയ്തുതരാം എന്ന മറുപടിയ്ക് അതെന്ത് നിങ്ങക്കിന്ന് വന്നാൽ എന്നൊരു മറുചോദ്യം സുബാഷ് ചോദിച്ചു.
മറ്റൊരു പ്രമുഖ തറവാട്ടിലെ പ്രമുഖ നായർ പത്ത് കോഴികളെ വാങ്ങിയെന്നും, അവറ്റയെ ഇടാൻ ഒരു വലിയകൂട് പണിയുന്ന തിരക്കിലാണ് ഇന്ന് മുഴുവൻ എന്നും മോഹനൻ പറഞ്ഞു.
അതുവരെ ഈ 3 കോഴികളെ തന്റെ വീട്ടിൽ കൊണ്ട് പൊറുപ്പിക്കുമോ എന്ന ചോദ്യത്തിനു
" 3 വരെ പൊറുപ്പിക്കാം പക്ഷെ പ്രമുഖ നായർക് കോഴികൾ പത്താണ് അതിനുള്ള സ്ഥലം എന്റെ വീട്ടിലില്ല പിള്ളേ " എന്ന് ആശാരി മോഹനന്റെ മറുപടി സുബാഷിന്റെ ചെവിയിൽ കമുകിന്റെ ആണിഅടിച്ച് തൂക്കി ഇട്ടു.
ഒരാശാരിയുടെ നാക്കിനു അവന്റെ ഉളിയെക്കാൾ മൂർച്ഛയൊ!
സുബാഷ് കോഴികളെ പിടിച്ച് റബ്ബർഷീറ്റ് ഉണക്കാനിടുന്ന പുരയ്കകത്ത് ഇട്ട് അടച്ചു. അകത്തെ തട്ടിൽ സുബാഷോ മൂപ്പിലാനോ അറിയാതെ ഫ്രീയായി താമസിച്ചിരുന്ന മരപട്ടിയ്ക് അങ്ങോട്ട് കൊണ്ടുകൊടുത്ത വിരുന്നായിരുന്നു ആ കോഴികൾ. ഈ കഥ അവസാനിക്കുന്നതിനു മുന്നെ തന്നെ സുബാഷിന്റെ കോഴികളുടെ കഥ കഴിഞ്ഞിരുന്നു.
കുളിച്ച് പുത്തനുടുപ്പിട്ട് അന്ന് വൈകീട്ട് നാടടക്കി വിളിച്ച , ആ ഗ്രാമത്തിലെ ആംബുലൻസും കല്യാണ വണ്ടിയും ടൂർ വണ്ടിയും അങ്ങനെ നാലു ചക്രത്തിന്റെ എല്ലാ അവതാരപിറവികളുമെടുത്ത എടുത്ത ഡ്രൈവർ സെബാസ്റ്റ്യന്റെ കല്യാണത്തിനു വന്ന മുഴുവൻ ഗ്രാമവാസികളോടും ആശാരി മോഹനനെ പറ്റി ഒരു കഥ പറഞ്ഞ് പ്രചരിപിച്ച് തന്റെ കരിയറിനു തുടക്കമിട്ടു മരപട്ടിയെ സൽകരിച്ച ശ്രീമാൻ സുബാഷ്.
ആൾക്കാര് ഏറ്റവും കൂടുതൽ കൂട്ടമായി വരുന്ന വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയിൽ സുബാഷ് സബാസ്റ്റ്യന്റെ അമ്മച്ചിയോട് പോയി ചോദിച്ചു
:" വിളിച്ച എല്ലാരും വന്നാ മാമീ?"
:" ന്തൊ ഞാൻ അങ്ങനെ നോക്കീലപ്പീ. യന്ത്!?"
:" ആരക്ക വന്നെന്ന് അറിഞ്ഞാലല്ലീ അവര് വന്ന്‌ കല്യാണോ പൊലവിളിയൊ വിളിക്കുമ്പൊ പോണോ പോണ്ടയൊ എന്ന് തീരുമാനിക്കാൻ. നിങ്ങളിതെന്തര് മാമീ ഇതൊക്കെ നോക്കണ്ടി"
:" ഒള്ളന്നപ്പീ. ആരക്ക വന്നില്ലീന്തൊ"
:" നിങ്ങള് വിളിച്ച എല്ലാരും വന്ന് പക്ഷെ ആ മോഹനൻ ഒഴിച്ച്"
:" അത് അവൻ *പലോഞ്ഞനകട അടച്ചുകാണൂല. അടച്ചിറ്റ് ഇതിലൂട തന്നല്ല അവനു വീട്ടിപോവാൻ"
:"പലോഞ്ഞനകട മോഹനൻ അല്ല. മരപണിക് പോണ മോഹനൻ"
ആ അമ്മച്ചി ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് സുബാഷിനോട്
:" ചെലപ്പം രാത്രി വരുവായിരിക്കും *ചെല്ലാ"
:"അവനു വരാമ്പറ്റൂല അമ്മച്ചി. അവൻ കോഴികൂട്ടിനകത്ത് പെട്ടുപോയി."
ശരിക്ക് കേട്ട അമ്മച്ചിയും അറ്റോം തുമ്പും കേട്ട പട്ടാളം സതീശനും മതൃഭൂമി തങ്കനും എന്നുവേണ്ട ഒരുകൈയ്യകലത്തിൽ നിന്ന എല്ലാരും ഒരേസ്വരത്തിൽ
"ങെ?"
പെട്ടെന്ന്‌ കല്യാണവീട്ടിലെ പ്രധാന ആകർഷണം സുബാഷായി. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെ അക്കാലത്ത��� ഹിറ്റ് ചിത്രം‌ കിലുക്കത്തിലെ കഥ പറയുന്ന ഉത്സാഹത്തിൽ സുബാഷ് ആ കഥ പറഞ്ഞു
:" ഈ പേവൂളൻ നായര വീട്ടിലു 5 കോഴിയെ വാങ്ങിച്ചെന്ന് അറിഞ്ഞട്ട് കൂട് പണിയണോന്ന് ചോദിക്കാൻ ചെന്ന് കേറികൊടുത്ത്. ഇഞ്ഞോട്ട് വന്ന് ചോദിച്ചതല്ലീന്നും പറഞ്ഞ് നായരു പണിഞ്ഞോളാൻ പറഞ്ഞ്. അയാള മോക്ക് *മറുപടിക് പോവുമ്പൊ കൊടുക്കാൻ അലമാര ഒണ്ടാക്കാം വച്ചിരുന്ന പട്ടിയലെല്ലാം കൂടെ വരിയിട്ട് അടിച്ച് കൂട് കൂട്ടാൻ തൊടങ്ങി. താഴെതട്ടടിച്ച് കഴിഞ്ഞു, വാതിലു വച്ച് എല്ലാമൊക്കെ ചെയ്ത് ഉച്ചയ്ക് അവ്ടുന്ന് വേഷ ഉണ്ടിറ്റ് കൂടിനു മേൾതട്ടും അടിച്ച് ഇതും കൊണ്ട് താഴെതട്ടിൽ കയറി ഇരുന്ന് ഫിറ്റ് ചെയ്ത്. എല്ലാം ഫിറ്റ് ചെയ്ത് അവസാന ആണീം അടിച്ച് വച്ചപ്പഴല്ലീ എവനു കാര്യം കത്തിയത്"
പുതുപെണ്ണുൾപ്പടെ എല്ലാവരും ആകാംഷാഭരിതരായി കഥയിൽ ശ്രദ്ധിച്ചിരുന്നു
:" ഈ പഴവുണ്ണി കോഴികൂടിന്റെ അകത്ത് കയറി ഇരുന്നട്ടാണ് തട്ട് അടിച്ച് പണി തീർത്തത്. ഇവൻ കോഴികൂടിന്റെ അകത്ത് പെട്ട്പോയി ഹഹഹാഹ"
പുതിയ നാട്ടിലെ ഒരു പുതുയവീട്ടിൽ വന്നതിന്റെ സമ്മർദ്ദത്തിൽ ഇരുന്ന പുതുപെണ്ണ് കീകൊടുത്താൽ കൈകൊട്ടുന്ന കുരങ്ങുപാവപോലെ ഇരുന്ന് ചിരിക്കാൻ തുടങ്ങി. കൂടെ സകലരും ചേർന്നു.
"അതെല്ലാങ്കൂട അഴിക്കാൻ പറ്റാത അതിന്റ അകത്ത് കെടന്ന് വെയർത്ത് പുഴുവി അവസാനം ആരൊക്കെയൊ ചെന്ന് വെട്ടിപൊളിച്ച് പൊറത്തെടുത്തെന്ന്. ഇപ്പം അങ്ങേരെ നാട്ടുകാര് വിളിക്കുന്നത് കോഴിക്കൂടൻ മോഹനൻ എന്നല്ലീ ഓ"
ആ പെര് ജനഹൃദ്യങ്ങളിൽ ആഴത്തിൽ പതിഞ്ഞു.
10 കോഴികൾക്കുള്ള കൂട് ഒറ്റദിവസം കൊണ്ട് പണിഞ്ഞ് തീർത്ത് ആശാരിമോഹനൻ ഉളിയും മറ്റ് പണി സാധനങ്ങളും കുമാർ ടെക്സ്റ്റയിൽസ് ഇന്റെ പ്ലാസ്റ്റിക് കവറിൽ എടുത്ത് വയ്ക്കുമ്പോൾ സമയം 7. കല്യാണത്തിനു ഭാര്യപോയല്ലൊ, ഇത്രയും താമസിച്ച സ്ത്ഥിതിയ്ക് ഇനിയിപൊ റിസപ്ഷനു പോയില്ലെങ്കിലും കാര്യം പറഞ്ഞാൽ സബാസ്റ്റ്യനു മനസിലാവും എന്ന് സമാധാനിച്ച് വീട്ടിൽചെന്ന് കുളിച്ച് കിടന്ന അയാൾ അറിഞ്ഞില്ല ഇനിമുതൽ ആശാരി മോഹനൻ അല്ല കോഴിക്കുടൻ മോഹനൻ ആണ് തന്റെ പേര് എന്ന്.
മദ്യപാനിസംഘം തൊടും കടന്ന് വരമ്പിലൂടെ കോഴിക്കൂടന്റെ പറമ്പിലെത്തി. കണ്ടാൽ അറിയാം വൈകുന്നേരം ആയെന്ന്, അതുപോലെ ഒരു ആകാശം. കുപ്പിപൊട്ടി. ഒപ്പം മോളുവിള തെക്കതിൽ ഒരു കതിനയും. ആശാരി മോഹനൻ കോഴിക്കൂടൻ മോഹനനായ കഥ കേട്ട് അനിൽ ചിരിക്കാൻ തുടങ്ങി. കഥകേട്ട് പുച്ഛത്തോടെ ഇരുന്ന സുനിയെ നോക്കി സുബാഷ് ചോദിച്ചു
:" നീ എർണാകൊളത്ത് പോയി ജോലിയൊകെ‌ചെയ്യണതല്ലീ ഈ കടപിണ്ടത്തിനെ ഒകെ എന്തരന് ഇങ്ങന താങ്ങണ? എവനെക്ക‌ ആ അശോകണ്ണൻ പൊട്ടിച്ച പോല ചെപ്പകുറ്റിയ്ക് ഒരെണ്ണം പൊട്ടിക്കണം"
സുനി:" ഏത് അശോകണ്ണനടാ രായൂ നിന്നഅടിച്ച?"
രായു: "ആണിക്കട ഇട്ടക്കണ അണ്ണൻ"
സുനി :" ആണിക്കടെ? അതെന്തര് കട?"
അനി :" എട ഹാർഡ് വെയർ കട. താഴെമുക്കില"
സുനി :" ങെ നീ യെന്തര് കന്നന്തരു കാണിച്ച അവിടെ ചെന്ന് *തേമ്പ് വാങ്ങാൻ!?"
"ഹഹഹഹ" സുബാഷ് മദമ്പിടിച്ച ഒരു ഭ്രാന്തനെപോലെ പൊട്ടിച്ചിരിച്ചു. എല്ലാവരും ഒരെതാളത്തിൽ തിരിഞ്ഞ് സുബാഷിനെ നോക്കി
*എത്തറ ? ഇത്തറ*
കുറേ നാളുകൾക്ക് മുന്നെ, കൃത്യം പറഞ്ഞാൻ ആശാരി മോഹനൻ കോഴിക്കൂടൻ മോഹനനായി പരിനാമം ചെയ്ത് രണ്ട് വർഷങ്ങൾക്ക് ശേഷം സുബാഷിന്റെ അമ്മ വീണ്ടും രണ്ട് കോഴി കുഞ്ഞുങ്ങളെ വാങ്ങി. അവയ്ക് താമസിച്ച് മുട്ടയിട്ട് മനുഷ്യരെ പുഷ്ടിപെടുത്താൻ ഒരു കൂട് വേണം. കൂടുണ്ടാക്കാൻ വന്നതോ നമ്മുടെ മോഹനൻ ആശാരി.
കഥാപ്രസംഗം നടത്തിയത് അഥികപ്രസംഗമായിപോയി സുബാഷെ എന്ന് മോഹനൻ പറഞ്ഞ് ഉന്തും തള്ളുമായതിനു ശേഷം മുഖത്തോട് മുഖം നോക്കില്ല എങ്കിലും ജോലി ചോറായ��ുകൊണ്ട് മോഹനന്റെ കൂറ് കാശുള്ള മൂപ്പിലാനോടാണ് സന്തന്തിയോടല്ല.
കൂടിന്റെ കതക് അടിച്ചോണ്ട് നിന്നപ്പൊ മോഹനൻ മൂപ്പിലാനെ വിളിച്ച് ആണി തീർനുപോയ വിവരം പറഞ്ഞു. കഥയിലേക്ക് സുബാഷിന്റെ വരവാണ് അടുത്തത്.
മൂപ്പിലാൻ ആണിവാങ്ങാൻ ഏല്പിച്ച പണി അതുവഴി പോയ രായുവിനെ ഏല്പിക്കാൻ സുബാഷ് തീരുമാനിച്ചു.
സുബാഷ് :" നി താഴെമുക്കില അശോകണ്ണന്റെ ആണിക്കടയിലു പോയിറ്റ് 250 ഗ്രാം‌ ആണി വാങ്ങികൊണ്ട് വാ. എന്തെങ്കിലും സംശയം ഒണ്ടങ്കി ഇവ്ട വീട്ടില നമ്പറിലോട്ട് വിളി"
തലയുംകുലുക്കി രായു ആണികടയിലേക്ക് സൈക്കിളുചവിട്ടി.
രായു :" അണ്ണാ 250 ഗ്രാം ആണി "
അശോകൻ : എത്ര ഇഞ്ചിന്റെട?"
രായു :"250 ഗ്രാമെന്നെ പറഞ്ഞൊള്ള്."
അശോകൻ :" എട എന്ന് പറഞ്ഞാൽ ആണീട സൈസറിയാതെ ഞാൻ ഏത് തന്ന് വിടും? മുള്ളാണിയാ 2" ആണിയാ 5" ആണിയാ ?"
രായു :" ദാണ്ട ഈ ന്മ്പറിലോട്ട്‌ വിളിച്ച് തന്നാ ഞാൻചോദിക്കാം:"
അശോകൻ സുബാഷിന്റെ വിട്ടിലോട്ട് കറക്കി. ആദ്യബെല്ലിൽ തന്നെ‌ സുബാഷു ഫോണെടുത്ത്.
ഉള്ളിൽ ചിരിച്ചോണ്ട് മനപൂർവം ഒരു പത്ത് പ്രാവിശ്യം ഹലോ ഹലോ പറഞ്ഞ് ഫോൺ വച്ചു.
അശോകൻ ഒന്നൂട കറക്കി കൊടുത്തു. സുബാഷ് വീണ്ടും അതാവർത്തിച്ചു. അശോകനു കലികയറി.
അശോകൻ :" അല്ലെങ്കിതന്നെ ഓരോ കാളിനും ഭയങ്കര പൈസെണു. നീ ഒരു കര്യംചെയ് തിരികെപോയി സൈസ് ചോദിച്ചിട്ട് വ."
രായു :" ഞാൻ അത്രെം ദൂരം ഇനിയും സൈക്കിളു ചവിട്ടണ്ടീ അണ്ണാ?"
അശോകൻ :" അണ്ണന്റ അ** " എന്നും പറഞ്ഞ് അശോകൻ ഒരിക്കൽകൂടി ഡയൽ ചെയ്തു.
സുബാഷ് ഫോണെടുത്തു.
രായു :" ഹലോ അണ്ണാ കേക്കാമോ?"
സുബാഷ് :" ആ പറ കേക്കാം"
രായു :" അണ്ണാ ആണീല‌ സൈസ് ചോദിക്കുന്ന് ഇവ്ട"
സുബാഷ് :" എട 250 ഗ്രാം‌ ആണി‌. ഇത്തറ സൈസ് കേട്ടാ."
രായു :" എത്തറ?"
സുബാഷ് :" ഇത്തറ" എന്നുമ്പറഞ്ഞ് വിരൽ നീട്ടി സൈസ് കാണിച്ചു. കിലോമീറ്ററുകൾക്കപ്പുറം നിന്ന് ഇത്തറ എന്ന് കേട്ട രായുവിനു സംഭവം പിടികിട്ടിയില്ല.
രായു :" അണ്ണ എത്തറ അണ്ണാ"?
സുബാഷ് :" എടാ നീ ആ നടുവിരലു നീട്ടികാണിച്ചട്ട് ഇത്തറ എന്ന് പറഞ്ഞാൽ മതി. അശോകണ്ണൻ തന്നോളും. വയ്ക്കട്ടാ?"
ഫോൺ വച്ചട്ട് രായു തിരിഞ്ഞ് അശോകണ്ണനെ‌നോക്കി ചിരിച്ചു.
അശോകൻ :" ആ ആണി ഏതാണെന്നാ എത്തറയാണെന്നാ‌ വല്ല പിടീം കിട്ടിയാ!?"
ചിരി നിലനിർത്തികൊണ്ട് രായു അശോകണ്ണനെ നോക്കി നടുവിരൽ നീട്ടികൊണ്ട് പറഞ്ഞു :
"ഇത്തറ"
കനപെട്ട ഒരു പിവിസി പൈപ്പ് ആക്സബ്ലഡ് വച്ച് മുറിച്ചട്ട് കയറിവന്ന അശോകണ്ണൻ വിയർത്ത് മസിലുവച്ച ആ കൈകൊണ്ട് രായുവിന്റെ കരണകുറ്റി നോക്കി ഒരടി. ബോധം പോയി നിലത്ത്‌വീണ രായുവിനെ കളികുടുക്ക ആട്ടൊയിൽ ജോയി മൂപ്പിലാന്റെ വീട്ടിൽ എത്തിച്ചു.
*മാവിനടിയിലെ അശ്വത്ഥാമാവ്*
കഥ തീർന്നിട്ടും സുബാഷിന്റെ ചിരി തീർന്നിട്ടില്ലായിരുന്നു. അന്നത്തെ അടിയിലാണ് രായുവിന്റെ ഇടത്തെ ചെവിയ്ക് കേൾവികുറവ് വന്നുതുടങ്ങിയത് എന്ന യാഥാർത്ത്യം എല്ലാവർക്കും മനസിലായി. രാവിലെപറന്നുപോയ കാക്ക ക്ലൈമാക്സ് കഥ കേൾക്കാൻ തിരികെ അവരിരുന്ന മാവിന്റെ കൊമ്പിൽ വന്നിരുന്നു.
