കടപിണ്ടം
മഴയാണ്!! ഒരു പുല്ലനെയും വകവയ്ക്കാതെ മണ്ണിനോടും മണ്ണിൽ മുളച്ച എല്ലാത്തിനോടും അത് താഴേക്ക് ഇടിച്ച്കുത്തിപെയ്യുകയാണ്. ഓലയും ഓടും ടെറസും ഒരുപോലെ നനയുകയാണ്.
. മുറുക്കാൻകടക്കാരൻ പാക്കരന്മാമൻ തലേദിവസത്തെ കച്ചവടത്തിൽ മിച്ചംവന്ന *പാക്കിന്റെ തോടും *വെറ്റയുടെ നാക്കും ഞെട്ടും റോജാപാക്കിന്റെ തിളങ്ങുന്ന കവറും അടങ്ങുന്ന ഒരുപിടി വെയിസ്റ്റ് ആ തോട്ടിലെ കലങ്ങിയ ഒഴുക്കുവെള്ളത്തിലേക്ക് ആഞ്ഞൊരേറ്. പാക്കിന്റെ കവറിൽ തലയിട്ട ചെറിയൊരു മീൻ ഒരു ഉരുളൻ കല്ലിൽ പറ്റിപിടിച്ച് മാനം നോക്കി ബോധം പോയി ഇരുന്നു. പിറ്റേ ദിവസവും പിന്നെ അങ്ങോട്ടും പാക്കരന്മാമന്റെ റോജാപാക്കിന്റെ ലഹരിതട്ടി മാനം നോക്കി ബോധമ്പോയി ഇരിക്കുന്ന ആ മീനിനു മാനത്തുകണ്ണി എന്ന പേരുംവീണു.
ജംഗ്ഷനിലെ ഗട്ടറിൽനിന്നുള്ള ചെളിവെള്ളം ഭഗവാൻ മുരുകന്റെ കാണിക്കവഞ്ചിയിൽ തെറിപ്പിച്ചുകൊണ്ട് വിനോബാനികേതൻ ബോർഡ് വച്ച ആനവണ്ടി ജംഗ്ഷനിൽ കൊണ്ട് നിർത്തി. ആർട്ടിസ്റ്റ് മുരുകൻ ആ ബസിൽ നിന്ന് ഇറങ്ങി നനഞ്ഞുകൊണ്ട് നടന്നുപോകവെ പോക്കറ്റിൽ നിന്നും അമ്പത് പൈസ എടുത്ത് ചെളിയിൽ കുളിച്ച് നിന്ന ഭഗവാൻ മുരുകനു കാണിക്കയിട്ടു. കൈയിൽ ഇരുന്ന ഒരു 20 പൈസ പ്ലാസ്റ്റിക് കവർ എടുത്ത് തലയിൽ കെട്ടി ബസ്സിൽ നിന്നും കഥയിലെ സഹനായകൻ സുനിലും ഇറങ്ങി.
പാക്കരന്മാമൻ : "എവ്ട പോയടാ മുരുകാ രാവിലെ?"
മുരുകൻ : "ഇന്നല നാടകം കാണാൻ പോയിട്ട് ഇപ്പഴാണ് വരണ. അവ്ട കെടന്ന് ഒറങ്ങിപോയി."
പാക്കരന്മാമൻ : "നാടകൊ?"
മുരുകൻ : "ഒ. കന്യാകുമാരിയിൽ ഒരു കടങ്കഥ"
പാക്കരന്മാമൻ : "നെനക്ക് ഇവട ഒന്നും നാടകം ഇല്ലാത്തോണ്ടാണാ കന്യാകുമാരിപോയത് !? കെടന്ന് ഒറങ്ങിപോവാമ്മാത്രം യേത് നാടകോടെ നീ കണ്ടത്?"
അതിനു എന്ത് മറുപടിപറയണം എന്നറിയാതെ ആർട്ടിസ്റ്റ് മുരുകൻ മുറുക്കാങ്കട മേഞ്ഞഓലത്തുമ്പിലൂടെ താഴോട്ടുവരുന്ന വെള്ളം ഒരു *കുത്തുപോണി ചരുവത്തിൽ പിടിച്ചുവയ്ക്കുന്നുത് കണ്ടട്ട് "നാരങ്ങവെള്ളം കലക്കാനായിരിക്കും അല്ലീ വെള്ളം" എന്ന് പറഞ്ഞട്ട് നടന്ന് നീങ്ങി.
ക്ലബ് തുറന്നിട്ടില്ല. മഴയല്ലീ പോരാത്തേനു ശനിയാഴ്ച്ചെം.ഒരുത്തനും എണീറ്റ്കാണൂല ; മനസിൽ വിചാരിച്ച്കൊണ്ട് സുമേഷും സ്വന്തം വീട്ടിലേക്ക് നടന്നു. ഗംഗാധരൻ അപ്പൂപ്പന്റെ തയ്യൽകടയിൽ മെഴുക്തിരി വെട്ടം കണ്ട് സുമേഷ് എത്തിനോക്കി.
ഗം ": ഇനീപ്പ്ം രണ്ട് ദെവസം പോണ്ടല്ല.അത് തന്നീ വന്ന?"
സു: "ഒ. അപ്പുപ്പൻ യന്ത് രാവിലെ തൊറന്ന?"
ഗം : "തൊളസിപണിക്കര മോള പെണ്ണ്കാണാൻ ഇന്നാരൊ വരണ്. ആ കൊച്ചിന് ഇടാൻ ഒരു ചുരിദാറ് അത്യാവശ്യമായിട്ട് വേണൊന്ന് പറഞ്ഞപ്പൊ ഇഞ്ഞ് പോന്ന്. രായു വരും ഇത് വാങ്ങാൻ"
സു: "ഈ കവറിനു അത്ര ബലം പോര. ചെലപ്പം കീറിയാ പണികിട്ടും . ഞാമ്പോട്ടാ !!"
ഓ എന്ന അർത്ഥത്തിൽ ഗംഗാധരൻ അപ്പൂപ്പൻ തലയാട്ടി.
രാത്രി അടിച്ച് ലക്കുകെട്ടുപോയതാണോ എന്നറിയില്ല അവ്വൈഷണ്മുഖി അപ്പുപ്പൻ തന്റെ സൈക്കിൾഷാപ് പൂട്ടിയിട്ടില്ല. അങ്ങേരു പണ്ട് വലിച്ചട്ട് ബാക്കി ഇട്ട ബീഡികുറ്റി വലിച്ചെന്നും പറഞ്ഞ് സ്വന്തം മാമന്റെന്ന് കിട്ടിയ അടിയെപറ്റി ഓർത്തുകൊണ്ട് അതുവരെ പതുക്കെ നടന്ന സുനി വീടിന്റെ ഇറയത്തേക്ക് ഓടികയറി.
ചേട്ടനെ കാണുന്നില്ല. കതക് അകത്തൂന്ന് കുറ്റി ഇട്ടിരിക്കുന്നു. ഓടി പുറകിലേക്ക്. അടുക്കളയ്ക് പുറകിലൂടെ ഒഴുകുന്ന തോട്ടിൽ നിന്നും മണൽ എടുത്ത് വടക്കുവശത്ത് ഇടുവാണ് സുനിയുടെ ചേട്ടൻ അനി എന്ന അനീഷ്.
മോഹനൻ മനോഹരൻ
വിഷ്ണു ജിഷ്ണു
ശ്രീജിത്ത് അഭിജിത്ത് രഞ്ചിത്ത്
ജോസ് ജോർജ് ജോയ്
അഞ്ജലി അഞ്ജന
ജാസിം ജസാം ശ്രേണിയിലേക്ക് ഒരു സുനിയും അനീയും കൂടി.
ഫോട്ടൊ/വീഡിയൊ എഡിറ്റിംഗ് പഠിക്കാൻ എർണാകുളത്തിനു പോയി അവിടെതന്നെ ഒരു മിന്നൂസ് സ്റ്റുഡിയോയിൽ ജോലി കിട്ടി സുനിയ്ക്. ഭാവിയിൽ സിനിമയിൽ കയറാനുള്ള ചവിട്ടുപടിയാണ് അന്ന് സ്റ്റുഡിയൊ.
