scattr-t
scattr-t
scattr
21 posts
Don't wanna be here? Send us removal request.
scattr-t · 14 hours ago
Text
സ്വപ്നാടനം
ചില ദിവസങ്ങൾ എല്ലാം വളരെ സാധാരണമെന്നു തോന്നും. എണ്ണയിട്ട യന്ത്രം പോലെ എല്ലാ കാര്യങ്ങളും പതിവിനനുസരിച്ച് നീങ്ങുന്നു. പ്രഭാതം, പ്രഭാത നടത്തം, പ്രാതൽ, ബാക്കി കാര്യങ്ങൾ എന്നിങ്ങനെ നീളുന്ന അതിസാധാരണ ദിനങ്ങളിൽ മറ്റൊന്ന് മാത്രമെന്ന് കരുതിയ ദിനങ്ങളിൽ പലതും ഒരു നൊടിയിടക്കുള്ളിൽ മറ്റൊരു മിറാഷായി മാറും.
നിങ്ങൾക്കുണ്ടായിട്ടില്ല��� ചില സ്വപ്നങ്ങൾ? അഥവാ പേക്കിനാവുകൾ? യാഥാർഥ്യം എന്ന് നിങ്ങളറിയാതെ വിശ്വസിച്ചു പോയ ചില പേക്കിനാവുകൾ? എനിക്കുണ്ടായിട്ടുണ്ട്! പലപ്പോഴും. മനസ് നെയ്തെടുക്കുന്ന ഭ്രമക്കാഴ്ചകളിൽ പലപ്പോഴും നിഴലേത്, വെളിച്ചമേത് എന്നറിയാതെ പകച്ചു നിന്നിട്ടുണ്ട്. ഞെട്ടിയെഴുന്നേറ്റ് കിടക്കയിലിരുന്ന് നെഞ്ച് പൊട്ടി മിടിക്കുന്ന ഹൃദയതാളത്തെ ശ്രവിച്ചു ഭയപ്പെട്ടിട്ടുണ്ട്. അൽപ സമയം അങ്ങനെ തന്നെ ഇരുന്നാലെ യാഥാർത്ഥ്യ ലോകത്തോട്ട് മനസ് തിരിച്ചു വരൂ.
ജീവിതത്തിലെ പല ഘട്ടങ്ങളിലും സഹിക്കാൻ പറ്റാതെ വരുമ്പോൾ എന്റെ മനസ് എന്നെ സാന്ത്വനിപ്പിക്കാൻ വേണ്ടി എടുക്കുന്ന ഒരു കുറുക്കുവഴിയാണെന്ന് തോന്നുന്നു ഇത്. ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കും, ഇതെല്ലാം ഒരു ഭയപ്പെടുത്തുന്ന പേക്കിനാവാണ്, സത്യത്തിൽ ഞാൻ ഇപ്പോഴും വീട്ടിലുണ്ട്, പപ്പ നടേലകത്തു(വീടിന്റെ ഒത്ത നടുവിലെ മുറി) ടി വിയിൽ ന്യൂസും കണ്ടിരിപ്പുണ്ടെന്നും മമ്മി അടുക്കളയിൽ എന്തോ പാചകത്തിരക്കിലാണെന്നും, എപ്പോൾ വേണമെങ്കിലും ഞെട്ടിയുണർന്നു അവരൊക്കെ ഇന്നും ജീവിച്ചിരിക്കുന്ന ആ റിയാലിറ്റിയിലേക്ക് തിരിച്ചു പോകാമെന്നും.
ഈ അടുത്താണ് എനിക്ക് കഴിഞ്ഞ ബ്രേക്കപ്പിനെ പറ്റിയും ഇങ്ങനെയൊക്കെ തോന്നിത്തുടങ്ങിയത്. ചിലപ്പോൾ ഞാൻ കരുതും ഈ ബ്രേക്കപ്പൊക്കെ എന്റെ മനസ് നടത്തുന്ന ഒരു ഭ്രാന്തൻ സ്വപ്നാടനമാണ്, ഞാൻ നല്ല ഉറക്കത്തിലാണ്, എഴുന്നെൽക്കുമ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്ന ആ ഗുഡ് മോണിംഗ് മെസേജ് വന്നു കിടക്കുന്നുണ്ടാവും എന്നൊക്കെ.
ചിലപ്പോൾ എല്ലാം ഒരു കനവായിരിക്കാം, എന്റെ ജീവിതവും, ഞാൻ കടന്നു പോയ വഴികളും, നടന്നകന്ന പാതകളും എല്ലാം ഒരു കനവ് മാത്രമായിരിക്കാം
1 note · View note
scattr-t · 6 days ago
Text
ജൂൺ 17
എന്തൊക്കെയോ വിഷമങ്ങൾ ഉള്ളിലുണ്ട് ഇന്ന്. ഉണങ്ങാത്ത മുറിവുകളും ഞാനും തമ്മിലുള്ള ദ്വന്തയുദ്ധം ഇപ്പോഴും തുടരുന്നു. കരച്ചിലും വിഷമവും ഇപ്പോഴും ഇടക്കുണ്ട് പക്ഷേ കഴിഞ്ഞ രണ്ടാഴ്ചയായിട്ട് ഞാൻ അല്പം ഭേദമാണ്. ആ ലെവൽ ഹെഡഡ്നസ് പതുക്കെ തിരിച്ചു വരുന്നു
ഷാനു വിളിച്ചിരുന്നു രണ്ട് ദിവസം മുൻപ്. പതിനഞ്ച് വർഷത്തിനുശേഷം സംസാരിച്ചു അര മണിക്കൂറോളം. കല്യാണം കഴിഞ്ഞു, ഒരു ഐറിഷ് പെൺകുട്ടിയാണ് ഭാര്യ, ഒരു കുട്ടിയുണ്ട് എന്നൊക്കെ അറിഞ്ഞു. അവന്റെ ഉപ്പ കഴിഞ്ഞ കൊല്ലം മരിച്ച കഥയും, ജോലിയും, വൈഫിനെ കണ്ടെത്തിയതും അങ്ങനെ പല വിശേഷങ്ങൾ. ഞാനും പഴയ കുറച്ചു കഥകളും പപ്പ മരിച്ച കാര്യവും ഒക്കെ പറഞ്ഞു ഇരുന്നു. എന്റെ റിലേഷൻഷിപ്പിന്റെ അവസ്ഥ അവനറിയാം. എന്റെ എക്സ് അവന്റെ ഫ്രണ്ടാണ് അവൾ മെസേജ് അയച്ചിരുന്നു എന്ന് പറഞ്ഞു. സമാധാനം ഇനി ആ ഒരു എക്സ്പ്ലനേഷൻ വേണ്ടല്ലോ.
ഓർത്ത് നോക്കുമ്പോൾ അൽബുദമാണ് പല ജീവിതങ്ങളും പല പാതകളായി നീണ്ടു പുളഞ്ഞു കെട്ടുപിണഞ്ഞു കിടക്കുന്നത് കാണുമ്പോൾ. ആദ്യമൊക്കെ എനിക്ക് അവനോട് അസൂയ ആയിരുന്നു. ഞാനൊക്കെ ആഗ്രഹിച്ചിരുന്ന ഒരു ലൈഫാണ് അവന് എന്ന് പക്ഷേ ഇന്നലെ സംസാരിച്ചപ്പോൾ എനിക്ക് സമാധാനമുണ്ട് അസൂയകളൊക്കെ എന്നെ വിട്ടു പോയിരിക്കുന്നു, സന്തോഷമാണ് അവന്റെ കാര്യത്തിൽ. സമാധാനത്തോടെ ഭാര്യയും കുട്ടിയുമായി ജീവിക്കുന്നു. അങ്ങനെ തന്നെ തുടരട്ടെ :)
കൂട്ടുകാരായി കണ്ടിരുന്ന കുറെ ആളുകളെ പല കാലങ്ങളിൽ പല കാരണങ്ങളാൽ വിട്ടു പോകേണ്ടി വന്നിട്ടുണ്ട്. കുറെ ഈഗോ, കുറെ ഷെയിം, കുറെ കെട്ടുപാടുകൾ അങ്ങനെ പലവിധ പ്രശ്നങ്ങൾ. ആരോടൊക്കെയോ എന്തൊക്കെയോ തെളിയിക്കണം, അതിന് സാധിച്ചില്ലെങ്കിൽ ഞാൻ എന്നെ ഫെയിൽ ചെയ്യുകയാണെന്ന ധാരണയായിരുന്നു അന്നൊക്കെ. മറ്റുള്ളവരുടെ മുമ്പിൽ ഞാൻ എന്റെ ഐഡിയകൾക്കോ, ലൈഫ് വാല്യൂസിനോ അനുസരിച്ചല്ല ജീവിക്കുന്നതെന്ന അപകർഷതയും നാണക്കേടും കാരണം വഴി മാറി നടന്നതാണ് സ്വയം. ഇന്നു ആ നാണക്കേടും, ഈഗോയുമൊക്കെ എന്നെ വിട്ടു പോകാൻ തുടങ്ങിയിരിക്കുന്നു. ആരോടും ദേഷ്യം തോന്നാറില്ല, ആരോടും പരിഭവങ്ങൾ ഇല്ല, എന്നോട് തന്നെ എനിക്ക് ഒരു ഡിസ്കനക്ട് ആണ്.
ഞാൻ എന്ന ഒരു ജീവി വളരെ അധികം ലിമിറ്റേഷനുകൾ ഉള്ള ഒരു വ്യക്തിയാണെന്നും, ആ പരിമിതികൾക്കുള്ളിൽ നിന്ന് മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാനാവൂ എന്നതും എനിക്കിപ്പോൾ അറിയാം. അതുകൊണ്ട് ഞാൻ എന്നോട് തന്നെ ക്ഷമിക്കുന്നു, എന്റെ ലൈഫിൽ സംഭവിച്ച സകല കാര്യങ്ങളെയും അതിന്റെ ഫോൾ ഔട്ട് എന്നിൽ നിന്നും അനുഭവിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു അതിന് മാത്രമല്ലെ ഇപ്പോൾ സാധിക്കൂ. ഈ ബ്ലോഗിൽ ഇങ്ങനെ എഴുതിയിട്ട് കാര്യമൊന്നുമില്ല എന്നെനിക്കറിയാം പക്ഷേ ഇതു ഒരു ഔട്ട്ലെറ്റ് ആണല്ലോ, പറയാൻ സാധിക്കാഞ്ഞ വാക്കുകൾ, ചിരിക്കാനും കരയാനും സാധിക്കാതെ നിർവികാരമായിപ്പോയ ദിനരാത്രങ്ങൾ, കൊടുക്കാൻ പറ്റാതിരുന്ന സ്നേഹവും കരുതലും, ചോദിക്കാൻ സാധിക്കാതിരുന്ന മാപ്പപേക്ഷകളും അങ്ങനെ എല്ലാം ചേരുന്ന ഒരു നേർചിത്രം. എന്റെ ജീവിതത്തിന്റെ എന്റെ ഭാഗത്ത് നിന്നുള്ള ചിത്രം, ഒരു സെൽഫ് പോർട്രെയിറ്റ്.
ഒരു മനുഷ്യന്റെ വാക്കുകൾക്കും ജീവിതത്തിനും അവൻ കൊടുക്കുന്ന അർത്ഥം മറ്റുള്ള ആർക്കും മനസിലാവണമെന്നില്ലാത്തതുകൊണ്ട് ഇതു ഞാനെഴുതിയെ പറ്റൂ, ഈ ലോകത്തിൽ എട്ട് ബില്യൻ ആളുകൾ എന്നെപ്പറ്റി വരയ്ക്കുന്ന ചിത്രം മാത്രം പോര, എന്നെപ്പറ്റി എനിക്ക് തന്നെ പറയണം, അതും ഇവിടെ ഉണ്ടാവണം..
1 note · View note
scattr-t · 7 days ago
Text
ഞാനും ഫൊട്ടൊഗ്രഫി യാത്രകളും..
ഫൊട്ടൊഗ്രഫിയുമായുള്ള എന്റെ ബന്ധത്തിനു ഇപ്പൊൾ രണ്ടു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആ സംഭവവും എഴുതും ഞനൊരിക്കൽ. എങ്ങനെയാണു എന്റെ ഫൊട്ടോഗ്രഫി കമ്പം തുടങ്ങിയതെന്നും പിന്നീടു അതെന്റെ ജീവിതത്തെ എങ്ങനെ പരുവപ്പെടുത്തിയെടുത്തു എന്നുമൊക്കെ. ഫോട്ടോഗ്രാഫി തുടങ്ങിയത് അല്ലെങ്കിൽ അങ്ങനെ ഒരു താല്പര്യം എനിക്കുണ്ടെന്ന് മനസ്സിലായത് വളരെ ആക്സിഡൻറലായിട്ടാണ്..അതൊരു ഹാപ്പി കോയിൻസിഡൻസ് എന്ന് വേണം പറയാൻ..ഇപ്പൊൾ ഞാൻ ആലോചിക്കാറുള്ളത്‌ ആ ഒരു ക്രിയെറ്റീവ്‌ ഔറ്റ്ലെറ്റും കൂടി ഇല്ലാതിരുന്നെങ്കിൽ ജീവിതം കൂടുതൽ വരണ്ടുപൊയെനെ എന്നും ലൈഫ് കൂടുതൽ ദുഷ്കരമായിപ്പോയെന്ന് എന്നുമൊക്കെയാണ്..
കഴിഞ്ഞ ശനിയാഴ്ച ജീലൊങ്ങ്‌ വരെ പോയി. പഴയ ഒരു ഫൊട്ടോഗ്രഫി ഗ്രൂപ്പിനൊപ്പം. ഇടക്കൊക്കെ എനിക്ക്‌ ഒരു ബ്ലോക്ക്‌ വരും. കാമറ തൊടില്ല, അങ്ങനെ ഒരു ബ്ലോക്കിലാണു ഇപ്പൊൾ അതുകൊണ്ടു ബോധപൂർവ്വമായിത്തന്നെ ശ്രമിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. എന്തായാലും അവിടെ പോയി, കുറച്ചൊക്കെ നടന്നു കണ്ടു, അൽപം ഫ്രെയിംസൊക്കെ തലക്കുള്ളിൽ വന്നു തുടങ്ങി. കുറച്ചു ഫൊട്ടോസ്‌ എടുത്തു. ആദ്യമായിട്ടാണു രണ്ടു പ്ലാറ്റ്ഫൊറ്റ്മുകൾ ലിങ്ക്‌ ചെയ്യുന്ന ഒരു പോസ്റ്റ്‌ ഇവിടെ ഇടുന്നത്..ഞാനെടുക്കുന്ന ഒട്ടു മിക്ക ഫോട്ടോസും ഡിലീറ്റ് ചെയ്യലാണ് പതിവ്. അല്പം കൊള്ളാം എന്ന് തോന്നിയ കുറച്ചെണ്ണം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാക്കി ലിങ്ക് ചെയ്തിടാം എന്ന് തോന്നി
Tumblr media
2 notes · View notes
scattr-t · 12 days ago
Text
ഒരു ന്യൂസിലാൻഡ് ഓർമ - part 1 2018
ഞാൻ ആദ്യമായിട്ട് ന്യൂസീലൻഡ് പോകുന്നത് 2018 മേയിലാണ്. ഈസ്റ്റർ ബ്രേക്കിന്റെ സമയമോ മറ്റോ ആണ് ഇത് നടക്കുന്നത്. അന്നത്തെ എന്റെ പാർട്ണറുടെ ഐഡിയ ആയിരുന്നു ആ യാത്ര. എനിക്ക് യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണെന്ന് അവൾക്കറിയാം പക്ഷേ അതിൽ മറ്റു പല കാര്യങ്ങളും ഉണ്ടായിരുന്നു എന്നൊക്കെ ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്. എന്തായാലും ഞങ്ങൾ പോയത് ഓക്ലാൻഡ് എന്ന നോർത്ത് ഐലൻഡിലെ മെയിൻ സിറ്റിയിലേക്കാണ്. ഏതാണ്ട് മെൽബൺ പോലൊക്കെത്തന്നെയാണ് എനിക്ക് തോന്നിയത്. കുറെ കഫേകൾ, വഴികൾ, കടകൾ അങ്ങിനെ പരിചിതമായ കാര്യങ്ങൾ. അവിടെ ചെന്നിറങ്ങുന്നത് ഒരു ജെറ്റ് സ്റ്റാർ ഫ്ലൈറ്റിനാണ്, ജെറ്റ് സ്റ്റാർ എന്ന് വച്ച ഓസ്ട്രേലിയൻ ഐക്കണായ ക്വാണ്ടസിന്റെ ലോ കോസ്റ്റ് എയർലൈൻ. സീറ്റിംഗ്, മറ്റു ഫാസിലിറ്റികളൊക്കെ കണക്കാണ്. എനിക്ക് യാത്രക്ക് ഒരു രണ്ടു ദിവസം മുന്നേ ചെറുതായിട്ട് ��നി വന്നിരുന്നു. അതിന്റെ കൂടെ മൂന്നര മണിക്കൂർ സീറ്റ് ബാക്ക് പോലും ശരിക്കില്ലാതെ ഫ്ലൈറ്റിലിരുന്ന് അവിടെ ലാൻഡ് ചെയ്തപ്പോൾ പനിയും കൂടി കൂടാതെ വല്ലാതെ പുറം വേദനയും. അവിടെ നിന്നും കാറ് വാടക എടുത്ത് ബുക്ക് ചെയ്ത എയർ ബി എൻ ബി യിലേക്ക് 200 കിലോമീറ്ററിൽകൂടുതൽ ഡ്രൈവ് ചെയ്ത് എത്തിയപ്പോഴേക്കും ഞാൻ ഒരു കോലമായിട്ടുണ്ടായിരുന്നു. അതിന്റെ വാശിക്ക് നേരെ ജെറ്റ്സ്റാർ സൈറ്റിൽക്കയറി ഒരു വലിയ പരാതി അങ്ങയച്ചു മരുന്നു കഴിച്ചു ഉറങ്ങാൻ കിടന്നു.