ജീവിതത്തിൽ ഏർപ്പെട്ട മാനഹാനിയും ശാരീരികപീഡയും എല്ലാംകൂടെ രായുവിന്റെ മുന്നിൽ വന്ന് കൊഞ്ഞനംകുത്തി. ആ സന്ധ്യയുടെ മനോഹാരിതയ്ക്കോ മദ്യത്തിന്റെ ലഹരിയ്കൊ അവനെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. പ്രായവ്യത്യാസം ഇല്ലാതെ എല്ലാവരെയും ബഹുമാനത്തോടെ മാത്രം കാണുന്ന തന്നെ ഒരാൾ മനപൂർവം ഇത്രയും കാലം പറ്റിച്ചു എന്നതാണോ അതോ ആ അപമാനങ്ങൾ താൻ ചേട്ടന്മാരെപോലെ കാണുന്ന അനിയുടെയും സുനിയുടേയും മുൻപിൽ തുറന്നടിച്ച് നാറ്റിച്ചതാണോ കൂടുതൽ വിഷമം ഉണ്ടാക്കിയത് എന്നറിയാതെ രായു ഒരെണ്ണം കൂടെ കഴിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് സഹതാപത്തോടെ സുമേഷ്
: "പോട്ട്രാ രായൂ. ഇയാക്ക് കഴയാണ്. ആരുടെന്നെങ്കിലും രണ്ടെണ്ണം കിട്ടുമ്പ ഇങ്ങേരു പഠിച്ചോളും."
സുബാഷ്:" ടെയ് അനി, നിന്റ അനിയന് എന്തരട പേയ? ഈ കണ്ട കാണിചെറുക്കനൊകെ‌വേണ്ടി വക്കാലത്ത് പിടിക്കാൻ ഇവനു ഇതെന്തരിന്റെ കുരു?"
സുനിയെ നോക്കി അയാൾ തുടർന്നു
"അല്ലെങ്കി തന്നെ അവനു വല്ലോമ്പറയാനുണ്ടെങ്കി അവനല്ലീ പറയാനൊള്ള. അല്ലാത നീയാണാ!"
രായുവിനെ നോക്കി ബാക്കികൂടെ പറഞ്ഞ് അയാൾ നിർത്തി
:" രായൂ നിന്റെ തന്ത കാണിശങ്കരനല്ലീ. അല്ലാതെ ഈ ഇരിക്കണ സുമേഷല്ലല്ല. വല്ലോം ഉണ്ടെങ്കി നേരിട്ട് പറേട പറക്കീടമോനെ"
അനി ഇടപെട്ടു :" നിർത്തീനട മൈ** കൊറേ നേരായി. ".
ഇരുന്നതിൽ നിന്നും ഒരു പെഗും കൂടെ അടിച്ചട്ട് സുനി ഉച്ചത്തിൽ പറഞ്ഞു
:" താനൊക്കെ പുഴുത്ത് ചീയുമെടൊ.*അത്തറ വെഷോണ് തനിക്ക്"
സുബാഷ്:" ഹഹ അത് ഇപ്പം പറഞ്ഞത് നന്നായി‌. പുഴുത്തത് ഞാനല്ല നിന്റെ മോൻ ആ രായുവാണ്. പറയാം.. കേട്ടൊ
അവന്റെ വലത്തെ കവിളിലെ ആ പാട് കണ്ടാ?"
അപ്പൊഴാണ് സുനി ആ പാട് ശ്രദ്ധിച്ചത്.
:" അത് എന്തര് പറ്റിയേന്ന് അറിയാമൊ?
ട കടപിണ്ടം മൈ** പറഞ്ഞ് കൊട്രാ എന്തര് പറ്റിയേന്ന്"
രായു :" മൊഖകുരു വന്ന് പഴുത്ത്ത്"
സുനി :" മനുഷ്യരാവുമ്പ മുഖകുരു വരും ചിലപ്പം പൊട്ടും.അതിനെന്തര്"
സുബാഷ്:" ഒലക്കേലമൂട്. ഒരു ദെവസം ഞാൻ നോക്കിയപ്പം നിസി തീയറ്ററിന്റെ മുമ്പിലു നിന്ന് കുറുവണു, ഗോഡ്ഫാദർ സിനിമകാണാൻ. പൗഡറൊക്കെ ഇട്ട് ലക്ഷംവീട്ടിലെ എല്ലാണോം ഉണ്ട്. ഇവനെ അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്യപ്പൊ മുഖത്ത് നെറച്ച് കുരൂം."
ഇത്തവണ കഥ കേൾക്കാൻ കൂടുതൽ ആകാംഷ കാണിച്ചത് രായുവായിരുന്നു.
സുബാഷ് തുടർന്നു :" ഞാൻ ചോദിച്ച് ഇതെന്തടാ നെറച്ച് കുരു. മരുന്നൊന്നും ഇട്ടില്ലെ?
മറ്റെ എല മറിച്ച എല എന്നൊക്കെ എന്തരൊക്കെ പറഞ്ഞ്. ഞാൻ കൊറച്ച് നേരം കേട്ട് നിന്നിട്ട് ഇവനു ശരിക്കൊള്ള മരുന്ന് പറഞ്ഞ്കൊടുത്ത് ഹഹ"
സുനി:" എന്തര് മരുന്ന്?
സുബാഷ് :" പറഞ്ഞ് കൊട്രാ രായു"
രായു ഗോഡ്ഫാദർ സിനിമ നിസി തീയറ്ററി കളിച്ച ആ വൈകുന്നേരത്തെ സുബാഷുമായുള്ള സംഭാഷണം ഓർത്തെടുത്ത് പറഞ്ഞു
:" അണ്ണൻ പറഞ്ഞു രാവിലെ കുളിച്ചട്ട് കറുത്ത നെറമൊള്ള ജട്ടി വാങ്ങി ഇട്ടിട്ട് സാധാരണ ദെവസമ്പോലെ അങ്ങ് പോണം. എന്നിട്ട്..
സുനി:" എന്നിട്ട്..?
വൈകീട്ടത്തെ കാറ്റിനോ മഴപെയ്തതിന്റെ തണുപ്പിനൊ രായുവിന്റെ വിയർപ്പിനെ പിടിച്ച് കെട്ടാനായില്ല. രാത്രിയുടെ ഇരുട്ട് മഴക്കാറിനൊപ്പം കൂടി കാഴ്ച്ചയെ മറയ്ക്കാൻ തുടങ്ങി. ആ നേരിയ ഇരുട്ടിലും ക്രൂരനായ ഒരു വില്ലനെപോലെ‌ രായു പറയുന്നത് കേട്ട് ചിരിച്ചുകൊണ്ട് ഒരു പെഗ്ഗടിച്ചു സുബാഷ്.
രായു തുടർന്നു
:" പിറ്റെ ദിവസൊം എന്റൂട നന്നായിട്ട് കുളിച്ച് തലേദെവസത്തെ ജട്ടി തന്നെ ഇട്ടോണ്ട് കരമന ആറ്റില് പോയി കുളിക്കാൻ പറഞ്ഞ്. പിന്നെ‌രാത്രിയാവുമ്പം മുഖം *ചവിരി കൊണ്ട് നന്നായി തേച്ച് കുരുവൊക്കെ പൊട്ടിച്ചിട്ട്...പൊട്ടിച്ചിട്ട് ആ ജട്ടി മുഖത്തൂട ഇട്ടോണ്ട് 4 മണിക്കൂർ ഇരിക്കാൻ പറഞ്ഞ്."
പൊതുവെ ഈ സമയത്തെ എല്ലാരും പറയാനുള്ള "ങെ" എന്ന വാക്ക് അനി പറഞ്ഞു.
തുടർന്നു
:" നെനക്ക് വല്ല വട്ടുമൊണ്ടാടാ? കേട്ടാതന്ന അറിഞ്ഞൂടി മണ്ടത്തരമാണെന്ന്"?
സുബാഷ് :" ഹ അതിനു അവന് മരുന്ന് പറഞ്ഞ്കൊടുത്തത് *കൊത്തപണിക്ക് പോണ *മേസിരി അനി അല്ല, മൂപ്പിലാന്റെ മോൻ സുബാഷാണ്. കേക്കണോ അവനെ എന്ത് പറഞ്ഞാണ് വുശ്വസിപിച്ചേന്ന്?"
രായുവിനു തലകറങ്ങി. അവനു സുബാഷിന്റെ വാക്കുകൾ ഓർത്തെടുക്കൻശ്രമിച്ചു.
:" രായൂ കേക്കുമ്പം *ഇച്ചിച്ചി ആയിട്ടൊക്കെ തോന്നും. പക്ഷെ അതിന്റെ പൊറകിലെ ശാംസ്ത്രം അറിയണം. നീ വിയർക്കുമ്പം നമ്മട ശരീരഭാഗത്തെ വിയർപ്പീന്ന് ഉണ്ടാവുന്ന ഒരു മരുന്ന് അതാണ് ഈ കുരുവിനെ ഒണക്കാൻ സഹായിക്കണത്.ഇത് ഞാൻ പറഞ്ഞയല്ല മണ്ടയ്ക്കാടുള്ള വെള്ളന്വൈദ്യരുട പൊടിക്കൈയാണ്. നെനക്ക് വേണമെങ്കി മതി"
പറഞ്ഞതത്രയും വിടാതെ ചെയ്ത രായുവിനു ഒരാഴ്ച്ച തികയുന്നേനു മുന്നെ മുഖത്ത് ഇൻഫെക്ഷനായി. ആ ഇൻഫക്ഷൻ പടർന്ന് കവിൾ പഴുത്ത് ചലം വരാൻ തുടങ്ങി. പനിച്ച് വെറങ്ങലിച്ച് കെടന്ന രായുവിനെ സെബാസ്റ്റ്യന്റെ കാറിൽ ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോയി. വേദനസംഹാരി ഏൽക്കാത്ത അപൂർവ ശരീരപ്രകൃതിയുള്ള രായുവിന്റെ മുഖത്തെ പഴുപ്പ് ഡോക്ടർ പച്ചയ്ക് കീറി തുന്നികെട്ടി മരുന്ന്വച്ചു. അന്നേരവും ഇന്നാളിതുവരെയും അതിന്റെ കാരണം എന്തെന്ന് മനസിലാവതെ ഇരുന്ന് രായുവിനു കാര്യം പിടികിട്ടിയത് ഇപ്പൊഴാണ്. എന്താണ് ഹൈജീൻ എന്നോ ബാക്ടീരിയൽ ഇൻഫെക്ഷൻ എന്നോ അറിയാത്ത രായുവിനു ആ നിമിഷം ചതിയുടെ മുള്ള് ഹൃദയത്തിലും ഡോക്ടർ കത്തികൊണ്ട് കീറിയപോലെ വേദന മുഖത്തും അനുഭവപെട്ടു.
അനിയും സുനിയും വായിലുവന്ന തെറിയൊക്കെ വിളിച്ചു. സുനി സുബാഷിനെ കുത്തിയിരുന്ന് പ്രാകാൻ തുടങ്ങി.
ആർത്ത് അട്ടഹസിച്ച് ചിരിക്കുന്ന സുബാഷിനെയല്ലാതെ മറ്റ��ന്നും രായു കണ്ടില്ല.
ഒറ്റചാട്ടത്തിനു രായു സുബാഷിന്റെ നെഞ്ചത്ത് കയറി ഇരുന്നു. കൈചുരുട്ടി മുഖത്ത് ഇടിക്കാനായി ഓങ്ങി. അനി പിടിച്ച് മാറ്റാനായി എണീറ്റെങ്കിലും സുമേഷ് ചേട്ടച്ചാരെ വിലക്കി. പെട്ടന്ന് സംഭവം കണ്ട മാവിൻകൊമ്പിലെ ആ കാക്ക കരയാൻതുടങ്ങി.
മൂപ്പിലാന്റെ മോനെ ഇടിച്ചാൽ വലിയ പ്രശ്നം ഉണ്ടാവും എന്ന് മരിച്ചുപോയ അച്ഛൻ കാക്കയുടെ രൂപത്തിൽ വന്ന് മുന്നറിയിപ്പ് തന്നതാവും എന്ന് രായുവിനു ഒരു ഉൾവിളി. സുബാഷ് കുതറിമാറാൻ നോക്കുന്നുണ്ടെങ്കിലും രായുവിന്റെ ഭാരവും ഇടത് കൈകൊണ്ടുള്ള കോളറിലെ പിടിയും അതിന് തടസമായി നിന്നു.
രായു വികാരഭരിതനായി കൊമ്പിൽ കാക്കയുടെ രൂപത്തിൽ വന്ന അച്ഛനെ തല ഉയർത്തിനോക്കി.
"പ്ലിക്"
രായുവിന്റെ തോളിലേക്ക് കാഷ്ടിച്ചിട്ട് കാക്ക പറന്നുപോയി. ഇടിവണ്ടിയുടെ അടിയിൽ കിടക്കുകയാണെന്ന് ഓർക്കാതെ സുബാഷ് ചിരിക്കാൻ തുടങ്ങി.
"കടപിണ്ടത്തിനെ കാക്കതൂറി അയ്യെ .കാക്കയ്ക് വരെ അറിയാം നിന്റെയൊക്കെ വെല.ഷോ കാണിക്കാതെ വിട്രാ കാണി ചെറുക്കാ" സുബാഷ് അലറി.
രായു കോളറിൽ നിന്നുള്ള പിടിവിട്ടു. പതുക്കെ എണീറ്റു. സുബാഷ് നിലത്തുനിന്ന് എണീറ്റ് ആ മാവിലേക്ക് ചാരി ഇരുന്നു. സുബാഷിന്റെ മുന്നിൽ നിന്ന രായു അഴിഞ്ഞ കൈലിമുണ്ട് മടക്കികുത്തി ഒറ്റകാലുപൊക്കി താനിട്ടിര��ന്ന ഷഡ്ഡി ഊരി എടുത്തു. എന്നിട്ട് തോളിലെ കാക്കകാഷ്ടം ആ ഷഡി കൊണ്ട് തുടച്ചു. കാഷ്ടമ്പറ്റിയ ഭാഗം പുറത്ത്കാണെ ഷഡി ചുരുട്ടി പിടിച്ച് മാവിൽ ചാരിയിരുന്ന സുബാഷിന്റെ നേർക്ക് പാഞ്ഞു. കവിളിൽ കുത്തിപിടിച്ച് വായ തുറപ്പിച്ച് ആ ഷഡി അവൻ സുബാഷിന്റെ വായിൽ തിരുകി വായ പൊത്തി പിടിച്ചു‌. ഇത് കണ്ടുനിന്ന അനി ഓക്കാനംവന്നട്ട് ചാലിന്റെ അറ്റത്തേക്ക് ഓടിപോയി. സുനി എടപെടാനേ പോയില്ല. ഒരു മിനുറ്റ് വായപൊത്തിപിടിച്ച‌ശേഷം കൈയ്യെടുത്ത രായു സുബാഷിനോട് പറഞ്ഞു
:" കാണിയായാലും പറയനായാലും നിന്നെപോലെ തീട്ടം തിന്നട്ടുമില്ല ആരും തീറ്റിച്ചട്ടുമില്ല. മൂപ്പിലാന്റ കൂട ഇനി ഉണ്ണാനിരിക്കുമ്പൊളും ഉണ്ടട്ട് തൂറാനിരിക്കുമ്പൊഴും നിനക്ക് എന്റെ ഈ ജട്ടി ഓർമവരണം."
രായുവിന്റെ ഈ വാക്കുകൾ സാത്വികനായൊരു തപസിയുടെ ശാപവാക്കുകൾപോലെ സുബാഷിന്റെ മുഴുവൻ ഇന്ദ്രിയങ്ങളിലും നിറഞ്ഞു നിന്നു.
സർവ്വവും മുളയ്പ്പിക്കാനും മുടിപ്പിക്കാനും കഴിവുള്ള എനിക്കില്ലാത്ത വിവേചനം ആർക്കും വേണ്ട എന്ന് പറയാതെ പറഞ്ഞ് മഴ പെയ്യാൻ തുടങ്ങി. ആ മഴയിൽ രായുവുന്റെ വിഷമങ്ങളെല്ലാം ഒലിച്ചുപോയി. മണ്ണിനോടും മണ്ണിൽമുളച്ച എല്ലാത്തിനോടും പ്രതികാരദാഹമല്ല, ലാളനയോടെ തഴുകുന്ന അമ്മയുടെ ലാളനയാണ് മഴ എന്ന് തോന്നി സുനിയ്ക്. ഇതൊക്കെ സംഭവിക്കുന്നതിനു മുൻപു അന്ന് രാവിലെയും രായു കരഞ്ഞിട്ടുണ്ടാവുമൊ!?
ഓലയും ഓടും ടെറസും കാണിയും നായരും മേനോനും നാടൻപട്ടിയും അൾസേഷനും ഓർകിഡും ചേനയും സൈക്കിളും കാറും ഒരുപോലെ നനയാൻ തുടങ്ങി. എല്ലാവരും മാവിഞ്ചുവട്ടിൽ നിന്നും വീടുകളിലേക്ക് പോയി.
ഉന്നതകുലജാതനായ ദ്രോണപുത്രനായി ജനിച്ച അശ്വത്ഥാമാവിനെ പോലെ കാണിയുടെ ശാപവും പേറി സുബാഷ് ഇന്നും അലഞ്ഞ് നടപ്പുണ്ട് അയാൾക്ക് ആ മാവിൻ ചുവട്ടിൽ നഷ്ടപെട്ട മനസമാധാനവും തേടി.
2 notes · View notes
kuttanmaash · 3 years ago
Text
ഒരു വിത്തൗട്ട് ചായ
ആദ്യ കളികളൊക്കെയും തോറ്റ് എന്തോ ഭാഗ്യത്തിനു പ്ലെഓഫിൽ കയറിപറ്റുമ്പോൾ "പോരാളികൾ തോറ്റെ തുടങ്ങാറുള്ളൂ" എന്ന ന്യായം മുംബൈ ഇന്ത്യൻസിനും മോഹൻലാൽ സിനിമകൾക്കും ഒരുപോലെ ഉപയോഗിക്കാൻ നായകൻ ശീലിച്ച വർഷമായിരുന്നു അത്. ജോലിയിൽ നിന്നുള്ള സാമ്പത്തിക അഭിവൃത്തി അമ്മ അടുക്കളയിൽ കാണിച്ച് തുടങ്ങിയിരുന്നു. നായകനും അച്ഛനും ദോശ, അനിയനു പുട്ട് എന്നിങ്ങനെ രാവിലെതുടങും അഡംബരത്തിന്റെ മേളം.
അടിച്ച് കോൺ തിരിഞ്ഞ രാത്രിയുടെ ആലസ്യം തലവേദനയായി രണ്ടാംജന്മം എടുത്ത ഒരു പകൽ ദോശയ്ക് പകരം തനിക് ഗോതമ്പ്പുട്ടും വിത്തൗട്ട് ചായയും തന്ന അമ്മയോട് ഞാനെന്ത് ദ്രോഹം ചെയ്തു എന്നമട്ടിൽ ഒന്ന് നോക്കിയതെ ഉള്ളൂ , ഒരുനേരത്തെ അന്നത്തിനു വകയില്ലാത്ത കുട്ടികളുടെ വക്കീലായി അമ്മ മാറി.
പാടകെട്ടിയ ചായനിറഞ്ഞ തമിഴന്റെ സ്റ്റീൽ ഗ്ലാസിന്റെ വക്കിൽ രണ്ട് ഈച്ചകൾ വന്ന് ഇരുന്നു.
ഈച്ച ഒന്നാമൻ: ഒട്ടും മധുരം ഇല്ലല്ലൊ. ഇവിടുത്തെ അവനു ഈ മാസം ശമ്പളം കിട്ടിയില്ലെ!
ഈച്ച രണ്ടാമൻ: അവന്റെ അമ്മ ഇന്നലെ അവന്റെ അച്ഛനോട് പറയുന്നത് കേട്ടു, അവൻ രാത്രിയിൽ ഇടയ്ക്കിടയ്ക് മൂത്രം ഒഴിക്കാൻ എണീക്കാറുണ്ട്, ഷുഗറുണ്ടോന്ന് സംശയം ഉണ്ടെന്ന്.