പറഞ്ഞുവന്നത് മണൽ വാരി വടക്കുവശത്ത് ഇടുന്ന അനി. സബ്ജക്ട് ചെറുതായി മാറിയപ്പോൾ തോട്ടിൽ നിന്ന് തണുത്തുകാണും പാവം. അടുക്കളവാതിൽ വഴി അകത്തുകയറി സുനി നനഞ്ഞതുണി മാറി. ഒരു കട്ടഞ്ചായ ഇട്ട് അനീഷിനു കൊടുത്തട്ട് തോട്ടിലേക്കിറങ്ങി.
അനി : "*പഴിഞ്ഞി ഇരിപ്പൊണ്ട്. എടുത്ത് കുടിച്ചിറ്റ് നില്ല്"
സുനി : "ചക്കയൊണ്ട?"
അനി : "ഓടെ"
ഇറങ്ങിയതിലും വേഗത്തിൽ തിരികെ കയറി പോയപോക്കിൽ രണ്ട് ഈക്കിമുളകും പറിച്ച് ചക്കയും ചാമ്പക്ക ഉപ്പിലിട്ടതും കുഴച്ച് പഴിഞ്ഞി കുടിച്ചു.
ഇതുപോലെ പെയ്യുന്ന മഴയത്ത് തോട്ടിലൂടെ ഒലിച്ച്വരുന്ന മണൽ ചെറിയ അണകെട്ടിതടഞ്ഞ് കോരിയെടുത്ത് മുറ്റത്തിട്ട് അരിച്ച് മതിയായ അളവാവുംബോൾ സ്വന്തം വീടിന്റെ ഏതെങ്കിലും ഒരു ചവരു സിമന്റ് പൂശും. കാലംകുറച്ചായി സഹോദരങ്ങൾ ഈ പണി തുടങ്ങി��ട്ട്.
തന്റെ വീടിന്റെ മിക്ക ജോലികളും അനി സ്വന്തമായിട്ടാണ് ചെയ്തത്. അക്കാലത്തെ ന്യൂജനറേഷൻ മേസ്തിരിയാണ് ടിയാൻ.
"എന്തരായടെ അനീ ?" എന്നും ചോദിച്ചുകൊണ്ട് അതാ വരുന്നു അനിയുടെ ഉറ്റസുഹൃത്ത് സുബാഷ്. നാവിലിരിപ്പുകൊണ്ട് നാട്ടിൽ വേറെ സുഹൃത്തുക്കളില്ല ഈ കഥാപാത്രത്തിനു.
അനി: "ഇത്തുപ്പൂരങ്കൂട, രണ്ട് കുട്ട മണലൂട കിട്ട്യാ അടുക്കള ചൊവരുതേയ്ക്കാനൊള്ളതാവും."
സുബാഷ്: "ഇങ്ങന കെടന്ന് നെരങ്ങാത അ ശശിപണിക്കരേന്ന് പലിശയ്കെടുത്ത് ഈ പണിമൊത്തം തീത്തൂടി നെനക്?"
അനി: "എന്തരെടുപ്പാൻ! ഒറ്റയടിക് തീത്തിറ്റ് ഇവ്ട കല്യാണൊന്നും ഇല്ലല്ല"
സുബാഷ്: "അല്ലങ്കിതന്ന തോട്ടി മൂത്രമൊഴിക്കണ നെനക്കിപ്പം കിട്ടും പെണ്ണ്. നീ പണി മൊത്തം തീത്ത് വല്ല മഞ്ഞ പെയിറ്റും വാങ്ങിച്ചടി. പുറുത്തിപ്പാറ ബസി പോണ ഏവനെങ്കിലും കണ്ട് ചെലപ്പം ആലോചനെം കൊണ്ട് വന്നാലാ ഹഹഹ"
കേട്ടിട്ട് അനി ഒന്ന് ചിരിച്ചു. ആ ചിരിയിലെ നിർവികാരത മനസിലാക്കാൻ ബുദ്ധിയില്ലാത്ത സുബാഷ് തുടർന്നു
: "അങ്ങന കെട്ട് നടന്നാതന്ന കെട്ടിന്റന്ന് ഫുള്ള് മഴയായിരിക്കും. നിന്റെ ഈ തോട്ടിപെടുക്കണ ശീലത്തിന്റെ ദോഷം മാറാൻ ഒരു വഴിയൊണ്ട്"
അയാൾ വേലിയിൽ നിന്നും ഒരു കുറുന്തോട്ടി ഇല തണ്ടോടെ പറിച്ച് മാലകെട്ടി അനിയുടെ നേരെ നീട്ടി
:"ഇത് കഴുത്തിലിട്ട് പെടുത്ത തോട്ടിതന്നെ *വൈയ്യൂട്ടാവുമ്പം മുങ്ങി കുളിക്കണം. ദോഷം മൊത്തമ്മാറി കല്യാണത്തിനു നല്ല വെയിലുവരും"
സുനി: "അവന്റെ കല്യാണത്തിനു വെയിലു വേണ്ട. വിളിച്ചവരെല്ലാം വരും. ചെലവ് കൂടും." അനിയച്ചാരു ഇടപെട്ടു.
സുബാഷ്: "ചൂടാവല്ലടെ. കെട്ട്രാ അനി ഞാനിതുമ്പറഞ്ഞ് നമ്മട കടപ്പിണ്ടം രായൂനെ പറ്റിച്ച്. കുളിങ്കഴിഞ്ഞ് ആ മാല ഒരു പട്ടിയെ കണ്ടുപിടിച്ച് അതിനു ഇട്ടുകൊടുത്തട്ട് തിരിഞ്ഞോക്കാതെ നടക്കണം എന്നുങ്കൂട അടിച്ച്വിട്ട്. അവനാണെങ്കി മാലയും ഇട്ടോണ്ട് പോങ്ങോട്ട് തോട്ടിലു മുങ്ങികുളിയാരുന്നെന്ന് അശോകണ്ണൻ പറഞ്ഞ്. എന്നിട്ട് നമ്മള കൈത്തറിയിലെ അവിടെ എവ്ടെ നിന്ന ഒരു പട്ടിയ്ക് മാല ഇട്ടുകൊടുക്കെം ചെയ്തെന്ന് പേത്തലയൻ. നെയ്തൊണ്ടിരുന്ന പ്രസന്നചേച്ചീല മോൻ ഇപ്പ അവനെവിളിക്കണത് 'ചാവാലിയെകെട്ടി' ന്നാണ്.ഹഹഹ എനിക്ക് പക്ഷെ കാണാമ്പറ്റിയില്ല പുല്ലനെ" സുബാഷ് കളിയാക്കി ചിരിച്ചു.
ഇത്തരം കാര്യങ്ങളിലൂടെ ക്രൂരമായൊരു ആനന്ദം കണ്ടെത്തുന്ന സുബാഷിനെ കഥയിലെ ഉന്നതകുലജാതനായ വില്ലനാക്കി. എന്നെങ്കിലും സിനിമയാവുകയാണെങ്കിൽ ഈ റോളിലേക്ക് അയാളെതന്നെ അഭിനയിപിക്കേണ്ടി വരും. പകരംവയ്ക്കാനില്ലാത്ത നാറിത്തരങ്ങൾക്ക് ജീവങ്കൊടുക്കാൻ തൽക്കാലം മലയാള സിൽമയിൽ ആളില്ല-സുനി ഓർത്തു.
:"യെന്നാലും യെവനെയൊക്കെ യെന്തരിനിങ്ങന ചേട്ടൻ കൊണ്ട്നടക്കണ" എന്നാലോചിച്ച് സുനി നിൽക്കവെ, തോട്ടിനപ്പുറത്തെ വരമ്പിലെ തൊട്ടാവാടിക്കും തൊടലിമുള്ളിനും പുല്ല്വില കല്പിച്ചുകൊണ്ട് നായകൻ നടന്ന് വരുവാണ്. തോട്ടിൽ മണലുവാരുന്ന അനിയെ കണ്ടതും നായകൻ തോട്ടിലേക്ക് ചാടി സഹായിക്കാൻ.
ചോദിക്കാതെ തന്നെ നാട്ടുകാർക്ക് സഹായംചെയ്യാൻ മാത്രം നന്മനിറഞ്ഞ നായകന്റെ പേര് രാജു/രായു.
തോട്ടിലോട്ട് ചാടിയതും മറുകരയിൽ ഇരുന്ന സുബാഷിനെ രായു കണ്ടതും ഒരുമിച്ചായിരുന്നു.