തുടക്കമേ ഇങ്ങനെ കല്ല് കടിച്ചു തുടങ്ങിയതുകൊണ്ടാവും ആ ട്രിപ്പ് മൊത്തത്തിൽ ഒരു ശോകമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്നത് ഹാമിൽട്ടനടുത്താണ്. ഹോബിറ്റുകളുടെ സ്ഥലം കാണാം, ലോഡ് ഓഫ് ദി റിംഗ്സ് ഷൂട്ട് ചെയ്ത ട്രിപ്പും ഒക്കെ പ്ലാനുണ്ട്. പക്ഷേ ഞങ്ങളുടെ പ്ലാൻ മൊത്തം വെതർ കൊണ്ടുപോയി. മഴയോട് മഴ! അവസാനം എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു മഴ ഇല്ലാത്ത സ്ഥലം നോക്കി വണ്ടി വിടും. അവസാനം ഹോബിറ്റ് പ്ലാൻ നടന്നേ ഇല്ല പക്ഷേ ഞങ്ങൾ സോർബിങ് ചെയ്തു. സോർബിങ് എന്ന് വച്ച ട്രാൻസ്പാരന്റ് ആയ ഒരു വലിയ റബർ ബോൾ അതിനകത്തോട്ട് ഞാനും എന്റെ പാർട്ണറും ഇറങ്ങിയിരുന്നു. കുറെ വെള്ളവും ഒഴിക്കും എന്നിട്ട് ഈ ജയന്റ് ബോൾ ഒരു കുന്നിന്റെ മുകളിൽ നിന്ന് ഉരുട്ടിവിടും. നമ്മൾ അതിനകത്ത് കിടന്ന് വാഷിങ് മഷീനിൽപ്പെട്ട തുണി പോലെ അങ്ങ് കിടന്നു മറിഞ്ഞു മറിഞ്ഞു അവസാനം അതിന്റെ ഏൻഡ് പോയിന്റിലെത്തും. ഒരു പ്രത്യേക തരം അനുഭവമാണ്. എന്റെ പാർട്ണർക്ക് പിന്നെ ഒരിക്കൽക്കൂടി ഇതു ചെയ്യാൻ ഒരു പ്ലാനും ഇല്ലെന്ന് അവൾ അപ്പോഴേ പറഞ്ഞു. അതേപോലെ ആ ട്രിപ്പിൽ സംഭവിച്ച മറക്കാൻ പറ്റാത്ത അനുഭവമാണ് സ്കൈഡൈവിങ്. എന്റെ ഒരു ഫ്രണ്ട് സ്കൈഡൈവർ ഉണ്ട്, അവന്റെ സ്കൈഡൈവിംഗ് സ്കൂളിൽ പോയി ചെയ്യാനായിരുന്നു പ്ലാൻ. ആ സ്കൈ ഡൈവിങ് ഫെസിലിറ്റി ലേക്ക് ടോപോക്ക് എടുത്താണ് പക്ഷേ അവിടെ ചെന്നപ്പോൾ മഴയും കാറ്റും തന്നെ അതുകാരണം പ്ലാൻ നടന്നില്ല! തിരിച്ചു പോകാനുള്ള ദിവസത്തിന് മുമ്പേ ഞങ്ങൽ ഓക്ലാൻഡ് സിറ്റിയിലേക്ക് തിരിച്ചു വന്നിരുന്നു. അവിടെ എത്തി ഇനി എന്ത് എന്നാലോചിച്ചപ്പോൾ അവിടെ വേറെ സ്കൈ ഡൈവിങ് സ്ഥലമുണ്ട് വേണേൽ പോയി നോക്കാം എന്ന് പറഞ്ഞു അങ്ങോട്ട് വച്ചു പിടിച്ചു.
അവിടെ എത്തിയപ്പോൾ വെതർ ഒക്കെ ആണ് ആളുകൾ സ്കൈഡൈവ് ചെയ്യാൻ ഉണ്ട് അപ്പോത്തന്നെ വരിയിൽ പോയി നിന്നു. എന്റെ പാർട്ണർ അതിൽ നിന്നും തലയൂരി. ഈ ജാതി ജീവൻ പണയം വെച്ചുള്ള കളിക്കൊന്നും പുള്ളി ഇല്ല. റിസ്കൊന്നും ഇല്ല, ഇവരൊക്കെ നല്ല ട്രയിൻഡ് ആണ് എന്നൊക്കെപ്പറഞ്ഞിട്ടും മാറ്റമില്ല എന്തായാലും ഞാൻ ബുക്ക് ചെയ്തു. സ്കൈഡൈവ് ചെയ്യുന്നതിന് മുൻപ് ഒരു ഇൻട്രോഡക്ടറി ക്ലാസ് ഒക്കെ ഉണ്ട്, നമ്മൾ എത്ര ഉയരത്തിൽ നിന്നാണ് ചാടുന്നത്, എത്ര സമയം വേണം താഴെ എത്താൻ, താഴെ ലാൻഡ് ചെയ്യുമ്പോ കാലുകൾ ഉയർത്തണം എന്നിങ്ങനെ ഉള്ള കുറച്ച് സേഫ്റ്റി മേഷർസും പറഞ്ഞു തരും. ഞാൻ അവിടെ ചെന്നപ്പോൾ മൂന്ന് ഹൈറ്റ് ഓപ്ഷൻസ് ഉണ്ട്. 12500 ഫീറ്റ്, 15000 ഫീറ്റ്, 16500 ഫീറ്റ്. ഹൈറ്റ് കൂടുന്നതനുസരിച്ച് നമുക്ക് കിട്ടുന്ന ഫ്രീ ഫോൾ സമയം കൂടും. ഞാൻ മനസ്സിൽ 15000 ഫീറ്റ് മതി എന്ന് തീരുമാനിച്ചു, എന്റെ കൂടെ ചാടുന്നത് എന്റെ പകുതി പോലും ഉയരമില്ലാത്ത 3 ഫിലിപ്പീനി/ഏഷ്യൻ പെൺകുട്ടികളും, മറ്റു രണ്ടു യൂറോപ്യൻ പയ്യന്മാരുമാണ്. എല്ലാവരോടും അവർ വന്നു ഏത് ഹൈറ്റ് വേണം എന്ന് ചോദിക്കും, ഞാനാണെങ്കിൽ അവസാനത്തെ ആളുമാണ് ലിസ്റ്റിൽ. അവർ ഈ ചോദ്യം ചോദിച്ചതും ഈ മൂന്നു പെൺകുട്ടികളും ആർത്ത് വിളിച്ചു ഏറ്റവും ടോപ്പ് ഹൈറ്റ് ആയിരുന്ന 16500 ഫീറ്റ് ചൂസ് ചെയ്തു, അതിനു ശേഷം ഒപ്പമുണ്ടായിരുന്ന യൂറോപ്യൻ പയ്യന്മാരും അത് തന്നെ ചെയ്തു അപ്പപ്പിന്നെ ഞാൻ മാത്രം മോശക്കാരനാവാൻ പാടില്ലല്ലോ! ഞാനും പറഞ്ഞു 16500 ഫീറ്റ് എന്ന്. ഈ ഉയരത്തിൽ നിന്ന് ചാടുമ്പോ ഒരു മിനിറ്റ് ഫ്രീ ഫോൾ കിട്ടും. ഫ്രീ ഫോൾ എന്ന് പറയുമ്പോ നമ്മൾ ഭൂമിയിലേക്ക് വെറുതെ കല്ല് പോലെ വീഴുന്ന ഏർപ്പാടാണ്. ഏതാണ്ട് 200 കിലോമീറ്റർ സ്പീഡിലാണ് ഈ വീഴ്ച. ഇതൊക്കെ അവര് പറഞ്ഞു ഞാൻ എല്ലാം കേട്ട് തലയാട്ടി സമ്മതിച്ച് ചാടാൻ മനസ്സിനെ ഒക്കെ റെഡിയാക്കി അവരുടെ ഒപ്പം പോയി.
ഒരു ചെറിയ പ്ലേയിനാണ് നമ്മളെ കൊണ്ട് പോകുന്നത് ഒരു പത്ത് പേർക്ക് ഇരിക്കാൻ സീറ്റുകൾ ഉണ്ട്. ഭൂമിയിൽ വച്ച് തന്നെ നമ്മൾ സ്കൈഡൈവിങ് ഡ്രസിലോട്ട് മാറും. ഒരു ബ്ലൂ ബോഡി സൂട്ടാണ് ഈ സംഗതി. ഗോഗിൾസ് ഉണ്ട് പിന്നെ ചെറിയ ഒരു ഹെൽമെറ്റ്, ഗ്ലാവ്സ്. ഫ്ലൈറ്റിൽ ഇരിക്കുമ്പോഴാണ് നമ്മുടെ കൂടെ ടാൻഡം ചെയ്യുന്ന ഇൻസ്ട്രക്ടർ വന്നു നമ്മളെ അയാളുടെ സേഫ്റ്റി ഇക്വിപ്മെന്റുമായിട്ട് ഹൂക് ചെയ്യുന്നത്. അഞ്ചാറ് ഹെവി ഡ്യൂട്ടി കൊളുത്തുകളുണ്ട്, ഈ കൊളുത്തുകളാണ് നമ്മളെ അങ്ങേരുമായിട്ട് പിടിച്ചു നിർത്തിയിരിക്കുന്നത്. ആ കൊളുത്തുകളെങ്ങാനും പണിമുടക്കിയാൽ പിന്നെ പെട്ടിയൊന്നും വാങ്ങണ്ട, വീണ സ്ഥലത്ത് അല്പം മണ്ണിട്ട് മൂടേണ്ട കാര്യമേ ഉള്ളൂ എന്നൊന്നും അപ്പോൾ ചിന്തിക്കണ്ട എന്ന് മനസ്സിനെ ശാന്തമാക്കി ഞാൻ പ്ലെയിനിന്റെ വിൻഡോയിലൂടെ പുറം കാഴ്ച നോക്കി ഞാനിരുന്നു.
പ്ലെയിൻ ഉയരത്തിലോട്ട് പോകുന്തോറും എനിക്കല്പം ടെൻഷൻ തോന്നി. ഇത്രക്കും ഉയരമൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്തായാലും ഇറങ്ങി ഇനി എന്തെങ്കിലുമാവട്ടെ എന്ന് കരുതി സമാധാനിച്ചു. അല്പം കൂടി കഴിഞ്ഞ��്പോൾ ഈ പ്ലെയിനിന്റെ പിന്നിലെ ഷട്ടർ പോലെ തുറക്കാവുന്ന ഒരു വാതിൽ തുറന്നു. നല്ല തണുത്ത കാറ്റ് അകത്തോട്ടടിച്ചു കയറി. ഓരോരോ ആളുകളായിട്ട് ചാടാൻ തയ്യാറെടുത്തു, ഞാൻ അവസാനമാണ് ലിസ്റ്റിൽ. ഓരോ ഇൻസ്ട്രക്ടറും നീങ്ങുന്നതിനനുസരിച്ച് അവരുമായി ഹൂക് ചെയ്തിട്ടുള്ള ആളും നീങ്ങണം. അങ്ങനെ അവർ ഈ തുറന്നു വച്ച് ഡോറിനടുത്ത് പോയി ഇരുന്നു മൂന്ന് നാലോ സെക്കൻഡൊക്കെ കഴിഞ്ഞിട്ടാണ് ചാടുക. അങ്ങനെ എല്ലാവരും ചാടിക്കഴിഞ്ഞു എന്റെ ഊഴമെത്തി. ഇൻസ്ട്രക്ടർ നീങ്ങുന്നതിനനുസരിച്ച് നീങ്ങി നീങ്ങി ഡോറിന് അടുത്തെത്തി ഞാനും. അകലെ ഭൂമി കാണാം, കുറെ മേഘങ്ങളും! നല്ല ഉയരത്തിലാണ് ഞങ്ങൾ. ഈ ഇൻസ്ട്രക്ടർ നേരെ എന്റെ പിന്നിലാണ് പുള്ളി അവിടെ ഇരുന്നു കാലും പുറത്തിട്ട് കാഴ്ച കാണുകയാണ് പക്ഷേ ഞാൻ പുള്ളിയുടെ കാലിന്മേലാണ് ഇരിപ്പെങ്കിലും പകുതി മുക്കാലും ഈ പ്ലെയിനിന്റെ പുറത്താണ് എന്റെ കാലുകൾ. ആ ഒരു മോമന്റിൽ എനിക്ക് മനസിലായി ഇത് എളുപ്പമല്ല. നല്ല വൃത്തിക്ക് പേടി തോന്നി പക്ഷേ ആ പേടി എന്നെ വല്ലാതെ ഉലക്കുന്നതിന് മുമ്പ് തന്നെ പുള്ളി വിമാനത്തിൽ നിന്ന് ചാടി! എന്നെ പുള്ളിയുമായിട്ട് ഹുക്ക് ചെയ്തിരിക്കുവാനല്ലോ അപ്പാപ്പിന്നെ പുള്ളി ചാടുമ്പോ ഞാനും കൂടെച്ചാടാതെ നിവൃത്തിയില്ല..ആ വീഴ്ചയിൽ ഞാൻ അറിയാതെ എന്തൊക്കെയോ പിടിക്കാനാഞ്ഞു പക്ഷേ ഒന്നും കിട്ടിയില്ല വായു മാത്രമാണല്ലോ ചുറ്റും. ഒരു പത്ത് സെക്കൻഡിനുള്ളിൽ തന്നെ ഞങ്ങൾ കുറെ ദൂരം വീണിരുന്നു. ഞാൻ വിചാരിച്ച ഒരു ഹരമല്ല എനിക്കുണ്ടായത്..കൂടുതലും ഭയമായിരുന്നു. ആ പേടിയിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ശക്തിയായി ഒന്ന് ശ്വസിച്ചാൽ മതി അല്ലെങ്കിൽ റോളർകോസ്റ്ററിൽ കയറി ആർത്ത് വിളിക്കുന്നപോലെ എന്തെങ്കിലും ചെയ്താൽ മതി എന്ന് കരുതി വാ തുറന്നതും ശക്തിയായി കാറ്റടിച്ച് വാ അടയ്ക്കാൻ പറ്റാതെയായി. പിന്നെ കുറെ പണിപ്പെട്ടാണ് ഞാൻ തുറന്ന വാ ഒന്നടച്ച് ശ്വാസം വിട്ടത്
ഒരു മിനിട് ഫ്രീ ഫോൾ എന്നൊക്കെപ്പറയുന്നത് ഇത്രക്ക് ദൈർഘ്യമേറിയ ഒരു കാലയളവാണെന്ന് എനിക്കപ്പോൾ മനസിലായി. ഓരോ സെക്കൻഡും കടന്നു പോകുന്നത് വളരെ പതുക്കെയാണ് ഞങ്ങളിങ്ങനെ മേഘങ്ങളെയൊക്കെ കീറി മുറിച്ചു താഴോട്ട് വീണുകൊണ്ടിരിക്കുന്നു. ഞാൻ ഏതാണ്ട് മരണത്തെ ഫെസ് ചെയ്യാൻ തയ്യാറെടുത്തു. തലയിൽ ആകെ ആവക ചിന്തകളാണ് വരുന്നത്. ഇപ്പോ തീരും ഒരു മിനിട് എന്ന് തോന്നും എന്നാലിതൊട്ട് കഴിയുന്നില്ല…പെട്ടന്ന് ഞാൻ ഒന്നും പ്രതീക്ഷിക്കാത്തപ്പോൾ ഇൻസ്ട്രക്ടർ പാരച്ചൂട്ട് റിലീസ് ചെയ്തു 200 കിലോമീറ്റർ സ്പീഡിൽ താഴോട്ട് വീണിരുന്ന ഞങ്ങൾ ഒറ്റയടിക്ക് 25 കിലോമീറ്റർ മറ്റോ സ്പീഡിലേക്ക് ബ്രേക്കിട്ടു..എന്റെ പുറവും, തോളുകളുമെല്ലാം വല്ലാതെ വേദനിച്ചു. ഹുക്കുകൾ വലിഞ്ഞു മുറുകിയതാണ് കാരണം. പാരച്ചൂട്ട് നിവർന്ന് താഴോട്ടുള്ള സാവധാനമുള്ള ആ പ്രയാണത്തിലാണ് എന്റെ ഭയം കുറച്ചു കൂടി കൂടിയത്. അതിവേഗത്തിൽ വീഴുമ്പോൾ നല്ല പേടി ഉണ്ടായെങ്കിലും ചിന്തകൾ അങ്ങനെ കേട്ട് പൊട്ടിയിരുന്നില്ല പക്ഷേ ഇപ്പോ എനിക്ക് താഴോട്ട് നോക്കാം, കാലിന് താഴെ ഒന്നുമില്ല, ഭൂമി ഇനിയും വളരെ അകലെയാണ്! ഇവിടുന്നു വീണാൽ എന്ത് സംഭവിക്കും, ഹുക്കൊക്കെ പൊട്ടിയിട്ടുണ്ടോ തുടങ്ങിയ ചിന്തകളൊക്കെ വരാൻ തുടങ്ങി..