ഈച്ച ഒന്നാമൻ: ഒരു പെണ്ണ് കെട്ടിച്ചാൽ തീരുന്ന ഷുഗറെ ഇപ്പൊ അവനുള്ളൂ
പെരുമ്പാവൂരിലെ ഡിസ്റ്റിലറിയിൽ ഉണ്ടാക്കിയ വിദേശ മദ്യത്തിന്റെ പവറുകാരണം ആയിരിക്കും, സ്വന്തം അമ്മയെക്കാളും, അമ്മ വിളമ്പിയ അന്നത്തിന്റെ അവശിഷ്ടം കഴിച്ച് കൊഴുത്ത ഇച്ചകളുടെ ആ സംഭാഷണം നായകനു മനസിലായി. അക്കാരണംകൊണ്ട് തന്നെ നായകനു ചായഗ്ലാസിൽ നിന്നും ഈച്ചകളെ ഓടിക്കാൻ തോന്നിയില്ല. തന്റെ ഭാവിജീവിതത്തെപറ്റി പെറ്റമ്മയെക്കാൾ താല്പര്യം കാണിച്ച ആ ഈച്ചകളോട് നായകനു എന്തെന്നില്ലാത്താ ബഹുമാനം തോന്നി.
തുടർന്നുള്ള ദിവസം മുതൽ തന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവൻ ഈച്ചകൾക്കായി മാറ്റി വയ്ക്കാൻ തുടങ്ങി, ഈച്ചകൾ ഒരു കൂസലുമില്ലാതെ അവ ഭോജിച്ച് റിവ്യു ഇടാനും.
ഭഗവാൻ ഹനുമാന്റെ നൂറ്റിക്കണക്കിനു കിലോ തൂക്കമുള്ള ഗദ മണ്ണിനടിയിൽ നിന്നും ശാസ്ത്ര ഗവേഷകർ കണ്ടെത്തിയതറിഞ്ഞ് അതിനെപറ്റിയുള്ള ചർച്ചകൾ കുടുംബ വാട്സാപ് ഗ്രൂപ്പിൽ തകൃതിയായി നടന്ന ഒരു സന്ധ്യാസമയം, ബൈക്കെടുത്ത് ഒരു കിലോമീറ്റർ അപ്പുറത്തുള്ള മാമന്റെ വീട്ടിൽ ചെന്ന് മാമിയുടെ ഫോണെടുത്ത് ആ ഗ്രൂപ്പിൽ നായകൻ ഒരു മെസേജ് ടൈപ് ചെയ്തിട്ടു "നമ്മുടെ ചെറുകനു ഒരു കല്യാണാലോചന വന്നെന്ന് കേട്ടല്ലോ നാത്തൂനെ"
ഈ മെസേജ് ഗ്രൂപ്പിൽ വന്നതും ഹനുമാന്റെ ഗദയും ഗവേഷണവും മണ്ണിലെന്നപോലെ കല്യാണ ഡിസ്കഷൻ മെസേജുകളിക്കിടയിൽ മുങ്ങിപോയി. നോട്ട് നിരോദനമ്പോലെ പിന്നീടുള്ള കാര്യങ്ങൾ ടമാർ പടാർ എന്ന് നടന്നു. വിദേശ ഡിഗ്രി ഉണ്ടെങ്കിലെ കെട്ടിക്കൂ എന്ന പെണ്വീട്ടുകാരുടെ വാശിക്കു മുന്നിൽ കീഴടങ്ങിയ നായകന്റെ കുടുംബം, ചില തീരുമാനങ്ങൾക്കൊടുവിൽ ഒരു കല്യാണമ്പോലെ തന്നെ പൈസയും സമയവും വാരിയെറിഞ്ഞ് കല്യാണനിശ്ചയം നടത്തി. നിശ്ചയ സദ്യ പുതുപെണ്ണിനും നായകനും ഒപ്പം ഈച്ചകളും ഇരുന്ന് കഴിച്ചു. ഏതോ ഒരു ഇംഗ്ലീഷ് സ്പീക്കിംഗ് രാജ്യത്ത് പോയി ഉപരിപഠനം കഴിഞ്ഞ് ആദ്യ വെക്കേഷനു വന്നാലുടനെ കെട്ട്. ഇതിൽ സന്തുഷ്ടനായ നായകൻ സ്റ്റാറ്റസ് ഇട്ടു "എന്റെ വിധി എന്റെ കുടുംബത്തിന്റെ തീരുമാനങ്ങളാണ്.. #familyfirst "
ഉണ്ടായിരുന്ന ഒരു പളുങ്ക് ജോലിയും രാജിവച്ച്, അവസാന സേവിംഗ്സിം കാറ്റില്പറത്തി ബന്ധുക്കളുടെ ആശീർവാദവും പേറി നായകൻ വിമാനം കയറാൻ പോയി. പുതുലോകവും പുതുപെണ്ണും ഫോറിൻ മണ്ണിൽ നിൽക്കുന്ന ഫോട്ടോയ്ക് കിട്ടാൻപോവുന്ന ലൈക്കും ഷെയറും ഒക്കെ സ്വപ്നം കണ്ട് കാറിൽ പോകുന്നതിനും ദിവസങ്ങൾക്ക് മുന്നെതന്നെ നായകൻ ഈച്ചകളെ മറന്നിരിന്നു.
ഈച്ചഒന്നാമൻ: എന്നാലും അവൻ നമ്മളെ കൂട്ടാണ്ട് പോവുമൊ!
ഈച്ചരണ്ടാമൻ : വിഷയം അവൻ മറന്നോ ഇല്ലയൊ എന്നല്ല. വിത്തൗട്ട്ചായയിൽ നിന്നും കാര്യങ്ങൾ നമ്മൾ ഇവിടംവരെ എത്തിച്ചില്ലെ. വേണ്ട ശൗചാലയം പോലും ഇല്ലാത്ത ഈ രാജ്യത്ത ഈ വീട്ടിൽ ഇത്രയും ലാവിഷായി നമ്മൾ ഫുഡടിച്ച് ജീവിക്കുന്നെങ്കിൽ, ലക്ഷങ്ങൾ ചിലവിട്ട് അവൻ പോവുന്ന സ്ഥലത്ത് എന്തായിരിക്കും അങ്കം എന്ന് ആലോചിച��ച് നോക്കിക്കെ
രണ്ടാമന്റെ വാക്കുകൾ കേട്ടതും ആ വീട്ടിലെ എച്ചിൽ തിന്ന് കൊഴുത്ത എടുത്താൽ പൊങ്ങാത്ത തടിയും പൊക്കിപിടിച്ച് ഒന്നാമനീച്ച നായകൻ തിന്നട്ട് ബാക്കി മടക്കി ബാഗിന്റെ സൈഡിൽ വച്ച ഒരു മഞ്ച് ചോക്ലേറ്റിന്റെ കവറിന്റെ മറവിൽ കയറി മിണ്ടാതിരുന്നു. കൂടെ രണ്ടാമനീച്ചയും കൂടി. യാത്ര അയപ്പ് കൊഴുപ്പിക്കാൻ കൊഴുപ്പ്കൂട്ടി വച്ച മട്ടൺ കറിയുടെ ഒരു പീസിൽ വന്നിരുന്ന ഈച്ച മൂന്ന���മൻ അവറ്റകളോടായി ചോദിച്ചു : ഇന്ന് മട്ടണാ. അതും കളഞ്ഞ് എങ്ങോട്ടാ രണ്ടും കൂടെ?"
സ്വന്തം അധ്വാനം കൊണ്ട് ഒരുത്തനെ രക്ഷപെടുത്തിയെടുത്ത് അതിന്റെ വിജയത്തിൽ മതിമറന്ന് ഫോറിൻ ഫുഡഡിക്കാൻ പോവുന്ന ഈച്ച ഒന്നാമനും രണ്ടാമനും ഈച്ച മൂന്നാമനെ അറഞ്ചം പുച്ചത്തിൽ ഒന്ന് നോക്കി.
മിനുറ്റുകൾക്ക് മണിക്കൂറുകൾ ദൈർഘ്യം തോന്നിയ വിമാന യാത്ര കഴിഞ്ഞ് നായകനും ഈച്ചകളും ചെന്നിറങ്ങിയത് കൊടും തണുപ്പിൽ. വിമാനതാവളത്തിൽ വിളിക്കാൻ വന്ന NRI മലയാളിയെ നോക്കി ഈച്ച രണ്ടാമൻ പറഞ്ഞു " ഇതാണ് സൊ കോൾഡ് NRI മല്ലു"
ഈച്ച ഒന്നാമൻ : സൊകോൾ എന്നാറൈ ഒ. ഓ തണുപ്പായത് കൊണ്ടാവും അല്ലെ?
അങ്ങനെ NRI Mallu, നായകനെ അടുത്ത് കണ്ട കെ എഫ് സി യിൽ കൊണ്ട് കയറ്റി. അയലമീൻ വറുത്ത ശേഷമുള്ള എണ്ണയിൽ പപ്പടം കാച്ചിയ ശേഷം ആ എണ്ണ നാളെ ബാക്കിമീൻ വറുക്കാൻ മാറ്റിവയ്ക്കുന്നത് മാത്രം കണ്ട് പരിചയമുള്ള ഈച്ചകൾക്ക് കെ എഫ് സി ഒരു പുതിയ അനുഭവമായിരുന്നു.
ആഴ്ച്ചകൾ കടന്നുപോയി. പലതരം ഫാസ്റ്റ്ഫുഡ് ഹോട്ടലുകളിൽ ജോലി ചെയ്തും പഠിച്ചും നായകൻ ദിവസങ്ങൾ തള്ളി നീക്കാൻ നോക്കി. മോശം ഭക്ഷണം അവനെ തളർത്തികൊണ്ടിരുന്നു. ദിവസങ്ങൾ തള്ളാനുള്ള അവന്റെ ശക്തിയും കുറഞ്ഞ് വന്നു.
നാടൻപശുവിന്റെ പാലിൽ ഉണ്ടാക്കിയ ചായയും, ദോശ കഷ്ണവും, നാടൻ കോഴിക്കറിയിലെ നിലത്ത് വീണ കഷ്ണവും, ലഡുവും, പഴമ്പൊരിയുടെ പൊടിയും, എണ്ണയിൽ വറുത്ത ചിപ്സ് കഷ്ണങ്ങളും ഒക്കെ നിറഞ്ഞ നായകന്റെ നാട്ടിലെ മുറിപോലെയായിരുന്നില്ല അവിടെ. ഉണങ്ങിയ തെങ്ങിന്മടലുപോലെ പിസയുടെ കഷ്ണങ്ങൾ, നോർമൽ കോളയെക്കാൾ പഞ്ചസാര കൂടിയ കോക് നോ ഷുഗർ, സഞ്ചയനവും ആണ്ടും കഴിഞ്ഞ ഫ്രോസൺ സ്നാക്സുകൾ. അതിൽ കടിക്കാൻ നോക്കി പല്ല്പോയ ഈച്ചഒന്നാമൻ ക്ഷീണം മാറ്റാൻ വെള്ളം എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി. ഈച്ച രണ്ടാമൻ ഇന്നലെ നായകൻ കുടിച്ചിട്ട് മൂലയ്ക് വച്ചിരുന്ന കുപ്പി ചൂണ്ടികാണിച്ചു പറഞ്ഞു :" കരിമ്പിന്റെ ചണ്ടിയിട്ട വെള്ളമാണെന്നാ കേട്ടത്"
ഈച്ച ഒന്നാമൻ ആ കുപ്പിയ്ക്കുള്ളിലേക്ക് പോയി അതിൽ ബാക്കിയിരുന്ന വെള്ളം മോന്തി. പിന്നെ ഈച്ചരണ്ടാമൻ കാണുന്നത് കട്ടിലിന്റെ അടിയിൽ കിടന്ന ഒരു നൂഡിൽസിന്റെ അറ്റത്ത് തൂങ്ങിപിടിച്ചിരുന്ന് കരയുന്ന ഈച്ചഒന്നാമനെ ആയിരുന്നു.
:"സാമദ്രോഹി നായകന്തെണ്ടി ഒരു ക്ലൂ പോലും തന്നില്ലല്ലൊ. എന്ത് രാജ്യമാണിത്. വീട്ടിനകത്ത് ശൗചാലയം ഉണ്ടെന്ന് പറഞ്ഞിട്ടെന്താ, വയറ്റിനകത്തോട്ട് മര്യാദയ്ക് എന്തെങ്കിലും പോയിട്ട് മാസങ്ങളായി. ഇനി നാട്ടിലെ കൊതുക് കുട്ടന്മാരെപോലെ ഇവന്റെ തൊലി കുത്തിപറിച്ച് ചോര കുടിച്ചാലെ ശരിയാവുള്ളൂ‌. പുറത്തിറങ്ങി എങ്ങോട്ടെങ്കിലും രക്ഷപ്പെടാമെന്ന് കരുതിയാൽ എല്ലാ സ്ഥലത്തും ഈച്ചപിടിക്കുന്ന യന്ത്രങ്ങൾ"
അപ്പൊഴേക്കും ഇംഗ്ലീഷുകാരന്റെ അമ്മയ്ക് വിളികേട്ട് പുളിച്ച ചെവിയിൽ ഒരു ഇയർഫോണും കുത്തി ജോലി കഴിഞ്ഞ് നായകൻ മുറിയിലേക്ക് കയറി വന്നു. ബാഗ് കട്ടിലിൽ വലിച്ചെറിഞ്ഞ് പിസപോലെ മൈദയിൽ ഉണ്ടാക്കിയ എന്തോ കഴിക്കാൻ തുടങ്ങി.
ഈച്ച രണ്ടാമൻ : "മൈദമോറൻ ഇന്നും കൊണ്ട് വന്നേക്കുന്നത് മാവുകുഴച്ച എന്തോ സാധനമാ. ഇവനു ചോറും കറിയും ഉണ്ടാക്കികൂടെ!"
അടിച്ച് കിണ്ടിയായിരിക്കുന്ന ഈച്ചഒന്നാമൻ നായകനെ കണ്ടതും "ഇവന്റെ തൊലികുത്തികീറി ഇന്ന് ഞാൻ ചോര കുടിയ്ക്കും" എന്നും പറഞ്ഞ് നായകനെ നോക്കി പറക്കാൻ ശ്രമിച്ചു.
അപ്പൊഴേക്കും നായകൻ സ്പീക്കറിൽ "തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാനായെൻ ഗ്രാമം.." എന്ന പാട്ട് ലൂപ്പിലിട്ടു.
പാട്ട് കേട്ട് ഡെസ്പായ ഈച്ച ഒന്നാമൻ കൊലവെറി അടക്കികൊണ്ട് പറഞ്ഞു : ഹൊ വിശന്ന് ചാവുന്നതിലും മുന്നെ ഞാൻ മിക്കവാറും ഈ പാട്ട് കേട്ട് ഡിപ്രഷൻ അടിച്ച് മരിക്കും"
നായക്ന്റെ ഫോണിൽ നാട്ടിൽ നിന്നും വീഡിയോകോൾ. കൂടെ പഠിച്ചവന്മാരാണ്. റിസോട്ട് ബുക് ചെയ്ത് വെള്ളമടിയും ബീഫ് കറി ഉണ്ടാക്കലുമായി ആഘോഷം. ബീഫ് വരട്ടുന്നത് കാണിക്കാൻ വിളിച്ചതാണ്. ആ കാഴ്ച്ച കണ്ട നായകനും ഈച്ചകളും ഒരുപോലെ കരഞ്ഞു.
നായകൻ കോൾ കട്ട് ചെയ്ത് അമ്മയെ വിളിച്ച് ഇത്രയും നേരം ഇച്ചകൾ പരസ്പരം പറഞ്ഞ "ഒരു പ്രവാസിയുടെ രോദനം" അതുപോലെ അമ്മയോട് പറഞ്ഞ് കരഞ്ഞു.
ഒരുതരം ടൈം ലൂപ് പോലെ അത്തരം ദിവസങ്ങൾ, ആഴ്ച്ചകളായി പിന്നെയും കടന്ന്പോയി. തണുപ്പ്പോയി പൂക്കാലം വരാൻ തുടങ്ങി. അപ്പൊഴേക്കും സ്വന്തം ചിറകുകൾ പോലും അനക്കാൻവയ്യാത്താവിധം ഈച്ചകൾ ക്ഷീണിതരായിരുന്നു. അവ നായകന്റെ ലാപ്ടോപ്പിന്റെ സൈഡിൽ കിടന്ന മിച്ചറിന്റെ ഒരു കഷ്ണത്തിനരികിൽ മരണം കാത്ത് കിടക്കവെ നായകൻ ഫോണിൽ സംസാരിക്കുന്ന ശബ്ദം കേട്ടു
"ആഹ സദ്യക്ക് മൂന്ന് പായസം ഉണ്ടോ. റിസപ്ഷനു ബൊഫെ ആണോ, അടിപൊളി"
തോന്നുമ്പോൾ തനികേരള ഭക്ഷണം ബൊഫെ പോലെ കഴിച്ച നാളുകൾ ഒരു കളറുപടമ്പോലെ ഈച്ചകളുടെ കണ്മുന്നിലൂടെ മിന്നിമറഞ്ഞു.
അവസാനമായി കണ്ണടയ്ക്കവെ നായകന്റെ ഫോണിൽ ഒരു മെസേജ് വന്നത് അവൻ വായിക്കുന്നത് അവ കേട്ടു. "വച്ച് നീട്ടപെട്ട അവസരങ്ങൾ നിരാകരിക്കുന്നത് ചെന്നെത്തുക ചിലപ്പോൾ അവസരങ്ങൾ ഇല്ലാതാവുന്നതിലേക്കായിരിക്കും.ശുഭരാത്രി"
ഇത് കേട്ടതും വിമാനതാവളത്തിലേക്കുള്ള യാത്രയിൽ തങ്ങളെ പുറകെ വിളിച്ച മൂന്നാമൻ ഈച്ചയെ അവ ഓർത്തു. അപ്പൊഴേക്കും മരിച്ചുകഴിഞ്ഞ ഈച്ചഒന്നാമനെ നോക്കി ഈച്ചരണ്ടാമൻ അവസാനമായി പറഞ്ഞു " ആ വിത്തൗട്ട്ചായയും കുടിച്ച് മിണ്ടാതിരുന്നാൽ മതിയായിരുന്നു... "
3 notes · View notes
kuttanmaash · 4 years ago
Text
ചിരാതിൻ സ്വപ്നം
അമ്പലപ്രാവുകൾ തൂവൽ വീശി
കുറുകിനെയ്ത മൂവന്തിയിൽ
എന്നോമറന്ന ഈണങ്ങൾ ചേർത്തു നിൻ
കൈത്തിരിനാളത്തെയോർത്തുപാടി
യാമത്തിൻ നിറം കടംവാങ്ങി കണ്ണെഴുതി
ഉഷസ്സിൽ പൊന്നരച്ച് കുറിതൊട്ട്
മഴതൊട്ടമാനത്തെ മേഘരാഗരഥത്തിൽ
ദേവസങ്കല്പറാണിയേ നിലാശലഭമായ് വരൂ
ഇന്നീ തിരുനടയിൽ ഞാൻ തിരിയേന്തവെ
ഒരു സ്വപ്നംപോൽ മനോഹരിയായ് വരൂ
പാതിവിടർന്ന പറയാത്ത സ്വപ്നംതേടി
പരിഭവപുഷ്പം പൊഴിയുംവഴിയെൻ യാനം
നീയാം സതിയെതേടി അലയുമായാനത്തിൽ
ജന്മസുകൃതമേ തിരുജട ഗംഗപോൽ
ഒഴുകുമീ പാല്പുഴയിൽ ഞാൻ നീരാടിവരിക്കട്ടെ
ഇരുകൈകളാൽ അമ്പലനടയിൽ
നാമേന്തുന്ന ചിരാതിൻ സ്വപന്ം
അമ്പലപ്രാവുകൾ തൂവല്വീശി
കുറുകിനെയ്ത മൂവന്തിയിൽ
എന്നോമറന്ന ഈണങ്ങൾ ചേർത്തുനിൻ
കൈത്തിരിനാളത്തെയോർത്തുപാടീ ...