വെറും രായുവിനെ കടപിണ്ടം രായു ആക്കിയത് ഈ സുബാഷാണ്, സ്വന്തം നാവിനും തരി കനിവില്ലാത്ത ഹൃദയത്തിനും നന്ദി. ഏത് സമയവും ആനപിണ്ടം ഇട്ടതുപോലെ കവലയിലെ ഏതെങ്കിലും കടയിൽ ആന പിണ്ടം ഇട്ടപോലെ ഇരിക്കുന്നത് കണ്ടട്ടാണ് നായകനെ കടപിണ്ടം എന്ന് വില്ലൻ വിളിക്കാൻ തുടങ്ങിയത്.
രായു വന്നത് അത്ര രസിക്കാത്ത സുബാഷ്
:" ഒഴുക്ക് വെള്ളമാണെന്നും പറഞ്ഞ് പെടുത്ത് കളയല്ലെട പിണ്ടമെ ഹഹ"
രായു: "ഇല്ലണ്ണാ"
ഇല്ലണ്ണാന്ന് മറുപടി പറയാൻ മാത്രം നിഷ്കളങ്കനാണല്ലൊ ഈ രായു എന്ന് സുനി മനസിൽ ആലോചിച്ചു.
അനി: "രാവിലെ വല്ലോം തിന്നാടാ രായു?"
രായു: "ഓണ്ണാ. മണിയൻ മാമന്റെ കടേലൊട്ട് *കൂവ ഇല കൊടുക്കാൻ പോയപ്പൊ രണ്ട് ദോശ തിന്ന്"
പറഞ്ഞ് തീരുന്നേനു മുമ്പെ സുബാഷ്
:" നീ ഇപ്പം പാലു കുടിക്കാറില്ലല്ലട പിണ്ടമെ? ഒണ്ടാ? സത്യം പറയണം!"
രായു:" വാങ്ങിച്ച് കുടിക്കൂല. പക്ഷെ മേലത്തമ്മ ബാബുമാമൻ ഇല്ലത്തപ്പം കറക്കൻ വിളിച്ചപ്പം ഇത്ത്പൂരം വായിലോട്ട് ചൊരത്തിയാരുന്ന്"
സുബാഷ് ഇച്ചിരി ദേഷ്യത്തിൽ :" പന്ന നാറി എന്നാലും നി മറ്റുള്ള പെണ്ണുങ്ങള സ്വപ്നം കാണുന്നത് നിർത്തൂലല്ലീ?"
സീനെന്താണെന്ന് മനസിലാവാതെ സുനിയും അനിയും കൺഫ്യൂഷൻ അടിക്കുന്നതിനു ഒപ്പം തോട്ടിൽ നിന്നും കയറി.
എന്താണു സംഗതി എന്ന് രണ്ടുപേരും ചോദിക്കാതെ ആയപ്പോൾ സുബാഷുതന്നെ പറഞ്ഞ് തുടങ്ങി
:" കെട്ട്രാ അളിയാ ഇന്നാളു കിഷമ്മാമന്റെ മാവീന്ന് മാങ്ങ പറിക്കാൻ നിന്ന സമയത്ത് ഞാൻ ഇവന്റൂട ചോദിച്ച് നീ രാത്രി വേറെ പെണ്ണുങ്ങള സ്വപ്നം കാണാറുണ്ടൊ എന്ന്. ആദ്യം ഇല്ലാന്ന് പറഞ്ഞെങ്കിലും ഒന്ന് വെരട്ടിയപ്പം സമ്മയ്ച്ച്. "
രായു തോട്ടിലെ ഒഴുക്ക്വെള്ളത്തിൽ നിന്നും വിയർത്തു. ആ വിയർപ്പും അപമാനവും കാരണം തലകുനിച്ച് നിന്ന രായുവിനെ ഒരു കല്ലെടുത്ത് എറിഞ്ഞട്ട് സുബാഷ് തുടർന്നു
" ഇങ്ങനെ പെണ്ണുങ്ങള സ്വപ്നം കണ്ടാ ശരീരത്തിനു ദോഷമാണ് ചെലപ്പം വസൂരി വരും പക്ഷെ രക്ഷപെടാൻ സ്വപ്നം കാണുന്നേന്റെ പിറ���റെ ദെവസം പച്ചപാലു കുടിച്ചാൽ മതീന്നും പറഞ്ഞ്. അന്ന് തൊടങ്ങിയതാണു എവന്റെ ഈ പാലുകുടി. ഇത്രെം ആയിട്ടും നിർത്തിയിട്ടില്ല യെവൻ. അഴുക്ക പയല്"
കഴിഞ്ഞ തവണ ലീവിനു വന്നപ്പോൾ രാവിലെ താഴെമുക്കിലെ പാൽ സൊസൈലോട്ട് തൂക്ക്പാത്രവും കൊണ്ട് പോയ രായുവിന്റെ ഓട്ടത്തിനു പിന്നിലെ പൊരുൾ സുനിയ്ക് അപ്പോഴാണ് മനസിലായത്. രായു വന്നശേഷം ആകാശവാണിയിൽ തികച്ച് നാലുപാട്ട് സമ്പ്രേഷണം ചെയ്ത് തീരുന്നതിനു മുന്നെ തന്നെ , അടിയെരന്ന് വാങ്ങാൻ തക്ക അതിഭയങ്കര രണ്ട് അപമാനങ്ങൾ!
എന്നിട്ടും എല്ലാം കേട്ട് സഹിച്ച് നിന്ന് അവസാന കുട്ട മണലും എടുത്ത് രായു കരയ്ക് കയറി.
സുബാഷ് " അനി സാനം വല്ലൊം ഇരിപ്പൊണ്ട?"
അനി: "എന്റേലെവിടുന്ന്. പോയാലെ ഒള്ളൂ."
സുബാഷ്: "എങ്കിലെ ഈ കടപിണ്ടത്തിന പറഞ്ഞ് വിട്."
അനിൽ രായുവിനെ നോക്കി പറഞ്ഞു :" നീ ഈ കുട്ടകൊണ്ട് ലില്ലിയക്കന്റെ കടേലു കൊടുക്കണം. വാടകപൈസ ഞാന്തരുമെന്ന് പറഞ്ഞാതി. എന്റെ സൈക്കിളെടുത്തൊ. എന്നിട്ട് ഇന്നല എടുത്ത അതെ സാധനം എടുത്തോണ്ട് വ"
സുനി ഇടപെട്ടു :" ങെ ഇന്നലെ അടിച്ച? ഇതിപ്പ സ്ഥിരം തന്നീ?"
സുബാഷ് ഇടയ്ക് കയറി:" യട യെവന്റെ പെലവുളി കുടി ഇപ്പം. ഹിഹി"
സുനി: "ഒന്ന് മിണ്ടാതിരിയണ്ണാ, നിങ്ങളുട ഞാനൊന്നും ചോദിച്ചില്ലല്ല"
സുബാഷിനോടുള്ള അഭിപ്രായ വ്യത്യാസവും അകലച്ചയും ഒറ്റവരിയിൽ സുനി പറഞ്ഞ് വച്ചു.
ഇത്രയും നേരം മനുഷ്യർകൊപ്പം കഥ കേട്ടു കൊമ്പിലിരുന്ന ഒരു കാക്ക ക്ഷമയുടെ അവസാന വറ്റും തീർന്നപ്പൊ വൈകിട്ടത്തെ വെള്ളമടിയിൽ പങ്കെടുക്കാം വരാം എന്ന് ക്രാകിച്ച് സുബാഷിനെ നോക്കി പുച്ഛിച്ചുകൊണ്ട് പറന്നുപോയി.
മഴയുടെ ആലസ്യം തളംകെട്ടി നിൽക്കുന്ന സായഹ്നമ്മായി. അഥവാ വരൂട്ട്മണിയന്റെ ഭാഷയിൽ *വൈയ്യൂട്ടായി.ഞായറാഴ്ച്ച പ്രാർത്ഥന കഴിഞ്ഞ് സിഎസൈ പള്ളിസംഘം ചെളിയിൽ കുളിച്ച മുരുകഭഗവാനെയും കടന്ന് പള്ളിയിലേക്ക് പോയി. പ്രാർത്ഥനാ സുഖത്തെക്കാളും വലിയ ആശ്വാസം തരുന്ന മരുന്നുമായി പുറകെ സൈക്കിളിൽ രായുവും.
കുപ്പികൈമാറവെ നീയും വാടാ എന്ന അനിചേട്ടന്റെ ഒറ്റവിളിയിൽ സുബാഷുണ്ടാവും എന്ന കാര്യം മറന്ന് രായു അവർടൊപ്പം കൂടി.