ഇൻസ്ട്രക്ടർ പാരച്ചൂട്ടിന്റെ വള്ളി പിടിച്ചു കയ്യിൽതന്ന് വലിക്കാൻ പറഞ്ഞു, വലിക്കുന്നതിനുസരിച്ച് പാരച്ചൂട്ട് വട്ടം ചുറ്റി ഇറങ്ങാൻ തുടങ്ങി, നമ്മൾ ഭൂമിക്ക് പാരലലായി ഇറങ്ങും അപ്പോൾ. പിന്നെയും ഒരു മൂന്ന് നാല് മിനിറ്റ് കറങ്ങ�� കറങ്ങിയാണ് ഞാൻ ഭൂമി തൊട്ടത്. ലാൻഡ് ചെയ്ത് അല്പം കഴിഞ്ഞാണ് അഡ്രിനാലിൻ ഒക്കെ ഒന്ന് കുറഞ്ഞത്. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്! ഇന്ന് വരെ ഞാൻ അത്രയും പേടിച്ച ഒരു സംഭവവും വേറെ ഉണ്ടായിട്ടില്ല. ഇനി ഞാനത് ചെയ്യും എന്നും തോന്നുന്നില്ല.
സ്കൈഡൈവ് ചെയ്തതാണ് ന്യൂസിലാൻഡ് ആദ്യം പോയതിലെ ഡിഫിനിറ്റ് ഹൈലൈറ്റ്. എന്നാലും റോട്ടോറുവിയിലെ തെർമൽ പൂൾസും, സോർബിങ്ങും, മഴയത്ത് മിസ്റ്റിൽ കാറോടിക്കുന്നതും, ഹുക്ക ഫോള്സിലെ അതിഭയങ്കരമായ കുത്തൊഴുക്കും, ഗ്ലോ വേം ടണലിലെ നീല കളറിൽ പ്രകാശിക്കുന്ന കുഞ്ഞു ഗ്ലോ വേമുകളും, സ്പീഡ് ബോട്ടിലെ 360 ഡിഗ്രി വട്ടം തിരിച്ചിലുകളും ഒക്കെ നല്ല ഓർമ്മകളാണ്.
ന്യൂസീലാൻഡിൽ ആദ്യം പോയതിനു ശേഷം ആറ് വർഷത്തോളം കഴിഞ്ഞാണ് ഞാൻ 2024 ഡിസംബറിൽ സൗത്ത് ഐലൻഡിൽ പോകുന്നത്. ജീവിതം അപ്പോഴേക്കും കുറെ മാറിയിരുന്നു. ഒറ്റക്കായിരുന്നു , ഇഷ്ടപ്പെടും എന്നൊരു പ്രതീക്ഷയും ഇല്ലാതെ പോയ ഒരു സ്ഥലമാണ് പക്ഷേ അവിടെ വച്ചു രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഞാൻ ന്യൂസീലൻഡിനെ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങി, എന്തോ ഇതാണ് എന്റെ സ്ഥലം എന്നൊരു തോന്നൽ കൂടാതെ എന്നെ വല്ലാതെ സന്തോഷിപ്പിക്കുകയും അതിലേറെ എന്നെ കരയിപ്പിക്കുകയും ചെയ്ത മറ്റൊരു പ്രണയത്തിന്റെ ആദ്യ വിത്തുകൾ മുളച്ചതും ആ യാത്രയിൽ സൗത്ത് ഐലൻഡിൽ വച്ചാണ് അതുകൊണ്ട് തന്നെ ന്യൂസീലൻഡ് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്. ഇതെഴുതുന്ന ഈ ദിവസം എന്റെ മൂന്നാമത്തെ ന്യൂസീലാൻഡ് യാത്രക്ക് ടിക്കറ്റ് ബുക് ചെയ്തിട്ടാണ് ഞാനിപ്പോൾ ഇരിക്കുന്നത്. ഓഗസ്റ്റിലാണ് ഇനി പോകുന്നത്, ഒറ്റക്കാണ് പോകുന്നത്, ബർത്ത്ഡേക്കാണ് പോകുന്നതും. ഇത്തവണ എന്തൊക്കെ അത്ഭുദങ്ങളും അനുഭവങ്ങളുമാണ് ന്യൂസിലാൻഡ് എനിക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നതെന്ന് അറിയില്ല.
“Et Eärello Endorenna utúlien. Sinomë maruvan ar Hildinyar tenn' Ambar-metta”
Out of the Great Sea to Middle-earth I am come. In this place will I abide, and my heirs, unto the ending of the world
1 note · View note
scattr-t · 14 days ago
Text
ജൂൺ 9
ആദ്യമൊക്കെ എഴുതിയിരുന്ന ബ്ലോഗ് ഇംഗ്ലീഷിൽ ആയിരുന്നു. അന്നു അതായിരുന്നു കൂടുതൽ കംഫർട്ട്. എന്റെ ലാംഗ്വേജ് സ്കിൽസ് അത്ര ടോപ്പ് നോച്ച് ആയതുകൊണ്ടൊന്നുമല്ല. മലയാളം പേന കൊണ്ടെഴുതാൻ മടിയാണ്. പത്താം ക്ലാസ് കഴിഞ്ഞതിൽപ്പിന്നെ മീഡിയം മാറി ഇംഗ്ലീഷ് ആയ കാരണം എഴുതാൻ അധികം ബുദ്ധിമുട്ടില്ലാത്തത് ഇംഗ്ലീഷിലാണ്. മലയാളം ലിപിയുടെ വളവുകളിലും ഹെയർപിൻ ലൂപ്പുകളിലും എന്റെ കൈവിരലുകൾ തപ്പിത്തടിയും..
ഇപ്പോഴും ഇടക്കൊക്കെ ഞാൻ എന്തെങ്കിലുമൊക്കെ ഇംഗ്ലീഷിൽ കുത്തിക്കുറിക്കും. അങ്ങനെ ഈ അടുത്ത കാലത്ത് സംഭവിച്ച വരികളാണ് ഇത്..കാറിലിരുന്ന് മഴ കണ്ട് വീട്ടിൽപോകാൻ മടിച്ചപ്പോ സംഭവിച്ചതാണ്..ഇതു കവിതയാണോ, എഴുത്താണോ, വായിക്കാൻ കൊള്ളാമോ എന്നൊന്നും അറിയില്ല.. ഈ ബ്ലോഗ് പോലെ തന്നെ..എഴുതാൻ തോന്നി, എഴുതി..
The poetic injustice of life..
As I whisper to myself
Trying to calm me down
A bleeding light that pass through
blinding me from everything
Is this life? Is this death? Or somewhere in between?
These rain soaked windows have seen a lifetime
These raindrops that fall mercilessly
Splashing into the ground
Piercing through this silence I can hear them all
I’m lost somewhere
Between the cold raindrops and the cold night
The dawn is too far away
And I’ve to walk the distance.
1 note · View note
scattr-t · 19 days ago
Text
ജന്മസ്വഭാവങ്ങൾ
നമ്മുടെ പല സ്വഭാവഗുണങ്ങളും ജന്മനാ നിർണയിക്കപ്പെട്ടിട്ടുള്ളവയാണ് അല്ലെങ്കിൽ പല സ്വഭാവഗുണങ്ങളിലേക്കും എത്തിക്കുന്ന ജനിതകപരമായ വ്യത്യാസങ്ങൾ നമ്മളിലുണ്ട്. ഇതു ഞാൻ ജെനറ്റിക്സ് പഠിച്ചത് കൊണ്ട് മാത്രം പറയുന്ന ഒന്നല്ല ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മാതാപിതാക്കളിലൂടെ കുട്ടികളിലേക്ക് പകരുന്ന ശാരീരിക/മാനസിക പ്രത്യേകതകൾ ദർശിക്കാൻ സാധിക്കും
ഇത്രയും ആമുഖമായിട്ട് പറഞ്ഞത് കുട്ടിക്കാലം മുതൽക്കേ എന്റെ ഉള്ളിലുണ്ടായിരുന്ന പരിഭ്രമത്തെയും ഭയങ്ങളും അഡ്രസ് ചെയ്യാൻ വേണ്ടിയാണ്. എന്റെ ഓർമയിലെ ഏറ്റവും പരിഭ്രാന്തി ഉണ്ടായ ഒരു സമയം രണ്ടാം ക്ളാസിലെ പരീക്ഷക്ക് സ്ലേറ്റും പെൻസിലും ആയി സ്കൂളിൽപോയ ഞാൻ എന്റെ പെൻസിൽ എവിടെയോ കളയുന്നതും പരീക്ഷ എഴുതാൻ എന്ത് ചെയ്യും എന്നറിയാതെ പരിഭ്രമിച്ചതുമാണ്. തൊണ്ടയിൽ ഒരു തരിപ്പ്, പരിഭ്രാന്തി, വിയർപ്പ് അങ്ങനെ എല്ലാം ഉണ്ട്. അന്നെന്റെ മുഖത്തെ വികാരപരവേശം കണ്ടു ആരോ എനിക്ക് അവരുടെ പെൻസിൽ പൊട്ടിച്ചു രണ്ട് കഷണമാക്കി ഒരു കഷ്ണം എനിക്ക് തന്നത് ഓർമയുണ്ട് പക്ഷേ ആരാണത് ചെയ്തതെന്ന് ഓർമയില്ല. സ്ലേറ്റിൽ ഉത്തരങ്ങൾ എഴുതി മഷിത്തണ്ട് (ഒരു ചെടി, അത് പൊട്ടിച്ചാൽ വെള്ളം വരും അതുവച്ചാണ് സ്ലേറ്റിൽ എഴുതിയത് മായ്ക്കുന്നത്) വച്ച് മായിച്ചതും ടീച്ചർ സ്ലേറ്റിൽ വലിയ വട്ടത്തിൽ മാർക്കെഴുതി തരുന്നതും അതും കൊണ്ട് വീട്ടിൽ പോയി അമ്മയെ (അമ്മമ്മയെ അമ്മ എന്നാണ് വിളിച്ചിരുന്നത്) കാണിക്കുന്നതും ഒക്കെ ഓർമകളാണ്.
എന്റെ ഈ പരിഭ്രമങ്ങളും, തൊണ്ട വരൾച്ചയുമൊക്കെ എന്നെ കുറെ കാര്യങ്ങളിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ട്. ഭയം നമ്മളെ വല്ലാതെ ലിമിറ്റ് ചെയ്യുമല്ലോ അതുകൊണ്ട് തന്നെ പബ്ലിക് സ്പീക്കിങ്, സ്റ്റേജിൽ കയറിയുള്ള പരിപാടികൾ, പെർഫോമൻസ് ഇതൊന്നും എന്നെക്കൊണ്ട് പറ്റുമായിരുന്നില്ല പക്ഷേ എന്റെ ചേച്ചി സ്റ്റേജിൽ നിന്ന് ഇറങ്ങാതെ കുറെ മെഡലും, അവാർഡും, സർട്ടിഫിക്കറ്റും ഒക്കെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. സത്യത്തിൽ ഒരേ ജെനറ്റിക് സ്റ്റോക്കിൽ നിന്നാണ് ഞാനും ചേച്ചിയും വരുന്നത് പക്ഷേ വളരെ വ്യത്യാസമുള്ള സ്വഭാവ സവിശേഷതകളാണ് ഞങ്ങൾക്ക് രണ്ടാൾക്കും.
എന്റെ ഈ പരിഭ്രമം പപ്പയിൽ നിന്ന് കിട്ടിയതാണെന്ന് എനിക്കറിയാം. പപ്പയ്ക്ക് അത് അമ്മാമ്മയിൽ നിന്നും ആണ്. ഇവർക്ക് രണ്ട് പേർക്കും നല്ല ആൻക്സൈറ്റി ഉണ്ടായിരുന്നതാണ് അതുകൊണ്ട് ആ ചെയിൻ എളുപ്പത്തിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ പറ്റും. അപ്പാപ്പൻ ഞാനൊക്കെ കാണുന്നതിന് മുൻപ് പോയ ഒരാളാണ് പുള്ളി പിന്നെ അല്പം കൺട്രോൾഡ് മനുഷ്യനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത് പക്ഷേ ദേഷ്യക്കാരനും. ആ ദേഷ്യപ്രകൃതമാണ് പപ്പയ്ക്ക്. മമ്മി ചിൽ ആയ ഒരാളാണ്, മമ്മിയുടെ ഫാമിലിയും അങ്ങനെതന്നെ അതുകൊണ്ട് പരിഭ്രമം മൊത്തം പപ്പയുടെ ഫാമിലിയിൽ നിന്നാണ് വന്നിട്ടുള്ളത്.
ഈ നർവസ്നെസ് എന്റെ ലൈഫിൽ കുറെ പാരയായിട്ടുണ്ട് പക്ഷേ ഒരു പരിധി കഴിഞ്ഞാൽ നമ്മൾ മനസ്സിനെ കൺട്രോൾ ചെയ്യാൻ തന്നെ പഠിക്കേണ്ടി വരും. അങ്ങനെ ഒരു സംഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ക്ലാസിൽ പ്രസന്റേഷൻ ചെയ്യുമ്പോ കൈ വിറച്ചിരുന്ന ഞാൻ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന കാലത്ത് ഡിപ്പാർട്മെന്റ് സെക്രട്ടറിയോ റിപ്രസെന്റീറ്റേവോ ഒക്കെ ആയി തെരഞ്ഞെടുക്കപ്പെട്ടു അതുകൊണ്ട് ഞാൻ വേണം ഈ ആയിരം ആളുകളിൽ കൂടുതൽ അറ്റൻഡൻസ് ഉള്ള ഒരു ഇവന്റിന്റെ സ്വാഗതം പറയാൻ. സ്വാഗതം പറയുന്നത് പോയിട്ട് സ്റ്റേജിൽ കയറാൻ തന്നെ പേടിയുള്ള ഞാൻ തലയൂരാൻ മാക്സിമം നോക്കി നടന്നില്ല അവസാനം ആകെ നനഞ്ഞാൽ കുളിരിലല്ല് എന്നും പറഞ്ഞു കൂട്ടുകാരുടെ സഹായത്തോടെ ഒരു പ്രസംഗം ഒക്കെ എഴുതി ഉണ്ടാക്കി കുറെ ഒക്കെ മനഃപാഠമാക്കി അതെങ്ങനെയോ ചെയ്തു. അതൊരു ലെനിങ് എക്സ്പീരിയൻസ് ആയിരുന്നു അതിൽപ്പിന്നെ ഞാൻ ഇത്തരം സംഭവങ്ങൾ മനസ്സിൽ പ്രാക്ടീസ് ചെയ്യാൻ തുട���്ങി. ഇന്റർവ്യൂ, ഇത്തരം വേദികൾ, ടീച്ചറായിട്ട് വർക്ക് ചെയ്ത കാലം അങ്ങിനെ പല വഴിക്കുമാണ് ഞാൻ മനസ്സിന്റെ പരിഭ്രമങ്ങൾ അടക്കാൻ ശീലിച്ചത്. ഇന്നും അത് മൊത്തമൊന്നും ഇല്ലാതാക്കാൻ പറ്റിയിട്ടില്ല, ഒരു കാലത്തും ചിലപ്പോൾ അതെന്നെ വിട്ടു പോവില്ലായിരിക്കും പക്ഷേ ഞാൻ ഇന്നും അത്തരം കാര്യങ്ങൾക്ക് പോയി തല വയ്ക്കും. നമ്മളെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കൊണ്ട് വരുന്ന സംഗതികളാണല്ലോ നമ്മളെ ഗ്രോ ചെയ്യാൻ സഹായിക്കുന്നത്
ഓൺവെഡ്സ് ആൻഡ് അപ് വെഡ്സ്
1 note · View note
scattr-t · 23 days ago
Text
എന്തോ എവിടെയോ എങ്ങനെയോ!
എന്തൊക്കെയോ എഴുതണം എന്നുണ്ട് പ്രത്യേകിച്ച് വിശേഷങ്ങളോ ഒരു ടോപ്പിക്കുകളോ മനസ്സിൽ വരുന്നില്ലതാനും. എന്നാലും എന്തോ ഒരു വിഷമം, ചിപ്പിക്കുള്ളിൽ അകപ്പെട്ട മണൽതരിപോലെ അതിങ്ങനെ മനസ്സിൽ കിടന്നു നീറുന്നു.
ഇന്ന് ദിവസം മുഴുവൻ പുറത്തായിരുന്നു. ഒരു സുഹൃത്തിന്റെ പുതിയ വീട്ടിലേക്ക് പഴയ വീട്ടിൽ നിന്നും മാറുന്നതിന്റെ തിരക്ക്. സകല സാധനങ്ങളും എടുത്ത് ഒരു മൂന്ന് കാറുകളും, ഫുൾ ലോഡ് ചെയ്ത ഒരു ട്രക്കും. എല്ലാം പുതിയ വീട്ടിലെത്തിച്ചു കുറച്ചൊക്കെ അടുക്കിപ്പറക്കി വച്ച് അല്പം ഡിന്നർ കഴിച്ചു ടിവിയിൽ എന്തൊക്കെയോ പരതി നോക്കി..അത് കഴിഞ്ഞു അവരോട് രണ്ട് പേരോടും കുറെ സംസാരിച്ചിരുന്നു പാതിരാ കഴിഞ്ഞിട്ടാണ് വീടെത്തിയത്. ചിലപ്പോഴൊക്കെ ക്ഷീണം വല്ലാതെ കൂടി തളർന്നു കിടന്നാലും ഉറങ്ങാൻ പറ്റില്ല എനിക്ക്. ഇന്ന് അത്തരം ഒരു ദിവസമാണെന്ന് തോന്നുന്നു. ശരീരത്തിനാണ് പലപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് മനസ് ഇപ്പഴും നൂറു മൈൽ വേഗത്തിൽ എങ്ങോട്ടെന്നില്ലാതെ എവിടേക്കോ ഒരു നൂലു പൊട്ടിയ പട്ടമായി പാറിപ്പോകുന്നു.