-@kuttanmaash
0 notes
kuttanmaash · 7 years ago
Text
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
പാറശ്ശാല ഭാഗത്ത് നിന്നും തിരുവനന്തപുരം സിറ്റിയിലേക് വരുന്നവർക്കായി പാപ്പനംകോട് വൈറ്റ് ദാമർ, പദ്മനാഭസ്വാമി ക്ഷേത്രം ദർശനത്തിനായി വരുന്ന ഭക്തജനങ്ങൾക്കായി കിഴക്കേകോട്ട ലൂസിയ, ട്രെയിൻ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി, അവരുടെ സൗകര്യം കണക്കിലെടുത്ത് രണ്ടാം ടെർമിനലിനു സമീപം അമല, കെ.എസ്.ആർ.ടിസി യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ചും; ചില ഡ്രൈവർ കണ്ടക്ടർമാർക്ക് വേണ്ടിയും തമ്പാനൂർ ഹൊറൈസൺ, പനവിള ഭാഗത്തെ ആവശ്യങ്ങൾക്കായി വരുന്ന ഭക്തജനങ്ങൾക്കായി പനവിള എസ്‌.പി.ഗ്രാൻഡ്, വിശ്രമവേളകൾ ആനന്ദകരമാക്കാൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് മാത്രമായി സ്റ്റാച്യു റെസിഡൻസി ടവർ, മന്ത്രി/എം.എൽ.എ തസ്തികയിലുള്ള ശാന്തിമാർക്കായി സ്റ്റാച്യു മൗര്യ, വഴിപാടിനായി സെക്രട്ടറിയേറ്റ് പടിക്കൽ വരുന്ന ദൂരദേശ ഭക്തജനങ്ങൾക്കായി മാഞ്ഞാലിക്കുളം ക്ലാസിക് അവന്യു, നാളെയുടെ നവമുകുളങ്ങളും കുട്ടിവിപ്ലവ സിംഹങ്ങളുമായ യൂണിവെർസി��്റി കോളേജ് വിദ്ധ്യാർത്ഥി/വിദ്ധ്യാർത്ഥിനികൾക്കായി സൗത്ത് പാർക്, അതികഠിനമായ നിയമസംരക്ഷണ ജോലിക്കിടയിൽ ഒരല്പം സമാധാനത്തിനു പോലീസുകാർക്കായി നന്ദാവനം പാർക്, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കും ഇനിയും നോട്ട് മാറ്റി തീരാത്തവർക്കുമായി ബേക്കറി ഇന്ദ്രപ്രസ്ഥ, നിയമസഭ/ലോകോളേജ് ഭക്തർക്കായി മസ്കറ്റ് ഹോട്ടൽ, രോഗികളായും രോഗിക്കൊപ്പവും ജോലിക്കുമായി മെഡിക്കൽ കോളേജിനു സമീപം റൂബി അരീന എന്നീ ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നതായി അറിയിച്ചു കൊള്ളുന്നു. നിങ്ങളുടെ സന്തോഷമാണ് സർക്കാരിന്റെ സന്തോഷം.
1 note · View note
kuttanmaash · 8 years ago
Text
സന്തതി
നിത്യജീവിതത്തിൽ അധികം ഉപയോഗിക്കാത്ത സന്തതി എന്ന വാക്ക്, തെക്കൻകേരളത്തിന്റെ തെക്കുഭാഗത്ത് സർവസാധാരണമായി ഉപയോഗിക്കപ്പെടുന്നു. അനുസരണക്കേട് കാണിച്ചുനടന്നകാലത്ത് കഥാനായകനെ വിളിച്ചിരുന്നത് അധികംവന്ന സന്തതി എന്നായിരുന്നു. മാതാപിതാക്കൾക്ക് ഏകപുത്രനായി ജനിച്ച തന്നെ അധികംവന്ന സന്തതി എന്ന് വിളിക്കുന്നതിലെ വ്യാകരണപിശകാലോചിച്ച് നിന്ന അധികംവന്ന ഏകസന്തതി നായകന് ഒരു ശനിയാഴ്ച്ച വൈകുന്നേരം ജാരസന്തതി പിറന്നു.
പേവാർഡ് നംബർ 302
ഭൂമിയിലെ അവകാശികൾ വായിച്ചിട്ടില്ലാത്ത നായകൻ കാരക്കോണം മെഡികൽ കോളേജ് വരാന്തയിലിരുന്ന് കൊതുകിനെ കൊല്ലുകയായിരുന്നു. രോഗികളുടെ രക്തം കുടിച്ച് കിടപ്പിലാവാതെ ബ്ലഡ്ബാങ്ക് കൊള്ളയടിച്ചുകൂടേ കൊതുകേ എന്ന് ചോദിച്ചാണ് അടി. തമിഴ് കലർന്ന മലയാളത്തിൽ കേരളമക്കൾ എന്തൊക്കെയോ ഉറക്കെ സംസാരിക്കുകയാണ്. ശബ്ദമുണ്ടാക്കരുത് എന്ന് പറയാൻപോലും ആവതില്ലാത്ത ഒരു നഴ്സ് പെൺകൊടി എന്തൊക്കെയോ ആലോചിച്ച് ഊണ് കഴിക്കുകയാണ്. ഊണിന് സമയമായെന്ന് അപ്പൊഴാണ് ശ്രദ്ധിച്ചത്. വിശപ്പടക്കാൻ കൃത്യസമയത്ത് വന്ന കൊതുകിനെ ഓർത്ത് ലജ്ജിച്ച് നിൽക്കെയാണ് നായകൻ അപ്പനെപറ്റി ഓർത്തത്. വീട്ടിൽ നിന്നും കൊണ്ടുവന്ന പൊടിയരിക്കഞ്ഞി കുടിച്ചുകാണും. അല്ലെങ്കിലും ബയോളജിക്കൽ ക്ലോക്കൊക്കെ എന്നേ നിലച്ച അറുപതുവയസ്സുകാരന് എന്ത് ഉച്ച എന്ത് കഞ്ഞി എന്ന് പുശ്ചിക്കാൻ തുടങ്ങിയപ്പൊഴാണ് സ്വന്തം അപ്പനല്ലെ എന്നോർത്തത്. റിസപ്ഷനിൽ കാണാൻ കൊള്ളാവുന്ന നഴ്സുമാരൊന്നുമില്ലെന്ന് മനസിലാക്കിയ നായകൻ പേവാർഡ് നംബർ 302 ഇലേക്ക് കയറി അപ്പനെ കണ്ടു. ഡ്രിപ്പിട്ട് കിടക്കുവാണ്.ഉണർത്തെണ്ടെന്ന് കരുതി തിരിഞു നടന്നു.
- വല്ലോം തിന്നാ നീ?
- ഇല്ല, പോണേഒള്ള്
- എങ്കിപോയ് തിന്ന്. മണിരണ്ടായി. എന്നിട്ടമ്മേംകൊണ്ട് വയ്യൂട്ട് വാ. - അപ്പൊ ഇവ്ടെ?
- നീ പറയണ കേളടെ.
പുറത്തിറങ്ങിയപ്പോൾ നിർബന്ധബുദ്ധിക്ക് വല്ല മരുന്നുമുണ്ടോ സിസ്ട്രെ എന്ന നായകന്റെ ചോദ്യംകേട്ട് ഉണ്ടെണീറ്റ് സിസ്റ്റർ എച്ചിൽ കുടുങ്ങിയ മുൻവരി പല്ല് കാണിച്ച് ചിരിച്ചു.
ഗ്രേസ് വില്ല
മാറിമാറി വന്ന സർക്കാരുകളുടെ ഔദ്യോഗിക വാഹനങ്ങൾ ഒന്നിന്റെയും ടയർ സ്പർശമേൽക്കാൻ ഭാഗ്യം കിട്ടാത്ത ഉണ്ടങ്കോട്-ചെറിയകൊല്ല ഭാഗത്തെ ഗ്രാമവീഥിയിലൂടെ നായകൻ വീട്ടിലേക്ക് മടങ്ങി. കേരള-തമിഴ്നാട് ബോർഡറായി സേവനമനുഷ്ടിക്കുന്ന ചെറിയകൊല്ല റോഡിന്റെ വലതുവശത്തായി “ഗ്രേസ് വില്ല” ഒരു പുളിമരത്തിന്റെ പുറകിൽ വലുപ്പത്തിന്റെ കാര്യത്തിൽ അപഹർഷതാ ബോധത്തോടെ നിൽക്കുന്നു.
- അമ്മാ, പപ്പ പറഞ്ഞ് അങ്ങോട്ട് ചെല്ലാൻ. വെക്കം വാ, ഞാങ്കൊണ്ടാക്കാം.
- ഞാനാ അനിക്കുട്ടന്റെ ആട്ടൊ വിളിച്ച്.നീ ഇവ്ടെനിന്ന് കോഴിക്ക് തീറ്റേം കൊടുത്ത് തിരികത്തിക്കുംബൊ ഞാൻ തിരുംബി എത്തും.
- അപ്പൊ ആര് കൂട്ടുകിടക്കും?
- ഇന്ന് നീപോയിരി. എനിക്ക് രണ്ടൂസായി തറേ കെടന്നേന്റെ ആണെന്ന് തോന്നണ് നടുവേദന.
വർണശബളമായ ജീസസ് സേവ് യു സ്റ്റിക്കറുകളും മാതാവിന്റെ ചിത്രങ്ങളും പിന്നെ ഉച്ചത്തിൽ പതറുന്ന സ്പീക്കറുമായി അനിക്കുട്ടന്റെ “ഷാലോം” ഓട്ടോറിക്ഷ വീടിൻ മുന്നിൽ വന്നുനിന്നു. മുറ്റത്തെ പൈപ്പിൽനിന്ന് കാലുനനച്ചിട്ട് ഗ്രേസി ഓട്ടോയിൽ കയറി. ഏതോ ഒരു ക്രിസ്തീയ ഭക്തിഗാനം ഉറക്കെപ്പാടികൊണ്ട് ഉണ്ണിമേരിയെപ്പോലെ ആ റോഡിലൂടെ ഷാലോം കുണുങ്ങിപ്പോയി.
- അവയെവ്ടെ?
- വീട്ടി. തീറ്റകൊടുക്കാൻപറഞ്ഞിറ്റ് ഞാനനിക്കുട്ടന്റെ ആട്ടോലിഞ്ഞ് പോന്ന്.
- അണ്ണാ എന്തിര് പറേണ്?
അനിക്കുട്ടൻ അകത്തേക്ക് വന്നു.
- ശകലോങ്കിലും ഒക്കുവാർന്നെങ്കി അണ്ണൻ ഇങ്ങനെ കിടക്കുവൊ അപ്പീ. ഒട്ടും വയ്യ. അതല്ലീ ഇങ്ങനെ പാങ്കെട കെടക്കണ.
ഗ്രേസിയാണ് മറുപടി പറഞ്ഞത്.
- ട്രിപ്പ് തീർന്ന്. പോയിപ്പറ
കഞ്ഞികുടിച്ച പാത്രവും കഞ്ഞിവെള്ളം പാടകെട്ടിയ സ്റ്റീൽഗ്ലാസും മോക്ഷത്തിനായി ഗ്രേസിയെ നോക്കിനിൽക്കെ നൈറ്റഹിഫ്റ്റ് ഡ്യൂട്ടിക് ജോയിൻചെയ്ത ഒരു മാലാഖകുട്ടി ചിരിച്ചുകൊണ്ട് അകത്തേക്ക് വന്നു. സൈമൺ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
- ഇപ്പൊ എണീക്കരുത്. തലകറങ്ങും -മാലാഖ
- പെടുക്കണോ സൈമണ്ണാ? -അനിക്കുട്ടൻ
സൈമണും ഗ്രെസിയും മാലാഖയും ഏതോ അന്യഗ്രഹജീവിയെപ്പോലെ അനിക്കുട്ടനെ നോക്കി.
- അല്ലണ്ണാ ട്രിപ്പിട്ടാ പെടുക്കാമ്മുട്ടും. അതോണ്ട് ചോയ്ച്ചേണ്.
പേവാർഡ് റിസപ്ഷനിലെ ടിവി യിൽ ഏതോഒരു തമിഴ്ഗാനം ആസ്വദിച്ച് മാലാഖ ഇരിക്കുന്നു. തന്റെ സ്വപ്നങ്ങളിലെ വധുവിന് അല്പംകൂടെ ഭംഗിവേണമെന്നമട്ടിൽ അനിക്കുട്ടൻ മാലാഖയെ നോക്കുകപോലും ചെയ്യാതെ ചെരുപ്പ് നിലത്തുരച്ച് ശബ്ദമുണ്ടാക്കി താഴേക്കുപോയി. പുറകേ മൂക്ക്പിഴിഞ്ഞ് സാരിത്തുംബിൽ തുടച്ചുകൊണ്ട് ഗ്രേസിയും.
- നീയീ മുറ്റോംകിലും തൂക്കാത്തെന്തടാ!! ഗ്രേസി പരാതിപറഞ്ഞു
പെണ്ണ് കെട്ടിക്ക് എന്ന സ്ഥിരം സിറ്റുവേഷണൽ ഡയലോഗടിക്കാൻ നായകന് മനസുവന്നില്ല. രാത്രിക്കുള്ള ചപ്പാത്തിയും പൊതിഞ്ഞ് ചൂട് കഞ്ഞിവെള്ളവും തൂക്കുപാത്രത്തിലാക്കി നായകൻ ആശുപത്രിയിലേക്ക് ബൈക്കിൽ തിരിച്ചു. ഗ്രേസി മുറ്റമടിക്കാൻ തുടങ്ങിയപ്പൊഴേക്കും നായകൻ തിരികെവന്ന് ലാപ്ടോപ് ബാഗുമെടുത്ത് അപ്രത്യക്ഷനായി.
ചപ്പാത്തിയുടെ എണ്ണത്തെക്കാളേറെ ഗുളികകളും കഴിച്ച് ഒരിഞ്ചക്ഷനും കുടിച്ച് സൈമൺ ഉറങ്ങാൻ കിടന്നു. ഡ്യൂട്ടിയിലെ മാലാഖകുട്ടിയിൽ ആകൃഷ്ടനായ നായകൻ ലാപ്ടോപ്പിലെ തന്റെ ഗാഢമായ അറിവ് അവൾക്കുമുന്നിൽ പ്രദർശിപ്പിച്ചു. ഏഴുപേർക്കപ്പുറം വായിക്കപ്പെടാത്ത ഒരു സിനിമാനിരൂപക സൈറ്റിനുവേണ്ടി റിവ്യൂ എഴുതാനുണ്ടെന്നും അതിനു വേണ്ടി സിനിമകാണണം എന്നും പറഞ്ഞ് “മുന്തിരിവള്ളികൾ തളിർക്കുംബോൾ” [എഴുതുംബോൾ ദേശീയ തലത്തിൽ അംഗീകാരം കിട്ടി തദ്വാരാ സംസ്ഥാന തലത്തിൽ പുച്ഛവും കിട്ടുമെന്ന് നിരീച്ചില്ല്യാ] എന്ന നൂലുകെട്ട് കഴിയാത്ത നവജാത സിനിമയുടെ പ്രിന്റ് പതിപ്പ് ഇയർഫോണും കുത്തി കാണാൻ തുടങ്ങി.
കിഷ്ണി
അയ്യപ്പ ബൈജുവിന്റെ ഭാഷയിൽ, തലയിലൊരു കിഷ്ണിപോലും ഇല്ലാത്തവർക്കിടയിൽ വ്യത്യസ്ഥനായിരുന്നു സൈമൺ. ടിയാന് വയറ്റിനകത്ത് ഒരു കിഷ്ണിയില്ല. പണ്ട് ഗ്രേസിക്ക് കടംകൊടുത്തിട്ടിപ്പൊ ബാക്കിയുള്ള ഒരെണ്ണം കടപ്പെട്ട് കഷ്ടപ്പാടിലാണ്. വ്യാപാരവ്യവസായികളും തൊഴിലാളിയൂണിയനുകളും മത്സരിച്ച് പണിമുടക്കുന്ന കാലത്ത്, ഒട്ടും കുറയ്ക്കണ്ടാ എന്ന് ഒറ്റയ്ക് കഷ്ടപ്പെടുന്ന കിഷ്ണി വിചാരിച്ചതിൽ എന്ത് തെറ്റ്!
ഡിസ്ചാർജ് ചീട്ട് കിട്ടുന്നതിനുമുൻപുതന്നെ മാലാഖ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു. ഞായർകിളമൈ ആനതിനാലെ ഡാക്ടറിന്നെക് ലീവ്, ഡിസ്ചാർജ് പണ്ണമുടിയാത് എന്ന സ്ഥിരം ഡയലോഗ് പറഞ്ഞ തമിഴത്തി നഴ്സിനെ സൈമൺ നിർബന്ധബുദ്ധി ഗുലാൻ കൊണ്ട് വെട്ടി.
- ബൈക്കിപ്പോവാം
- പിന്നെ! എന്നിറ്റ്വേണം തലവല്ലോം കറങ്ങാൻ. അനിക്കുട്ടണ്ണൻ ഇപ്പൊ വരും.
- അവന്റ അറുതി പൈസവാങ്ങിപ്പാണെടാ. പന്ന റാസ്കൽ.
പേവാർഡിന്റെ വാടകമാത്രമായി 4 ദിവസംകൊണ്ട് പൊടിച്ചുകളഞ്ഞ ആറായിരം രൂപ അതുകേട്ട് മേശക്കകത്തിരുന്ന് ചിരിച്ചു. ഭക്ഷണം കൊണ്ടുവന്ന പാത്രങ്ങളും സന്ദർശകരുടെ സ്നേഹം നിറഞ്ഞ പഴവർഗങ്ങളും മുഷിഞ്ഞ തുണികളും മെഡിക്കൽ റിപ്പോർട്ടുകളും പിന്നെ സൈമണേയും കയറ്റി ഷാലോം കുണുങ്ങിപ്പോയി. പുറകേ ബൈക്കിൽ സർവ്വ സ��വതന്ത്രനായി നായകനും.
ആശുപത്രിയുടെ മടുപ്പിക്കുന്ന മരുന്നുകളുടെ നാറ്റത്തിനിടയിൽനിന്നും രക്ഷപ്പെട്ട സൈമൺ എന്നെഴുതാൻ നിർവാഹമില്ല. ഗ്രേസ് വില്ലയുടെ വടക്കുഭാഗത്ത് കോഴിവളർത്തൽ കേന്ദ്രമാണ്. കാരക്കോണം മഞ്ചാലുമ്മൂട് ഭാഗത്തൊക്കെ “കോഴിനഴ്സറി” എന്നാണ് ഇത്തരം വലിയ കോഴിവളർത്തൽ സങ്കേതങ്ങളുടെ ഔദ്യോഗിക പേര്. കണ്ണുമാമ്മൂട് കവലയിലെ പ്രധാന കോഴൊവില്പനശാലയായ S.G ചിക്കൻസ്റ്റാളിന്റെ അംബാനിയാണ് സൈമൺ. സൈമണെ സംബന്ധിച്ചടുത്തോളം സംസ്ഥാന പക്ഷിയാണ് കോഴി.
- ഓ ഈ മുടിഞ്ഞ നാറ്റം കാരണം വീട്ടിൽക്കേറാൻ വയ്യ. ഒരുസൊങ്കി ഒരൂസം ആശൂത്രി കൂട്ട് കെടന്നപ്പൊ സമാധാനോണണ്ടാർന്ന്. അതും തീർന്നല്ലൊ ജീസസ് ദേഷ്യപ്പെട്ട നായകൻ റൂമിലേക്ക് കയറി ബൈക്കിന്റെ താക്കൊലെടുത്ത് മേശപ്പുറത്തെറിഞ്ഞു.
സൈമൺ നേരെപോയത് കോഴിക്കൂട്ടിലേക്കാണ്. സൈമണെ കണ്ടതും കോഴികളുടെ ബഹളം ഉച്ചത്തിലായി. നാളുകൾക്കുശേഷം തന്നെ കണ്ടതിന്റെ സന്തോഷമാണെന്ന് കരുതി തനിക്കും കോഴികൾക്കും മാത്രം വശമുള്ള ഭാഷയിൽ സൈമൺ അവറ്റകളോട് സ്നേഹം പ്രകടിപ്പിച്ചു
- ബബബബബബബബബ
കാലമാടൻ ചത്തില്ലെ എന്നാവും അവറ്റകൾ വിചാരിച്ചിട്ടുണ്ടാവുക. ഇവിടിട്ട് വളർത്തിയിട്ട് കവലയിൽ കൊണ്ടുപോയി കൊല്ലാൻ കൊടുക്കുന്ന ആറടി എഴുപത്കിലോക്കാരനെ അവറ്റകൾ വേറെന്ത് വിളിക്കുമായിരിക്കും!!