സുനി ആ സമയംകൊണ്ട് താഹിർ കാക്കാന്റെന്ന് ഒരു കിലൊ ചാള വാങ്ങി പൊരിച്ചു. എല്ലാം സെറ്റായി. പക്ഷെ ഇരുന്ന് കുടിക്കാൻ സ്ഥലമില്ല.
കുളിച്ച് ഡ്രസ്സുമ്മാറി ഉന്മാദിയാവാൻ തയ്യാറായിവന്ന സുബാഷ് പറഞ്ഞു
:" പ്രത്യേകിച്ച് എവ്ടെ പോവാൻ, ഇവിടെ നിന്റെ വീട്ടിതന്നെ ഇരുന്നൂടി?"
സുനി :" ഒരു കാര്യംചെയ്യാം അണ്ണന്റെ വീട്ടി പോയിരിക്കാം"
സുബാഷ് :" അതിനവ്ട എൻ എസ് എസ് ഇന്റെ കമ്മിറ്റി നടക്കേല്ലി. അവ്ട പറ്റൂല. എട ഇവിടിരിക്കാട. ഇവ്ട ആര് വരാൻ!"
രായു:" ഇവ്ട വേണ്ടണ്ണ. വീടല്ലീ. വീട്ടി ഇരുന്ന് കുടിക്കണ്ട"
സുബാഷ് :" എണീച്ച് പോടാ മൈ**. നിന്നെ ഇവ്ട ആര് വിളിച്ച? നിന്നെപോല വല്ല കടത്തിണ്ണയിലും പോയിരുന്ന് കുടിക്കണൊ ഞാൻ?"
കമ്മിറ്റിയിൽ പങ്കെടുത്താൽ മണ്ടത്തരം വിളിച്ച് പറഞ്ഞാലോ എന്ന് കരുതി കമ്മറ്റിയ്ക് വരണ്ട എന്ന് പറഞ്ഞ സ്വന്തം അച്ഛനോടുള്ള ദേഷ്യം സുബാഷ് രായുവിന്റെ മണ്ടയ്ക്ക് ഇറക്കാൻ തീരുമാനിച്ചു.
സുബാഷ് തുടർന്നു :" അല്ലെങ്കി നീ പോണ്ട. എനിക്ക് നിന്റൂട രണ്ട് പറയാനുണ്ട്."
സർവ്വപരിഹാരഭൂതനായി അനിലേട്ടൻ പറഞ്ഞു
:" നമക്ക് മോഹനണ്ണന്റെ വെളേലിരിക്കാം. അതാവുമ്പ ഒരു മറയും ഉണ്ട് ചിലപ്പം മാങ്ങേം കാണും."
സുബാഷ്: "ഏത് മോഹനൻ?"
അനിൽ: "കോഴിക്കൂടൻ മോഹനൻ"
*കോഴിക്കൂടൻ*
സ്ഥലത്തെ പ്രധാന ആശാരിയും പോരാത്തതിനു രായുവിന്റെ ഒരു അകന്ന ബന്ധുവും കൂടെയാണ് ആശാരി മോഹനൻ. ഏതൊരു ആശാരിയ്ക്കും സന്തോഷമുള്ള കാര്യമാണ് തന്റെ ഗ്രാമത്തിലെ ആൾക്കാർ പേരിനൊപ്പം ആശാരിയെന്നോ മേസ്തിരിയെന്നോ എന്ന് ചേർത്ത് വിളിക്കുന്നത്. നാലാം വാർഡിലും ഏഴാം വാർഡിലും ആശാരി ഗോപാലൻ ആശാരി ബാബു എന്നിങ്ങനെ യഥാക്രമം ജോലി ചെയ്ത് അറിയപെട്ടുവന്നപ്പോൾ രായുവിന്റെ ഗ്രാമത്തിലെ മരപണിക്കാരനായ മോഹനൻ മാത്രം ആശാരി മോഹനൻ അല്ല പക്ഷെ കോഴിക്കൂടൻ മോഹനൻ ആണ്. ആ പേരിനും പെരും അപമാനത്തിനും സുബാഷ് കാരണകാരനായ കഥയാണ് ഇത്.
തന്റെ വീട്ടിലെക്ക് വാങ്ങിയ മൂന്ന് കോഴികുഞ്ഞുങ്ങളെ ഇടാൻ ഒരു കോഴിക്കൂട് അടിച്ചുണ്ടാക്കി തരണം എന്ന് ആശാരിമോഹനനോട് സുബാഷ് പറഞ്ഞു. സൊല്പം പണിതിരക്കാണ് മറ്റന്നാൾ വന്ന് ചെയ്തുതരാം എന്ന മറുപടിയ്ക് അതെന്ത് നിങ്ങക്കിന്ന് വന്നാൽ എന്നൊരു മറുചോദ്യം സുബാഷ് ചോദിച്ചു.
മറ്റൊരു പ്രമുഖ തറവാട്ടിലെ പ്രമുഖ നായർ പത്ത് കോഴികളെ വാങ്ങിയെന്നും, അവറ്റയെ ഇടാൻ ഒരു വലിയകൂട് പണിയുന്ന തിരക്കിലാണ് ഇന്ന് മുഴുവൻ എന്നും മോഹനൻ പറഞ്ഞു.
അതുവരെ ഈ 3 കോഴികളെ തന്റെ വീട്ടിൽ കൊണ്ട് പൊറുപ്പിക്കുമോ എന്ന ചോദ്യത്തിനു
" 3 വരെ പൊറുപ്പിക്കാം പക്ഷെ പ്രമുഖ നായർക് കോഴികൾ പത്താണ് അതിനുള്ള സ്ഥലം എന്റെ വീട്ടിലില്ല പിള്ളേ " എന്ന് ആശാരി മോഹനന്റെ മറുപടി സുബാഷിന്റെ ചെവിയിൽ കമുകിന്റെ ആണിഅടിച്ച് തൂക്കി ഇട്ടു.
ഒരാശാരിയുടെ നാക്കിനു അവന്റെ ഉളിയെക്കാൾ മൂർച്ഛയൊ!
സുബാഷ് കോഴികളെ പിടിച്ച് റബ്ബർഷീറ്റ് ഉണക്കാനിടുന്ന പുരയ്കകത്ത് ഇട്ട് അടച്ചു. അകത്തെ തട്ടിൽ സുബാഷോ മൂപ്പിലാനോ അറിയാതെ ഫ്രീയായി താമസിച്ചിരുന്ന മരപട്ടിയ്ക് അങ്ങോട്ട് കൊണ്ടുകൊടുത്ത വിരുന്നായിരുന്നു ആ കോഴികൾ. ഈ കഥ അവസാനിക്കുന്നതിനു മുന്നെ തന്നെ സുബാഷിന്റെ കോഴികളുടെ കഥ കഴിഞ്ഞിരുന്നു.
കുളിച്ച് പുത്തനുടുപ്പിട്ട് അന്ന് വൈകീട്ട് നാടടക്കി വിളിച്ച , ആ ഗ്രാമത്തിലെ ആംബുലൻസും കല്യാണ വണ്ടിയും ടൂർ വണ്ടിയും അങ്ങനെ നാലു ചക്രത്തിന്റെ എല്ലാ അവതാരപിറവികളുമെടുത്ത എടുത്ത ഡ്രൈവർ സെബാസ്റ്റ്യന്റെ കല്യാണത്തിനു വന്ന മുഴുവൻ ഗ്രാമവാസികളോടും ആശാരി മോഹനനെ പറ്റി ഒരു കഥ പറഞ്ഞ് പ്രചരിപിച്ച് തന്റെ കരിയറിനു തുടക്കമിട്ടു മരപട്ടിയെ സൽകരിച്ച ശ്രീമാൻ സുബാഷ്.
ആൾക്കാര് ഏറ്റവും കൂടുതൽ കൂട്ടമായി വരുന്ന വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയിൽ സുബാഷ് സബാസ്റ്റ്യന്റെ അമ്മച്ചിയോട് പോയി ചോദിച്ചു
:" വിളിച്ച എല്ലാരും വന്നാ മാമീ?"
:" ന്തൊ ഞാൻ അങ്ങനെ നോക്കീലപ്പീ. യന്ത്!?"