ചിതറിയ ചിന്തകൾ എന്ന പേരുമിട്ട് ഈ ബ്ലോഗ് തുടങ്ങുമ്പോൾ ഇങ്ങനെ തുടരെത്തുടരെ പോസ്റ്റുകൾ ഇടാൻ സാധിക്കും എന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല പക്ഷേ ഇതിപ്പോ പതിനഞ്ചാമത്തെ പോസ്റ്റാണ് ഒരു മാസത്തിനുള്ളിൽതന്നെ. എഴുത്ത് ഒരു ലഹരിയായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല പക്ഷേ ഈ കഴിഞ്ഞ മാസം എഴുത്ത് എന്ന് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഭാവിയിലും ഇത് തന്നെ തുടരാൻ സാധിക്കും എന്ന് കരുതുന്നു. ചിതറിപ്പോകുന്ന ചിന്തകൾക്ക് ഇപ്പോ ക്ഷാമമൊന്നും ഇല്ലാത്ത കാലമാണല്ലോ.
നാളെ ഞായറാഴ്ചയാണ് പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല, രാവിലെ കാപ്പി കുടിക്കാൻ പോകാം എന്നല്ലാതെ വേറെ ഒന്നുമില്ല. വേണമെങ്കിൽ ഒരു ഡേറ്റ് ഓർഗനൈസ് ചെയ്യാം പക്ഷേ വയ്യ! ആർക്കും അതിലൊക്കെ അത്ര എഫർട്ട് എടുക്കാൻ താല്പര്യമുണ്ട് എന്ന് തോന്നുന്നില്ല പിന്നെ ഞാൻ മാത്രമായിട്ടെന്തിനാ എന്ന് തോന്നും.
ഞായറാഴ്ച എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ കുട്ടിക്കാലം ഓർത്തു. രാവിലെ തന്നെ പള്ളിയിൽ സൺ ഡേ സ്കൂളിൽ പോയിരുന്നത്, കുർബാന, അത് കഴിഞ്ഞുള്ള ക്രിക്കറ്റ് കളി. അതൊക്കെ വെറും ഓർമ്മകൾ മാത്രമായിട്ട് വർഷം പതിനെട്ടാവാറായി. വേറെ ഏതോ ഒരു ജന്മത്തിൽ സംഭവിച്ച കാര്യങ്ങൾ പോലെ മങ്ങിയ കുറെ ഓർമകൾ.
ഓഗസ്റ്റിൽ എന്ത് ചെയ്യണം എന്നതൊരു ചോദ്യചിഹ്നമായി തലയ്ക്കു മുകളിൽ നിൽപ്പുണ്ട്. രണ്ടാഴ്ച ചാടിക്കയറി ലീവ് ബുക് ചെയ്തതാണ് ഇനി അത് കാൻസൽ ചെയ്യാൻ പറ്റില്ല. എവിടേക്കെങ്കിലുമൊക്കെ ഒരു യാത്ര ചെയ്യണം പക്ഷേ ഇപ്പോ ഒരു ലക്ഷ്യസ്ഥാനം ഇല്ലാത്തത് കാരണം എന്ത് ചെയ്യണം എന്നറിഞ്ഞൂടാ. കഴിഞ്ഞാഴ്ച ഒരു ഒന്നര മണിക്കൂർ നെറ്റിൽ ഇരുന്നു കുറെ തിരഞ്ഞു പക്ഷേ ഒന്നും നടന്നില്ല. തായ്ലൻഡ്, കംബോഡിയ, മലേഷ്യ ഒക്കെ പോകാൻ സാധിക്കും പക്ഷേ ഉള്ളിലെ ഈ അന്യതാബോധവും മുറിവുകളും ഒക്കെ വച്ചിട്ട് പോയാൽതന്നെ അത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും അറിയില്ല, ഒരു കോൺഫിഡൻസ് ഇല്ല. ഇനി ഒരു ബർത്ത്ഡേകൂടി ഒറ്റക്ക് തള്ളിനീക്കേണ്ടി വരും എന്നാലോചിക്കുമ്പോ വിഷമമുണ്ട് പക്ഷേ അത് ഞാനെങ്ങനെ ശരിയാക്കിയെടുക്കും എന്നും അറിയില്ല.
ഇടക്ക് കരച്ചിൽ വരും എല്ലാം കൂടി ആലോചിച്ച് പക്ഷേ പലപ്പോഴും കരയാനും വയ്യ. ആരെയെങ്കിലും കെട്ടിപ്പിടിച്ച് കിടന്ന് കരഞ്ഞു തീർക്കാൻ ഒരുപാടുണ്ട് ഉള്ളിൽ. ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ട് ഞാൻ കുറെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എന്നാലും ആ വിഷമം അങ്ങിനെ കുറഞ്ഞിട്ടുമില്ല. ചിലപ്പോൾ കാലം ഈ മുറിവും ഉണക്കുമായിരിക്കും.
ഇന്ന് രാത്രി അല്പം നല്ല ഉറക്കം കിട്ടിയാൽ മനസിന് അല്പം ആശ്വാസം കിട്ടുമെന്ന് പ്രത്യാശിക്കുന്നു. നല്ല ഒരു രാത്രി ഞാൻ എനിക്ക് തന്നെ ആശംസിച്ചു നിർത്തുന്നു
1 note · View note
scattr-t · 24 days ago
Text
കുറച്ച് വേളാങ്കണ്ണി യാത്രാ വിശേഷങ്ങൾ.
വീട്ടിലെ ഒരു ട്രഡീഷൻ എന്ന് വിളിക്കാവുന്ന ഒരു സംഗതിയാണ് ഈ വേളാങ്കണ്ണി യാത്ര. ആദ്യമായിട്ട് ഞാൻ പോകുന്നത് 1989ഇലാണ്. എനിക്കന്ന് 4 വയസാണ് പ്രായം എന്നാലും കുറെ ഓർമ്മകൾ ഇന്നും എന്റെ മനസിലുണ്ട്. ഒരു ടാക്സിയിലാണ് യാത്ര, അന്ന് കുടുംബസുഹൃത്തും, ബന്ധുവുമൊക്കെയായ സേവിച്ചേട്ടനും കുടുംബവും കൂടെ ഉണ്ട്. രണ്ട് കുടുംബങ്ങൾ, ഒരു വാടകക്കെടുത്ത ടാക്സിക്കാർ, ഒരുതരത്തിലും എനിക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത ഒരു നാട്ടിലേക്ക് പോവുകയാണ്. എന്റെ മനസിൽ വേളാങ്കണ്ണി പള്ളി, ആ നാട് എന്നൊക്കെ കേൾക്കുമ്പോൾ ഏതോ വലിയ സ്വർഗസമാനമായ സംഭവമാണ് അതും ഇത്രയും ദൂരം അന്നു കാറ് വിളിച്ചു പോവുക എന്നൊക്കെത്തന്നെ അധികമാരും ചെയ്യാത്ത കാര്യമാണ്. പപ്പയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമായിരുന്നു അതുകൊണ്ടൊക്കെയാണെന്ന് തോന്നുന്നു ഇങ്ങനെ ഒരു പ്ലാൻ ഉണ്ടായത്. പപ്പ അങ്ങനെ ഒരു ദൈവവിശ്വാസിയായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. യാത്ര ചെയ്യാനുള്ള താല്പര്യം ഈ വേളാങ്കണ്ണി ട്രിപ്പിന് പിന്നിലെ ഒരു മെയിൻ കാരണമായിട്ട് എനിക്ക് തോന്നിയിട്ടുണ്ടുതാനും.
എന്തായാലും വേളാങ്കണ്ണിയിലേക്ക് വീട്ടിൽ നിന്നും അഞ്ഞൂറ് കിലോമീറ്ററോ മറ്റോ ദൂരമുണ്ട് അതുകൊണ്ടുതന്നെ ഒരു ദിനം മൊത്തം യാത്ര ചെയ്തിട്ടൊക്കെയാണ് അവിടെ എത്തുക. വഴിയിൽ എവിടെയെങ്കിലും താമസിച്ചിരുന്നോ എന്നെനിക്ക് ഓർമയില്ല പക്ഷേ അവിടെ എത്തിക്കഴിഞ്ഞപ്പോൾ എന്റെ പ്രതീക്ഷകൾ മൊത്തം തെറ്റിയത് നല്ല ഓർമയുണ്ട്. വേളാങ്കണ്ണി, വേളാങ്കണ്ണി എന്ന് കേട്ട് കേട്ട് എന്റെ കുഞ്ഞു മനസ്സിൽ രൂപം കൊണ്ട് സ്വർഗ്ഗ സങ്കൽപ്പ ലോകത്തിനോടു ഒരു തരത്തിലും നീതിപുലർത്താത്ത ഒരു സ്ഥലം. ചൂട്, അസഹനീയമായ വൃത്തിയില്ലായ്മ, ഈച്ചയാർത്ത് നടക്കുന്ന തുണി ഇല്ലാത്ത കുഞ്ഞുങ്ങൾ, വഴിവക്കിൽ പൊരിച്ചെടുക്കാൻ മഞ്ഞൾപ്പൊടി ചേർത്ത് മഞ്ഞച്ചിരിക്കുന്ന കുറെ മീൻ കടകൾ, മനസിലാവാത്ത ഭാഷ, ഉച്ചഭാഷിണിയുടെ മുഴക്കം, യാചകർ എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. അതിനിടക്ക് പള്ളിയിൽ പോകണം എന്ന നിർബന്ധം (അതിനാണല്ലോ വന്നത്) അങ്ങനെ കുറെ ബഹളങ്ങളൊക്കെ സഹിച്ച് അവിടെ നിന്ന് തിരിച്ചു വന്നതും, തിരിച്ചു പോകുന്ന വഴിക്ക് ഏതോ കുഗ്രാമത്തിൽ പാതിരാത്രിക്ക് പെട്രോൾ തീരാറായി നിന്ന് കഥയും ഒക്കെ പപ്പ പറഞ്ഞു കേട്ടിട്ടുണ്ട്. പലതും എന്റെ ഓർമയിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.
ആ യാത്രയിലുണ്ടായ മറ്റൊരു സംഭവമാണ് ഞങ്ങളുടെ ടാക്സി നിർത്തിയിട്ടിരുന്ന ഏതോ സ്ഥലത്ത് ഒരു ലോറി വന്നതും, ആ ലോറി മുന്നോട്ടെടുത്ത സമയത്ത് ടാക്സിയിൽ മുട്ടി ഹെഡ്ലൈറ്റ് പൊട്ടിയതും. പൊട്ടിയ ഹെഡ്ലൈറ്റിന്റെ നഷ്ടപരിഹാരം വാങ്ങാൻ ഡ്രൈവറും, സേവിച്ചേട്ടനും കൂടെ പോയിട്ട് അല്പം കഴിഞ്ഞപ്പോ അവർക്കെന്തോ പറ്റി എന്ന് കരുതി സേവിച്ചേട്ടന്റെ ഭാര്യ പേടിച്ചതും ഒക്കെ ഇപ്പോഴും അങ്ങിങ്ങായി എന്റെ തലക്കുള്ളിലുണ്ട്. അന്ന് യാത്രാമധ്യേ രാത്രിയിലുള്ള ഡ്രൈവ് ആയ കാരണം തമിഴ്നാട്ടിലെ ലോറികളുടെ ഹെഡ്ലൈടിന്റെ പ്രകാശം കാരണം ഭയന്നു ഇരുന്നതും എങ്ങനെയോ ഒക്കെ ഉറങ്ങിപ്പോയതും മായാത്ത ഓർമകളാണ്. അന്നത്തെ ആ ആദ്യ ട്രിപ്പിന് ശേഷം ഞാൻ അനവധി തവണ വേളാങ്കണ്ണിയിൽ പോയിട്ടുണ്ട്. വിശ്വാസിയല്ലെങ്കിലും ആ യാത്രകൾ ഒരു ലഹരിയായിരുന്നു. ഒരു ടാക്സിക്കാരിൽ കുത്തിനിറച്ചു പോകുന്നതിന് പകരം യാത്രകൾ ഒരു ടെമ്പോ ട്രാവലറിലേക്ക് അപ്ഗ്രേഡ് ചെയ്തിരുന്നു. മൂന്നോ നാലോ കുടുംബങ്ങൾ ആയി പത്തോ പതിനാലോ ആളുകൾ ഉണ്ടാവും ട്രാവലറിൽ അതുകാരണം കുറച്ചുകൂടി റിലാക്സ് ആണ് യാത്ര കൂടാതെ വേളാങ്കണ്ണി കണ്ടു കഴിഞ്ഞാൽ പിന്നെ ഊട്ടിയോ, കൊടൈക്കനാലോ, മധുരയിലോ, തഞ്ചാവൂരോ ഒക്കെ കൂടി പോകും അതൊരു സന്തോഷമാണ്. ഇടക്ക് ഭക്ഷണം കഴിക്കാൻ തമിഴ്നാട് ടൂറിസം കോർപ്പറേഷന്റെ ഹോട്ടലിൽ നിർത്തും, ബിയർ വാങ്ങും, മുതിർന്ന ആളുകൾ കുടിക്കും, കൂട്ടത്തിൽ വീട്ടുകാരികളും അല്പം കഴിക്കും. ഞങ്ങൾ പിള്ളേർ സെറ്റിന് ചിലപ്പോ സ്വാദ് നോക്കാൻ കിട്ടും. ഈ ടൂറിസം കോർപറേഷന്റെ ഹോട്ടലിലുകളും, ഊട്ടിയിലോ കൊടൈക്കനാലിലോ ഉള്ള ഗാർഡനുകളിൽ വിരിയുന്ന പൂവുകൾ നോക്കി ചെടികളുടെ അറ്റവും മൂലയും ആരും കാണാതെ തക്കത്തിൽ പൊട്ടിച്ചെടുത്തു കൊണ്ട് വരുന്ന മമ്മിയും. ചെടിയിൽ തൊടരുതെന്ന് പറഞ്ഞു പിന്നാലെ ഓടിവരുന്ന ഗാർഡുകളും ഇതിനു രണ്ടിനുമിടയിൽ ഓടുന്ന പപ്പയും ഒക്കെ നല്ല ഓർമകളാണ്.
ഞാൻ അവസാനമായിട്ട് വേളാങ്കണ്ണിയിൽ പോകുന്നത് 2011 ഇലാണെന്ന് തോന്നുന്നു. നാട്ടിൽ ഇല്ലാത്തതുകൊണ്ടും പിന്നെ പപ്പയും മമ്മിയുമൊക്കെ പോയത് കാരണവും ആ വക പ്ലാനുകളൊന്നും ഇപ്പോഴില്ല. ഇനി എന്നെങ്കിലും ഞാൻ അവിടെ വീണ്ടും പോകുമോ എന്നും അറിയില്ല. ചിലപ്പോൾ പോയേക്കാം, ചിലപ്പോൾ ഇനി ഒരിക്കലും പോയെന്ന് വരില്ല
ചില കാര്യങ്ങൾ അങ്ങിനെയല്ലെ? അവസാനമായിട്ട് കാണുകയാണ് ചില കാഴ്ച്ചകൾ അല്ലെങ്കിൽ അവസാനമായിട്ട് കേൾക്കുകയാണ് ചില സ്വരങ്ങൾ എന്ന് ആ സമയത്ത് നമ്മൾ ഒരിക്കലും തിരിച്ചറിയില്ല..തിരഞ്ഞു നോക്കുമ്പോൾ ഒരു ഗുഡ്ബൈ പറയാൻ പറ്റിയില്ലല്ലോ എന്ന് തോന്നും പക്ഷേ അതാണ് ലൈഫിന്റെ സ്വാഭാവിക പരിണതി. യാദൃച്ഛികതയിൽ നിന്നും ഉടലെടുക്കുന്ന ഒരു ബന്ധവുമില്ലാത്ത കുറെ ഇവന്റുകൾ അതിൽ നിന്നും എങ്ങനെയോ കെട്ടുപിണയേണ്ടി വരുന്ന കുറെ ജീവിതങ്ങളും. എന്റെ ലൈഫിലെ എത്രയോ മേജർ ഇവന്റുകളിൽ ഈ യാദൃച്ഛികത ഞാൻ ദർശിച്ചിട്ടുണ്ട്. ഒരു സ്പ്ളിറ് സെക്കൻഡിൽ എടുക്കുന്ന ചില തീരുമാനങ്ങൾ കാരണം ലൈഫ് മൊത്തം കീഴ്മേൽ മറിയുന്നതും. ലൈഫ് ഇനിയും ബാക്കിയുണ്ട് എന്ന് കരുതുന്നു. ചിലപ്പോൾ ഞാനിനീയും വേളാങ്കണ്ണി പോയേക്കാം, ആ കടൽത്തീരത്ത് നടന്നു വെയില് കൊണ്ടേക്കാം, സൂര്യാസ്തമനം നോക്കി നിന്നേക്കാം, ചിലപ്പോൾ ഇനി ഒരിക്കലും ഞാൻ വേളാങ്കണ്ണി കാണില്ല, ഈ രണ്ട് പോസിബിലിറ്റിക്കും ഈക്വൽ പ്രൊബാബിലിറ്റിയാണ് ഞാൻ ഇപ്പോൾ കൊടുക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും വേളാങ്കണ്ണിപ്പള്ളിയോടും, ആ യാത്രകളോടും, ആ യാത്രകളിൽ ഒപ്പമുണ്ടായിരുന്ന സഹ യാത്രികരോടും, എന്റെ പപ്പയോടും, മമ്മിയോടും ചേച്ചിയോടും നന്ദി. എന്റെ ഓർമകളിൽ സന്തോഷം നിറക്കുന്ന കുറച്ച് ഏടുകൾക്ക് വർണം നൽകിയതിനും അതിന് നിദാനമായതിനും.