- തീറ്റ കൊടുത്താടി? ബബബബബബബബ
- തിലകഞ്ചത്ത് കൊല്ലങ്ങളായെന്ന് പറമ്മ പപ്പോട്. ഒടുക്കത്തെ കുറേ കോഴീം കാട്ടോം നാറ്റോം.
- ചെറുക്കാ നീ ഓടിക്കണ വണ്ടീം ഇട്ടിക്കണ പാന്റും മൊവൈലും ലാപ്ടോപ്പും ഒക്ക ഈ കോഴിയെവിറ്റ് ഒണ്ടാക്കിയതാണ്.
നായകനെ നോക്കി ദേഷ്യത്തിൽ പിന്നെയും എന്തൊക്കെയോ ശകാരിച്ചശേഷം സൈമണോട്
- തീറ്റേക്ക കൊടുത്ത്. നിങ്ങള് വന്ന് കെട. റെസ്റ്റെടുക്കണം. അല്ലെങ്കി പിന്നേം പോയ് ആശൂത്രീ കിടക്കണം. എന്നെ ഇനീം കൊല്ലിക്കല്ലെ
പാലോട് പച്ച ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ വെടിക്കെട്ടിന് തിരികൊളുത്തിയതുപോലെ നായകൻ ഇറങ്ങി ഓടി. വലതുകൈ ആവുന്നത്രയും കയക്കി വേഗത്തിൽ ബൈക്കോടിച്ചുപോയി.
മൂവർസംഘം
മാലാഖയോട് ബഡായിയടിച്ച് സിനിമകണ്ടിരുന്നപ്പോൾ ചാർജ് തീർന്ന ലാപ്ടോപ് റിസപ്ഷനിൽ ചാർജിനിട്ടട്ടാണ് നായകൻ തലേന്നുറങ്ങിയത്. സ്വന്തം സാധനങ്ങൾക്കൊപ്പം അറിയാതെ ആശുപത്രിയിലെ ബെഡ്ഷീറ്റും പാക്കെയ്ത് വീട്ടിൽ വന്നിട്ടും ലാപ്ടോപ് മറന്നു. അതെടുക്കാനുള്ള തത്രപ്പാടാണ് ബൈക്കിനുപിന്നാ���െ നായകന്റെ ചിന്തകൾക്കൊപ്പമെത്താൻ ഓടുന്നത്.
നാലുവർഷത്തെ ഇഞ്ചിനിയറിംഗ് ഫൈനലിയർ പഠനകാലത്ത് മറ്റുകുട്ടികളുടെ കൈയ്യിലെ ലാപ്ടോപ് കണ്ട് അസൂയപ്പെട്ട മൂവർസംഘത്തിന്റെ മണ്ടയിലുദിച്ച ബുദ്ധിയാണ് അവിഹിതം എന്ന് എഴുത്തുകാരൻ പേരിട്ടിരിക്കുന്ന കത്ത്.
Parent, For the successful completion of final semester project, each students are requested to bring their own Laptop on or before January 10th. Those who are not having one can utilize the option of buying department Laptop for rupees 50,000₹. Regards Head Of Department EEE xxxx college of engineering Nagercoil, Tamilnadu
എരിവും പുളിയും ചേർത്ത് ഒരവിഹിതമുണ്ടാക്കി അവരവരുടെ വീടുകളിലേക്ക് അയക്കാൻ തീരുമാനമായി. കോളേജ് കവർ ലെറ്ററിനായി പത്ത് രൂപ അടച്ച് ലൊൺ ആവശ്യങ്ങൾക്കെന്ന പേരിൽ ബൊണഫൈഡ് ലെറ്റർ വാങ്ങി. കഫേയിലെ തമിഴത്തിയെകൊണ്ട് മേല്പറഞ്ഞ വിഷയം ടൈപ്പെയ്യിച്ചു. ഡിപാർട്ടുമെന്റിൽ നിന്നുള്ള ലെറ്റർ കണ്ടിട്ട് ഉടനെ 50,000₹ തരും അല്ലെങ്കിൽ ലാപ്ടോപ് വാങ്ങിത്തരും എന്ന മഹത്തായ സ്വപ്നംകണ്ട് അവരുറങ്ങി. കോഴ്സ് കഴിഞ്ഞ് വല്ല ബിപിയോയിലും കയറി ക്ലാസിലെ പ്രണയത്തെ വിളിച്ചിറക്കി കല്യാണം കഴിക്കാമെന്ന ദിവസവുമുള്ള സ്വപ്നത്തിന് റെസ്റ്റ്. മൂവർസംഘത്തിനിടയിൽ അവിഹിതരഹസ്യം സുരക്ഷിതമായിരുന്നു.
തക്കല, തേങ്ങാപ്പട്ടണ നിവാസിയായ മൂവർസംഘത്തിലെ ആദ്യ ജാരന് സന്തതി പിറന്നു. പേര് Dell. അന്ന് വൈകീട്ട് തന്നെ സൈമൺ നായകനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് വണ്ടികയറി. ലാപ്ടോപ് കടകൾ ഒരുപാടുള്ള മാർത്താണ്ടവും നെയ്യാറ്റിൻകരയും തിരുവനന്തപുരത്തിന്റെ പ്രൗഡിയെനോക്കി കൊതിച്ചു നിന്നു. അവരെത്തിയപ്പൊഴേക്കും രണ്ടാമത്തെ ജാരനും സന്തതി പിറന്നു. പേര് HP. PMG ജംഗ്ഷനിലുള്ള Logtech computer’s ഇൽ നിന്നും 24,000₹ കൊടുത്ത് സൈമൺ നായകന്റെ സന്തതിയെ കൈയ്യിലേക്ക് വാങ്ങി, അപ്പൊതന്നെ പേരുമിട്ടു ‘ജാരസന്തതി നായകൻ’ .. പ്രൈസ് ദി ലോർഡ്
ജാരസന്തതി
ചിന്തകളെക്കാൾ വേഗത്തിൽ ബൈക്ക് പോയതിനാൽ ചങ്ങലക്കിട്ട മദപ്പാടുള്ള ഗജവീരനെപ്പോലെ മുന്നിൽനിന്ന ആനവണ്ടിയെ നായകൻ കണ്ടില്ല. കണ്ണുമാമ്മൂട് കവലയിൽവച്ച് നായകന് ഭീകര ആക്സിഡന്റെന്ന് ഗ്രേസിയ്ക് അറിയിപ്പ് കിട്ടി. ആശുപത്രിയിലേക്ക് അധികം ദൂരമില്ലാതിരുന്നതിനാൽ രക്തം വേണമെന്ന വാട്സാപ് മെസേജ് ഒഴിവായിക്കിട്ടി. പരിസരബോധം തിരികെ കിട്ടിയപ്പൊൾ നായകൻ കാണുന്നത് മൂക്കളപിഴിഞ്ഞ് സാരിയിൽ തുടയ്ക്കുന്ന ഗ്രേസിയെയാണ്.
- എന്തിരിന് മക്കളേ നീ ദേഷ്യപെട്ട് ഇറങ്ങിപ്പോയത്. അമ്മ എന്തെങ്കിലും പറഞ്ഞെന്ന്വച്ച് കെറുവിച്ച് പോയോണ്ടല്ലി ഇങ്ങനെ വന്നത്.
സീൻ മനസ്സിലാവാതെ മാലാഖകുട്ടിയെ തിരഞ്ഞ് നായകൻ കിടന്നു.
കോഴിയുടേയും കാട്ടത്തിന്റെയും നറുമണത്തെ അവഹേളിച്ചതിന് ശകാരിച്ചതിൽ ദേഷ്യംവന്ന മകൻ ബൈക്കെടുത്ത് ബസ്സിനു മുന്നിലേക്ക് വീഴുകയായിരുന്നു:- ഇപ്പൊഴോടുന്ന റീലിന്റെ കഥ ഇത്തരത്തിലാണെന്ന് മനസ്സിലാക്കിയ നായകൻ ഗ്രേസിയെ സമാധാനിപ്പിച്ചു.
- നിങ്ങള് ദേഷ്യപ്പെട്ടതിന്റല്ലമ്മാ. ലാപ്ടോപ്പിന്റെ കാര്യം പറഞപ്പൊഴാണ് ഓർത്തത്, പപ്പയെ പേരുവെട്ടി പോരാന്നേരം ലാപ്ടോപ് മറന്ന്. അതെടുക്കാൻ പോയപ്പൊ ബസ്സുകാരൻ കൊണ്ടിടിച്ച്.
ഡയലോഗ് തീർന്നതും പക്കപ്പെയ്ത് പറഞ്ഞയച്ച ഡ്രൈവർ ഡ്യൂട്ടിക്കിടയിലൊന്ന് തുമ്മി. സീൻ ക്ലിയറായി. ക്യാഷ്വാലിറ്റിയിലെ നഴ്സിനും അനിക്കുട്ടനും കൺഫ്യൂഷൻ മാറി. പക്ഷെ ഗ്രേസി കൊടിമരമ്പോലെ നിന്നു.
- അക്കാ…അക്കാ.. അക്കാ ഇത്രെ ഒള്ള് കാര്യം. അയ്യീ..ഞാന്നിരീച്ച് പയല് കോവിച്ച് എടുത്ത് ചാടിയെന്ന്. അക്ക ധൈര്യായിരി. അനിക്കുട്ടൻ ഗ്രെസിയെ സമാധാനിപ്പിച്ചു.
ഗ്രേസി നായകന്റെ അടുത്ത് ചെന്ന് മല്ലെ പറഞ്ഞു - “മക്കളെ, പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും”
ദൈവം ചതിച്ച ചട്ടൻ
നഴ്സ് വന്ന് നായകനെ പേവാർഡ് നംബർ 302 ഇലേക്ക് കൊണ്ടുപോയി. മാലാഖ ഓടിവന്ന് എന്തോ തിരക്കി. ഗുരുതരമായ പരിക്കൊന്നുമില്ലാത്തതിനാലും നാലുദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് അധികമാവാത്തതിനാലും സൈമൺ അല്പം വൈകിയാണ് ൻക്കയകനെ കാണാൻ തീരുമാനിച്ചത്. പന്ന റാസ്കൽ അനിക്കുട്ടന്റെ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോയ സൈമണിന്റെ ചിന്ത പുറകോട്ട് പോയി.
വെള്ളിയാഴ്ച്ച വൈകുന്നേരം മൂവർസംഘം വീടുകളിലേക്ക് പിരിഞ്ഞു. വീടുകളിലേക്കുള്ള സ്വയംനിർമ്മിത ഡിപ്പാർട്ട്മെന്റ് ലെറ്റർ പോസ്റ്റ് ചെയ്യാൻ തീരുമാനമായി. ആദ്യം വന്ന തമിഴന്റെ പനച്ചമൂട് ആനവണ്ടിയിൽ കയറി നായകജാരൻ ബാലരാമപുരത്തുള്ള വല്ല്യപ്പച്ചന്റെ പേരക്കിടാവിന്റെ മാമോതിസകൂടാൻ പോയി. ബാക്കി ജാരന്മാർ അവരവരുടെ വീടുകളിലേക്കും. മഞ്ചാലുമ്മൂട് ജംഗ്ഷനിൽ എത്തിയപ്പൊഴാണ് നായകൻ കൈയ്യിലിരിക്കുന്ന കത്തിനെപറ്റി ഓർത്തത്. അവിടെ ഇറങ്ങി കത്ത്പോസ്റ്റ് ചെയ്തിട്ട് ആ വഴിവന്ന ബൈക്കിന് കൈകാണിച്ച് വീട്ടിലെത്തി.
ശനിയാഴ്ച്ച മാമോതിസ കഴിഞ്ഞ് വീടെത്തി, കത്തിലെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ സാരാംശം ടാലന്റ് ടൂട്ടോറിയൽ കോളേജിലെ സുനിൽസാർ വഴി സൈമൺ മനസ്സിലാക്കി. കത്തിന്റെ മുതുകിലെ കറുത്ത നിറത്തിലെ വട്ടസീലിൽ നിന്നും കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് മഞ്ചാലുമ്മൂട്ടിൽ നിന്നാണെന്നും നായകന്റെ കോളേജ് പക്ഷെ നാഗർകോവിലിലാണെന്നും എന്ന ഫാക്റ്റുകൾ സൈമണ് ഒരു കാര്യം മനസ്സിലാക്കിച്ചു കൊടുത്തു. മകനായ നായകന് ഒരു സന്തതിയെവേണം. ലാപ്ടോപ് വാങ്ങി മാസങ്ങൾ കഴിഞ്ഞ് ഏതോ ഒരു വൈകുന്നേരം ഗ്രേസിയോട് മകന്റെ ഈ അപാരമായ കഴിവിനെപറ്റിയും അതിലൂടെ ജനിച്ച സന്തതിയെപറ്റിയും തമാശയ്ക് പറഞ്ഞതൊഴിച്ചാൽ നായകന്റെ ജീവിതത്തിലെ പ്രസ്തുത ഭാഗം ഹൈലി കോൺഫിഡെൻഷ്യലായിതന്നെ ഇരുന്നു. ആയതിനാൽതന്നെ ക്യാഷ്വാലിറ്റിയിലെ ഗ്രേസിയ��ടെ പഴഞ്ചൊല്ലാക്രമണത്തിന്റെ പൊരുളെന്ത് എന്ന് ഒരു വിക്കീപീഡിയയും നായകന് പറഞ്ഞുകൊടുത്തില്ല.
മുറിയിലേക്ക് കടന്നപ്പോൾ സൈമൺ കാണുന്നത് ജാരസന്തതിയിൽ ഒരുവടക്കൻ സെൽഫി എന്ന സിനിമ കാണുന്ന സ്വന്തം സന്തതിയെയാണ്.
ബാങ്ക്
വിജയരാഘവൻ : ഫോം പൂരിപ്പിച്ചൊ?
നിവിൻ പോളി: പൂരിപ്പിക്കാനറിയില്ല
വിജയരാഘവൻ : നീ എഞ്ചിനീയറിംഗ് ഒക്കെ പഠിച്ചതല്ലെ! എന്നിട്ട് ഒരു ഫോം പൂരിപ്പിക്കാൻ അറിയില്ലെ?
നിവിൻ പോളി: അതെ പക്ഷെ അവിടെ ഇതൊന്നും പഠിപ്പിച്ചില്ല.
പേവാർഡിലേക്ക് സൈമൺ വന്നതറിയാതെ നായകൻ സീനാസ്വദിച്ച് ചിരിച്ചു.
നാലുവർഷം മുന്നെ മഞ്ചാലുമ്മൂട് കവലയിലെ പോസ്റ്റ്ബോക്സിലേക്ക് കത്തിടുന്ന അധികംവന്ന ഏകസന്താനമായ നായകനെ ഓർത്ത് സൈമണും ചിരിച്ചു.
ശുഭം
1 note · View note
kuttanmaash · 9 years ago
Text
പിയാനൊ
ഇരുപത് വർഷങ്ങൾക്ക് മുന്നെ ഞാനവളെ ആദ്യമായി കണ്ടപ്പോൾ തോന്നിയ അതേ നെഞ്ജിടിപ്പാണ് ഇന്ന് ഇപ്പോൾ തോന്നുന്നത്! ഒരു നിമിഷം ആ ദിവസം ഞാനോർത്തുപോയി: താഴേക്ക് നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കാൻ ഞാൻ ശ്രമിച്ചു! നിർത്തി തയ്പ്പിച്ചതുപോലെ മനോഹരവും അതിലേറെ ഇണങ്ങുന്നതുമായ വസ്ത്രം ധരിച്ചിരുന്ന അവളുടെ തോളിൽ ചെറുതായിട്ട് തള്ളികൊണ്ട് കുര്യച്ഛൻ പറഞ്ഞു "അടുത്തേക്ക് ചെല്ല്" എന്റെ കൈകൊണ്ട് അവളുടെ മുഖമൊന്ന് ഉയർത്താൻ ശ്രമിച്ചു! എന്നെ ഒന്ന് നോക്കിയശേഷം വീണ്ടും നിലത്തേയ്ക് നോക്കി അവൾ നിന്നു! കുര്യച്ഛൻ: 'ഒന്നൂടെ വിളിച്ചു നോക്ക്' ഞാൻ: 'ഏയ് വേണ്ട... പേടിക്കും... കരയാനൊക്കെ തുടങ്ങിയാൽ ആകെ സങ്കടാവും' കുര്യച്ഛൻ: ' മോളേ, ഈ അളിനെ കണ്ടോ.... നിന്നെ കൊണ്ട് പോവാൻ വന്നതാ..ചെന്ന് പേരെന്താന്ന് പറയു..' ഞാൻ: 'നല്ലൊരു പേര് ഞാനിടട്ടെ? മെർളിൻ...കൊള്ളാമോ?" ആരും ഒന്നും മിണ്ടുന്നില്ല. നിരാശയിൽ ഞാൻ തിരികെ നടക്കാൻ തുടങ്ങി. പെട്ടെന്ന് എന്റെ കൈയ്യിലേക്ക് അവൾ പിടിച്ചു. 'അങ്കിളിന്റെ വീട്ടിൽ പിയാനൊ ഉണ്ടോ?' 'അങ്കിൾ അല്ല..പപ്പ എന്ന് വിളിക്കണം...കേട്ടൊ....' മടിച്ച് മടിച്ചാണെങ്കിലും അവൾ ആദ്യം മമ്മ എന്നാണ് വിളിച്ചത്. ആ വിളി കേൾക്കാൻ ഭാര്യ സൂസൻ അധികനാൾ ഉണ്ടായില്ല എങ്കിലും, ഇരുപത് വർഷങ്ങൾക്കപ്പുറം ഞാനിന്ന് തിരിച്ചറിയുന്നു, അന്ന് അവളുടെ കണ്ണ് നിറഞ്ഞത് അനാഥത്വത്തിൽ നിന്നുള്ള മോചനത്തിന്റെ സന്തോഷത്താലായിരുന്നു എങ്കിൽ, ഇന്ന് നിറഞ്ഞത് എന്നെ വിട്ട് ഭർത്താവിനൊപ്പം പോവുന്നതിനാലാവണം. അന്ന് കണ്ട 5 വയസുകാരിയിൽനിന്ന് ഒരുപാട് വളർന്നു മെർളിൻ...ഇടയ്ക്കെപ്പൊഴോ പപ്പ എന്ന് എന്നെ വിളിച്ചു തുടങ്ങിയ കാലത്ത് ഒരു പിയാനൊ വേണം എന്ന ആഗ്രഹം പറഞ്ഞതൊഴികെ മറ്റൊന്നും ആവശ്യപെട്ട് കണ്ടിട്ടില്ല ഞാൻ. പള്ളിയിൽനിന്ന് മെർളിനേം കൊണ്ട് മരുമകൻ ഇറങ്ങാൻ നേരം അവനോട് എനിക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു "മോന്റെ വീട്ടിൽ പിയാനോ ഉണ്ടോ?!"