:" ആരക്ക വന്നെന്ന് അറിഞ്ഞാലല്ലീ അവര് വന്ന് കല്യാണോ പൊലവിളിയൊ വിളിക്കുമ്പൊ പോണോ പോണ്ടയൊ എന്ന് തീരുമാനിക്കാൻ. നിങ്ങളിതെന്തര് മാമീ ഇതൊക്കെ നോക്കണ്ടി"
:" ഒള്ളന്നപ്പീ. ആരക്ക വന്നില്ലീന്തൊ"
:" നിങ്ങള് വിളിച്ച എല്ലാരും വന്ന് പക്ഷെ ആ മോഹനൻ ഒഴിച്ച്"
:" അത് അവൻ *പലോഞ്ഞനകട അടച്ചുകാണൂല. അടച്ചിറ്റ് ഇതിലൂട തന്നല്ല അവനു വീട്ടിപോവാൻ"
:"പലോഞ്ഞനകട മോഹനൻ അല്ല. മരപണിക് പോണ മോഹനൻ"
ആ അമ്മച്ചി ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് സുബാഷിനോട്
:" ചെലപ്പം രാത്രി വരുവായിരിക്കും *ചെല്ലാ"
:"അവനു വരാമ്പറ്റൂല അമ്മച്ചി. അവൻ കോഴികൂട്ടിനകത്ത് പെട്ടുപോയി."
ശരിക്ക് കേട്ട അമ്മച്ചിയും അറ്റോം തുമ്പും കേട്ട പട്ടാളം സതീശനും മതൃഭൂമി തങ്കനും എന്നുവേണ്ട ഒരുകൈയ്യകലത്തിൽ നിന്ന എല്ലാരും ഒരേസ്വരത്തിൽ
"ങെ?"
പെട്ടെന്ന് കല്യാണവീട്ടിലെ പ്രധാന ആകർഷണം സുബാഷായി. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെ അക്കാലത്തെ ഹിറ്റ് ചിത്രം കിലുക്കത്തിലെ കഥ പറയുന്ന ഉത്സാഹത്തിൽ സുബാഷ് ആ കഥ പറഞ്ഞു
:" ഈ പേവൂളൻ നായര വീട്ടിലു 5 കോഴിയെ വാങ്ങിച്ചെന്ന് അറിഞ്ഞട്ട് കൂട് പണിയണോന്ന് ചോദിക്കാൻ ചെന്ന് കേറികൊടുത്ത്. ഇഞ്ഞോട്ട് വന്ന് ചോദിച്ചതല്ലീന്നും പറഞ്ഞ് നായരു പണിഞ്ഞോളാൻ പറഞ്ഞ്. അയാള മോക്ക് *മറുപടിക് പോവുമ്പൊ കൊടുക്കാൻ അലമാര ഒണ്ടാക്കാം വച്ചിരുന്ന പട്ടിയലെല്ലാം കൂടെ വരിയിട്ട് അടിച്ച് കൂട് കൂട്ടാൻ തൊടങ്ങി. താഴെതട്ടടിച്ച് കഴിഞ്ഞു, വാതിലു വച്ച് എല്ലാമൊക്കെ ചെയ്ത് ഉച്ചയ്ക് അവ്ടുന്ന് വേഷ ഉണ്ടിറ്റ് കൂടിനു മേൾതട്ടും അടിച്ച് ഇതും കൊണ്ട് താഴെതട്ടിൽ കയറി ഇരുന്ന് ഫിറ്റ് ചെയ്ത്. എല്ലാം ഫിറ്റ് ചെയ്ത് അവസാന ആണീം അടിച്ച് വച്ചപ്പഴല്ലീ എവനു കാര്യം കത്തിയത്"
പുതുപെണ്ണുൾപ്പടെ എല്ലാവരും ആകാംഷാഭരിതരായി കഥയിൽ ശ്രദ്ധിച്ചിരുന്നു
:" ഈ പഴവുണ്ണി കോഴികൂടിന്റെ അകത്ത് കയറി ഇരുന്നട്ടാണ് തട്ട് അടിച്ച് പണി തീർത്തത്. ഇവൻ കോഴികൂടിന്റെ അകത്ത് പെട്ട്പോയി ഹഹഹാഹ"
പുതിയ നാട്ടിലെ ഒരു പുതുയവീട്ടിൽ വന്നതിന്റെ സമ്മർദ്ദത്തിൽ ഇരുന്ന പുതുപെണ്ണ് കീകൊടുത്താൽ കൈകൊട്ടുന്ന കുരങ്ങുപാവപോലെ ഇരുന്ന് ചിരിക്കാൻ തുടങ്ങി. കൂടെ സകലരും ചേർന്നു.
"അതെല്ലാങ്കൂട അഴിക്കാൻ പറ്റാത അതിന്റ അകത്ത് കെടന്ന് വെയർത്ത് പുഴുവി അവസാനം ആരൊക്കെയൊ ചെന്ന് വെ��്ടിപൊളിച്ച് പൊറത്തെടുത്തെന്ന്. ഇപ്പം അങ്ങേരെ നാട്ടുകാര് വിളിക്കുന്നത് കോഴിക്കൂടൻ മോഹനൻ എന്നല്ലീ ഓ"
ആ പെര് ജനഹൃദ്യങ്ങളിൽ ആഴത്തിൽ പതിഞ്ഞു.
10 കോഴികൾക്കുള്ള കൂട് ഒറ്റദിവസം കൊണ്ട് പണിഞ്ഞ് തീർത്ത് ആശാരിമോഹനൻ ഉളിയും മറ്റ് പണി സാധനങ്ങളും കുമാർ ടെക്സ്റ്റയിൽസ് ഇന്റെ പ്ലാസ്റ്റിക് കവറിൽ എടുത്ത് വയ്ക്കുമ്പോൾ സമയം 7. കല്യാണത്തിനു ഭാര്യപോയല്ലൊ, ഇത്രയും താമസിച്ച സ്ത്ഥിതിയ്ക് ഇനിയിപൊ റിസപ്ഷനു പോയില്ലെങ്കിലും കാര്യം പറഞ്ഞാൽ സബാസ്റ്റ്യനു മനസിലാവും എന്ന് സമാധാനിച്ച് വീട്ടിൽചെന്ന് കുളിച്ച് കിടന്ന അയാൾ അറിഞ്ഞില്ല ഇനിമുതൽ ആശാരി മോഹനൻ അല്ല കോഴിക്കുടൻ മോഹനൻ ആണ് തന്റെ പേര് എന്ന്.
മദ്യപാനിസംഘം തൊടും കടന്ന് വരമ്പിലൂടെ കോഴിക്കൂടന്റെ പറമ്പിലെത്തി. കണ്ടാൽ അറിയാം വൈകുന്നേരം ആയെന്ന്, അതുപോലെ ഒരു ആകാശം. കുപ്പിപൊട്ടി. ഒപ്പം മോളുവിള തെക്കതിൽ ഒരു കതിനയും. ആശാരി മോഹനൻ കോഴിക്കൂടൻ മോഹനനായ കഥ കേട്ട് അനിൽ ചിരിക്കാൻ തുടങ്ങി. കഥകേട്ട് പുച്ഛത്തോടെ ഇരുന്ന സുനിയെ നോക്കി സുബാഷ് ചോദിച്ചു
:" നീ എർണാകൊളത്ത് പോയി ജോലിയൊകെചെയ്യണതല്ലീ ഈ കടപിണ്ടത്തിനെ ഒകെ എന്തരന് ഇങ്ങന താങ്ങണ? എവനെക്ക ആ അശോകണ്ണൻ പൊട്ടിച്ച പോല ചെപ്പകുറ്റിയ്ക് ഒരെണ്ണം പൊട്ടിക്കണം"
സുനി:" ഏത് അശോകണ്ണനടാ രായൂ നിന്നഅടിച്ച?"
രായു: "ആണിക്കട ഇട്ടക്കണ അണ്ണൻ"
സുനി :" ആണിക്കടെ? അതെന്തര് കട?"
അനി :" എട ഹാർഡ് വെയർ കട. താഴെമുക്കില"
സുനി :" ങെ നീ യെന്തര് കന്നന്തരു കാണിച്ച അവിടെ ചെന്ന് *തേമ്പ് വാങ്ങാൻ!?"