1 note · View note
scattr-t · 25 days ago
Text
Make the climb, without the rope, as the child did! then fear will find you again!
ഈ ലൈൻ ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ട്രൈലജിയിൽ അവസാനത്തെ സിനിമയായ ദീ ഡാർക്ക് നൈറ്റ് റൈസസ് എന്ന സിനിമയിൽ നിന്നുള്ളതാണ്. സീരീസിൽ മൂന്നാമത്തേതും അവസാനത്തേതുമായ സിനിമ ആയതുകൊണ്ടും അത് ഐമാക്സിൽ തന്നെ കാണണം എന്ന് തീരാനിച്ചു ഞാനും എന്റെ അതെ പ്രാന്തുകളൊക്കെയുള്ള ഒരു ഫ്രണ്ടും കൂടെ ആബർഡീനിൽ നിന്ന് എഡിൻബറ വരെ ബസ് കയറിപ്പോയി കണ്ട സിനിമയാണ്. സിനിമ കുഴപ്പമില്ലെങ്കിലും ആദ്യത്തെ രണ്ടിന്റെയും നിലവാരത്തിൽ ഇല്ല എന്നാണ് എനിക്ക് തോന്നിയത് പക്ഷേ നോളന്റെ മറ്റ് സിനിമകളിലെപ്പോലെതന്നെ ഗംഭീരമായ സീനുകളും ക്വോട്ടുകളും ഇതിലും ഉടനീളം കാണാം. അങ്ങനെ ഒരു ഡയലോഗാണ് പോസ്റ്റിന്റെ തുടക്കത്തിൽ ഉള്ളത്. മരിക്കാൻ പോലും തയ്യാറായി ഭൂഗർഭ ജയിലിൽ നിന്ന് പൂറത്ത് ചാടി കടക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ പരാജയപ്പെട്ടു ബാറ്റ്മാനോട് സഹ തടവുകാരൻ ഉപദേശിക്കുന്നതാണ് ഈ കാര്യം. “മരണഭയം ഇല്ലാത്തതുകൊണ്ട് നിങ്ങൾ മെച്ചപ്പെടുകയല്ല ചെയ്യുന്നത് മറിച്ച് നിങ്ങളുടെ പീക് പെർഫോമൻസിനെ തടയുകയാണ്, മരണഭയം ഇല്ലെങ്കിൽ നിങ്ങളെങ്ങനെ നിങ്ങളിലെ ലിമിറ്റിനെ മറികടക്കും? അതുകൊണ്ട് നിങ്ങളെ വീഴ്ചയിൽ നിന്ന് സംരക്ഷിക്കുന്ന കയറുകൾ അഴിച്ചു കളയുക എന്നിട്ട് ചാടാൻ തയ്യാറാവുക അപ്പോൾ നിങ്ങൾ നിങ്ങളിലുറങ്ങിക്കിടക്കുന്ന മരണഭയത്തെ നിങ്ങൾ പിന്നെയും കണ്ടെത്തും”
പലപ്പോഴും ലൈഫിൽ ബുദ്ധിമുട്ടുകളും വിഷമതകളും വരുമ്പോൾ ഞാനാ ക്വോട്ട് ഓർക്കാറുണ്ട്. വിഷമങ്ങളെ ഉള്ളിൽ വയ്ക്കണം അതിങ്ങനെ പുറത്ത് ചാടരുത് അല്ലെങ്കിൽ നമ്മളെ അത് ബാധിക്കരുത് തുടങ്ങിയ ചിന്തകളൊക്കെയാണ് സാധാരണ ഉള്ളതെങ്കിലും അനുഭവപ്പെടുന്ന വിഷമങ്ങൾ അംഗീകരിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോവുക, അനുഭവപ്പെടുന്ന വിഷമങ്ങൾ, തടസ്സങ്ങൾ, ഹാർട്ട്ബ്രേക് ഒക്കെ ഒരു ചാലകശക്തിയായി എടുക്കാൻ ശ്രമിക്കുക അത് നമ്മുടെ തന്നെ പ്രതീക്ഷകൾക്കപ്പുറം പ്രവർത്തിക്കാൻ നമ്മെ സന്നദ്ധരാക്കും. ഇതൊരു ലേർണിംഗ്/അൻലേർനിങ് പ്രോസസാണ്. ശരിയാണെന്ന് മനസ്സിലുറപ്പിച്ച ധാരണകളെ പുനർനിർണയിക്കാനും, ശരിക്കും തെറ്റിനും ഇടയിലെ ഗ്രേ ഏരിയകളിൽ സംഭവിക്കുന്ന എന്റെ ബയാസുകളെ തിരിച്ചറിയാനുമുള്ള ഒരു ശ്രമം.
Onwards and upwards!
1 note · View note
scattr-t · 27 days ago
Text
ട്രാം യാത്രകൾ..
പണ്ട് ആദ്യമായി ട്രാമുകളെപ്പറ്റി കേൾക്കുമ്പോ അതിനെ റോഡ് ട്രെയിൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. സംഗതി ടെക്നിക്കലി ശരിയാണെങ്കിലും അങ്ങനെ വിളിക്കാമോ എന്നറിയില്ല പക്ഷേ നമ്മൾ ട്രാം കാണുമ്പോ അത് റോഡിലൂടെ ഓടുന്നു പക്ഷേ ഓടുന്നത് ഒരു ട്രെയിൻ പോലെ പാളത്തിലൂടെ തന്നെയാണ്..ആ പാളം ഇട്ടിരിക്കുന്നത് റോഡിലൂടെയും. അധികം സ്പീഡന്നും ഇല്ല ഇതിനു. കുറെ സ്റ്റോപ്പുകൾ ഉണ്ടാവും ആളുകൾ ബസിൽ കയറുന്ന പോലെ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യും. ഇന്നും അത്തരം ഒരു ട്രാം യാത്രയിലാണ് ഞാൻ. പലതരം ആളുകൾ, പലതരം മുഖങ്ങളും ആ മുഖങ്ങളിലെ പ്രതീക്ഷകളും. സമൂഹത്തിന്റെ ഒരു പരിച്ഛേദമായി ഏത് ട്രാം റൈഡും പരിഗണിക്കാം. രാവിലെ ആയതുകാരണം നല്ല തിരക്കുണ്ട്, കുറെ ആളുകൾ നില്കുന്നു, ചിലർ ഇരുന്നു പുസ്തകം വായിക്കുന്നു, ഞാൻ ഇങ്ങനെ പാട്ടുകേട്ട് കൊണ്ട് ട്രാം യാത്രകളെയും യാത്രികരെയും പറ്റി എഴുതിക്കൊണ്ടിരിക്കുന്നു.
റോയൽ പരേഡ് എത്താറായി, പണ്ട് ഞാൻ ഇതിനടുത്താണ് താമസിച്ചിരുന്നത്. എന്നും നടക്കാൻ പോകുന്ന ഒരു സ്ഥലം. രണ്ട് ഭാഗത്തും മരങ്ങളാൽ ചുറ്റപ്പെട്ട റോഡുകളും, റോഡിന് രണ്ട് വശങ്ങളായി പാർക്കുകളും. സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ, വിന്റർ തുടങ്ങാറായി അതിന്റെ തണുപ്പുണ്ട്. ആളുകളൊക്കെ മെൽബണിലെ ഒരു സ്ഥിരം കാഴ്ചയായി പഫർ ജാക്കറ്റുകൾക്കുള്ളിലേക്ക് ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു. എനിക്ക് തണുപ്പാണ് ഇഷ്ടം. ജീവിതത്തിന്റെ ആദ്യ ക്വാർട്ടർ കേരളത്തിലെ ചൂടും ഹ്യുമിഡിറ്റിയുമായിരുന്നു എനിക്കിഷ്ടമെങ്കിൽ ഇന്ത്യ വിട്ടതിന് ശേഷമുള്ള 15 വർഷം കൊണ്ട് അത് നേരെ തിരിഞ്ഞു തണുപ്പാണ് താല്പര്യം എന്ന നിലയിലായി. ഇപ്പോഴോക്കെ 25 ഡിഗ്രിയിൽകൂടുതൽ ചൂട് എനിക്ക് തീരെ താല്പര്യമില്ല.
ഓഫീസിലേക്ക് ഇനി അധികം ദൂരമില്ല. ഞാൻ കയറിയ ട്രാം സിറ്റിയുടെ തല തൊട്ടിരിക്കുന്നു. ഇനി മൂന്നോ നാലോ സ്റ്റോപ്പുകളിൽ ഇറങ്ങണം. ഈ നഗരത്തിലെ ആയിരക്കണക്കിന് ഓഫീസുകളിലേക്ക് നടന്നും, ഓടിയും സമയത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്ന പതിനായിരങ്ങൾ ഒരാളായി, മുഖമില്ലാത്ത, ഐഡൻറിറ്റികൾ ഇല്ലാത്ത അല്ലെങ്കിൽ “എംപ്ലോയി” എന്ന ഒറ്റ ഐഡന്റിറ്റി മാത്രമുള്ള ഒരാളായി അടുത്ത 8-9 മണിക്കൂറുകൾ. അതിനുശേഷം തിരിച്ചു വീട്ടിലേക്ക് മറ്റൊരു ട്രാം യാത്ര.
എല്ലാം യാത്രകൾക്കും ഓരോ ലക്ഷ്യമുണ്ട് പക്ഷേ ഒന്ന് സൂം ഔട്ട് ചെയ്തു നോക്കുമ്പോൾ പല യാത്രകളുടെയും തുടക്കവും ഒടുക്കവും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഞാൻ കാണുന്നില്ല
ഇറങ്ങട്ടെ..
1 note · View note
scattr-t · 28 days ago
Text
അയക്കാൻ കഴിയാത്ത കത്തുകൾ
ഇന്ന് കരച്ചിലാണ്.
കുറെ നേരം ജോലി ചെയ്യുമ്പോ കരഞ്ഞു
ജോലി കഴിഞ്ഞിട്ടും കരഞ്ഞു
നടക്കാൻ പോകുമ്പോൾ കരഞ്ഞു
ഇപ്പോൾ കാറിലിരുന്ന് കരയുന്നു
തനിക്കെങ്ങനെയുണ്ട് എന്ന് ചോദിക്കണമെന്നുണ്ട്, പലപ്പോഴും ഫോണെടുക്കും, മെസേജ് അയച്ചാലോ എന്ന് കരുതും പിന്നെ വേണ്ട എന്ന് തോന്നി ഫോൺ തിരിച്ചു വയ്ക്കും.
ഞാൻ തന്നെ കുറെ മിസ് ചെയ്യുന്നുണ്ട്, ഒന്നിനും ഒരു താൽപര്യവുമില്ല പിന്നെ ഒരു യന്ത്രം പോലെ ജീവിക്കുന്നു. തനിക്ക് ലൈഫിൽ കു���െ പ്രശ്നങ്ങൾ ഉണ്ടെന്നറിയാം, അതിലൊപ്പം നിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു..എല്ലാവരും പറയുന്നു മൂവ് ഓൺ, ലൈഫ് ഇസ് എഹെഡ് എന്നൊക്കെ എനിക്കിപ്പോ അതിനും വയ്യ. താൻ എന്നെപ്പറ്റി ചിന്തിക്കുന്നുണ്ടാവുമോ എന്ന് ഞാൻ ആലോചിക്കാറുണ്ട് പക്ഷേ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. എനിക്കങ്ങനെ ആഗ്രഹിക്കാനല്ലേ പറ്റൂ. I want to think I was important for you, I meant something for you at least for a short while.
എല്ലാം കൊണ്ട് വല്ലാതെ മടുത്തിരിക്കുകയാണ്. വീടിന്റെ പണിയൊക്കെ അടുത്തു തന്നെ തുടങ്ങും! താൻ എന്റെ ഒപ്പം ഉണ്ടാവണം ആ വീട്ടിൽ എന്ന് കുറെ ആഗ്രഹിച്ചതാണ്.
ചില ദിവസങ്ങളിൽ എനിക്കല്പം ആശ്വാസം തോന്നാറുണ്ട് പക്ഷേ ഇന്ന് അത്തരം ഒരു ദിവസമല്ല. ഇന്ന് വേദനകളാണ് മനസ് നിറയെ.
ചിലപ്പോ നാളെ അല്പം ഭേദമായിരിക്കും
1 note · View note
scattr-t · 29 days ago
Text
പറയാൻ മറന്ന വാക്കുകളും കൊടുക്കാൻ കഴിയാതിരുന്ന സ്നേഹവും
ഒരു റിലേഷൻഷിപ്പ് ബിൽഡ് ചെയ്യുന്നതിൽ ട്രസ്റ്റിന്റെ പങ്ക് വലുതാണ്, വളരെ വലുത്. എന്റെ ലൈഫിലെ ഏറ്റവും ലോങ്ങ് ആയതും പ്രോമിനന്റ് ആയതുമായ ഒരു റിലേഷൻഷിപ്പ് ഇല്ലാതായിപ്പോകാൻ കാരണം ഈ ട്രസ്റ്റിൽ വന്ന വീഴ്ചകൾ കാരണമാണ്. പിന്നോട്ട് നോക്കുമ്പോൾ എനിക്കറിയാം ഞങ്ങൾ ഒരു തരത്തിലും വർക്ക് ഔട്ട് ആവാൻ ചാൻസില്ലാത്ത ആളുകളായിരുന്നു. അവൾ വളരെ ഓർഗനൈസ്ഡ്, എക്സലന്റ്, നന്നായി ജോലി ചെയ്യും, റാങ്ക് ഹോൾഡർ, സുന്ദരി അങ്ങനെ ഏത് തരത്തിൽ നോക്കിയാലും ഒരു തെറ്റും ആർക്കും അങ്ങനെ പറയാൻ പറ്റില്ല. എന്നെ നോക്കിയാൽ കാണാൻ അത്ര അലമ്പില്ല, അത്യാവശ്യം ഉയരമൊക്കെയുണ്ട്, പഠിത്തത്തിലോ, ജോലിയിലോ മറ്റ് കാര്യങ്ങളിലോ അവളുടെ ഒപ്പമല്ല പക്ഷേ സോഷ്യലി അല്പം കൂടി ഫ്രീയാണ്, അധികം കൾച്ചറൽ ടൈസ് കൊണ്ടുനടക്കുന്നില്ല എന്നിങ്ങനെ പോകുന്നു. ഞങ്ങൾ റിലേഷൻഷിപ്പ് തുടങ്ങിയ കാലത്ത് ഞങ്ങൾ രണ്ട് പെരും അത്ര മെച്വർ ആയിരുന്നില്ല എന്ന് എനിക്കിപ്പോ നല്ല ബോധ്യമുണ്ട്.
ചില പ്രവർത്തികൾ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ട്രസ്റ്റ് മൊത്തത്തിൽ നശിപ്പിക്കും. ഒരു വലിയ സംഭവം ഒന്നും വേണ്ട, ചില വാക്കുകൾ, ചെറുതെന്ന് തോന്നിപ്പിക്കുന്ന എന്നാൽ യഥാർത്ഥത്തിൽ വളരെയധികം അനുരണനങ്ങളുള്ള ചില സംഭവങ്ങൾ ഒക്കെ അതിനുദാഹരണമാണ്. ഇത് എല്ലാ കപ്പിൾസിനും സംഭവിക്കുന്ന കാര്യമാണ് പക്ഷേ കൂടുതലും ആളുകൾ അവരുടെ കൺസെൻസ് പരസ്പരം സംസാരിച്ച് ക്ലാരിറ്റി വരുത്തില്ല പകരം മറ്റേ ആൾ ഉദ്ദേശിച്ചത് എന്താണെന്ന് നമ്മൾ “മനസിലാക്കിയെടുക്കും” പലപ്പോഴും അതിൽ പാളിച്ചകൾ ഉണ്ടാവും. ഇതാണ് ഞങ്ങൾക്കും ഇടയിൽ സംഭവിച്ചത്. രണ്ട് തരം ഐടിയോളജികൾ, രണ്ട് തരം ബാല്യകൗമാരങ്ങൾ, സംസ്കാരം, അതിലെ വ്യതിരിക്തത അങ്ങനെ പലതും ഞങ്ങൾക്കിടയിലെ അകൽച്ച കൂട്ടി. അകൽച്ച വരുന്നു എന്നല്ലാതെ അത് എങ്ങനെ ശരിയാക്കിയെടുക്കാം എന്നതിലോ ഇനി ഭാവിയിൽ ഇത് സംഭവിക്കാതിരിക്കുന്നതിനെ എന്ന കാര്യത്തിലോ ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല പകരം ഞങ്ങളുടെ ഈഗോ കാര്യങ്ങൾ ഏറ്റെടുത്തു. എന്റെ റെബലിയസ് സൈഡും, അവളുടെ ക്ലാസിക്കൽ വാല്യൂ സിസ്റ്റവും ഒരു തരം സ്റ്റെയിൽമേറ്റ് അവസ്ഥയിലായിരുന്നു.