7 notes · View notes
kuttanmaash · 9 years ago
Photo
Tumblr media
പാറയുടെ പുറത്ത് കാണുന്ന വളരെ ചെറിയ ഒരു പായൽ പോലെയുള്ള സാധനം #nexus5 #mobilephotography #evening #instabeach #kovalam #kerala #rock #algae#photo #photos #pic #pics #beach #picture #pictures #snapshot #art #beautiful #instagood #picoftheday #photooftheday #color #all_shots #exposure #composition #focus #capture #moment #sunset (at Kovalam)
4 notes · View notes
kuttanmaash · 10 years ago
Photo
Tumblr media
“For the sake of our children and our future, we must do more to combat climate change. Now, it’s true that no single event makes a trend. But the fact is the 12 hottest years on record have all come in the last 15. Heat waves, droughts, wildfires, floods—all are now more frequent and more intense. We can choose to believe that Superstorm Sandy, and the most severe drought in decades, and the worst wildfires some states have ever seen were all just a freak coincidence. Or we can choose to believe in the overwhelming judgment of science—and act before it’s too late.” »Barack Obama #summer #summertime #sun #drought #hot #sunny #warm #fun #soil #sky #sand #season #seasons #climate #instasummertime #photooftheday #nature #mobilephotography #nexus5 #bluesky #vacationtime #weather #summerweather #sunshine #summertimeshine #cochin #heat
1 note · View note
kuttanmaash · 10 years ago
Text
മീനവിയൽ
"നംബർ 1,നിങ്ങളെ റിസീവ് ചെയ്യാൻ എയർപോർട്ടിൽ ഒരു ശിവദാസമേനോൻ വരും" "ഞങ്ങൾക്ക് ശിവദാസമേനോനെ അറിയില്ലല്ലൊ സർ" "ദാറ്റ്സ് നംബർ 2, മേനോൻ നിങ്ങളെ കാണുംബോൾ ഒരു കോഡ് പറയും; സാധനം കൈയ്യിലുണ്ടോ എന്ന് അപ്പോൾ നിങ്ങൾ മറുകോഡ് സാധനം കൈയ്യിൽ ഉണ്ടെന്ന് പറയണം" "അതിനു മേനോണു ഞങ്ങളെ അറിയില്ലല്ലൊ കോഡ് പറയാൻ" "അയാളു കോഡ് പറയുംബോൾ നിങ്ങൾക്ക് മനസിലാവില്ലെ അത് അയാളാണെന്ന്!" "ഹാഹ് അതിനു ഞങ്ങളെ അറിയാമെങ്കിൽ അല്ലെ അയാൾക്ക് ഞങ്ങളോട് കോഡ് പറയാൻ പറ്റൂ സർ" "മിസ്റ്റർ രാംദാസ് , ആളറിയാനല്ലേ കോഡ് പറയുന്നെ, അപ്പൊ കോഡ് പറയുംബൊ ആളിനെ മനസിലാവില്ലെ!!" "സാർ, മേനോണു അറിയില്ലല്ലോ ഞങ്ങൾ ദാസനും വിജയനും ആണെന്ന്, അറിഞ്ഞെങ്കിലല്ലേ കോഡ് പറയാൻ പറ്റൂ" "പോപോപോ മുന്നിപ് നിന്ന് പോ" "അപ്പൊ കോഡ് പറയണ്ടേ?" "പറയണം... മേനോൻ നിങ്ങളോട് സാധനം കൈയ്യിലുണ്ടോ എന്ന് കോഡ് പറയും അപ്പൊ....." "ഹ കോഡ് പറയാൻ ഞങ്ങളാരാന്ന് മേനോനു അറിയില്ലല്ലോ.."
2 notes · View notes
kuttanmaash · 10 years ago
Text
ഒരു ജെട്ടികഥ
അഭിലാഷ് അധികം അറിയപ്പെടാത്ത ഒരു ഫാർമ കമ്പനിയിലെ ഒരു റെപ്രസെന്റേറ്റീവ് ആണു! വയസ് 28 ആയെങ്കിലും കള്ളു കുടിക്കില്ല, സിഗരറ്റ് വലിക്കില്ല മറ്റ് ദുസ്വഭാവങ്ങൾ ഒന്നും തന്നെയില്ല. അവൻ കെട്ടുന്ന കുട്ടിയുടെ ഭാഗ്യം എന്നാണു അയല്വക്കം ടീംസിന്റെ കമന്റ് ! അങ്ങനെയൊരു കുട്ടിയുമായി കല്യാണം ഉറപ്പിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പൊഴേക്കും അഭിലാഷിന്റൊപ്പം നാടുകാണാൻ ഇറങ്ങിയ ദിവസം, പാലാരിവട്ടത്തൂന്ന് ഇടപ്പള്ളി ലുലുവിലേക്ക് ബൈക്കിൽ രണ്ടുപേരും പോവുംബൊഴാണു സംഭവം. റെനായ് ആശുപത്രിയ്ക് മുന്നിലെ ഗട്ടർ ചാടിയപ്പൊ ആ കുട്ടിയുടെ കൈ അഭിലാഷിന്റെ തോളിൽ നിന്ന് വഴുതി ഇടുപ്പിൽ തടഞ്ഞു. പൊതുവേ അവധി ദിവസങ്ങളിൽ മുണ്ടുടുക്കാറുള്ള അഭിലാഷ് അന്ന് ജെട്ടി ഇട്ടിട്ടില്ലാ എന്ന് മനസിലാക്കാൻ അവൾക്ക് അധിക സമയം വേണ്ടിവന്നില്ല. ഒരാഴ്ച്ച കൊണ്ടുള്ള നീണ്ട ഫോൺകോളുകളിലൂടെ പരസ്പരം എന്തും സംസാരിക്കാനുള്ള ആത്മബന്ധം വളർന്നതിന്റെ പരിണിതഭലമായി അവൾ ചോദിച്ചു “ചേട്ടൻ ബ്രീഫ് ഇട്ടട്ടില്ലെ” “ങെ.‌. ഇല്ല‌‌‌‌…” വലിയ ചമ്മലൊന്നും ഇല്ലാതെ അഭിലാഷ് പറഞ്ഞു. ലുലു പാർകിംഗ് “അതെന്താ” “അതുപിന്നെ…അങ്ങനെ ശീലമില്ല…എനിക്ക് നല്ല കണ്ട്രോളാ” “എന്നാലും അതങ്ങനെ അല്ലല്ലോ… ഇറെഗുലർ ഷെയിപ് ആവില്ലെ ചേട്ടാ…..” അഭിലാഷപ്പൊഴാണു ഓർത്തത്..സൈക്കിൾട്യൂബ് ഇട്ട് വലിച്ച്കെട്ടി ആണി അടിച്ച്വയ്ക്കാവും വിധം,മൂന്നാം കാലുപോലെയുള്ള സാധനത്തെപറ്റി. അവന്റെ മനസ്സിൽ ആദ്യം വന്നത് ഓച്ചിറകാളയുടെ ചിത്രമായിരിന്നു. ആദ്യം കണ്ട ഷോപ്പിൽ കയറി..രണ്ട് ജോക്കി ജെട്ടി മേടിച്ച് കവറിലിട്ട് അവൾ അവനു കൈമാറി… “ചേട്ടൻ നാണക്കേടൊന്നും വിചാരിക്കണ്ട കേട്ടോ..” അവൻ ഒന്ന് ഇളിച്ചു കറക്കം കഴിഞ്ഞ് അവളെ പള്ളുരുത്തിയിലെ വീട്ടിൽ വിട്ടട്ട് അഭിലാഷ് തിരികെ വരുവാണു.
തോപ്പുമ്പടി പാലത്തിൽ കയറി ബൈക്ക്! സൈഡിലെവിടെയോ നിന്ന് കായലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്ന ഒരു കമിതാക്കളിൽ കണ്ണുടക്കിയ നിമിഷനേരം കൊണ്ട്, പെട്രോൾ ടാങ്കിനു മുകളിൽ വച്ചിരുന്ന ജെട്ടിയിട്ട കവർ തെറിച്ച് താഴേക്ക്. എടുക്കാൻ വണ്ടിനിർത്തിയതും കാറ്റടിച്ച് ജെട്ടിപറന്നു! പാലത്തിന്റെ ഒത്തനടുക്കൂന്ന് താഴേ കായലിലേക്ക്! ഭാവിവധുവിന്റെ ആദ്യ സമ്മാനം കായലിൽ കിടക്കുന്നത് കണ്ട് അഭിലാഷങ്ങനെ നിന്നു. അപ്പൊഴാണു ചൂണ്ടാൻ വന്ന ഒരുവള്ളക്കാരൻ വെള്ളതിൽനിന്ന് ജെട്ടിയുടെ പേപ്പർബോക്സ് കൈയ്യിലെടുത്തത്. ആകെകുതിർന്ന ആ കവറിനകത്ത് എന്തെന്നറിയാനുള്ള വിവരം ബ്രോഡ്വേയിലെ തെരുവിൽ നിന്നും 50 രൂപയ്ക് 3 ജെട്ടിവാങ്ങുന്ന ആ ചേട്ടനു ഇല്ലാതെപോയി. തുറന്നുനോക്കിയപ്പോൾ കണ്ടസാധനം ആരുടേ എന്ന് ആലോചിക്കാൻ സമയം കൊടുക്കാതെ അഭിലാഷ് അലറി “ചേട്ടാ അതെന്റേന്ന് വീണേണു.ഒന്നിങ്ങാടെറിയോ?” കൈയ്യിലിട്ട് ചുരുട്ടി ആ ചേട്ടൻ താഴത്തൂന്ന് ഇളിച്ചോണ്ട് ഒരേറു! ഇന്നും ആ വഴി വള്ളത്തിൽ പോയാൽ കാണാം, തോപ്പുമ്പടിപാലത്തിന്റെ ഒത്ത നടുക്ക്, വശത്തായിട്ട് ഒരു തുരുംബ് ആണിയിൽ തൂങ്ങിക്കിടക്കുന്ന ആ ജെട്ടിയെ!
8 notes · View notes
kuttanmaash · 10 years ago
Text
ആറിയചായ
നാട്ടിൽ വന്ന് മഴയൊക്കെ ആസ്വദിച്ച് ഒരു ചായയൊക്കെ കുടിക്കാമെന്ന് കരുതിയാണു ലീവെടുത്ത് വന്നത്! വിചാരിച്ചതുപോലെ മനസ്സിലെവിടെയോ പൊടിപിടിച്ചുകിടന്ന ഓർമകളെ തഴുകിയുണർത്തികൊണ്ട് അന്ന് വൈകുന്നേരം മഴ പെയ്തു. ഉമ്മറത്തിരുന്ന് അമ്മേ ഒരു ചായ എന്ന് വിളിച്ചു പറഞ്ഞു. ചൂട് ചായ നുണഞ്ഞ് ഗൃഹാതുരത്വ ഫീലിംഗ് ഉണ്ടാക്കാൻ മനസ്സിനെ പാകപ്പെടുത്തി... പുറമ്ലോകവുമായുള്ള സകല ബന്ധങ്ങൾക്കും ഒരു അവധികൊടുത്ത് ഞാനും എന്റെ ചിന്തകളും മാത്രം. ചായ എത്തി. മഴയുടെ ബാക്ഗ്രൗണ്ടിൽ ആവിപറക്കുന്ന ചായ! കണ്ടപ്പോൾ തന്നെ ഒരു കുളിരു. ബോധമണ്ടലം നേരത്തേ തയ്യാറാക്കിയ ആ ഫീലിംഗിലേക്ക് വഴുതിവീഴാൻ തുടങ്ങുവാരുന്നു. പെട്ടന്നാണു തോന്നിയത്, സിറ്റൗട്ടിൽ ആവിപറക്കുന്ന ചായഗ്ലാസ് എടുത്ത് വച്ചാൽ മഴയുടെ ബാക്ഗ്രൗണ്ടിൽ ഒരുഗ്രൻ ഫോട്ടം കിട്ടും. പിന്നെയൊന്നും നോക്കീല.അകത്തുപോയി ചാർജിനു ഇട്ടിരുന്ന മൊബൈലെടുത്തു. ഫോട്ടോ റെഡി. നിമിഷനേരംകൊണ്ട് എഡിറ്റെയ്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടു. ശ്രദ്ധയാകർഷിക്കുംവിധം അഞ്ജാറു ഹാഷ്ടാഗും അങ്ങട് കാച്ചി. തുരുതുരാ ലൈക്കുകൾ...കമന്റുകൾ... എല്ലാം അറ്റൻഡ് ചെയ്തു. റിപ്ലെകൾ നൽകി... സംഭവം വിചാരിച്ചതിലും ഹിറ്റാവുവാണല്ലൊ ദൈവമേ എന്ന് സന്തോഷിച്ച് അറിയാവുന്ന സോഷ്യൽ നെറ്റ്വർകിലെല്ലാം ലിങ്ക് ഷെയർ ചെയ്തു! പിന്നെ അങ്ങീട്ട് വിരലുകളും ചിന്തയും ബോധവുമെല്ലാം ഓർമകളുടെ വിശാലതയിൽ നിന്ന് മൊബൈൽ എന്ന ഇടുങ്ങിയ ലോകത്തേയ്ക്ക് കൂപ്പുകുത്തി. വാട്സാപ് മുതൽ ഗാർഡിയൻ വരെയുള്ള ആപ്ലിക്കേഷനുകളിൽ എന്റെ ഇന്ദ്രിയങ്ങളെല്ലാം ഓടിനടന്നു.. സമയമ്പോവുന്നത് അറിഞ്ഞില്ല.ഒപ്പം മഴയും പെയ്തുകഴിഞ്ഞിരുന്നു. ഇതൊക്കെ എന്നെ അറിയിച്ചതോ, ചാർജില്ല എന്ന് മൊബൈൽ വാർണിങ്ങും. അവസാനം ഇരുന്നിടത്തൂന്ന് എണീക്കാനുള്ള മടികാരണം നാശം എന്ന് 2300mah ബാറ്ററി ഉള്ള ഫോണിനെ പഴിച്ചുകൊണ്ട് അകത്തുപോയി. ചാർജിനു ഇട്ടട്ട്, അവിടെതന്നെ ഇരുന്നു! പെട്ടന്ന്കണ്ടാൽ എന്നെയാണു പ്ലഗ്പോയിന്റിൽ കുത്തിയിട്ടേക്കണെ എന്ന് തോന്നും! ഏതോ ഒരുവനെ വാട്സാപിൽ വ്യക്തിഹത്യ ചെയ്യുന്നതിനിടയിൽ എന്നെയുംകാത്ത് ആ സിറ്റൗട്ടിന്റെ കൈയ്യാലയിൽ , പാടകെട്ടി ഈച്ചവീണ നിലയിൽ ആറിയ ചായ ഇരിപ്പുണ്ടായിരുന്നു, ഒപ്പം ഒന്നുണർത്താൻ കാത്ത് എന്റെ ഓർമകളും!!
3 notes · View notes
kuttanmaash · 10 years ago
Text
ആനന്ദധാര: പകർത്തിയെഴുതിയത്
ആനന്ദധാര: Balachandran chullikkad വർഷങ്ങൾക്ക് മുൻപാണ്. കൊല്ലം നഗരത്തിലെ സേവ്യേർസ് എന്ന മദ്യശാല. കാക്കനാടനെ കാത്ത് കവി ഇരിക്കുന്നു. കാത്തിരിപ്പിന്റെ വിരസതയകറ്റാനായി ബേബിച്ചായൻ വരുന്നതിനുമുൻപ് ഒരു ഡബിൾ ലാർജ് റമ്മിന് ഓർഡർ കൊടുത്തു.(സുഹൃത്തുക്കൾക്കും കൊല്ലത്തുകാർക്കും കാക്കനാടൻ അവരുടെ സ്വന്തം ബേബിച്ചായനാണ്). ബേബിച്ചായന് മുൻപേ ഓർഡർ മേശപ്പുറത്ത് എത്തി. കടും റമ്മുകൊണ്ടൊന്നു തലച്ചോറ് നനയ്ക്കവേ “സാർ” എന്നൊരു വിളി. മുഖമുയർത്തി നോക്കുമ്പോൾ ഒരു ചെറുപ്പക്കാരനാണ്. “ബാലചന്ദ്രൻ സാറല്ലെ? ഞാനറിയും സാറിന്റെ കവിതകളൊക്കെ വായിച്ചിട്ടുണ്ട്”. “സന്തോഷം”. ഒറ്റ വാക്കുകൊണ്ട് ആ പരിചയപ്പെടലിനെ തളയ്ക്കാൻ ശ്രമിച്ചു. “സാറിന്റെ പതിനെട്ടു കവിതകൾ ഈയ്യിടെ വായിച്ചു. ഒത്തിരി ഇഷ്ടമായി”. പയ്യൻ പരിചയപ്പെടലിന്റെ വൃത്തം വലുതാക്കാനുള്ള ശ്രമമാണ്. ഒരു വെറും ചിരിയോടെ പിടികൊടുക്കാതെ കവി. എന്നിട്ടും പോകാൻ കൂട്ടാക്കാതെ പയ്യൻ ചുറ്റിപ്പറ്റി നിൽക്കുകയാണ്. വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാത്ത കാക്കനാടനെ മനസ്സാ ശപിച്ചു അസ്വസ്ഥതയോടെ ഇരിക്കുമ്പോൾ, പൊടുന്നനെ അവന്റെ ചോദ്യം. “��നിക്കു വേണ്ടി ഒരുപകാരം ചെയ്യാമോ സാർ?” തെല്ല് അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് ആ മുഖം കൂടുതൽ ശ്രദ്ധിക്കുന്നത്. പെയ്യാതുറഞ്ഞുപോയ എന്തോ ഒന്ന് അവന്റെ കണ്ണുകളിൽ നിന്നും കവി വായിച്ചു. എന്തുവേണം എന്ന ചോദ്യത്തിനുമുൻപേ അവൻ ആവശ്യമറിയിച്ചു. “നാളെ എന്റെ കൂട്ടുകാരിയുടെ വിവാഹമാണ് സാർ, അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ സമ്മാനങ്ങളൊന്നുമില്ല.... വിലപിടിപ്പുള്ള എന്തെങ്കിലും കൊടുക്കണമെന്നുണ്ടെനിക്ക്. പക്ഷെ അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല.....സാറിന്റെ കവിതകൾ അവൾക്കും വലിയ ഇഷ്ടമാണ്. ഞങ്ങളൊരുമിച്ചാണ് അതൊക്കെ വായിച്ചിട്ടുള്ളത്. വിവാഹത്തിന് അവൾക്ക് സമ്മാനിക്കാൻ സാറൊരു നാലുവരി എഴുതിത്തന്നാൽ അതിലപ്പുറം വിലപിടിപ്പുള്ള ഒരു സമ്മാനമില്ല. അതുകൊണ്ട് അവൾക്ക് വേണ്ടി ഒരു നാലുവരി എഴുതിത്തരാമോ സാർ...” വിചിത്രമായ ആ ആവശ്യത്തിനു മുന്നിൽ പകപ്പോടെ അങ്ങനെ തന്നെ നോക്കിയിരുന്നുപോയി. അപേക്ഷ നിറഞ്ഞ നോട്ടവുമായി പയ്യൻ അങ്ങനെത്തന്നെ നിൽക്കുകയാണ്. എന്തുകൊണ്ടോ അവന്റെ ആവശ്യം നിഷേധിക്കാൻ മനസ്സു വന്നില്ല. “നീ ഒരു ഡബിൾ ലാർജ് കൂടി പറ” കേൾക്കാത്ത താമസം അവൻ കൌണ്ടറിലേക്കോടി. മുന്നിലെ ഗ്ലാസ്സ് കാലിയാക്കി കുറച്ചുനേരം കണ്ണടച്ചിരുന്നു. മനസ്സിൽ എവിടെയോ ഒരു കല്യാണമണ്ഡപം തെളിഞ്ഞു. അണിഞ്ഞൊരുങ്ങിയ വധുവിന്റെ കഴുത്തിൽ വരൻ താലി ചാർത്തുന്നതും നോക്കി ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം. അവന്റെ കണ്ണുകളിലെ പ്രണയസങ്കടങ്ങളുടെ കടലാഴങ്ങളിൽ ഞൊടിയിട കൊണ്ടൊന്നു മുങ്ങിനിവർന്നു. മനസ്സിൽ തോന്നിയത് കുറിക്കാൻ കൈയ്യിൽ കടലാസൊന്നുമില്ല. മേശപ്പുറത്തിരുന്ന വിൽസ് പാക്കറ്റിന്റെ കൂട് കീറി എഴുതിത്തുടങ്ങി . ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദു:ഖമെന്താനന്ദമാണെനിക്കോമനേ എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന നിറഞ്ഞ ഗ്ലാസുമായി അവൻ എത്തിയപ്പോൾ കൈയ്യിലെ കടലാസ്സുതുണ്ട് അവനു നീട്ടി. അതു വായിച്ച് വലിയ ഉപകാരം സാർ എന്നുപറഞ്ഞ് നടന്നുപോകുന്നതും പ്രതീക്ഷിച്ച് മുഖം കുനിച്ചിരുന്നു. ഒരു പൊട്ടിക്കരച്ചിലായിരുന്നു. നോക്കുമ്പോൾ ആ കടലാസ്സുതുണ്ടും കൈയ്യിൽ പിടിച്ച് വിങ്ങിപ്പൊട്ടുകയാണവൻ. ഒന്നും ചോദിക്കാനോ ആശ്വസിപ്പിക്കാനോ മുതിരാതെ ആ പെയ്തൊഴിയലിന് സാക്ഷിയായി അങ്ങനെയിരുന്നു. അവന്റെ കരച്ചിൽ മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മേശയ്ക്കു ചുറ്റും ആൾക്കാർ കൂടുന്നു. ആരോടും ഒരു വിശദീകരണത്തിനും നിൽക്കാതെ കവി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഇരുണ്ട ആ ഹാൾ കടക്കുമ്പോഴും അവന്റെ കരച്ചിൽ കേൾക്കാമായിരുന്നു. കാക്കനാടനെ കാണാൻ നിൽക്കാതെ ആദ്യം വന്ന ബസ്സിൽ കയറി. തിരിച്ച് എറണാകുളത്തേയ്ക്കുള്ള യാത്രയിൽ അജ്ഞാതനായ ആ കാമുകന്റെ മുഖവും കരച്ചിലും മനസ്സിൽ പലകുറി തെളിഞ്ഞു. അവന് എഴുതിക്കൊടുത്ത വരികളിൽ നിന്ന് മുകളിലേക്ക് ചില വരികൾകൂടി മനസ്സിൽ കുറിച്ചു. വീടെത്തുമ്പോഴേക്കും അവന്റെ കണ്ണീർമണികൾ കൊണ്ട് കൊരുത്ത ആ കവിതയ്ക്ക് ആനന്ദധാര എന്നു പേരിട്ടു. ആനന്ദധാര പിന്നീട് മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു . ആനന്ദധാര ചൂടാതെ പോയ് നീ, നിനക്കായ് ഞാൻ ചോരചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ ഒന്നുതൊടാതെ പോയ് വിരൽത്തുമ്പിനാൽ ഇന്നും നിനക്കായ്ത്തുടിക്കുമെൻ തന്ത്രികൾ അന്ധമാം സംവത്സരങ്ങൾക്കുമക്കരെ അന്തമെഴാത്തതാമോർമ്മകൾക്കക്കരെ കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല- സന്ധ്യയാണിന്നുമെനിക്കു നീയോമനേ. ദുഃഖമാണെങ്കിലുംനിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ... എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ, നിന്നസാന്നിദ്ധ്യം പകരുന്ന വേദന..