"ഹഹഹഹ" സുബാഷ് മദമ്പിടിച്ച ഒരു ഭ്രാന്തനെപോലെ പൊട്ടിച്ചിരിച്ചു. എല്ലാവരും ഒരെതാളത്തിൽ തിരിഞ്ഞ് സുബാഷിനെ നോക്കി
*എത്തറ ? ഇത്തറ*
കുറേ നാളുകൾക്ക് മുന്നെ, കൃത്യം പറഞ്ഞാൻ ആശാരി മോഹനൻ കോഴിക്കൂടൻ മോഹനനായി പരിനാമം ചെയ്ത് രണ്ട് വർഷങ്ങൾക്ക് ശേഷം സുബാഷിന്റെ അമ്മ വീണ്ടും രണ്ട് കോഴി കുഞ്ഞുങ്ങളെ വാങ്ങി. അവയ്ക് താമസിച്ച് മുട്ടയിട്ട് മനുഷ്യരെ പുഷ്ടിപെടുത്താൻ ഒരു കൂട് വേണം. കൂടുണ്ടാക്കാൻ വന്നതോ നമ്മുടെ മോഹനൻ ആശാരി.
കഥാപ്രസംഗം നടത്തിയത് അഥികപ്രസംഗമായിപോയി സുബാഷെ എന്ന് മോഹനൻ പറഞ്ഞ് ഉന്തും തള്ളുമായതിനു ശേഷം മുഖത്തോട് മുഖം നോക്കില്ല എങ്കിലും ജോലി ചോറായതുകൊണ്ട് മോഹനന്റെ കൂറ് കാശുള്ള മൂപ്പിലാനോടാണ് സന്തന്തിയോടല്ല.
കൂടിന്റെ കതക് അടിച്ചോണ്ട് നിന്നപ്പൊ മോഹനൻ മൂപ്പിലാനെ വിളിച്ച് ആണി തീർനുപോയ വിവരം പറഞ്ഞു. കഥയിലേക്ക് സുബാഷിന്റെ വരവാണ് അടുത്തത്.
മൂപ്പിലാൻ ആണിവാങ്ങാൻ ഏല്പിച്ച പണി അതുവഴി പോയ രായുവിനെ ഏല്പിക്കാൻ സുബാഷ് തീരുമാനിച്ചു.
സുബാഷ് :" നി താഴെമുക്കില അശോകണ്ണന്റെ ആണിക്കടയിലു പോയിറ്റ് 250 ഗ്രാം ആണി വാങ്ങികൊണ്ട് വാ. എന്തെങ്കിലും സംശയം ഒണ്ടങ്കി ഇവ്ട വീട്ടില നമ്പറിലോട്ട് വിളി"
തലയുംകുലുക്കി രായു ആണികടയിലേക്ക് സൈക്കിളുചവിട്ടി.
രായു :" അണ്ണാ 250 ഗ്രാം ആണി "
അശോകൻ : എത്ര ഇഞ്ചിന്റെട?"
രായു :"250 ഗ്രാമെന്നെ പറഞ്ഞൊള്ള്."
അശോകൻ :" എട എന്ന് പറഞ്ഞാൽ ആണീട സൈസറിയാതെ ഞാൻ ഏത് തന്ന് വിടും? മുള്ളാണിയാ 2" ആണിയാ 5" ആണിയാ ?"
രായു :" ദാണ്ട ഈ ന്മ്പറിലോട്ട് വിളിച്ച് തന്നാ ഞാൻചോദിക്കാം:"
അശോകൻ സുബാഷിന്റെ വിട്ടിലോട്ട് കറക്കി. ആദ്യബെല്ലിൽ തന്നെ സുബാഷു ഫോണെടുത്ത്.
ഉള്ളിൽ ചിരിച്ചോണ്ട് മനപൂർവം ഒരു പത്ത് പ്രാവിശ്യം ഹലോ ഹലോ പറഞ്ഞ് ഫോൺ വച്ചു.
അശോകൻ ഒന്നൂട കറക്കി കൊടുത്തു. സുബാഷ് വീണ്ടും അതാവർത്തിച്ചു. അശോകനു കലികയറി.
അശോകൻ :" അല്ലെങ്കിതന്നെ ഓരോ കാളിനും ഭയങ്കര പൈസെണു. നീ ഒരു കര്യംചെയ് തിരികെപോയി സൈസ് ചോദിച്ചിട്ട് വ."
രായു :" ഞാൻ അത്രെം ദൂരം ഇനിയും സൈക്കിളു ചവിട്ടണ്ടീ അണ്ണാ?"
അശോകൻ :" അണ്ണന്റ അ** " എന്നും പറഞ്ഞ് അശോകൻ ഒരിക്കൽകൂടി ഡയൽ ചെയ്തു.
സുബാഷ് ഫോണെടുത്തു.
രായു :" ഹലോ അണ്ണാ കേക്കാമോ?"
സുബാഷ് :" ആ പറ കേക്കാം"
രായു :" അണ്ണാ ആണീല സൈസ് ചോദിക്കുന്ന് ഇവ്ട"
സുബാഷ് :" എട 250 ഗ്രാം ആണി. ഇത്തറ സൈസ് കേട്ടാ."
രായു :" എത്തറ?"
സുബാഷ് :" ഇത്തറ" എന്നുമ്പറഞ്ഞ് വിരൽ നീട്ടി സൈസ് കാണിച്ചു. കിലോമീറ്ററുകൾക്കപ്പുറം നിന്ന് ഇത്തറ എന്ന് കേട്ട രായുവിനു സംഭവം പിടികിട്ടിയില്ല.
രായു :" അണ്ണ എത്തറ അണ്ണാ"?
സുബാഷ് :" എടാ നീ ആ നടുവിരലു നീട്ടികാണിച്ചട്ട് ഇത്തറ എന്ന് പറഞ്ഞാൽ മതി. അശോകണ്ണൻ തന്നോളും. വയ്ക്കട്ടാ?"
ഫോൺ വച്ചട്ട് രായു തിരിഞ്ഞ് അശോകണ്ണനെനോക്കി ചിരിച്ചു.
അശോകൻ :" ആ ആണി ഏതാണെന്നാ എത്തറയാണെന്നാ വല്ല പിടീം കിട്ടിയാ!?"
ചിരി നിലനിർത്തികൊണ്ട് രായു അശോകണ്ണനെ നോക്കി നടുവിരൽ നീട്ടികൊണ്ട് പറഞ്ഞു :
"ഇത്തറ"
കനപെട്ട ഒരു പിവിസി പൈപ്പ് ആക്സബ്ലഡ് വച്ച് മുറിച്ചട്ട് കയറിവന്ന അശോകണ്ണൻ വിയർത്ത് മസിലുവച്ച ആ കൈകൊണ്ട് രായുവിന്റെ കരണകുറ്റി നോക്കി ഒരടി. ബോധം പോയി നിലത്ത്‌വീണ രായുവിനെ കളികുടുക്ക ആട്ടൊയിൽ ജോയി മൂപ്പിലാന്റെ വീട്ടിൽ എത്തിച്ചു.
*മാവിനടിയിലെ അശ്വത്ഥാമാവ്*
കഥ തീർന്നിട്ടും സുബാഷിന്റെ ചിരി തീർന്നിട്ടില്ലായിരുന്നു. അന്നത്തെ അടിയിലാണ് രായുവിന്റെ ഇടത്തെ ചെവിയ്ക് കേൾവികുറവ് വന്നുതുടങ്ങിയത് എന്ന യാഥാർത്ത്യം എല്ലാവർക്കും മനസിലായി. രാവിലെപറന്നുപോയ കാക്ക ക്ലൈമാക്സ് കഥ കേൾക്കാൻ തിരികെ അവരിരുന്ന മാവിന്റെ കൊമ്പിൽ വന്നിരുന്നു.
ജീവിതത്തിൽ ഏർപ്പെട്ട മാനഹാനിയും ശാരീരികപീഡയും എല്ലാംകൂടെ രായുവിന്റെ മുന്നിൽ വന്ന് കൊഞ്ഞനംകുത്തി. ആ സന്ധ്യയുടെ മനോഹാരിതയ്ക്കോ മദ്യത്തിന്റെ ലഹരിയ്കൊ അവനെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. പ്രായവ്യത്യാസം ഇല്ലാതെ എല്ലാവരെയും ബഹുമാനത്തോടെ മാത്രം കാണുന്ന തന്നെ ഒരാൾ മനപൂർവം ഇത്രയും കാലം പറ്റിച്ചു എന്നതാണോ അതോ ആ അപമാനങ്ങൾ താൻ ചേട്ടന്മാരെപോലെ കാണുന്ന അനിയുടെയും സുനിയുടേയും മുൻപിൽ തുറന്നടിച്ച് നാറ്റിച്ചതാണോ കൂടുതൽ വിഷമം ഉണ്ടാക്കിയത് എന്നറിയാതെ രായു ഒരെണ്ണം കൂടെ കഴിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് സഹതാപത്തോടെ സുമേഷ്
: "പോട്ട്രാ രായൂ. ഇയാക്ക് കഴയാണ്. ആരുടെന്നെങ്കിലും രണ്ടെണ്ണം കിട്ടുമ്പ ഇങ്ങേരു പഠിച്ചോളും."