ഒരു ടീം ആയി വർക്ക് ചെയ്യേണ്ട ഞങ്ങൾ പരസ്പരം അവിശ്വസിച്ചു. മറ്റേ ആളുടെ ഇമോഷണൽ, മെന്റൽ ആൻഡ് ഫിസിക്കൽ വെൽബിയിംഗ് നമ്മളുടെ റെസ്പോൺസിബിലിറ്റിയാണ് എന്ന റിലേഷൻഷിപ്പിന്റെ അടിസ്ഥാനം പോലും ഞങ്ങൾക്കിടയിൽ ഇല്ലാതായി. റിസന്റ്മെന്റ് പരസ്പരം ഉണ്ടാകാനും അധിക കാലം വേണ്ടി വന്നില്ല. പിന്നെ എങ്ങിനെയോ ഒക്കെ കുറച്ചു വർഷങ്ങൾകൂടി തള്ളിനീക്കി പക്ഷേ ആ റിലേഷൻഷിപ്പ് ഞങ്ങൾ പിരിയുന്നതിന് വർഷങ്ങൾക്ക് മുൻപേ തന്നെ അന്ത്യശ്വാസം വലിച്ചിരുന്നു.
ലൈഫിൽ റിഗ്രെറ്റ്സ് ഇല്ല എന്ന് പറയുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എങ്ങനെയാണ് അവരത് പറയുന്നതെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. ചിലപ്പോ എന്റെ മനസിലാക്കലിന്റെ കുഴപ്പമായിരിക്കും. എങ്കിൽ നിങ്ങളാണ് ഭാഗ്യവാന്മാരും ഭാഗ്യമതികളും. എനിക്ക് ഇഷ്ടം പോലെ റിഗ്രെറ്റ്സ് ഉണ്ട്. പറയാൻ മറന്ന വാക്കുകളും കൊടുക്കാൻ കഴിയാതിരുന്ന സ്നേഹവും ഒക്കെ എന്റെ റിഗ്രെറ്റ്സ് ആണ്. എടുക്കുന്ന ഓരോ തീരുമാനങ്ങളിൽ ഈ ലാഭനഷ്ടങ്ങൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അത് വീടും, നാടും വിട്ട് ഇറങ്ങുന്നതാണെങ്കിലും, പാർട്ണറോടു പിരിയേണ്ടി വരുന്നതാണെങ്കിലും, മരണത്തെ ഫേസ് ചെയ്യുന്നതിലാണെങ്കിലും എല്ലായ്പോഴും നിങ്ങൾക്ക് ഒരു ചോയ്സ് ഉണ്ട്. ഓരോ തെരഞ്ഞെടുപ്പുകളിലും ബാക്കിയാവുന്ന കുറെ കാര്യങ്ങൾ, എത്ര ഹരിച്ചാലും ശിഷ്ടം പൂജ്യമാവാത്ത കുറെ കണക്കുകൾ..അതിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കുറെ വികാരവിചാരങ്ങളും, അതിൽപ്പെട്ട് പറയാൻ ബാക്കിയാവുന്ന കുറേയേറെ വാക്കുകളും, അതിലുപരി പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹവും. അതൊരു റിഗ്രറ്റ് ആണ്, എന്റെ റിഗ്രറ്റ് ആണ്.. ആ റിഗ്രേറ്റുകളിൽ അകപ്പെട്ടുപോയ അനേകകോടി മനുഷ്യരുണ്ട് എന്നാണ് എന്റെ വിശ്വാസം. അതിൽ ഒരാളാണ് ഞാനും.
1 note · View note
scattr-t · 29 days ago
Text
സ്റ്റോയ്സിസം
കുട്ടിക്കാലം മുതൽക്ക് ഞാൻ കണ്ടിട്ടുള്ള പപ്പ വളരെ ദേഷ്യപ്പെടുന്ന, ചിരിക്കാത്ത ഗൗരവപ്രകൃതിക്കാരനായ ഒരാളാണ്. എനിക്ക് ഓർമ ഉറക്കുന്ന കാലത്തൊക്കെ പപ്പക്ക് ഇപ്പോ എനിക്കുള്ള അതെ പ്രായമാണ് പക്ഷേ എപ്പോഴും ടെൻഷൻ ഉള്ള, എന്ത് കാര്യത്തിനും കുറെ വെപ്രാളപ്പെട്ട് ഓടി എല്ലാവരെയും ഇപ്പോഴും വഴക്ക് പറഞ്ഞു മുൾമുനയിൽ നിർത്തുന്ന ഒരാൾ. പുള്ളി എന്നെ അങ്ങനെ വടിയെടുത്ത് അടിച്ചിട്ടൊന്നും ഇല്ല, തീരെ ഇല്ല എന്നല്ല അത് വളരെ അപൂർവമാണ്. വഴക്ക് പറച്ചിൽ ഏതാണ്ട് നിത്യസംഭവവും. എന്റെ ചേച്ചിക്കും, മമ്മിക്കും ഒക്കെ ഇത് തന്നെയാണ് അനുഭവം. ആൾ ഒന്ന് തണുത്തത് എനിക്കൊക്കെ ഒരു ടീനേജ് പ്രായം ആയപ്പോഴാണ് എന്ന് തോന്നുന്നു. അധികം വൈകാതെ ചേച്ചിയുടെ കല്യാണം നടന്നു പിന്നെ ടെൻഷനൊക്കെ കുറഞ്ഞു, റിട്ടയേഡ് ആയി അങ്ങനെ പലതും. ഇത്രക്കും ആദ്യമേ പറഞ്ഞത് പിൽക്കാലത്ത് എന്റെ പേഴ്സനാലിറ്റിയെ രൂപപ്പെടുത്തിയ ഒരു മെയിൻ കാരക്ടർ ഞാൻ ശീലിച്ചത് പപ്പയേക്കണ്ട് തന്നെയാണ്. കുട്ടിക്കാലത്ത് ഞാൻ നന്നായി ദേഷ്യപ്പെടും, വാശിക്ക് ഭക്ഷണം കഴിക്കാതിരിക്കും ഇത്യാദി ദുശ്ശീലങ്ങളൊക്കെ ഉണ്ടായിരുന്നു പക്ഷേ കാലക്രമേണ വികാരങ്ങൾ അധികം ഉലക്കാതിരിക്കാൻ ഞാൻ എന്നെത്തന്നെ മാറ്റിയെടുത്തു. കുട്ടിക്കാലത്ത് ഞാൻ വായിച്ചിരുന്ന ഷെർലക് ഹോംസും കണ്ടിരുന്ന സിനിമകളിലെ ഹീറോസും ഓക്കെ ഭയങ്കര സ്റ്റോയിക് ആയ ആളുകളാണ് അല്ലെങ്കിൽ അവരോടായിരുന്നു എന്റെ ആരാധന. സന്തോഷം വരുമ്പോൾ തുള്ളിചാടാതെയും, ദുഃഖം വരുമ്പോൾ പൊട്ടിക്കരയുകയും ചെയ്യാത്ത കുറച്ചു പ്രത്യേക മനുഷ്യർ. വികാരങ്ങൾ ഉള്ളിൽ വച്ചു അത് സ്വന്തം പ്രവർത്തിയിൽ കാണിക്കാത്ത അതിമാനുഷർ..അവരോട് കമ്പയർ ചെയ്യുമ്പോ എന്റെ പപ്പ വികാരങ്ങൾക്ക് പെട്ടന്ന് അടിമപ്പെടുന്ന ഒരാളായിട്ട് എനിക്ക് തോന്നി അതും എല്ലാ വികാരങ്ങൾക്കുമില്ല ദേഷ്യം, വെപ്രാളം എന്നിങ്ങനെ പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ലാത്ത കുറെ സംഗതികൾ അതുകൊണ്ട് ഞാൻ എന്റെ ദേഷ്യം, ആഹ്ലാദം ഒ��്കെ കണ്ട്രോൾ ചെയ്യാൻ ശീലിച്ചു. പിന്നെ പ്ലസ് ടു തോറ്റ ഡിപ്രഷൻ, വീട്ടിലെ മറ്റു വിഷയങ്ങൾ എല്ലാം അതിലെ ഒരു ഭാഗമാണ്.
വികാരങ്ങളെ സ്റ്റെബിൾ ആയി പ്രോസസ് ചെയ്യുക എന്നൊരു മൈൻഡ്സെറ്റ് ഉണ്ടാക്കിയെടുത്ത കാരണം പണ്ട് ക്രിക്കറ്റ് കളിക്കുമ്പോളും ജയിച്ചാൽ അമിതാഹ്ലാദമോ, കളി തോൽക്കുമ്പോ നിരാശയോ അധികം പുറത്തു കാണിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അത് പിൽക്കാല ജീവിതത്തിലും ഫോളോ ചെയ്തു. ഇത് പേഴ്സണൽ ലൈഫിൽ എനിക്ക് കുറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ചില കാര്യങ്ങൾക്ക് നമ്മൾ നമ്മുടെ യഥാർത്ഥ ഫീലിംഗ് അതെന്ത് തന്നെ ആയാലും ഈ മോഡുലേറ്റ് ചെയ്യാതെ തന്നെ പ്രതിഫലിപ്പിച്ചില്ലെങ്കിൽ ഒപ്പമുള്ള ആളുകൾക്ക് പോലും അത് തിരിച്ചറിയാൻ വയ്യാതെ ഇരിക്കും. അതുകാരണം എനിക്കൊരു എലിയനേഷൻ ഉണ്ടായി. പണ്ടേ ഉള്ള ഏകാന്തത ഒന്ന് കൂടി ശക്തമായി തോന്നി. എന്റെ ഒരു തെറ്റിദ്ധാരണ ഞാൻ എന്റെ കാര്യങ്ങളും എന്റെ ഒപ്പമുള്ളവരുടെ കാര്യങ്ങളും നോക്കിയാൽ മതി, അവര് തിരിച്ചും അത് ചെയ്യും എന്നാണ്. എല്ലാവർക്കും ഓരോ അജണ്ടയുണ്ടെന്നും ആ അജണ്ടകൾക്കുമുന്നിൽ ആളുകളുടെ പ്രാധാന്യം കുറവാണ് എന്നൊക്കെ പിന്നീട് പഠിച്ച പാഠങ്ങളാണ്.
ലൈഫിൽ ഉണ്ടായ സംഭവങ്ങളിൽ നിന്നും ഞാൻ കൂടുതൽ കൂടുതൽ സ്റ്റോയ്ക്ക് ആയി എന്ന് തോന്നാറുണ്ട്. ജീവിതം അങ്ങനെ മൊത്തത്തിൽ പ്ലാൻ ചെയ്ത് നടപ്പാക്കാൻ ഒന്നും പറ്റില്ലല്ലോ. നമ്മുടെ അനുഭവങ്ങൾ നമ്മുടെ എക്സിസ്റ്റിംഗ് ആയ ചിന്താ സവിശേഷതകളെ കൂടുതൽ എൻഫോഴ്സ് ചെയ്യുന്നു അല്ലെങ്കിലും നമ്മുടെ തലച്ചോറ് പഠിച്ചതേ പാടൂ. പുതിയ കാര്യങ്ങൾ, പുതിയ തോട്ട് പാറ്റൻസ് ഒക്കെ ബ്രെയിന് എനർജി എക്സ്പെൻഡിച്ചർ കൂടുതലുള്ള കാര്യങ്ങൾ ആയതുകൊണ്ട് നമ്മൾ ഫോഴ്സ് ചെയ്തില്ലെങ്കിൽ നമ്മുടെ ബ്രെയിൻ സന്തോഷത്തോടെ അതിന്റെ സ്ഥിരം റൂട്ടിലൂടെ ഓടിക്കൊണ്ടിരിക്കും. (എന്റെ ബ്രെയിൻ, ഞാൻ എന്ന ഡ്യൂവാലിറ്റി യഥാർത്ഥത്തിൽ ഉള്ളതല്ല, ഇത് രണ്ടും ഒന്ന് തന്നെയാണ്)
സ്റ്റോയിസിസം യഥാർത്ഥത്തിൽ എനിക്ക് ഹെൽപ്ഫുൾ ആയിരുന്നു. അതുകൂടി ഇല്ലായിരുന്നെങ്കിൽ എന്നെപ്പോലെ സെൻസിറ്റീവ് ആയ ഒരാൾ നന്നായി ബുദ്ധിമുട്ടിയേനെ. ഇപ്പോൾപോലും നന്നായി ബുദ്ധിമുട്ടുന്നുണ്ട് പലതും മറന്നു കളയാൻ എന്ന ബോധത്തോടെ തന്നയാണ് ഞാൻ ഇതെഴുതുന്നത് പോലും. ഞാൻ ഒരു സെൽഫ് ഹെല്പ് ഗുരുവോ, ഫിലോസഫി പഠിച്ച ഒരാളോ അല്ല, ഇതു എന്റെ ജീവിതത്തിൽ ഞാൻ കണ്ടെത്തിയ ചില നുറുങ്ങുവിദ്യകളാണ്..ഈ ഞാൻ എന്ന അവസ്ഥാന്തരത്തിന്റെ പരിണാമദശയിലെ ചില ഭാഗങ്ങൾ. ആ കല്ലുകളിൽ ചവിട്ടിനിന്നാണ് ഞാൻ ഇതെഴുതുന്നത്, ആ കല്ലുകളിൽ പലതിനും വിടവുകളുണ്ടോ?, പലതും കെട്ടിപ്പോക്കിയിരിക്കുന്ന തറ യഥാർത്ഥത്തിൽ വിള്ളലുകൾ നിറഞ്ഞതാണോ? പലതും എടുത്തുകളഞ്ഞു വേറെ പണിയണോ??? എന്നൊക്കെ ദിനവും പരതിയാണ് ഞാൻ ജീവിക്കാൻ ശ്രമിക്കുന്നത്.
ഭാവിയിൽ ഞാൻ കൂടുതൽ സ്റ്റോയിക്ക് ആവുമോ അതോ ഉള്ള സ്റ്റോയിസിസം കുറയുമോ എന്നൊന്നും അറിയില്ല. മാറ്റമില്ലാത്തതായിട്ട് മാറ്റം മാത്രമല്ലേ ഉള്ളൂ..കണ്ടറിയാം
1 note · View note
scattr-t · 1 month ago
Text
ഒരു കാറ് വാങ്ങിയ കഥ
വീട്ടിൽ ആദ്യം വാങ്ങിയ കാർ ഒരു മാരുതി 800 ആയിരുന്നു. ഒരു ചുവന്ന കളറിലുള്ള കാർ. മാരുതി 800 ന് അന്ന് രണ്ട് മോഡലെ ഉള്ളൂ. എസി ഉള്ളതും, എസി ഇല്ലാത്തതും. എസി ഉള്ള മോഡൽ ലക്ഷ്വറി എന്നാണ് വയ്പ്. എന്തായാലും എസി ഉള്ള മോഡൽ തന്നെയാണ് എടുത്തത്. എസി ഇട്ടാൽ പെട്രോൾ കൂടുതൽ ചെലവാവുമല്ലോ അതുകൊണ്ട് വല്ല കാലത്തൊക്കെയേ ആ എസി ബട്ടൺ പ്രസ് ചെയ്യാറുണ്ടായിരുന്നുള്ളൂ. 2002 നവംബറിലാണ് ഈ കാറ് വാങ്ങുന്നത്, അത് തന്നെ കുറെ അധികം ചർച്ചകളും റിസർച്ചും ഒക്കെ നടത്തി വാങ്ങിയ വണ്ടിയാണ്. കുട്ടി ആയിരുന്ന കാലം തൊട്ടേ ഡ്രൈവിംഗ് പ്രാന്ത് തലക്കുപിടിച്ച ഒരാളായിരുന്നതുകൊണ്ട് ഞാനിങ്ങനെ ഇടയ്ക്കിടക്ക് പറയും നമുക്കൊരു കാറ് വാങ്ങാം എന്നൊക്കെ.. പപ്പയും മമ്മിയും അത് എന്നും പുച്ഛിച്ചു തള്ളിയിട്ടേയുള്ളൂ. 2002 കാലത്ത് എനിക്ക് കഷ്ടി 18 ആവുന്നതേയുള്ളൂ അപ്പത്തന്നെ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ എനിക്ക് തിരക്കായി. അത് വീട്ടിൽ കാറുണ്ടായിട്ടല്ല പക്ഷേ പഠിച്ചു വെക്കാമല്ലോ. ഇതൊക്കെ ഒരു വഴിക്ക് പോകുന്ന സമയം ഉണ്ടായ ഒരു ചെറിയ സംഭവമാണ് വീട്ടിൽ കാറ് വാങ്ങുന്നതിന്റെ ഏറ്റവും വലിയ പ്രേരകശക്തി ആയത്.
പപ്പയുടെ വല്യപ്പന്റെ വീട് മറ്റം എന്നൊരു സ്ഥലത്താണ്. അവിടെ ഇടക്കിടക്ക് പപ്പയും ഞാനും മമ്മിയും ഒക്കെ പോകാറുണ്ട്. ഒരു ദിവസം പപ്പയും മമ്മിയും മാത്രം മറ്റത്തിലോട്ട് പോയി. ഈ മറ്റം എന്ന സ്ഥലം ചാവക്കാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളുമായി ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ്. വലിയ വികസനമൊന്നും അന്നില്ല. ഒരു വലിയ പള്ളി, കുറച്ചു കടകൾ അങ്ങനെ ചെറിയ ഒരു സ്ഥലവും നാട്ടുകാരും. ബസ് ടൈമിങ്ങൊക്കെ കണക്കാണ്. അന്ന് ബന്ധുമിത്രാദികളെയൊക്കെ കണ്ടു കഥ പറഞ്ഞു ചായയും കുടിച്ചു ബസ് കേറാൻ ഇറങ്ങിയ പപ്പയും മമ്മിയും ഒരു മണിക്കൂർ ബസ് സ്റ്റോപ്പിൽ ഇരിക്കാൻ പോലും സ്ഥലമില്ലാതെ നട്ടം തിരിഞ്ഞു. അന്ന് അവസാനം ബസ് വന്നു അതിൽക്കയറിയിട്ടാണ് മമ്മി പപ്പയോട് “പപ്പെ, നമുക്കൊരു കാറ് വാങ്ങിയാലോ“ എന്ന് ചോദിക്കുന്നതും പപ്പ അത് കാര്യമായിട്ട് എടുക്കുന്നതും. അവര് നോക്കിയപ്പോ ചേച്ചിയുടെ കല്യാണം കഴിഞ്ഞു, ഞാൻ എന്തെങ്കിലുമൊക്കെ ആയിക്കൊളും എന്ന് കരുതിയിട്ടുണ്ടാവും.