3 notes · View notes
kuttanmaash · 10 years ago
Text
ദുസ്വപ്നം
പട്ടീ… 
പാതി രാത്രിയിലെ 
നിന്‍റെ ഓരിയിടല്‍ 
എനിക്ക് സ്വപ്നത്തില്‍ 
കറുത്ത ചിറകുകള്‍ തന്നു 
പറക്കാന്‍ ഒരാകാശവും 
പക്ഷേ പുഴക്കരയില്‍ 
ഈറനോടെ ധര്‍ഭപ്പുല്ല് 
മോതിരം ധരിച്ചിരുന്നിരുന്ന 
ആ മുഖം ഇപ്പോഴും വ്യക്തമല്ല, 
ഉരുള കൊത്തിത്തിന്നാന്‍ 
എന്‍റെ കൂടെയുണ്ടായിരുന്നത് 
അവളാവണം അല്ലെങ്കില്‍ 
ആ മുഖം കാണാനാവാതെ ഓരോ 
കൈകൊട്ടി വിളിക്കും ഞാന്‍
ദൂരങ്ങളിലെക്ക് പോയിക്കൊണ്ടിരിക്കും
7 notes · View notes
kuttanmaash · 10 years ago
Text
ഐവർമഠത്തിലെ ബലികാക്കകൾ
“ പ്രണവം എന്ന് വീടിനു പേരിട്ടത് അമ്മയാണു.നിനക്ക് ഓർമയുണ്ടോ അനൂപേ?” “ആടാ..” “കുടിയിരിക്കലിനു വിളക്കും കത്തിച്ച് അകത്ത് കയറാൻ നേരം പെട്ടന്ന് പറയുവാരുന്നു ല്ലെ..ആരും ഒരു പേരിടണം എന്ന് ഓർത്തില്ല! ” “നീ അതൊന്നും ഇപ്പൊ ഓർക്കണ്ട” ഫോൺ ബെല്ലടിക്കുന്നു ഞങ്ങൾ പയ്യന്നൂർ എത്തി പ്രശാന്തേ എന്ന അമ്മാവന്റെ വാക്കുകൾക്ക് അനൂപായിരുന്നു മറുപടി പറഞ്ഞത് “ഞാൻ അനൂപാണു,പ്രശാന്തിന്റെ ഫ്രണ്ടാ” “എപ്പൊഴാണു എടുക്കുന്നത്?” “2 മണിക്കെന്നാണു തീരുമാനം. വൈകിക്കാൻ പറ്റില്ല,24 മണിക്കൂർ കഴിഞ്ഞില്ലെ..നിങ്ങൾ ഷൊർണൂർ ഇറങ്ങി അവിടെ എത്തുംബൊഴേക്കും 4 കഴിയും” മറുപടി പറയാതെ കാൾ കട്ടായി.
ഇവിടുന്ന് ഐവർമഠത്തിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്! -മരിപ്പിനു വന്നൊരാൾ കൂട്ടിച്ചേർത്തു. പ്രശാന്തിന്റെ അച്ഛൻ മരണത്തിനു വന്ന് സങ്കടം ബോധിപ്പിക്കുന്നവരെ കൈപിടിച്ച് കൊണ്ട് തലകുലുക്കി ഉമ്മറത്ത് ഒരു കസേരയിൽ ഇരിക്കുകയാണു! മൂത്ത മകൾ കരയുന്ന തന്റെ കുഞ്ഞിനെ നിറകണ്ണുകളോടെ ആഹാരം കഴിക്കാൻ നിർബന്ധിക്കുന്നു. അളിയൻ ഫോൺകോളുകൾ അറ്റൻഡ് ചെയ്യുന്ന തിരക്കിനിടയിൽ അനൂപിനോട് പ്രശാന്തിനേയും കൂട്ടി ഊണുകഴിക്കാൻ വിളിച്ചു. “എന്തെങ്കിലും കഴിക്ക്..വാ എണീക്ക്” “ഞാൻ അല്പം മുന്നെ വെള്ളം കുടിച്ചെടാ…അതു മതി” ഇതിനിടയിൽ ഒരാൾ “സമയം എത്രയായി?” “1 കഴിഞ്ഞു” പ്രശാന്ത്:“ ഇനി കുറച്ച് സമയവും കൂടെ കഴിഞ്ഞാൽ അമ്മ പോവും ല്ലെ” “ഒരു കണക്കിനു നന്നായി എന്നേ ഞാൻ പറയൂ..മറ്റ് രോഗികളെപ്പോലെ കിടന്ന് നരകിക്കേണ്ടി വന്നില്ലല്ലോ” ചിരിച്ചുകൊണ്ട് “ഒരു മാസം പോലും എടുത്തില്ലടാ… സുഖമില്ലാന്ന് അറിഞ്ഞ് മൂന്നാം ദിവസം ഞാൻ എത്തി..ഇന്നേയ്ക് 26 ദിവസം. എന്താണു സംഭവിച്ചതെന്ന് ആരെങ്കിലും ചോദിച്ചാൽ പറയാൻ പോലും അറിയില്ല” “നമ്മുടെ പ്രീതിയുടെ അമ്മയ്ക്കും ഇങ്ങനെയായിരുന്നു” പ്രശാന്ത് ഒന്നും മിണ്ടാതെ ഇടത് കണ്ണ് തിരുമ്മി.
അവിടെ വന്ന ഏതോ ഒരു കുഞ്ഞ് ചെംബരത്തിചെടിയിൽ നിന്ന് ഒരു പൂവ് പറിച്ചു. “ഇപ്പൊ എല്ലാം പൂത്ത് നിൽക്കുന്നു… ഞാനും കൂടെ തിരികെപ്പോയാൽ ഇതിനൊക്കെ ആരു വെള്ളമൊഴിക്കും”
“ഇതെന്തോന്ന് മൈരെ ഇങ്ങനൊക്കെ ഇരുന്ന് പറയുന്നെ.. നീ ഇങ്ങനെ ആയാലൊ”
“എനിക് കുറച്ച് വെള്ളം വേണം അനൂപെ”
അനൂപ് അകത്ത് കയറി. ഹാളിൽ അവനു ഒരുപാട് തവണ വെള്ളവും ഭക്ഷണവും കൊടുത്ത നളിനി എന്ന അവൻ അമ്മ എന്ന് വിളിച്ചിരുന്ന ആയമ്മയുടെ മൃതശരീരം ഫ്രീസറിൽ ��ിടത്തിയിരിക്കുകയാണു. അടുക്കളയിൽ നിറയെ മറ്റു സ്ത്രീ ജനങ്ങൾ. കൂട്ടത്തിൽ പ്രശാന്തിന്റെ ഭാര്യ ദിവ്യ നിൽക്കുന്നു.
“ഇച്ചിരി വെള്ളം ഇങ്ങെടുക്ക്”
വെള്ളം അനൂപിനു കൊടുക്കവേ ദിവ്യ
“അനൂപേ,പ്രശാന്ത് ഇതുവരെ ഒന്ന് കരഞ്ഞത് പോലും ഇല്ല. എനിക് പേടിയാവുന്നു”
പേടിക്കാനൊന്നുമില്ലാ എന്ന് മുഖം കൊണ്ട് പറയാതെ പറഞ്ഞ് അനൂപ് പുറത്തിറങ്ങി. വെള്ളം കുടിച്ച് പ്രശാന്ത് ഒന്ന് നെടുവീർപ്പിട്ടു..
മറ്റേതോ സംസ്ഥാനത്ത് പഠിക്കുന്ന ചെറിയമ്മയുടെ മകൾ ബാഗൊക്കെയായി കരഞ്ഞുകൊണ്ട് അപ്പൊഴാണു എത്തിയത്. വല്ല്യമ്മേ എന്ന് ഉച്ചത്തിൽ ആ കുട്ടി കരയുന്നത് പുറത്ത് കേൾക്കാം. അച്ഛൻ അത് കേട്ട് കരയുന്നത് അനൂപ് കണ്ടു. അളിയൻ ആശ്വസിപ്പിക്കുന്നുണ്ട്. മുറ്റത്ത് ആ കുട്ടി വലിച്ചെറിഞ്ഞ ബാഗ് കണ്ടട്ടാവണം
“അടുത്ത മാസം എന്റടുത്ത് വരാൻ ടിക്കറ്റ് ഒക്കെ എടുത്തതാടാ..പുതിയ ബാഗൊക്കെ വാങ്ങി പാക് ചെയ്ത് വച്ചത് ഇപ്പൊഴും ഇരിക്കുവാ അമ്മയുടെ മുറിയിൽ”
“നിന്റെ ഈ ഇരിപ്പ് കണ്ടിട്ട് ദിവ്യ ആകെ ബേജാറാണു.ഈ സമയത്ത് അവൾ വിഷമിച്ചാൽ വയറ്റിലെ കുഞ്ഞിനെ ബാധിക്കും.നീയൊന്ന് പോയി സംസാരിക്ക് ”
“ അനൂപേ പെൺകുട്ടി ആണെങ്കിൽ അമ്മയുടെ പേരിടണം എന്നായിരുന്നൂ പണ്ടേ ആഗ്രഹം. ഇനിയിപ്പൊ ഇട്ടാൽ നാട്ടാരു പറയും ചീപ് സെന്റിമെൻസാന്ന്..അല്ലേടാ!!”
“ആൺകുട്ടി ആവും.ഓർമയുണ്ടോ നീ പണ്ട് ഒരു ജൂനിയർ കൊച്ചിനെ റാഗ് ചെയ്തപ്പൊ പറഞ്ഞത് എനിക് ആൺകൊച്ചിനെ ഉണ്ടാക്കാൻ അറിയാം എന്ന്”
പ്രശാന്ത് ചിരിക്കാതെ ചിരിച്ചു
“ആണാണെങ്കിൽ പ്രണവ് എന്നിടാം”
വിഷയം മാറ്റാനുള്ളഅനൂപിന്റെ ശ്രമം പാളി എന്ന് മനസിലായി..
“മകനു ലീവില്ലാത്രെ,16 എന്നത് 11 ആക്കണം എന്ന് അവന്റെ ഭാര്യവീട്ടുകാർ പറഞ്ഞു”- എന്നൊരു അമ്മാവൻ അവിടെ പറയുന്നത് കേട്ടു!
ആംബുലൻസ് വന്ന് വീടിനു മുന്നിൽ നിന്നു. ഒരാൾ വന്ന് പ്രശാന്തിനോട്
“ചെന്ന് അച്ഛനെ പിടിക്ക് മോനേ,ആംബുലൻസ് വന്നു”
അനൂപ് എണീറ്റ് പോയി അച്ഛനെ താങ്ങി എണീപ്പിച്ചു..അളിയൻ പ്രശാന്തിനേയും . ചില ബന്ധുക്കൾ ഫ്രീസർ പൊക്കിയെടുത്ത് പുറത്തേക്ക് ഇറങ്ങി. വീടിനകത്തുനിന്ന സ്ത്രീകൾ വാവിട്ട് കരയാൻ തുടങ്ങി. ആംബുലൻസിൽ കയറണം എന്ന് അച്ഛൻ വാശിപിടിച്ചെങ്കിലും മറ്റുള്ളവർ അദ്ദേഹത്തെ പുറകേ ഉള്ള ഒരു കാറിൽ ഇരുത്തി. പ്രശാന്തിനോട് അങ്ങനെ നിർബന്ധിക്കാൻ ആരും മുതിർന്നില്ല.അനൂപും അളിയനും അവനൊപ്പം ആംബുലൻസിൽ കയറി. മരിച്ച് ഒരു ദിവസം കഴിഞ്ഞു എങ്കിലും അമ്മയുടെ മുഖത്തിനു വാട്ടമൊന്നും വന്നതായി തോന്നിയില്ല.26 ദിവസം കൊണ്ട് ക്യാൻസർ ആ അമ്മയെ തിരികെ കൊണ്ടുപോയി‌. എർണാകുളം അമൃത ആശുപത്രിയിൽ കിടന്ന 23 ദിവസങ്ങൾ! അവിടുന്ന് പാലക്കാട് തങ്കം‌ ആശുപത്രിയിലെ 3 ദിവസം! ഓരോദിവസവും കരഞ്ഞ് തള്ളിനീക്കുവായിരുന്നു ആ അച്ഛൻ! പ്രതീക്ഷവേണ്ട എന്ന് ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്ന് പെങ്ങളും അളിയനും എത്തി.മാറി മാറി അമ്മയ്ക്കരികിൽ നിന്ന ദിവസങ്ങളെ ഓർത്ത് ആംബുലൻസിനകത്ത് ഇരിക്കുകയായിരുന്നു അനൂപ്. പ്രശാന്ത് അമ്മയുടെ മുഖത്ത് നോക്കി ഇരുന്നു.
“പ്രശാന്തേ..”
“എത്തിയോ?”
“ഹും”
അനൂപ് പ്രശാന്തിനെ പിടിച്ച് ഇറക്കി. ചിത ഒരുക്കിവച്ചിരുന്നു … അതിലേക്ക് നോക്കി പ്രശാന്ത് ചോദിച്ചു
“എടാ ഇതിലാണോ?”
“നീ വാ..വേഷം മാറണം”
ഐവർമഠത്തിലെ കത്തുന്ന അംബതോളം ചിതകൾ…അവയൊരുക്കാൻ നിൽക്കുന്ന ചിലരെങ്കിലും മരണത്തിന്റെ അവദൂതരെന്ന് തോന്നിപ്പോയി..എങ്ങും ശവം കത്തുന്ന രൂഷ ഗന്ധവും പുകയും ചൂടും. അമ്മയ്ക്കൊപ്പം കത്തിയമരുന്നവർ അമ്മയ്ക്കൊരു കൂട്ടാവും എന്ന് പ്രശാന്ത് ചിന്തിച്ചിരിക്കണം. ഒരു ചാലുപോലെ ശ്മശാനത്തിനടുത്ത്കൂടെ ഒഴുകുന്ന നിളയിൽ മുങ്ങി നിവർന്നു! അപ്പൊഴും എന്തോ കരച്ചിൽ വന്നില്ല. പുറത്തുനിന്ന് പാർത്ഥസാരഥിയോട് ചോദിച്ചു എന്തിനായിരുന്നു എന്ന്.
“അവസാന സമയം ഒപ്പമുണ്ടാവാൻ പറ്റി എന്ന് കരുതി സമാധാനിക്ക്”
“തിരികെ പോവുംബൊ അച്ഛൻ എന്തു ചെയ്യും എന്നാണു !”
“നീ ഒപ്പം കൂട്ട് ദുബായിക്”
ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് പ്രശാന്ത് നടന്നു. പിൻസീറ്റിൽ ഇരിക്കാൻ നേരത്താണു ഡോറിന്റെ വശത്തുള്ള അറയിൽ അമ്മയുടെ കണ്ണട കണ്ടത്. കൈകൊണ്ട് പോലും എടുക്കാതെ അവൻ ചാരി ഇരുന്നു.
“നിനക്കൊന്ന് കരഞ്ഞൂടെ? ഉള്ളിൽ ഇങ്ങനെ സങ്കടം പിടിച്ച് നിർത്തരുത്. ഞാനും കൂടെ പോയാൽ ഒറ്റയ്ക്കിരുന്ന് ആകെ വഷളാവും”
“നീ ചിതയ്ക്കരികിലെ മരം കണ്ടോ? എത്ര ചൂട് തട്ടിയട്ടും ബലികാക്കകൾ പറന്നുപോവാതെ ഇരിക്കുന്നത് കണ്ടോ? ഞാൻ കരയുന്നുണ്ടോന്ന് നോക്കാൻ വന്നതാവും ല്ലെ”
“ഇതെന്താടാ സിനിമയോ! മര്യാദയ്ക് വർത്താനം പറയ്!
ചേട്ടാ വണ്ടി എടുക്ക്”
കാർ നീങ്ങുന്നതിനൊപ്പം പ്രശാന്ത് കാണാതെ ആ കാക്കകളെ കൈയ്യാട്ടി ഓടിക്കാൻ നോക്കി അനൂപ്. അവകാശത്തിൽ തലയിടാൻ നീയാരെന്ന മട്ടിൽ ആ കാക്കകൾ അവിടെ തന്നെ ഇരുന്നു! ജീവിച്ചിരിക്കുന്നവരെക്കാൾ കൂടുതൽ മരിച്ചവരെന്നിരിക്കെ തണുത്ത് വിറങ്ങലിച്ച ശരീരങ്ങൾ വന്നുകൊണ്ടേയിരുന്നു ഐവർമഠത്തിലേക്ക്. പ്രശാന്തിനെപ്പോലെ എത്രയോ മക്കളുടെ കണ്ണിൽനിന്ന് കണ്ണുനീരും കൈയ്യിൽ നിന്ന് കുടവും ആ നിലത്ത് വീണു നനഞ്ഞുകൊണ്ടിരിക്കുന്നു!