സുബാഷ്:" ടെയ് അനി, നിന്റ അനിയന് എന്തരട പേയ? ഈ കണ്ട കാണിചെറുക്കനൊകെവേണ്ടി വക്കാലത്ത് പിടിക്കാൻ ഇവനു ഇതെന്തരിന്റെ കുരു?"
സുനിയെ നോക്കി അയാൾ തുടർന്നു
"അല്ലെങ്കി തന്നെ അവനു വല്ലോമ്പറയാനുണ്ടെങ്കി അവനല്ലീ പറയാനൊള്ള. അല്ലാത നീയാണാ!"
രായുവിനെ നോക്കി ബാക്കികൂടെ പറഞ്ഞ് അയാൾ നിർത്തി
:" രായൂ നിന്റെ തന്ത കാണിശങ്കരനല്ലീ. അല്ലാതെ ഈ ഇരിക്കണ സുമേഷല്ലല്ല. വല്ലോം ഉണ്ടെങ്കി നേരിട്ട് പറേട പറക്കീടമോനെ"
അനി ഇടപെട്ടു :" നിർത്തീനട മൈ** കൊറേ നേരായി. ".
ഇരുന്നതിൽ നിന്നും ഒരു പെഗും കൂടെ അടിച്ചട്ട് സുനി ഉച്ചത്തിൽ പറഞ്ഞു
:" താനൊക്കെ പുഴുത്ത് ചീയുമെടൊ.*അത്തറ വെഷോണ് തനിക്ക്"
സുബാഷ്:" ഹഹ അത് ഇപ്പം പറഞ്ഞത് നന്നായി. പുഴുത്തത് ഞാനല്ല നിന്റെ മോൻ ആ രായുവാണ്. പറയാം.. കേട്ടൊ
അവന്റെ വലത്തെ കവിളിലെ ആ പാട് കണ്ടാ?"
അപ്പൊഴാണ് സുനി ആ പാട് ശ്രദ്ധിച്ചത്.
:" അത് എന്തര് പറ്റിയേന്ന് അറിയാമൊ?
ട കടപിണ്ടം മൈ** പറഞ്ഞ് കൊട്രാ എന്തര് പറ്റിയേന്ന്"
രായു :" മൊഖകുരു വന്ന് പഴുത്ത്ത്"
സുനി :" മനുഷ്യരാവുമ്പ മുഖകുരു വരും ചിലപ്പം പൊട്ടും.അതിനെന്തര്"
സുബാഷ്:" ഒലക്കേലമൂട്. ഒരു ദെവസം ഞാൻ നോക്കിയപ്പം നിസി തീയറ്ററിന്റെ മുമ്പിലു നിന്ന് കുറുവണു, ഗോഡ്ഫാദർ സിനിമകാണാൻ. പൗഡറൊക്കെ ഇട്ട് ലക്ഷംവീട്ടിലെ എല്ലാണോം ഉണ്ട്. ഇവനെ അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്യപ്പൊ മുഖത്ത് നെറച്ച് കുരൂം."
ഇത്തവണ കഥ കേൾക്കാൻ കൂടുതൽ ആകാംഷ കാണിച്ചത് രായുവായിരുന്നു.
സുബാഷ് തുടർന്നു :" ഞാൻ ചോദിച്ച് ഇതെന്തടാ നെറച്ച് കുരു. മരുന്നൊന്നും ഇട്ടില്ലെ?
മറ്റെ എല മറിച്ച എല എന്നൊക്കെ എന്തരൊക്കെ പറഞ്ഞ്. ഞാൻ കൊറച്ച് നേരം കേട്ട് നിന്നിട്ട് ഇവനു ശരിക്കൊള്ള മരുന്ന് പറഞ്ഞ്കൊടുത്ത് ഹഹ"
സുനി:" എന്തര് മരുന്ന്?
സുബാഷ് :" പറഞ്ഞ് കൊട്രാ രായു"
രായു ഗോഡ്ഫാദർ സിനിമ നിസി തീയറ്ററി കളിച്ച ആ വൈകുന്നേരത്തെ സുബാഷുമായുള്ള സംഭാഷണം ഓർത്തെടുത്ത് പറഞ്ഞു
:" അണ്ണൻ പറഞ്ഞു രാവിലെ കുളിച്ചട്ട് കറുത്ത നെറമൊള്ള ജട്ടി വാങ്ങി ഇട്ടിട്ട് സാധാരണ ദെവസമ്പോലെ അങ്ങ് പോണം. എന്നിട്ട്..
സുനി:" എന്നിട്ട്..?
വൈകീട്ടത്തെ കാറ്റിനോ മഴപെയ്തതിന്റെ തണുപ്പിനൊ രായുവിന്റെ വിയർപ്പിനെ പിടിച്ച് കെട്ടാനായില്ല. രാത്രിയുടെ ഇരുട്ട് മഴക്കാറിനൊപ്പം കൂടി കാഴ്ച്ചയെ മറയ്ക്കാൻ തുടങ്ങി. ആ നേരിയ ഇരുട്ടിലും ക്രൂരനായ ഒരു വില്ലനെപോലെ രായു പറയുന്നത് കേട്ട് ചിരിച്ചുകൊണ്ട് ഒരു പെഗ്ഗടിച്ചു സുബാഷ്.
രായു തുടർന്നു
:" പിറ്റെ ദിവസൊം എന്റൂട നന്നായിട്ട് കുളിച്ച് തലേദെവസത്തെ ജട്ടി തന്നെ ഇട്ടോണ്ട് കരമന ആറ്റില് പോയി കുളിക്കാൻ പറഞ്ഞ്. പിന്നെരാത്രിയാവുമ്പം മുഖം *ചവിരി കൊണ്ട് നന്നായി തേച്ച് കുരുവൊക്കെ പൊട്ടിച്ചിട്ട്...പൊട്ടിച്ചിട്ട് ആ ജട്ടി മുഖത്തൂട ഇട്ടോണ്ട് 4 മണിക്കൂർ ഇരിക്കാൻ പറഞ്ഞ്."
പൊതുവെ ഈ സമയത്തെ എല്ലാരും പറയാനുള്ള "ങെ" എന്ന വാക്ക് അനി പറഞ്ഞു.
തുടർന്നു
:" നെനക്ക് വല്ല വട്ടുമൊണ്ടാടാ? കേട്ടാതന്ന അറിഞ്ഞൂടി മണ്ടത്തരമാണെന്ന്"?
സുബാഷ് :" ഹ അതിനു അവന് മരുന്ന് പറഞ്ഞ്കൊടുത്തത് *കൊത്തപണിക്ക് പോണ *മേസിരി അനി അല്ല, മൂപ്പിലാന്റെ മോൻ സുബാഷാണ്. കേക്കണോ അവനെ എന്ത് പറഞ്ഞാണ് വുശ്വസിപിച്ചേന്ന്?"
രായുവിനു തലകറങ്ങി. അവനു സുബാഷിന്റെ വാക്കുകൾ ഓർത്തെടുക്കൻശ്രമിച്ചു.