എന്തായാലും അതോടെ സംഭവം ഉഷാറായി, കാറ് വാങ്ങാനുള്ള ചർച്ചകൾ, ഫിനാൻസ് ഒക്കെ പെട്ടന്ന് തന്നെ നടന്നു. അധികം കാശ് ചെലവില്ലാതെ മൈലേജ് ഉള്ള ഒരു കാറ് വേണം ആ ക്രൈറ്റീരിയ ഒക്കെ നോക്കുമ്പോ മാരുതി 800 തന്നെ. ഏറ്റവും ചീപ്പാണ്, വെറും 800 സിസി എഞ്ചിനായതുകൊണ്ട് ഒരു 20-21 കിലോമീറ്റർ ഒക്കെ മൈലേജും കിട്ടും. അന്ന് പെട്രോളിന് 28 രൂപയോ മറ്റോ ആണ് ലിറ്ററിന് അപ്പോ അതൊക്കെ നോക്കി അളന്നും തൂക്കിയും മാരുതിയിൽ ഉറപ്പിച്ചു. എന്റെ കസിൻ ബിബിൻ എന്ന് ഇൻഡസ് മാരുതിയിൽ മെക്കാനിക്ക് ആയതുകൊണ്ട് ആ ഒരു ഉറപ്പും ഉണ്ട്. എന്റെ ഡ്രൈവിംഗ് പഠനം അതോടുകൂടി ഉച്ചസ്ഥായിയിലായി. പഠിച്ചു ലൈസൻസ് കിട്ടിയിട്ട് വേണം കാറോടിക്കാൻ എന്ന സ്വപ്നം സത്യമാവാൻ പോകുന്നല്ലോ..
പിന്നെ എന്റെ സ്ഥിരം പ്രാന്തുകളായ മ്യൂസിക് സിസ്റ്റം തപ്പി ഇറങ്ങി അതിന്റെ റിസർച്ച് നടത്തി കുറെ സമയം കളഞ്ഞതും അവസാനം ഒരു ഗൾഫ് ഷോപ്പിൽ നിന്ന് ഒരു പയനിയർ സിഡിപ്ലേയർ വാങ്ങിയതും ഒക്കെ ഓരോ ഓർമയാണ്. കാറ് ഡെലിവറി വരുന്നതിനു മൂന്നോ നാലോ ദിവസം മുൻപാണ് എന്റെ ഡ്രൈവിംഗ് ടെസ്റ്റ്. രാവിലെതന്നെ തൃശ്ശൂർക്ക് ബസ് കയറിപ്പോയ ഞാൻ തണുപ്പടിച്ച് പനി പിടിച്ചു കിടപ്പിലായതും, കാറ് വീട്ടിലെത്തിയതിന് ശേഷം “പ്ലാറ്റ്ഫോം” ഗിയർ പരിചയമില്ല എന്ന ന്യായം പറഞ്ഞു അടുത്തുള്ള ഒരു നാട്ടുകാരനെ വിളിച്ചു ഒരു ഗ്രൗണ്ടിൽ പോയി കാറോടിക്കുന്ന പപ്പയുടെ ചിത്രം എന്റെ മനസിലുണ്ട്. കാറോടിക്കാനുള്ള ലൈസൻസ് നിധി കാക്കുന്ന ഭൂതം പോലെ കഴിഞ്ഞ പത്തിരുപത് വർഷമായി സംരക്ഷിച്ചു കൊണ്ട് നടന്നിരുന്ന പപ്പക്ക് സത്യത്തിൽ കാറോടിക്കാനുള്ള ഒരു ധൈര്യവും ബാക്കിയില്ല എന്നൊക്കെ അപ്പോഴാണ് എനിക്ക് കത്തിയത്. അതോടു കൂടി കാറിന്റെ കാര്യം ഞാൻ അങ് ഏറ്റെടുത്തു. അപ്പുറത്തും ഇപ്പുറത്തും ബസും ലോറിയും വരുമ്പോ കൈവിറയ്ക്കുന്ന ആളെക്കൊണ്ട് വണ്ടിയോടിച്ചു എന്തിനാ വെറുതെ പടമാകുന്നത്!
കാറ് വാങ്ങിയ സന്തോഷവും അതിലെ യാത്രകളും ഒക്കെ ആയി രസമായിപ്പോകുമ്പോ തന്നെ ഈ കാറ് പോരാ എന്നോ അതിനത്ര ഉറപ്പോ സേഫ്റ്റിയോ ഒന്നുമില്ല എന്നും പപ്പയ്ക്കും മമ്മിക്കും മനസ്സിലായി. ഈ മാരുതി 800 എന്റെ വീട്ടിൽ ഒമ്പത് മാസമേ ഉണ്ടായിരുന്നുള്ളൂ അതിനകം തന്നെ അത് മാരുതിക്ക് തിരിച്ചു കൊടുത്തു വേറെ വാഗൻ ആർ എടുത്തു. ആ കാർ “പകുതി” ഇപ്പോഴും അളിയന്റെ വീട്ടിലുണ്ട്, 21 വർഷമായിട്ടും എങ്ങനെയൊക്കെയോ ”ഓടുന്ന” ആ ശകടമാണ് ഞാനിപ്പോഴും നാട്ടിൽ പോകുമ്പോ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത്.
1 note · View note
scattr-t · 1 month ago
Text
എഴുത്തിന്റെ ആരംഭം
എഴുതാൻ തുടങ്ങിയത് എന്നാണെന്നോ എന്തുകൊണ്ടാണെന്നോ ഇപ്പോ എനിക്ക് ഓർമയില്ല. കുട്ടിയായിരുന്ന കാലം തൊട്ട് തന്നെ അല്പം വായനാശീലം ഉണ്ടായിരുന്നു. എന്ന് വച്ച വലിയ വലിയ സംഗതികൾ ഒന്നുമല്ല, കിട്ടിയതെന്തും വായിക്കും. വീട്ടിൽ കുറെ പുസ്തകങ്ങളുണ്ട്, പപ്പ നന്നായി വായിക്കും ആ ശീലം കിട്ടിയതാണ്. കുട്ടിയായിരുന്നപ്പോൾ വീട്ടിൽ ബാലരമ, ബാലഭൂമി, പൂമ്പാറ്റ, യുറേക്ക ഒക്കെ വരുത്തും ഇതൊക്കെ കിട്ടി അരമണിക്കൂറിൽ തീർക്കും, പിന്നെയും വായിക്കും. അതുപോലെ ഇന്ത്യ ടുടെ, മനോരമ വീക്കിലി, കലാകൗമുദി, കുറെ ശാസ്ത്ര പുസ്തകങ്ങൾ, വായനശാലയിൽ നിന്നും എടുക്കുന്ന ഡിറ്റക്ടീവ് നോവലുകളായ ജെയിംസ് ഹാഡ്ലി ചെസ്, ആഗതാ ക്രിസ്റ്റി, ഷെർലക് ഹോംസ് ഒക്കെ വായിച്ചാണ് ഞാൻ വളർന്നത് അതുകാരണം എഴുതാനുള്ള എന്തോ താല്പര്യം എവിടെയോ ഉണ്ടായിരുന്നു എന്ന് കരുതുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ അത് നോവലുകളും കഥകളും ഒക്കെ ആയി വായനാശീലം എന്നോടൊപ്പം വളർന്നു.
ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെട്ട ഒരുദ്യമമാണ് എനിക്ക് എഴുത്ത് അതുകൊണ്ട് തന്നെ അങ്ങനെ എഴുതാൻ പറ്റും എന്നൊരു ആത്മവിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും എഴുതും, അത് ഒളിച്ചു വയ്ക്കും, രണ്ട് ദിവസം കഴിയുമ്പോ വായിക്കും എന്നിട്ട് കീറിക്കളയും. ഇതായിരുന്നു രീതി.
പ്ലസ് ടുവിലെ തോൽവിയും അത് മനസ്സിലുണ്ടാക്കിയ മുറിവുകളുമാണ് എഴുതാനുള്ള ആഗ്രഹം പിന്നെയും മുളപ്പിച്ചതെന്ന് തോന്നുന്നു. ഉള്ളിലനുഭവപ്പെട്ട ഏകാന്തതയും, ടീനേജ് പ്രശ്നങ്ങളും, ഒറ്റപ്പെടലും, യഥാർത്ഥ ലോകത്തിന്റെ മസരാത്മക രീതികളിൽപ്പെട്ടുണ്ടായ അന്ധാളിപ്പും, കൂട്ടുകാരുടെ കളിയാക്കലുകളും ഒക്കെ അതിന് കാരണമായിട്ടുണ്ട്.
പത്താം ക്ലാസ് കഴിയുന്നവരെ ഒരു സെക്യൂട് ബബിലിനകത്ത് ജീവിച്ചു പെട്ടന്ന് അത് വിട്ടിറങ്ങി വരുമ്പോഴുള്ള പകപ്പ്! അതൊരു നല്ല ലെനിങ് എക്സ്പീരിയൻസ് തന്നെയാണ്. എന്റെ കൂട്ടുകാർ പിന്നീട് ചോദിച്ചിട്ടുണ്ട് ഞാൻ ഇങ്ങനെയൊക്കെ ആവാൻ എന്താണ് ഇതിനുമാത്രം എന്റെ ലൈഫിൽ സംഭവിച്ചതെന്ന്? അന്നും ഇന്നും എന്റെ ആൻസർ ഒരേ കാര്യമാണ് “പ്രത്യേകിച്ച് അങ്ങനെ മോശപ്പെട്ട ഒന്നും ഉണ്ടായില്ല” താരതമ്യേന വളരെ ഭേദപ്പെട്ട ബാല്യകാലമായിരുന്നു. സമ്പത്തിന്റെ നടുവിൽ വളർന്ന ഒരാളല്ല ഞാൻ പക്ഷേ സർക്കാർ എംപ്ലോയീസ് ആയിരുന്ന പപ്പയും മമ്മിയും ഒരു കാര്യത്തിനും മുട്ട് വരുത്തിയിട്ടില്ല. നമ്മുടെ ലൈഫിൽ എന്ത് സംഭവിച്ചു എന്നതല്ല നമ്മൾ ലെഫിൽ നിന്നെന്ത് മനസിലാക്കിയെടുത്തു എന്നതിലാണ് കൂടുതൽ ഇമ്പോർട്ടൻസ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.
എന്റെ ലൈഫിലെ പ്ലസ് ടു തോൽവി എന്നെ വല്ലാതെ ബാധിച്ചിരുന്നു, കുടുംബത്തിന് മൊത്തം നാണക്കേടാണ് എന്നെക്കൊണ്ട് എന്ന ചിന്ത, നാട്ടുകാരുടെ കളിയാക്കലുകൾ ഇതൊക്കെ സ്വതവേ അല്പം അന്തർമുഖത്വക്കാരനായ എന്നെ കൂടുതൽ ചിന്തകളിലേക്ക് മാത്രം നയിച്ചു. അന്നും ഇന്നും എഴുത്തിലെ ഊർജം ഉള്ളിൽ തളം കെട്ടുന്ന വേദനകൾ തന്നെയാണ്. അങ്ങനെ ഇടക്കൊക്കെ എന്തൊക്കെയോ ഡയറിയിൽ കുറിച്ചിടുന്ന ഒരു പതിവ് തുടങ്ങി.
പ്ലസ് ടു കഷ്ടിച്ച് പാസ് ആയി ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഇതൊക്കെ. 2004-2007 വരെ ഞാൻ എഴുതിയതൊക്കെ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുന്ന കാലത്ത് വീട്ടിൽ വന്ന ഒരു ദിവസം ഞാൻ കത്തിച്ചു കളഞ്ഞു. എന്തോ ആ എഴുതിയ സംഗതികളിൽ ഞാൻ കണ്ടെത്തിയ എന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല. ഭയങ്കര ഇമോഷണലി ഇമെച്വർ ആയ ഒരാളെയാണ് ഞാൻ അതിൽ കണ്ടത്. പിന്നീട് എഴുതിത്തുടങ്ങിയ കാര്യങ്ങളും വലിയ വ്യത്യാസമൊന്നും കണ്ടിരുന്നില്ല. കുറെ ഡിസില്യൂഷൻമെന്റ്, ലോൺലിനസ്സ്, ഡിപ്രഷൻ റിലേറ്റഡ് പ്രശ്നങ്ങൾ ഒക്കെത്തന്നെ കാര്യങ്ങൾ. അല്പം മാറ്റം ഉണ്ടായത് 2007-2009 കാലഘട്ടത്തിലാണ്. അല്പം റെബലിയസ് ആയിരുന്നു, റിലേഷൻഷിപ്പ് എന്ന് വിളിക്കാൻ പറ്റാത ചില ബന്ധങ്ങളും, നമ്മളരാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ അവസ്ഥകളും ഒക്കെ. ആ കാലത്ത് എഴുതിയ സംഗതികളും 2010 ഇൽ ഇന്ത്യ വിടുന്നതിന് മുമ്പേ ഞാൻ നശിപ്പിച്ചിരുന്നു.
2010-2012 വരെയാണ് ആദ്യമായി ഡിജിറ്റൽ ഫോർമാറ്റിൽ ബ്ലോഗിങ് തുടങ്ങിയത്. ദിവ്യയുമായുള്ള റിലേഷൻഷിപ്പ് ഒരു സൈഡിൽ, എന്റെ റെബലിയസ്, എഗെയിംസ്റ്റ് സോഷ്യൽ നോംസ് ചിന്തകൾ മറ്റൊരു സൈഡിൽ, അല്പം യാത്രാക്കുറിപ്പുകൾ ഇതൊക്കെ ആയിരുന്നു അതിൽ. ഞാൻ എഴുതുന്നത് എന്ന് ദിവ്യക്കറിയാം അങ്ങനെ 2012 ഇൽ ഞാൻ റിലേഷൻഷിപ്പുകളെപ്പറ്റിയും ഫിസിക്കൽ ഇന്റിമസിയെപ്പറ്റിയും ഒക്കെ എഴുതിയ പോസ്റ്റ് വായിച്ചിട്ട് ഞങ്ങൾ തമ്മിൽ വലിയ ആർഗ്യുമെന്റ് ഉണ്ടായി. അന്ന് തന്നെ ഇതു വരാനിരിക്കുന്ന ലൈഫിന്റെ ഒരു സ്നാപ്ഷോട്ട് ആണെന്ന് മനസിലാക്കാനുള്ള പാകത ഇല്ലാഞ്ഞ കാരണം ആകെക്കൂടി സംഭവിച്ചത് എന്റെ എഴുത്ത് നിന്ന് എന്നത് മാത്രമാണ്. പതിമൂന്ന് വർഷത്തോളം ഞാൻ പിന്നെ എഴുതിയില്ല.
അങ്ങിനെ ഒരു ബ്ലോഗ് ഉണ്ടായിരുന്നത് തന്നെ ഞാൻ മറന്നിരുന്നു. ഈ കഴിഞ്ഞ ബ്രേക്കപ്പ് എന്നെ വല്ലാതെ ഉലച്ചു കളഞ്ഞപ്പോൾ ഇനിയും എഴുതണം, ബ്ലോഗ് ചെയ്യണമെന്ന് കരുതി ഗൂഗിളിൽ ലോഗിൻ ചെയ്തപ്പോഴാണ് ആ പഴയ ബ്ലോഗ് പിന്നെയും മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. അതൊരു ഞെട്ടലായിരുന്നു, ഒന്നു രണ്ടോ പോസ്റ്റൊക്കെ ഞാൻ വായിച്ചു അത് ഡിലീറ്റ് ചെയ്താലോ എന്ന് ആലോചിച്ചതാണ് പക്ഷേ അതവിടെ നിൽക്കട്ടെ! ഒരു ഗതകാല സ്മരണയായിട്ട്
പുതിയ എഴുത്തുകൾ ഇവിടെ തുടരട്ടെ അതും ഇംഗ്ലീഷിൽ അല്ല… പച്ചമലയാളത്തിൽ..ഒളിച്ചു വക്കലുകൾ ഇല്ലാതെ, തുറന്നെഴുതട്ടെ ഞാൻ..