ക്രിയാകർമ്മങ്ങൾ കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പൊഴും, ആരും നമ്മെ വിട്ട് പോകുന്നില്ലെന്ന് ഓർമിപ്പിക്കാൻ ഐവർമഠത്തിലെ ബലിക്കാക്കകൾ അവിടെ തന്നെ ഇരുന്നു, ഊട്ടിയ കൈകൾക്ക് ഒരുരുള നൽകാൻ,ഒരു വർഷത്തിനപ്പുറം തങ്ങളെത്തേടി ഉറ്റവർ വരുമെന്നോർത്ത് !!
4 notes · View notes
kuttanmaash · 10 years ago
Text
അബദ്ധം
അബദ്ധം-
സ്ക്രിപ്റ്റ്:-
ആവശ്യമുള്ള സാധനം കുറച്ചു പഴയ കേരളം, കേരളം മൊത്തമായി വേണ്ട മാനന്തവാടി പേരിയ ചുരം മതിയാകും.
ആദ്യ സീനിന് മുന്നേ-
കറുത്ത കാലിയായ സ്ക്രീൻ
അശരീരി1-  ചില അബദ്ധങ്ങൾ തിരിച്ചറിഞ്ഞു തിരുത്തുന്നതാണ് മഹാ അബദ്ധമെന്നല്ലേ പണ്ടൊരു മഹാൻ പറഞ്ഞിരിക്കുന്നത്?
അശരീരി2- അതേതു മഹാൻ?
അശരീരി 1- ങേ, അപ്പൊ ഒരുമഹാനും പറഞ്ഞിട്ടില്ലേ? പറഞ്ഞിട്ടില്ലേൽ മഹാന്മാരുടെ തെറ്റാണ് എന്റെയെല്ല. എന്നാലും ഇതും കൂടെ പറയായിരുന്നു അവർക്ക്.
സീൻ1-
കൊടുംകാടിനു നടിവിലൂടുള്ള ചുരം കണക്കെയുള്ള റോഡ്‌. ശക്തമായ മഴ, (ഇടിയും മിന്നലും ഇല്ല) ഒരു ഫോർ വീലെർ ജീപ്പ് വരുന്നു.
സീൻ1A-
ജീപ്പിന് അകത്തു നിന്ന് ജീപിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ കാണുന്ന വിധത്തിൽ റോഡിന് നടുവിൽ ഒരു അടഞ്ഞ കാലൻ കുടയും രണ്ടു ചെരുപ്പും. വണ്ടി സ്ലോ ചെയ്തു നിർത്തുന്നു.
സീൻ1B-
റിഷി വണ്ടി സ്റ്റാർട്ടേൽ തന്നെ വെച്ചുകൊണ്ട് ഒരു കുടയും തുറന്ന് വണ്ടിയിൽ നിന്നിറങ്ങുന്നു. (റിഷി ഒരു 35-40 പ്രായം തോന്നിക്കുന്ന അത്യാവിശ്യം ശക്തനെന്നു തോന്നിക്കുന്ന ആൾ, ഷർട്ടും പാന്റും പക്വത തോന്നിക്കുന്നു. എങ്കിലും ആകെ നനഞ്ഞാണ് ഇരിക്കുന്നത്) മുഖത്ത് ഭയം, നാലു ഭാഗത്തും നോക്കുന്നു.
സീൻ1C-
റിഷി ചെരുപ്പിന് അടുത്തേക്കു നടക്കുന്നു. അവിടുന്നു മാറി ചെരുപ്പിന്റെ വലതു ഭാഗത്തായുള്ള കുറ്റിക്കാട് പോലുള്ളന്  ചെറിയ താഴ്ച്ചയിലേക്ക് നോക്കി (വണ്ടി വന്ന ദിശയുടെ വലതു ഭാഗം), വെപ്രാളം ഉണ്ടെങ്കിലും കരുതലോടെയാണ്.
സീൻ1D-
റിഷിയുടെ തലയ്ക്ക് പിറകിൽ്നിന്നു അടിയേറ്റു വീഴുന്നു, വീഴുന്നതിനിടെ പിറകിൽ ഒരു ചവിട്ടു കൂടി. റിഷി കുറ്റിക്കാട്ടിലേക്ക് വീഴുന്നു. (കുട ആദ്യത്തെ അടിയിൽ കൈയ്യിൽ നിന്ന് പോകും)  റിഷി വീഴുമ്പോ പിറകിൽ വടി വീശി അടിച്ച കഥാപാത്രം സോനൻ. (സോനൻ മുപ്പതിൽ താഴെ മാത്രം പ്രായമുള്ള യുവാവാണ്, വേഷം മുഴുക്കെ ചളിയാണ്‌. ചോരയും ഉണ്ട്. ചോര ഫോക്കസ് ചെയ്യപ്പെടുന്നില്ല)
സീൻ1E-
സോനൻ കാട്ടിൽ വീണു കിടക്കുന്ന റിഷിയുടെ അടുത്ത്  ചെന്ന് റിഷിയുടെ പിറകിലെ കീശ തിരഞ്ഞു. ഒന്നും കിട്ടാത്ത്തിനാൽ റിഷിയെ തിരിച്ചു കിടത്തി രണ്ടു കീശയിലും തിരയുന്നു. കീശയിൽ നിന്നും നിറയെ പൈസ ഉള്ള പേഴ്സ് കിട്ടുന്നു. തുറന്നു നോക്കിയിട്ട് വെറുപ്പും തൃപ്തിയും ഉള്ള ചെറിയ ചിരി ചിരിക്കുന്നു. റിഷിയുടെ മുഖത്തു തുപ്പിയിട്ട് എഴുന്നേറ്റു പോകുന്നു.
സീൻ1F-
സ്റ്റാർട്ടേൽ ഉള്ള ജീപ്പിൽ കയറി റിഷി വന്ന ദിശയിലേക്കു സോനൻ  വണ്ടിയെടുത്തു തിരിച്ചു പോകുന്നു. നേരത്തെയുള്ള രണ്ടു ചെരുപ്പിനും ഒരു കുടയ്ക്കും പകരമായി നാലു ചെരുപ്പും രണ്ടുകുടയും മെയിൻ ഫോക്കസ് ആക്കി ജീപ്പിന്റെ വെളിച്ചം അകലുന്നു.
Title:-
സീൻ2-
ചുരങ്ങളുടെ ഒക്കെ തുടക്കത്തിൽ കാണുന്നത് പോലുള്ള ഒരു ചായക്കട. രാത്രി, നല്ലമഴ. കടയിൽ തിരക്കൊന്നുമില്ല. കടയുടെ മുന്നേൽ ജീപ്പ് നിർത്തിയിരിക്കുന്നു. റിഷി ഡ്രൈവർ സീറ്റിൽ ഇരിക്കുന്നു. പുറത്ത് കുടയും ചൂടി ഡോറിനു അടുത്തായി ചായക്കടക്കാരൻ നിൽക്കുന്നു.(വൃദ്ധനാണ്, അയാൾക്ക്‌ പരിചയത്തിന്റെ വിനയം റിഷിയോട് ഉണ്ട്)
സീൻ2A-
ചായക്കടക്കാരൻ: (ചായക്കടയുടെ അകത്തേക്കു നോക്കി) ഒന്നു വേഗംവാടാ (ദേഷ്യത്തോടെ)
ചായക്കടയുടെ അകത്തുനിന്നും ഒരു പയ്യൻ സിഗരറ്റുമായി ഓടി വരുന്നു
സീൻ2B:
(പയ്യൻ വൃദ്ധനെ ഏൽപ്പിച്ച സിഗെരെറ്റ് കൈയ്യിൽ വാങ്ങി റിഷി പാന്റിന്റെ ഇടത്തേ കീശയിൽ എടുന്നു. ആ കീശയിൽ നിന്നു തന്നെ പേഴ്സും എടുക്കുന്നു. ഇതിനൊക്കെ ഇടയിലായി…)
റിഷി: എന്തൊരു മഴയാണ്, ചുരമൊക്കെ കുത്തിയൊലിച്ചു പോകുമോ ആവോ
ചായക്കടക്കാരൻ: (സിഗെരെറ്റ് കൊടുത്തു കൊണ്ട്) ഈ കോൾ നാളത്തെ വാവു കഴിയാതെ നില്ക്കില്ലാ സർ
റിഷി: (പൈസാ കൊടുത്തു കൊണ്ട്) ബാക്കി അവിടെ കണക്കിൽ വെച്ചേക്കൂ, ഞാൻ വിടട്ടേ.
സീൻ2C-
ജീപ്പ് കുറച്ചു ദൂരം പോകുന്നു, മഴ കുറയുന്നുണ്ട്. ജീപ്പിൽ മലയാളം പാട്ടുകൾ പാടുന്നു 80നു മുന്പുളളത്. (ഏഴാം മാളികമേലെ, തെളിഞ്ഞു പ്രേമയമുന വീണ്ടും അങ്ങനെ രണ്ടോ മൂന്നോ പാട്ടുകൾ ദൂരം). വഴിയിൽ ഒരു ഒഴിഞ്ഞ ഒരുമുറി പീടികയുടെ മുന്നിലായി സോനൻ കുടയും ചൂടി നിന്ന് വണ്ടിക്കു കൈകാണിച്ചു.(സോനൻ സീൻ1ൽ കാണിച്ച വേഷം വൃത്തിയായാൽ എങ്ങനെയുണ്ടാകുമോ അതുപോലെ)
കുറച്ചു മുന്നോട്ടായി വണ്ടിനിർത്തി. സോനൻ ഓടി വരുന്നു.
ജീപേൽ എപ്പോഴും പാട്ടുണ്ട്.
സീൻ2D-
സോനൻ: ചേട്ടാ കൂത്തുപറമ്പേക്കാണോ?
റിഷി: നിങ്ങക്ക് എവിടെയാണ് പോകേണ്ടത്?
സോനൻ: തലശ്ശേരി എത്തണം, കൂത്തുപറമ്പേൽ എത്തിയാൽ വല്ലവണ്ടിയും കിട്ടുമായിരിക്കും.
റിഷി: (ചിരിച്ചുകൊണ്ട്) കയറൂ, കൂത്തുപറമ്പു വരെ ഞാനുണ്ട്.
സീൻ2E-
സോനൻ ജീപ്പിൽ കയറുന്നു. നനഞ്ഞ കുട മടക്കി രണ്ടുപേരും  ഇരിക്കുന്നതിനു നടുവിലായി വെക്കുന്നു.
റിഷി- എന്താ ഈ ഭാഗത്ത് ഈ സമയത്ത്?
സോനൻ- ഞാനൊരു സുഹൃത്തിന്റെ എസ്റ്റേറ്റിൽ വന്നതായിരുന്നു, ഇറങ്ങുമ്പോ താമസിച്ചു. അവൻ നാളെരാവിലെ പോകാന്നു കുറേ പറഞ്ഞതാണ്. നിന്നില്ല. ഇവിടെ എത്തിയപ്പോയേക്ക് ബസ്സും പോയി. മഴ ചോർന്നത്‌ കൊണ്ട് രണ്ടും കൽപ്പിച്ച് കൂത്തുപറമ്പേക്ക് നടക്കാൻ ഇരിക്കുകയായിരുന്നു.
റിഷി- പ്രതേകിച്ചു മറുപടി ഒന്നും പറയുന്നില്ല. മൂളൽ കണക്കെ ഒന്നുചിരിച്ച് സംഭാഷണം അവസാനിപ്പിക്കുന്നു. ഡ്രൈവിങ്ങിലേക്കും പാടുന്ന പാട്ടിലേക്കും ശ്രദ്ധകൊടുക്കുന്നു
സീൻ2E:
ജീപ്പ് കുറച്ചു ദൂരം പോകുന്നു. ഇതിനിടയിൽ കുട നനഞ്ഞതാണല്ലോ എന്നോർത്ത് സോനൻ സീറ്റിൽ വെച്ചിരിക്കുന്ന കുട എടുത്ത് താഴെ വെക്കുന്നു. പാട്ടുകൾ മാറുന്നു.
സീൻ3
ജീപ്പ് സഞ്ചരിക്കുന്നു. മഴ ചാറുന്നുണ്ട്. നല്ല തണുപ്പായതു കൊണ്ട് റിഷി സിഗെരെറ്റ് കത്തിക്കാൻ വേണ്ടി ഇടത്തേ കീശയിൽ കൈയിട്ട് സിഗെരെറ്റ് എടുത്തു. ഡാഷ് തുറന്ന് തീപ്പെട്ടി എടുക്കാൻ തുടങ്ങുമ്പോൾ പെട്ടെന്ന് വീണ്ടും ഇടത്തെ കീശയിൽ വെപ്രാളത്തോടെ തിരയുന്നു. വലത്തെ കീശയിലും പിറകിലെ കീശയിലും തിരയുന്നു. ഡാഷും തുറന്നു നോക്കുന്നു.
സ്പോട്ടേൽ പാട്ടു മാറുന്നു  “കള്ളനെ വഴിയിൽ മുട്ടും കണ്ടാലുടനെ തട്ടും അയ്യായിരവും കിട്ടും ഞങ്ങൾക്കയ്യായിരവും കിട്ടും…”
സോനനെ നോക്കുന്നു. സോനൻ ഇതൊന്നും അറിയാതെ വേറെ ഏതോ ലോകത്തെന്ന രീതിയിൽ. റിഷി സോനനെ അടിമുടി നോക്കുമ്പോൾ സോനൻ തിരിഞ്ഞു നോക്കുന്നു. പ്രതേക ഭാവങ്ങൾ ഒന്നുമില്ല സോനന്റെ മുഖത്ത്. റിഷി ഒന്നും സംഭവിക്കാത്തത് പോലെ മുഖം എടുത്ത് വണ്ടി കുറച്ചൂടെ മുന്നേൽ ഇടതു ചേർന്നു നിർത്തുന്നു(സീൻ ഒന്നേൽ ഉള്ള കുറ്റിക്കാടിനു മുന്നേ)
സീൻ3A-
റിഷി ജീപ്പ് നിന്ന ഉടനെ സീറ്റിനു താഴേ നിന്ന് ജാക്കി ലിവർ എടുത്ത് സോനന്റെ നേരെ ഓങ്ങിക്കൊണ്ട്
റിഷി - അധികം കളിക്കാതെ ആ പേഴ്സ് ഇങ്ങുതരണം മിസ്റ്റർ
സോനന്റെ മുഖം ആകെ വിളർക്കുന്നു. എന്തു പറയണമെന്നറിയാതെ പേടിച്ചെന്തോ പറയാൻ ഒരുങ്ങുന്നു
റിഷി- അധികം വർത്തമാനം ഒന്നും പറയണ്ട നീ, ആ പേഴ്സ് ഇങ്ങ് എടുക്ക��ൻ(ആജ്ഞ)
സോനൻ പേടിച്ചുകൊണ്ട് കീശയിൽ നിന്ന് പേഴ്സ് എടുത്തുകൊടുത്തു
റിഷി അത് ഇടതുകൈകൊണ്ടു വാങ്ങി ഇടതുകീശയിൽ ഇട്ടുക്കൊണ്ട
റിഷി: ഇനി ആ ഡോർ ഒന്നു തുറക്കണം സർ(പുച്ഛം)
സോനൻ ഭയത്തോടെ ഡോർ തുറക്കുന്നു. റിഷി ആഞ്ഞൊരു ചവിട്ട്. സോനൻ പുറത്തു വീണു.
സീൻ3B-
റിഷിയും അതേഡോറിൽ കൂടെതന്നെ ഇറങ്ങി ലിവർവെച്ച് ഒന്നു കൂടെ കൊടുക്കുന്നു. സോനൻ കുറ്റിക്കാട്ടിലേക്ക് വീണു.
റിഷി “പട്ടി” എന്നു പറഞ്ഞ് കുറ്റിക്കാട്ടിലേക്ക് തുപ്പി വണ്ടിയിലേക്ക് പോകുന്നു
സീൻ3C-
വണ്ടിയെടുത്ത് പോകുമ്പോൾ സോനന്റെ കുട റിഷി വിൻഡോയിലൂടെ റോഡിലേക്ക് എറിയുന്നു. (പാട്ട് പ്ലേ ചെയ്യുന്നു)
ഒരു കുടയും രണ്ടു ചെരുപ്പും റോഡിൽ കിടക്കുന്ന ഷോട്ട്, backgroundൽ ജീപ്പും പാട്ടും അകലുന്നു.
സീൻ4-
ജീപ്പ് ചുരം ഇറങ്ങി ആദ്യം തുറന്നു കാണുന്ന കടയിൽ നിർത്തി. മഴയില്ല. ഒരു pack സിഗെരെറ്റിനും തീപ്പെട്ടിക്കും പറഞ്ഞ് റിഷി വണ്ടിയിൽ നിന്നിറങ്ങുന്നു.
സീൻ4A-
നനഞ്ഞ തീപ്പെട്ടിയും സിഗെരെറ്റും താല്പര്യമില്ലാത്ത ഭാവത്തിൽ റിഷി റോഡിൽ കളഞ്ഞു. കടക്കാരന്റെ കൈയ്യിൽ നിന്ന് സിഗെരെറ്റും തീപ്പെട്ടിയും വാങ്ങി ഇടത്തേ കീശയിൽ നിന്ന് പേഴ്സ് എടുത്ത് കാശ് കൊടുത്ത് , പേഴ്സ് തിരികെ കീശയിൽ ഇട്ടുക്കൊണ്ട് വണ്ടിയിലേക്ക് നടന്നു.
സീൻ4B-
ഡോർ തുറന്നപ്പോൾ പെട്ടെന്ന് ഒന്ന് നിന്ന് സംശയത്തോടെ റിഷി പേഴ്സ് എടുത്തു നോക്കി. പേഴ്സിൽ സോനന്റെ ഫോട്ടോ. തുറന്ന ഡോറിന് താഴേക്ക്‌ പതുക്കെ താണുകൊണ്ട് സീറ്റിനടിയിൽ നോക്കുന്നു. ജാക്കിലിവറിനപ്പുറം അതേപോലുള്ള വേറൊരു പേഴ്സ്.
സീൻ4C-
രണ്ടു പേഴ്സും റിഷി കൈയ്യിൽ എടുക്കുന്നു.
രണ്ടു  പേഴ്സിൽ നിന്നും, രണ്ടു ചെരുപ്പ് രണ്ടു ഒരു കുട സീനിൽ ജീപ്പ് അകലുന്ന ആദ്യത്തെ ഷോട്ട്(സീൻ3C). ആ ഷോട്ട് cut ചെയ്ത് നാലു ചെരുപ്പ് രണ്ടു കുട സീനിൽ ജീപ്പ് അകലുന്നു(സീൻ1F).
End
Adopted from Sanjayan’s അബദ്ധം.
13 notes · View notes
kuttanmaash · 10 years ago
Text
പോയകാലം
ഒഴിച്ചുതന്നത് ഗ്രീഷ്മമായിരുന്നെങ്കിൽ പതഞ്ഞുപൊങ്ങിയത് വേനലായിരുന്നു തോരാത്ത വേദനയുടെ ഹർഷമായ് ചില്ലുഗ്ലാസിന്റെ വരംബിലൂടെ കുമിളകളുടെ സംരക്ഷണത്തിൽ എന്റെ പോയകാലം.. കൈയ്യക്ഷരമ്പോലും എന്നെ വിട്ടുപോയ്, ആർക്കും മനസ്സിലാകരുതെന്ന വാശി ജീവിതം പോലെ എന്റെ വരികളിലും; കടലാസിൽ പകർത്തിയെഴുതിയ വരിപോലെ തെറ്റ് തിരുത്തി പകർത്തിയെഴുതാൻ അവസരം തരാതെപോയ സമയത്തിനും വികാരങ്ങൾക്കും മാറ്റിവയ്ക്കട്ടെ ഞാൻ അവസാന ദിനങ്ങളിലെ സുഖമുള്ള വേദന.. തിരിഞ്ഞുനോക്കി പോയകാലത്തിലേക്ക്, പുറംതിരിഞ്ഞ് കൊഞ്ഞനംകാട്ടി ആർത്തുചിരിച്ച് പരിഹസിച്ചു ഉറക്കമില്ലാതിരുന്ന നൂറുരാത്രികളും കണ്ണടച്ചിരുട്ടാക്കിയ നിലാവുകളും
1 note · View note