:" രായൂ കേക്കുമ്പം *ഇച്ചിച്ചി ആയിട്ടൊക്കെ തോന്നും. പക്ഷെ അതിന്റെ പൊറകിലെ ശാംസ്ത്രം അറിയണം. നീ വിയർക്കുമ്പം നമ്മട ശരീരഭാഗത്തെ വിയർപ്പീന്ന് ഉണ്ടാവുന്ന ഒരു മരുന്ന് അതാണ് ഈ കുരുവിനെ ഒണക്കാൻ സഹായിക്കണത്.ഇത് ഞാൻ പറഞ്ഞയല്ല മണ്ടയ്ക്കാടുള്ള വെള്ളന്വൈദ്യരുട പൊടിക്കൈയാണ്. നെനക്ക് വേണമെങ്കി മതി"
പറഞ്ഞതത്രയും വിടാതെ ചെയ്ത രായുവിനു ഒരാഴ്ച്ച തികയുന്നേനു മുന്നെ മുഖത്ത് ഇൻഫെക്ഷനായി. ആ ഇൻഫക്ഷൻ പടർന്ന് കവിൾ പഴുത്ത് ചലം വരാൻ തുടങ്ങി. പനിച്ച് വെറങ്ങലിച്ച് കെടന്ന രായുവിനെ സെബാസ്റ്റ്യന്റെ കാറിൽ ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോയി. വേദനസംഹാരി ഏൽക്കാത്ത അപൂർവ ശരീരപ്രകൃതിയുള്ള രായുവിന്റെ മുഖത്തെ പഴുപ്പ് ഡോക്ടർ പച്ചയ്ക് കീറി തുന്നികെട്ടി മരുന്ന്വച്ചു. അന്നേരവും ഇന്നാളിതുവരെയും അതിന്റെ കാരണം എന്തെന്ന് മനസിലാവതെ ഇരുന്ന് രായുവിനു കാര്യം പിടികിട്ടിയത് ഇപ്പൊഴാണ്. എന്താണ് ഹൈജീൻ എന്നോ ബാക്ടീരിയൽ ഇൻഫെക്ഷൻ എന്നോ അറിയാത്ത രായുവിനു ആ നിമിഷം ചതിയുടെ മുള്ള് ഹൃദയത്തിലും ഡോക്ടർ കത്തികൊണ്ട് കീറിയപോലെ വേദന മുഖത്തും അനുഭവപെട്ടു.
അനിയും സുനിയും വായിലുവന്ന തെറിയൊക്കെ വിളിച്ചു. സുനി സുബാഷിനെ കുത്തിയിരുന്ന് പ്രാകാൻ തുടങ്ങി.
ആർത്ത് അട്ടഹസിച്ച് ചിരിക്കുന്ന സുബാഷിനെയല്ലാതെ മറ്റൊന്നും രായു കണ്ടില്ല.
ഒറ്റചാട്ടത്തിനു രായു സുബാഷിന്റെ നെഞ്ചത്ത് കയറി ഇരുന്നു. കൈചുരുട്ടി മുഖത്ത് ഇടിക്കാനായി ഓങ്ങി. അനി പിടിച്ച് മാറ്റാനായി എണീറ്റെങ്കിലും സുമേഷ് ചേട്ടച്ചാരെ വിലക്കി. പെട്ടന്ന് സംഭവം കണ്ട മാവിൻകൊമ്പിലെ ആ കാക്ക കരയാൻതുടങ്ങി.
മൂപ്പിലാന്റെ മോനെ ഇടിച്ചാൽ വലിയ പ്രശ്നം ഉണ്ടാവും എന്ന് മരിച്ചുപോയ അച്ഛൻ കാക്കയുടെ രൂപത്തിൽ വന്ന് മുന്നറിയിപ്പ് തന്നതാവും എന്ന് രായുവിനു ഒരു ഉൾവിളി. സുബാഷ് കുതറിമാറാൻ നോക്കുന്നുണ്ടെങ്കിലും രായുവിന്റെ ഭാരവും ഇടത് കൈകൊണ്ടുള്ള കോളറിലെ പിടിയും അതിന് തടസമായി നിന്നു.
രായു വികാരഭരിതനായി കൊമ്പിൽ കാക്കയുടെ രൂപത്തിൽ വന്ന അച്ഛനെ തല ഉയർത്തിനോക്കി.
"പ്ലിക്"
രായുവിന്റെ തോളിലേക്ക് കാഷ്ടിച്ചിട്ട് കാക്ക പറന്നുപോയി. ഇടിവണ്ടിയുടെ അടിയിൽ കിടക്കുകയാണെന്ന് ഓർക്കാതെ സുബാഷ് ചിരിക്കാൻ തുടങ്ങി.
"കടപിണ്ടത്തിനെ കാക്കതൂറി അയ്യെ .കാക്കയ്ക് വരെ അറിയാം നിന്റെയൊക്കെ വെല.ഷോ കാണിക്കാതെ വിട്രാ കാണി ചെറുക്കാ" സുബാഷ് അലറി.
രായു കോളറിൽ നിന്നുള്ള പിടിവിട്ടു. പതുക്കെ എണീറ്റു. സുബാഷ് നിലത്തുനിന്ന് എണീറ്റ് ആ മാവിലേക്ക് ചാരി ഇരുന്നു. സുബാഷിന്റെ മുന്നിൽ നിന്ന രായു അഴിഞ്ഞ കൈലിമുണ്ട് മടക്കികുത്തി ഒറ്റകാലുപൊക്കി താനിട്ടിരുന്ന ഷഡ്ഡി ഊരി എടുത്തു. എന്നിട്ട് തോളിലെ കാക്കകാഷ്ടം ആ ഷഡി കൊണ്ട് തുടച്ചു. കാഷ്ടമ്പറ്റിയ ഭാഗം പുറത്ത്കാണെ ഷഡി ചുരുട്ടി പിടിച്ച് മാവിൽ ചാരിയിരുന്ന സുബാഷിന്റെ നേർക്ക് പാഞ്ഞു. കവിളിൽ കുത്തിപിടിച്ച് വായ തുറപ്പിച്ച് ആ ഷഡി അവൻ സുബാഷിന്റെ വായിൽ തിരുകി വായ പൊത്തി പിടിച്ചു. ഇത് കണ്ടുനിന്ന അനി ഓക്കാനംവന്നട്ട് ചാലിന്റെ അറ്റത്തേക്ക് ഓടിപോയി. സുനി എടപെടാനേ പോയില്ല. ഒരു മിനുറ്റ് വായപൊത്തിപിടിച്ചശേഷം കൈയ്യെടുത്ത രായു സുബാഷിനോട് പറഞ്ഞു
:" കാണിയായാലും പറയനായാലും നിന്നെപോലെ തീട്ടം തിന്നട്ടുമില്ല ആരും തീറ്റിച്ചട്ടുമില്ല. മൂപ്പിലാന്റ കൂട ഇനി ഉണ്ണാനിരിക്കുമ്പൊളും ഉണ്ടട്ട് തൂറാനിരിക്കുമ്പൊഴും നിനക്ക് എന്റെ ഈ ജട്ടി ഓർമവരണം."
രായുവിന്റെ ഈ വാക്കുകൾ സാത്വികനായൊരു തപസിയുടെ ശാപവാക്കുകൾപോലെ സുബാഷിന്റെ മുഴുവൻ ഇന്ദ്രിയങ്ങളിലും നിറഞ്ഞു നിന്നു.
സർവ്വവും മുളയ്പ്പിക്കാനും മുടിപ്പിക്കാനും കഴിവുള്ള എനിക്കില്ലാത്ത വിവേചനം ആർക്കും വേണ്ട എന്ന് പറയാതെ പറഞ്ഞ് മഴ പെയ്യാൻ തുടങ്ങി. ആ മഴയിൽ രായുവുന്റെ വിഷമങ്ങളെല്ലാം ഒലിച്ചുപോയി. മണ്ണിനോടും മണ്ണിൽമുളച്ച എല്ലാത്തിനോടും പ്രതികാരദാഹമല്ല, ലാളനയോടെ തഴുകുന്ന അമ്മയുടെ ലാളനയാണ് മഴ എന്ന് തോന്നി സുനിയ്ക്. ഇതൊക്കെ സംഭവിക്കുന്നതിനു മുൻപു അന്ന് രാവിലെയും രായു കരഞ്ഞിട്ടുണ്ടാവുമൊ!?
ഓലയും ഓടും ടെറസും കാണിയും നായരും മേനോനും നാടൻപട്ടിയും അൾസേഷനും ഓർകിഡും ചേനയും സൈക്കിളും കാറും ഒരുപോലെ നനയാൻ തുടങ്ങി. എല്ലാവരും മാവിഞ്ചുവട്ടിൽ നിന്നും വീടുകളിലേക്ക് പോയി.
ഉന്നതകുലജാതനായ ദ്രോണപുത്രനായി ജനിച്ച അശ്വത്ഥാമാവിനെ പോലെ കാണിയുടെ ശാപവും പേറി സുബാഷ് ഇന്നും അലഞ്ഞ് നടപ്പുണ്ട് അയാൾക്ക് ആ മാവിൻ ചുവട്ടിൽ നഷ്ടപെട്ട മനസമാധാനവും തേടി.
2 notes
·
View notes