1 note · View note
scattr-t · 1 month ago
Text
മെയ് 17
ചാട്സ്റ്റൺ ഷോപ്പിംഗ് സെന്ററിലിരുന്ന് കാപ്പി കുടിക്കുന്നു. സൺ ഗ്ലാസ് വാങ്ങാൻ വന്ന് അത് നടന്നില്ല അപ്പോ കാപ്പി കുടിക്കാം അതുപോലെ എന്തൊക്കെയോ എഴുതണമെന്നുണ്ട് അതും ഒന്ന് ശ്രമിക്കാം എന്ന് കരുതി. രണ്ട് മാസം മുൻപ് ഇതേ ഷോപ്പിംഗ് മോളിലിരുന്നു സന്തോഷത്തോടെ മനസ് നിറഞ്ഞു അവൾക്ക് മെസേജ് അയച്ചിരുന്ന ആളാണ് ഞാൻ. സന്തോഷം ക്ഷണികമാണെന്നാണ് കേൾവി എന്തായാലും ഇത്രക്കും വേഗത്തിൽ ഇങ്ങനെയൊക്കെയാവുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. പുള്ളിയെ ഇതു മൊത്തം നടന്നു കാണിക്കണം, ബർത്ത്ഡേ പ്രസന്റായിട്ട് ഒരു റെഡ് ടോപ്പ് ഒക്കെ വാങ്ങിക്കൊടുക്കണം എന്ന് കരുതിയതാണ്. ആ എന്തെങ്കിലുമൊക്കെ നടക്കട്ടെ, നമുക്ക് സ്നേഹിക്കാനല്ലേ പറ്റൂ, ഇങ്ങോട്ടു അങ്ങനെതന്നെ വേണമെന്ന് ശഠിക്കാൻ പറ്റില്ലല്ലോ..എല്ലാം മറക്കാനും വിട്ടു കളയാനും ശ്രമിക്കുക അല്ലാതെന്ത് ചെയ്യാൻ.
പ്രത്യേകിച്ച് പ്ലാനുകളൊന്നും ഇല്ലാത്ത ഒരു ശനിയാഴ്ച, പകുതി ദിവസം ജോലി ചെയ്ത് തീർത്തു..ബാക്കി ഷോപ്പിംഗ് സെന്ററിലെ തിരക്കും ആളുകളുടെ കെയോട്ടിക് ആയ ചലനവേഗങ്ങളുമൊക്കെ കണ്ടു തീർക്കാം. വീട്ടിലിരുന്നാൽ ഒന്നുകിൽ കുക്കിംഗ് ചെയ്യണം അല്ലെങ്കിൽ നടക്കാനോ ജിമ്മിലോ പോകണം അല്ലെങ്കിൽ ചിന്തിച്ചു ഞാൻ ഡെസ്പ് ആവും അത് വയ്യ.
വൈകുന്നേരം ഒരു ഡിന്നർ ഇൻവിറ്റേഷൻ ഉണ്ട്, കാർമന്റെ വക. കഴുത്തിനു ഓപ്പറേഷനായി കിടന്നപ്പോൾ എന്നെ കുറെ സഹായിച്ചിട്ടുണ്ട് കാർമൻ. സഹിച്ചു മടുത്തപ്പോൾ അവളെ വിളിച്ചു ഞാൻ കരഞ്ഞിട്ടുണ്ട്. ഒരു പാവം ജർമ്മൻ കുട്ടി. നല്ല മനസ്സാണ്, കുറെ അനുഭവിച്ചിട്ടുമുണ്ട് ലൈഫിൽ ഇപ്പോ ചെറുതായി ഒക്കെ ഒന്ന് സന്തോഷമായിത്തുടങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു. അവളുടെ ബോയ്ഫ്രണ്ട് വലിയ അലമ്പില്ലാത്ത ഒരുത്തനാണ് എന്നാണ് ഇതു വരെയുള്ള എന്റെ വിലയിരുത്തൽ.
ഇങ്ങനെ കുറച്ചാളുകളെ പരിചയപ്പെടാൻ പറ്റിയത് തന്നെ വലിയൊരു കാര്യമാണ്. കുറെ കാര്യങ്ങളൊക്കെ നമുക്ക് അവരിൽ നിന്നും പഠിച്ചെടുക്കാൻ പറ്റിയിട്ടുണ്ട്. ലൈഫ് മുന്നോട്ട് കൊണ്ടുപോകാനുള്ള ഊർജം ഇങ്ങനെയൊക്കെയാണല്ലോ കിട്ടുന്നത്. നഷ്ടപ്പെട്ട കുറെ ബന്ധങ്ങൾ പോലെ തന്നെ വീണുകിട്ടുന്ന ഇത്തരം ബന്ധങ്ങളും ഒരനുഭവമാണ്.
ഓരോരോ യാത്രകളും ഓരോരോ തരം അനുഭവങ്ങളും പരിചയം പുതുക്കലുകളുമാണ്. മാഞ്ഞും മറഞ്ഞും തെളിഞ്ഞും ചിലപ്പോഴൊക്കെ നിരയും വരിയും തെറ്റി ഒഴുകുന്ന ഒരു പുഴയിലൂടെ ഒഴുകുന്ന കുറെ പൊങ്ങുതടികളായ അനുഭവങ്ങൾ.
ഉള്ളിലെ വിഷമങ്ങളാണ് ഇങ്ങനെയൊക്കെ പുറത്ത് വരുന്നതെന്ന് എനിക്കറിയാം. എഴുതുന്ന വരികളൊക്കെ എങ്ങനെയോ അതിൽചെന്ന് അവസാനിക്കുന്നു. ജീവിതത്തിൽ സന്തോഷിക്കാനുള്ള കുറെ കാര്യങ്ങളുണ്ട് പക്ഷേ മനസ് അതിലൊന്നും നിൽക്കുന്നില്ല. എന്റെ തെറാപ്പിസ്റ്റിന്റെ അഭിപ്രായ പ്രകാരം ഇതൊക്കെ ഹീലിംഗിന്റെ പാർട്ടാണ് അതുകൊണ്ട് ഞാൻ എഴുതുന്നു, ആ എഴുത്തിലൂടെ ഉള്ളിലെ വിഷമങ്ങൾ വറ്റിയേക്കും എന്നാണ് പറയുന്നത്. അത് അങ്ങനെ തന്നെ സംഭവിക്കുമോ എന്നൊന്നും എനിക്കറിയില്ല പക്ഷേ എഴുതാൻ ഇപ്പോൾ അല്പം താല്പര്യം തോന്നുന്നുണ്ട്. ഉള്ളിൽ ചിറകെട്ടി നിർത്തിയ പലതും ആ ചിറ ഭേദിച്ചു പുറത്തു ചാടുന്നുണ്ട്..
ഇനിയും എഴുതണം, എഴുതി എഴുതി ഭാരമില്ലാത്ത ഒരു അപ്പൂപ്പൻ താടി പോലെ ഫീൽ ചെയ്യുന്ന ഒരു കാലം വരുന്നത് വരെ..
1 note · View note
scattr-t · 1 month ago
Text
തുടക്കങ്ങളും ഒടുക്കങ്ങളും
ഒരു ഗാന്ധിജയന്തി ദിവസമാണ് ഞാൻ ഇന്ത്യ വിട്ടത്. ചെന്നൈയിൽ നിന്നായിരുന്നു ആദ്യ ഫ്ലൈറ്റ്, ഒരു ബ്രിട്ടീഷ് എയർവെയ്സിന്റെ 777 നോ മറ്റോ ആണ്. ലണ്ടനിലേക്കായിരുന്നു ആദ്യ യാത്ര, അവിടെ നിന്ന് സ്കോട്ലാൻഡിലെ ആബർഡീനിലേക്കും. രാവിലെ ആറ് മണിക്കായിരുന്നു ടെക് ഓഫ് എന്നാണ് ഓർമ. ഇതു ഒരു പതിനഞ്ച് കൊല്ലം മുൻപുള്ള ഒരു ഓർമയാണ്. എയർക്രാഷ് ഇൻവെസ്റ്റിഗേഷൻ നാഷണൽ ജ്യോഗ്രഫിക് ചാനലിൽ വിടാതെ കാണുന്ന സ്വഭാവം ഉണ്ടായിരുന്നത് കുറെ ട്രിവിയൽ ടെക്നിക്കൽ വാക്കുകളൊക്കെ എനിക്കറിയാം. എന്നാലും ആദ്യ ഫ്ലൈറ്റാണ്, കാര്യങ്ങളെപറ്റി വലിയ ധാരണ ഒന്നും ഇല്ലെങ്കിലും ഞാൻ കൗണ്ടറിലെത്തിയപ്പോ അവര് ചോദിച്ചു എക്സ്ട്രാ ലെഗ്രൂം സീറ്റിലേക്ക് മാറ്റണോ എന്ന്. ഞാൻ തലയാട്ടി സമ്മതിച്ചു അത് കഴിഞ്ഞിട്ട് അവര് പറഞ്ഞു എങ്ങാനും വല്ല എമർജൻസിയും ഉണ്ടായാൽ ഡോർ തുറക്കാൻ ഹെല്പ് ചെയ്യേണ്ടി വരുമെന്ന്. നമ്മളിവിടെ എയർ ക്രാഷ് ഇൻവീറ്റിഗേഷന്റെ പത്ത് സീസണും കണ്ടു നിൽക്കുവാണെന്ന് അവർക്കറിയില്ലല്ലോ. കടലിൽ ടിച്ച് ചെയ്ത വിമാനത്തിന്റെ വാതിൽ തുറന്ന് രക്ഷപ്പെടേണ്ട “ഭാഗ്യമൊക്കെ” നോവലിലും കഥകളിലും മാത്രേ കാണൂ എന്നറിയാവുന്നതുകൊണ്ട് ഞാൻ കാര്യമാക്കിയില്ല. പണ്ട് എന്റെ കസിൻ ബിബിൻ പറയാനുള്ളത് എല്ലാം ഒരു കെ കെ പി പി ആണ് (കിട്ടിയാൽ കിട്ടി, പോയാൽ പോയി) ഇതാണ് ഒരു ലൈൻ.
ചെക്ക് ഇൻ ചെയ്തു അവസാനം വിമാനത്തിൽ എത്തി, ആദ്യമായിട്ടാണല്ലോ ഫ്ലൈറ്റിൽ കയറുന്നത് അതിന്റെ ഒരു കണ്ണ് മഞ്ഞളിപ്പും രാത്രിയിൽ മര്യാദക്ക് ഉറങ്ങാത്തതിന്റെ ക്ഷീണവും ഒക്കെക്കൂടി ഞാൻ സീറ്റ് കണ്ടു പിടിച്ചു ഇരുന്നു ബെൽട്ടൊക്കെ ഇട്ടു. മുന്നിലത്തെ സീറ്റ് പോക്കറ്റിൽ ഫ്ലൈറ്റ് ഇൻഫർമേഷൻ ഉണ്ട്, കൗണ്ടറിൽ പറഞ്ഞ സംഗതികളൊക്കെത്തന്നെ, മാസ്ക് എങ്ങനെ ഇടണം, ബെൽറ്റ് ഇങ്ങനെ ലോക്ക് ചെയ്യണം, പിന്നെ ഒന്ന് രണ്ട് ചിത്രങ്ങളുണ്ട് ഒരു ഫ്ലൈറ്റ് ഒരു പറമ്പിൽ നിർത്തിയിട്ടിരിക്കുന്നു അവിടവിടെ അല്പം തീയുണ്ട്. ആളുകൾ വരിവരിയായി വിമാനത്തിന്റെ ചിറകിൽക്കൂടെ നടന്നു എമർജൻസി ഫ്ലോട്ട് വഴി താഴേക്ക് ഇഴുകി ഇറങ്ങുന്ന വേറൊരു ചിത്രം, അതേപോലെ വെള്ളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ആളുകൾ ഫ്ലോട്ട് ഒരു ബോട്ടാക്കി രക്ഷപ്പെടുന്നു ഒരു ചിത്രവും. ഞാൻ ചിരിയടക്കിപ്പിടിച്ചു എല്ലാം വായിച്ചു തീർത്തു. ഫ്ലൈറ്റിൽ ഇടക്കിടക്ക് ചില ശബ്ദവും കുലുക്കവും ഒക്കെ ഉണ്ട് എന്തോ സാധനങ്ങളൊക്കെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നതാണ്. ഒരു അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എയർ ഹോസ്റ്റസുകൾ വന്നു വാതിലൊക്കെ സീൽ ചെയ്തു, ഞാനിങ്ങനെ അത് സീൽ ചെയ്യുന്നതും അത് തുറക്കാനുള്ള പ്രോസീജറും ഒക്കെ നോക്കി ഇരുപ്പാണ്. എങ്ങാനും ആവശ്യം വന്നാലോ! എന്നൊരു ചിന്ത ഉള്ളിലുണ്ട്.
കാപ്റ്റന്റെ വക അനൗൺസ്മെന്റ് എന്തോ ഉണ്ടായി, ഒരു കോപ്പും മനസ്സിലായില്ല. പിന്നെ എയർ ഹോസ്റ്റസുകൾ വന്നു അവരുടെ സ്ഥിരം ഭരതനാട്യം തുടങ്ങി. എവിടെയാണ് എമർജൻസി എക്സിറ്റ്, സീറ്റ്ബെൽറ്റ് ഇടുന്നതെങ്ങനെ എന്നൊക്കെയാണ് കാണിച്ചു തരുന്നത്. ഞാൻ ഒരു കൗതുകത്തോടെ എല്ലാം നോക്കി ഇരുന്നു. അല്പം കഴിഞ്ഞു ഫ്ലൈറ്റ് അനങ്ങിത്തുടങ്ങി ഗേറ്റ് വിട്ടു മെല്ലെ തിരിഞ്ഞു ഒരു ടാക്സിവേയിലേക്ക് കയറി. വളരെ മെല്ലെയാണ് നീങ്ങുന്നത്. കുറെ ഓടി വളവുകളും തിരിവുകളുമൊക്കെ കഴിഞ്ഞു അവസാനം രൺവേയിലേക്ക് എത്തി. ഞാൻ അല്പം ആവേശത്തിലായിരുന്നു. ആദ്യ ഫ്ലൈറ്റ്, ജെറ്റ് എഞ്ചിന്റെ മുരൾച്ച കേൾക്കാം. ഞാൻ വിൻഡോ സീറ്റിൽ തന്നെ ആയിരുന്നത് കൊണ്ട് ചുറ്റുപാടും നോക്കി ഇരുപ്പായിരുന്നു. അവിടെ ഇരുന്നപ്പോൾ പപ്പയും കൂടെ വന്ന എന്റെ ഫ്രണ്ട്സായ ചാൾസും ദൽജോയുമൊക്കെ വ്യൂവിംഗ് ഗാലറിയിൽ നിന്ന് എന്റെ ഫ്ലൈറ്റ് പോകുന്നത് കണ്ടിട്ടെ നാട്ടിൽ പോകുന്നുള്ളൂ എന്ന് പറഞ്ഞത് ഞാൻ ഓർത്തെടുത്തു. അവർക്ക് ഫ്ലൈറ്റ് കാണുന്നുണ്ടാവുമോ എന്തോ!
ഒരു മുപ്പത് സെക്കന്റ് കഴിഞ്ഞപ്പോഴേക്കും ജെറ്റ് എഞ്ചിന്റെ മുരൾച്ച ശക്തിപ്രാപിച്ചു. ഫുൾ പവർ എത്തി എന്ന് ഞാൻ കരുതിയപ്പോ പെട്ടന്ന് ആ ശബ്ദം ഇരട്ടിയുച്ചതിലായി അതോടൊപ്പം വിമാനം നീങ്ങാൻ തുടങ്ങി. ഒരു അഞ്ചു സെക്കൻഡിനുള്ളിൽ ജെറ്റ് എഞ്ചിന്റെ പവർ എനിക്ക് വ്യക്തമായി മനസ്സിലായി, സ്പീഡ് വല്ലാതെ കൂടുന്നു, ഞാൻ സീറ്റിലേക്ക�� അമരുന്നു അതൊരു എക്സൈറ്റ്മെന്റ് അനുഭവമാണ് എനിക്കിപ്പോഴും. അതിന് ശേഷം എത്രയോ ഫ്ലൈറ്റുകളിൽ കയറിയിട്ടുണ്ടെങ്കിലും ആ എഞ്ചിൻ പവർ അപ് ഒരു ലഹരി പോലെയാണ്.
ഫ്ലൈറ്റ് നല്ല സ്പീഡിൽ ഓടിത്തുടങ്ങി, ഞാൻ മനസ്സിൽ ആ സ്പീഡ് കാൽക്കുലേറ്റ് ചെയ്യാൻ ശ്രമിച്ചു.
വി വൺ
റോട്ടെയ്റ്
ഇതു ഫ്ലൈറ്റ് കാപ്റ്റൻ ഇൻസ്ട്രുമെന്റ് ചെക്ക് ചെയ്ത് വെരിഫൈ ചെയ്യുന്നതാണ് പക്ഷേ എന്റെ മനസ്സിൽ ഈ ഫ്ലൈറ്റിന്റെ കാപ്റ്റൻ ഞാനാണല്ലോ..പെട്ടന്ന് ഫ്ലൈറ്റ് പൊങ്ങുമ്പോഴുണ്ടാവുന്ന ഒരു പ്രഷർ അടിവയറ്റിൽ ഉണ്ടായി വിമാനം റൺവേ വിട്ടു..
ഒരു തവണ വട്ടം ചുറ്റിയ ശേഷം വിമാനം ഉയർന്നകന്നപ്പോൾ ഉണർന്നെഴുന്നേറ്റു വരുന്ന ചെന്നൈ നഗരവും, ചിമ്മി നിൽക്കുന്ന സോഡിയം വെപ്പർ ലാമ്പുകളുടെ അതിപ്രസരവും ഞാൻ ഒരിക്കൽക്കൂടി എത്തിനോക്കി..ഈ കാഴ്ച ഒരിക്കലും മറക്കാൻ പറ്റില്ല എന്ന് അന്നേ അറിയാമായിരുന്നു.
ഇന്ത്യ വിട്ടിരിക്കുന്നു..
ഇനി വേറെ ഒരു ലോകത്തിലാണ്, മറ്റൊരു ജന്മത്തിലും
1 note · View note